തിങ്കളാഴ്‌ച, മേയ് 23, 2011

ഷിബുച്ചായന് സെലീനയുടെ എയര്‍ മെയില്‍ മറുപടി

എത്രയും സ്നേഹം നിറഞ്ഞ ഷിബുച്ചായന്‍ അറിയുന്നതിന്.,
അച്ചായന്റെ കത്ത് കിട്ടി. പിന്നെ, നമ്മുടെ പഞ്ചായത്തിലെ ആകെയുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് നിര്‍ത്തലാക്കിയത് കാരണം പണ്ടത്തെ പോലെ പോസ്റ്റുമാന്‍ കത്ത് കൊണ്ടേത്ത
രുന്ന പരിപാടിയൊന്നും ഇപ്പോള്‍ ഇവിടില്ല. ഒടുവില്‍ പോസ്റ്റുമാന്‍, റ്റവ്ണീന്ന് കൊണ്ടുവന്നു തരേണ്ടി വന്നു ഈ കത്ത്. കത്ത് ഞാന്‍ വായിച്ചു. അച്ചായന് ഊമക്കത്ത്‌ കിട്ടി എന്നറിഞ്ഞു ഞാന്‍ ഞെട്ടിപ്പോയി. ഇവിടുന്ന് ആ കത്തെഴുതിയത് ഏതു തന്തയ്ക്ക് പിറക്കാത്തവന്‍ ആയാലും ശരി, കര്‍ത്താവാണേ അവനും അവന്റെ മറ്റവള്‍ക്കും ചിക്കുന്‍ ഗുനിയ വന്നു ചത്തു, പണ്ടാരം അടങ്ങി പോകത്തേയുള്ളൂ..

ഇനി ഞാനൊന്നു ചോദിക്കട്ടെ. കത്ത്
വായിച്ച് നിങ്ങള്‍ എല്ലാമങ്ങ് വിശ്വസിച്ചോ? ഞാനൊരു തെറ്റുകാരിയും കൊള്ളരുതാത്തവളും ആണെന്ന് ഈ നാടായ നാട്മുഴുവന്‍ പറഞ്ഞിട്ടും ഞാന്‍ ഗൌനിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ എന്നെ സംശയിച്ചപ്പോള്‍ സത്യമായും എന്റെചങ്കു തകര്‍ന്നുപോയി ഷിബുച്ചായാ, ചങ്കു തകര്‍ന്നുപോയി! വല്ലവനും എഴുതിയ ഊമക്കത്തിന്റെ പേരില്‍ സ്വന്തം ഭാര്യയെ സംശയിക്കുന്ന നിങ്ങള്‍ സത്യത്തില്‍ ഒരു മറുപടിഅര്‍ഹിക്കുന്നില്ല. എന്കിലും ഞാനങ്ങ് എഴുതുകയാണ്. സത്യാവസ്ഥ നിങ്ങള്‍ അറിയണമല്ലോ.

ഷിബുച്ചായന്‍ എന്തടിസ്ഥാനത്തിലാണ് നിങ്ങളുടെ അമ്മയെ, അതായത് എന്റെ അമ്മായിയമ്മയെ ഞാന്‍ പള്ളും, പരത്തെറിയും പറയരുതെന്ന് പറയുന്നത്? ആ പരട്ട പെണ്ണുമ്പിള്ളയുടെ സ്വഭാവം കാണുമ്പോള്‍ പള്ളും, പരത്തെറിയും മാത്രമല്ല കുനിച്ചു നിര്‍ത്തിയിട്ട് അവരുടെ നടുവിന് അമ്മിക്കല്ല് എടുത്ത് ഇടാനാണ് തോന്നുന്നത്. നിങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ, അവര്‍ ഇവിടെ യാതൊരു ജോലീം ചെയ്യുകേല. എപ്പോഴുമങ്ങ് കിടപ്പാണ്‌. ആകെപ്പാടെ തൊണ്ണൂറ് വയസ്സ് മാത്രമേ അവര്‍ക്ക് ആയിട്ടുള്ളല്ലോ. എന്‍റെ തുണികളൊക്കെ അവര്‍ക്ക് ഒന്ന് അലക്കിയാല്‍ എന്താ. പശുവിനെ കുളിപ്പിക്കാനും, തേങ്ങാ ഇടാനും അവര്‍ക്ക് പോയാല്‍ എന്താ? ചന്തയില്‍ പോയി ഒരു സാധനം വാങ്ങാന്‍ അവര്‍ക്കു പറ്റില്ല.എല്ലാം ഞാന്‍ ഒരുത്തി ഒറ്റയ്ക്ക് ചെയ്തോണം എന്നാണ് അവരുടെ മനസിലിരുപ്പ്. ഇതൊക്കെ ചെയ്യാന്‍ ഒരു വേലക്കാരിയെ വെച്ചാല്‍ അവള്‍ക്കുള്ള ശംബളം ആര് കൊടുക്കും? അല്ല അച്ചായന്‍ പറ. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ അവരെ ഞാന്‍ "എടീ കഴുവേറി" എന്നുവിളിക്കാതെ, " എന്തേ കപ്പലണ്ടി മിട്ടായി വേണോ എന്ന്" ചോദിക്കണോ? അതിനേ.., സെലീന വേറെ ജനിക്കണം.

പിന്നെ അടുത്ത പരാതി എന്നതാരുന്നു? ങ്ങാ, നിങ്ങള്‍ടെ
പെങ്ങളെയും, അളിയനെയും നമ്മുടെ വീട്ടില്‍ കയറ്റാന്‍ ഞാന്‍ സമ്മതിക്കുന്നില്ലെന്ന്. അല്ലേ? അതേ, അതു ഞാന്‍ ഒരു കാരണവശാലും സമ്മതിക്കുകേല. എന്റെ നാത്തുനെന്നു പറയുന്ന ആ അലവലാതി എന്നെ കേറി തല്ലാന്‍ വന്നത് നിങ്ങള്‍ അറിഞ്ഞോ? ഇല്ലല്ലോ?! ങ്ങാ, എന്നാല്‍ അതാണ് കാരണം. നിങ്ങടെ അമ്മയെ ഞാന്‍ കയറി തല്ലി എന്നും പറഞ്ഞ് അവള്‍, ആ സാലി എന്നെക്കേറി തല്ലാന്‍ വന്നേക്കുന്നു...

നമ്മുടെ വീട്ടില്‍ താമസിക്കുന്ന നിങ്ങളുടെ അമ്മയെ ഞാന്‍ ചിലപ്പോള്‍ തല്ലിയെന്നൊക്കെ ഇരിക്കും. അതിന് സാലിയ്ക്കെന്താ ഇത്ര ചൊവ്വ് കേട്? അവള്‍ക്കും അവളുടെ അമ്മായി അമ്മയെ അവളുടെ വീട്ടിലിട്ട് തല്ലാമല്ലോ. ഞാന്‍ അതിന് തടസ്സം പറയാന്‍ പോകുന്നില്ലല്ലോ... അവളോട് ഞാന്‍ അന്ന് പറഞ്ഞതായിരുന്നു ഇനി മേലാല്‍ കുടുംബത്ത് കേറിപ്പോകരുതെന്ന്. അതു കൂട്ടാക്കാതെ അവളും അവളുടെ അമേരിക്കക്കാരന്‍ ഭര്‍ത്താവും കൂടി വീണ്ടും വലിഞ്ഞു കയറി വന്നതു കൊണ്ടാ പശുവിനു കൊടുക്കുന്ന കാടിവെള്ളം കോരി അവരുടെ മോന്തയ്ക്ക് ഒഴിച്ചത്. അന്നേരം കാടിവെള്ളം കയ്യില്‍ ഇരുന്നത് കോണ്ട് അത്രയുമേ സംഭവിച്ചുള്ളു. തിളച്ച വെള്ളം ആയിരുന്നെങ്കില്‍ അതായിരുന്നേനെ അവരുടെ മോന്തയ്ക്ക് ഒഴിക്കുന്നത്. അന്ന് പിന്നെ പാവം പശു പട്ടിണിയായല്ലോ എന്നൊരുവിഷമം മാത്രമേ എനിക്ക്‌ ഉണ്ടായുള്ളൂ.

ഊമക്കത്തിലെ അടുത്ത ആക്ഷേപം
എന്നതായിരുന്നു? ഓ, ഇഞ്ജിപ്പറമ്പിലെ കുര്യാക്കോസിന്റെ ഒപ്പം ഞാന്‍ തേക്കടിക്ക് ടൂര്‍ പോയ കാര്യം. ഷിബുച്ചായന്‍ എന്നെക്കുറിച്ച് ഇത്ര തരംതാണ രീതിയിലാണോ മനസിലാക്കിയിരിക്കുന്നത്? കുര്യാക്കോസിനെപ്പോലെ ഒരു മുതുകിഴവന്‍ സ്ത്രീ ലംബടന്റെ കൂടെ തേക്കടി പോലൊരു സ്ഥലത്തേക്ക് ടൂര്‍ പോകാന്‍ മാത്രം ഞാന്‍ അത്രയ്ക്കങ്ങ് ഫ്രോഡ് ആണോ ഷിബുച്ചായാ? ചെ ചെ! ഞാന്‍ ടൂര്‍ പോയെന്നുള്ളത് ശരിയാണ്. അതു പക്ഷേ കുര്യാക്കോസിന്റെ ഒപ്പം ആയിരുന്നില്ല. അങ്ങേരുടെ മൂത്ത മകനായ ജിനുവിന്റെ ഒപ്പം ഊട്ടിയിലേക്കായിരുന്നു. അവന്‍ എന്‍ജിനീയറിങ്ങ്‌ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ച് പയ്യനാണ്. ഉള്ളത് പറയാമല്ലോ ഷിബുച്ചായാ, അവന്റെ കൂടെ ടൂര്‍ പോയത് ശരിക്കും ഒരു അടിപൊളിയായിരുന്നു. രണ്ടു ദിവസം ഞങ്ങള്‍ ശരിക്കും അങ്ങ് അര്‍മാദിച്ചു കേട്ടോ. അവന്‍ ആള് മഹാ വില്ലനാ.. ശോ! അവിടെ വച്ച് അവന്‍ അവന്റെ മൊബൈലില്‍ കുറേ വീഡിയോ ഒക്കെ എടുത്തായിരുന്നു. അതൊക്കെ ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ട് എന്നു കത്ത് വായിച്ചപ്പോഴാണ് ഞാന്‍ അറിയുന്നത്. നേരോ, കള്ളമോ എന്തായാലും എനിക്ക്‌ അതൊന്നും വിഷയമേ അല്ല. "അമ്മാമ്മയുടെ ബ്ലൂ ട്രൂത്ത്‌" എന്നു പറഞ്ഞ് ഏതോ ഒരു തെമ്മാടി, നമ്മുടെ മുന്‍വശത്തെ മതിലില്‍ കരി ഒയില് കൊണ്ട് എഴുതി വച്ചിട്ടുണ്ട്. ഞാന്‍ അതു മായ്ക്കാന്‍ ഒന്നും പോയില്ല. ഇത്ര അസുഖം ഉള്ളവര്‍ നേരിട്ട് വന്നു ചോദിക്കട്ടെ. അവന്മാരോടൊക്കെ ഞാന്‍ നേരിട്ട് തന്നെ ചുട്ട മറുപടി കൊടുത്തോളാം.

ഷിബുച്ചായനോട് ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. എന്തായാലും എട്ട് വര്‍ഷമായില്ലേ നിങ്ങള്‍ എന്നെ ഇവിടെ ആക്കിയിട്ട് ഗള്‍ഫില്‍ പോയിട്ട്. ഞാനും ഒരു മനുഷ്യ ജീവി തന്നെയാണെന്ന് നിങ്ങള്‍ എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ? എനിക്കും എന്റേതായ ഒരു "ഇതൊക്കെ" വേണ്ടേ. ഞാനൊരു യന്ത്രം ഒന്നുമല്ല. ഇപ്പോള്‍ കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് പിടികിട്ടി കാണും എന്നു വിശ്വസിക്കുന്നു. ഇനി എന്തെന്കിലും സംശയം ഉണ്ടെന്കില്‍ അതൊക്കെ ഫോണിലൂടെ പറഞ്ഞാല്‍ മതി. മറ്റ് വിശേഷങ്ങള്‍ ഒന്നും ഇതില്‍ എഴുതുന്നില്ല. പ്രാര്‍ത്ഥനയില്‍ ഓര്‍ത്തുകൊണ്ട്‌ തല്‍ക്കാലം കത്ത് ചുരുക്കുന്നു.

സ്വന്തം,
സെലീന
തൊമ്മന്‍ കോടതിയില്‍.
കുരിശു കവല
തിരുവല്ല.



Related Articles
ചില എയര്‍ മെയില്‍ ആധികള്‍
എണ്‍പതുകളിലെ ഒരു പ്രേമലേഖനം

9 അഭിപ്രായങ്ങൾ:

  1. തൊമ്മി, ജെറിന്‍, വര്‍ഷിണി എന്നിവര്‍ക്ക് നന്ദി...

    മറുപടിഇല്ലാതാക്കൂ
  2. ഗള്‍ഫുകാരെ തിരികെ നാട്ടിലെത്തിച്ചേ അടങ്ങൂ അല്ലേ:0

    മറുപടിഇല്ലാതാക്കൂ
  3. മച്ചാ സെലിനക്ക് ....ഇതൊക്കെ വേണമെന്ന് ഗള്‍ഫില്‍ കെടക്കണ ആ പുല്ലനു ...അറിയാന്‍ മേലേ ...!!!!!!

    മറുപടിഇല്ലാതാക്കൂ
  4. ഗള്‍ഫുകാരെല്ലാം കൂടെ നാട്ടിലേക്ക് വന്നാ...നാട്ടിലുള്ളവരുടെ കാര്യം പോക്കാ കേട്ടോ..!

    നന്നായി ചിരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ