തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

യുഗാന്ത്യ ലോക മഹായുദ്ദവും ബൈബിൾ പ്രവചനങ്ങളും

ചരിത്രത്തിലെ എണ്ണപ്പെട്ട പ്രവചനങ്ങളുടെ പിന്നിലുള്ള നിഗൂഡത അനാവരണം ചെയ്യപ്പെടുമ്പോൾ സംകാലീക സംഭവങ്ങളുമായി അവയ്ക്കുള്ള ബന്ധം മനുഷ്യനെ അമ്പരപ്പിക്കാറുണ്ട്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ചരിത്രാതീത പ്രവചനങ്ങളെല്ലാംദൈവം മിത്ത് എന്നിവയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. അതിൽ നിന്ന് വിഭിന്നമായി 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്ര വിദഗ്ദനും ജ്യോതിഷ വ്യാഖ്യാതാവുമായ നോസ്ട്രദാമോസ് കൃത്യതയോടെ രണ്ട് ലോകമഹായുദ്ധങ്ങൾ പ്രവചിച്ചത് പിൽക്കാലത്ത് അദ്ഭുതമായി തീരുകയുണ്ടായി.

നെപ്പോളിയൻ ഹിറ്റ്ലര്‍ എന്നിവരുടെ ഉയർച്ച , യു എസ് പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ വധം എന്നിവ പോലും നോസ്ട്രഡാമോസ് പ്രവചിച്ചിരുന്നു എന്ന് അദ്ദേഹത്തേക്കുറിച്ച് പഠിക്കുന്ന ചരിത്രകാരൻമ്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രവചനങ്ങളുടെ കാര്യത്തിൽ ബൈബിൾ (Bible Prophecies) എന്നും ചരിത്രകാരൻമ്മാരുടെ ഇഷ്ട്ട വിഷയമായിരുന്നു. മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഒഴിച്ച് നിർത്തി, ബൈബിളിലെ പ്രവചനങ്ങൾക്ക് സമകാലീക യാധാർഥ്യവുമായുള്ള ബന്ധം എന്താണെന്ന് കണ്ടെത്താനുള്ള പല ശ്രമങ്ങളും ചരിത്രകാരൻമ്മാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

മൂന്നാം (അല്ലെങ്കിൽ അത്യന്താവസാനമായ) ലോക മഹായുദ്ദവും ബൈബിളും
_________________________________________________________
ഒരു മൂന്നാം ലോക മഹായുദ്ദത്തേക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനങ്ങളാണ് ബൈബിളിൽ കൊടുത്തിരിക്കുന്നത്. ആണവായുധങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സഖ്യങ്ങൾ, തുടങ്ങി വർത്തമാന കാലത്തോട് അടുത്തു നിൽക്കുകയും രാഷ്ട്രീയ സമവാക്യങ്ങളോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന പല പ്രവചനങ്ങളും ബി സി യിൽ എഴുതപ്പെട്ട ബൈബിളിൽ കാണാം.

വേദ ഗ്രന്ഥം എന്ന നിലവിലുള്ള കാഴ്ച്ചപ്പാടിൽ നിന്ന് വിഭിന്നമായി ബൈബിളിനെ ഒരു ചരിത്ര ഗ്രന്ഥമോ പ്രവചന ഗ്രന്ഥമോ ആയി കണക്കാക്കിയാൽ ഇന്നോളം സംഭവിച്ചിട്ടില്ലാത്ത, എന്നാൽ ഇനി സംഭവിക്കാൻ സാധ്യതയുള്ള ഒരു യുദ്ദത്തേക്കുറിച്ച് സൂചനകളിലൂടെയും അടയാളങ്ങളിലൂടെയും വിവരിച്ചിരിക്കുന്നതായി ചരിത്രകാരൻമ്മാർ സമർഥിച്ചിട്ടുണ്ട്.

ബൈബിൾ പ്രവചനങ്ങളിലെ യുഗാന്ത്യം, ആന്റിക്രൈസ്റ്റ് തുടങ്ങിയ വേദ/ദൈവപരമായ സങ്കൽപ്പങ്ങളെ ഒഴിവാക്കി, വർത്തമാനകാല രാഷ്ട്രീയ സാമൂഹിക സിദ്ദാന്തങ്ങൾക്കനുസൃതമായി പല പണ്ടിതൻമ്മാരും ചിന്തിക്കുന്നു.
ഒരർഥത്തിൽ വരാൻ പോകുന്ന ഒരു ഭീകര യുദ്ദത്തെയാണ് ബൈബിൾ, ദൈവത്തേ കൂട്ടു പിടിച്ച് യുഗാന്ത്യകാലം അഥവാ ആന്റി ക്രൈസ്റ്റിന്റെ ഇടപെടലുകൾ എന്നൊക്കെ പറയുന്നത്.

(ഈ പോസ്റ്റ് ഒരു മത പ്രചരണ പോസ്റ്റോ, ക്രിസ്റ്റ്യാനിറ്റിയെ ഗ്ലോറിഫൈ ചെയ്യുന്ന പോസ്റ്റോ ആയി ചിന്തിക്കരുത് എന്ന് ഒരു മുൻകൂർ ജാമ്യം എടുക്കുന്നു. ബൈബിൾ പ്രവചനങ്ങളെ പറ്റി പഠിച്ച ചരിത്രകാരൻമ്മാർ സമർഥിക്കുന്ന ചില കാര്യങ്ങളിലേക്ക് ഒരു ശ്രദ്ദ ക്ഷണിക്കലാണിത്.)

ഒന്നും രണ്ടും ലോക മഹായുദ്ദങ്ങൾ
____________________________
You will hear of wars and rumors of wars,
but see to it that you are not alarmed.
Such things must happen, but the end is still to come.
(Matthew 24:6)

നെപ്പോളിയന്റെ യുദ്ദങ്ങൾക്ക് ശേഷം യൂറോപ്പ് ഒരു നീണ്ടകാലം സമാധാനത്തിലായിരുന്നു. അക്കാലത്ത് ശാസ്ത്രത്തിൽ വളരെ ദ്രുതഗതിയിലുള്ള പുരോഗതിയുണ്ടായി. സാങ്കേതികവിദ്യ , ആശയവിനിമയ മേഖലകളിലെ വളർച്ച എന്നിവയൊക്കെ അക്കാലത്തെ സംഭാവനകളാണ്. ബ്രിട്ടനും ജർമനിയും തമ്മിലുള്ള നാവിക മത്സരം ഒരു യുദ്ദത്തിനുള്ള സാധ്യത എപ്പോഴും നില നിർത്തിയിരുന്നു എങ്കിലും നെപ്പോളിയന്റെ അധിനിവേശത്തേക്കുറിച്ചുള്ള ഓർമ്മ ഒരു സംഘർഷത്തിൽ നിന്ന് ബ്രിട്ടനേയും ജർമനിയേയും പിൻ വലിച്ചു കൊണ്ടിരുന്നു. എന്നാൽ അക്കാലത്തെ അനുരഞ്ചനങ്ങളെയെല്ലാം താറുമാറാക്കി, ബോസ്നിയ - ഹെർസിഗോവിനയുടെ പേരിൽ 1908 ഓസ്ട്രിയ - ഹംഗറി പ്രശ്നം ഉടലെടുത്തു.

ആറുവർഷങ്ങൾക്ക് ശേഷം 1914 July 28 ന് ഒന്നാം ലോക മഹായുദ്ദം പടക്കളങ്ങളിലേക്ക് കൂടഴിച്ചു വിടപ്പെട്ടു.

ഒരു രാജ്യം മറ്റൊരു രാജ്യത്തെ കീഴ്പ്പെടുത്തുന്ന ചരിത്രത്തിന് ബദലായി നിരവധി രാജ്യങ്ങൾ ഒരു സഖ്യമായി അണിചേർന്ന്, ശത്രു പക്ഷത്തുള്ള ഒന്നിലേറെ രാജ്യങ്ങളുടെ മറ്റൊരു സഖ്യത്തെ എതിരിട്ട ഒന്നാം ലോകയുദ്ദം, അശുഭകരമായ ലക്ഷണങ്ങളുടെ ആദ്യ തുടക്കമായിരുന്നു. രണ്ടാം ലോകയുദ്ദമായപ്പോഴേക്കും ഒന്നാം ലോകമഹായുദ്ദത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച ലോക രാജ്യങ്ങളിൽ, സാമ്പത്തികമായി മികച്ചവർ അവരുടെ സ്ട്രാറ്റജി ഡെവലപ്പ് ചെയ്യുകയുണ്ടായി. ആ ഇടവേളയിൽ വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെ പരീക്ഷണ മേഖല ആയിരുന്നു സത്യത്തിൽ രണ്ടാം ലോകമഹായുദ്ദം. അവിടെ നിന്നും ഒരു മുക്കാൽ നൂറ്റാണ്ട് ആയിരിക്കുന്നു ഇന്ന്.

ഉക്രേയിനിലെ അസ്ഥിരത , സിറിയയിലെ അരാജകത്വം, ചൈനീസ് സമുദ്രാതിർത്തികളിലെ ട്രിഗർ പോയിന്റുകൾ തുടങ്ങി എന്തും ഒരു സംഘർഷത്തിന്റെ നാന്ദി കുറിക്കലുകളാവാം. ഇന്ന് വെറും 1000 കിലോ തൂക്കമുള്ള ഒരൊറ്റ തെർമോന്യൂക്ലിയർ ആയുധത്തിന് ഏകദേശം 1.2 ദശലക്ഷം ടൺ സ്ഫോടക ശക്തിയുണ്ടെന്ന് അനുമാനിക്കപ്പെടുന്നു . വരാൻ പോകുന്ന ഒരു ആഗോള യുദ്ദത്തിൽ ലോകത്തിന് എന്ത് സംഭവിക്കാം എന്നത് നമ്മുടെ ചിന്തയ്ക്കും അപ്പുറമാണ്.

വർത്തമാന കാലത്ത് നിന്നും ചരിത്രാതീത കാലത്ത് എഴുതപ്പെട്ട ബൈബിൾ പ്രവചനങ്ങളിലേക്ക് പോകുമ്പോൾ - യുദ്ദം , ക്ഷാമം, തുടങ്ങി ആകാശത്ത് നിന്നും നക്ഷത്രങ്ങൾ വരെ വീഴുന്ന ഒരു അവസാന കാലത്തേക്കുറിച്ച്, അന്ത്യ യുദ്ദത്തേക്കുറിച്ച്, അഗ്നിയിലെരിയുന്ന ഒരു ഭൂമുഖത്തേക്കുറിച്ച് ഒക്കെ നാം പഠിക്കുന്നു. ആസന്നമായ ഒരു മഹാ യുദ്ദത്തേയും, പ്രയോഗിക്കപ്പെടാൻ പോകുന്ന അതി മാരകങ്ങളായ ആയുധങ്ങളേയും ആവാം പഴയ നിയമകാലത്തെ ബൈബിൾ ഭാഗങ്ങളിൽ പരാമർശിക്കുന്നത് എന്നൊരു അനുമാനം മിക്ക ചരിത്രകാരൻമ്മാർക്കും ഉണ്ട്. Revelation അഥവാ വെളിപ്പാട് എന്ന ബൈബിളിലെ അവസാന പുസ്തകത്തിലാണ് അന്ത്യകാല ത്തേക്കുറിച്ച് ഗഹനമായി പ്രദിപാദിച്ചിരിക്കുന്നത്. ഇസ്രായേലിനെ ലോക രാജ്യങ്ങൾ എതിർക്കുന്നതും, ഒടുവിൽ എല്ലാത്തിനേയും കീഴടക്കി ഇസ്രായേൽ അധീശ ശക്തിയായി വാഴുന്നതുമാണ് റെവെലേഷന്റെ കാതൽ.

വരാൻ പോകുന്ന അവസാന യുദ്ദത്തിൽ ഇസ്രായേലിനെതിരേ ഗോഗ് മാഗോഗ് എന്നിവയുടെ നേതൃത്വത്തിൽ വലിയ സഖ്യം ഉടലെടുക്കും എന്ന് പറയുന്നുണ്ട്. അലക്സാണ്ടറുടെ സാമ്രാജ്യം പോലും കൃത്യമായി ബൈബിളിൽ പ്രവചിക്കപ്പെട്ടിരുന്നു. ലോകത്തിന്റെ ക്രമത്തെ തന്നെ തകിടം മറിക്കുന്ന കാലിക പ്രസക്തമായ സംഭവങ്ങൾ ബൈബിൾ പ്രവചനങ്ങളുമായി എങ്ങനെ ഒത്തു പോകുന്നു എന്നത് ചിലപ്പോൾ ഒരു അദ്ഭുതമായി തോന്നും.

എന്താണ് ഗോഗും മാഗോഗും?
_______________________
Ezekiel (യെഹസ്കേൽ എന്നാണ് മലയാളം ട്രാൻസലേഷനുകളിൽ) പ്രവചനത്തിൽ വടക്കു നിന്നും കുറേ രാജ്യങ്ങൾ ഇസ്രായേലിനെതിരേ അന്ത്യ യുദ്ദത്തിനായി ഒന്നിക്കും എന്ന് പറയുന്നത് നമുക്കു കാണാം. ഇതിൽ ഇസ്രായേലിന്റെ എതിരാളികളിൽ പ്രമുഖമായ പേരുകൾ ഗോഗ് , മാഗോഗ് എന്നിവയാണ്. ഈ യുദ്ദത്തിൽ ക്രമേണ എല്ലാ രാജ്യങ്ങളും, സകല മനുഷ്യരും ഭാഗഭാക്കാകും എന്ന് Revelation പറയുന്നു. ഒരു മൂന്നാം ലോക മഹായുദ്ദത്തിന്റെ സാഹചര്യങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത് എന്ന് ചരിത്രകാരൻമ്മാർ ചൂണ്ടിക്കാട്ടുന്നു.

ബൈബിൾ എഴുതപ്പെടുന്ന കാലത്ത് നോഹയുടെ മകനാണ് ചരിത്രപരമായി മാഗോഗ്. മാഗോഗിന്റെ സന്തതിപരമ്പരകൾ യിസ്രായേലിന്റെ ബഹുദൂരം വടക്കുള്ള യൂറോപ്പ്, വടക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.
മാഗോഗിലെ ആളുകൾ അയോധന കലയിൽ അതി വിദഗ്ദരായിരുന്നു.
(പിന്നീട് ഈ വിഭാഗം ബാർബേറിയൻസ് എന്ന് അറിയപ്പെട്ടു)

മാഗോഗ് എന്ന ബൈബിൾ സൂചനയെ ചരിത്രകാരൻമ്മാർ മൂന്നാം ലോകമഹായുദ്ദത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു സഖ്യമായാണ് ഇന്ന് വിലയിരുത്തുന്നത്. ഗോഗ് ഈ സഖ്യത്തിന്റെ നേതാവാണ്.
(ഗോഗ് എന്നത് ഒരു വ്യക്തിയെ സിംബോളിക്ക് ആയി പരാമർശിക്കുന്നതാവാം).
യെഹെസ്കേൽ പ്രവചനത്തിൽ സാത്താനെ പരാമർശിക്കുന്നില്ല. എന്നാൽ Revelation - ൽ വ്യക്തമായി, പ്രാഥമിക കഥാപാത്രമായി സാത്താനെ സഹസ്രാബ്ദത്തിന്റെ അവസാന യുദ്ധത്തിൽ എത്തിക്കുന്നു. ഡെവിൾ / സാത്താൻ / അന്തി ക്രിസ്തു എന്ന് വിളിക്കുന്നത് വർത്തമാന കാലഘട്ടത്തിൽ ഏതെങ്കിലും വ്യക്തിയെ ആവാം. (ഒരു വ്യക്തിക്ക് പകരം അത് നിരവധി വ്യക്തികളേയും ആവാം.) പ്രവചനങ്ങളിൽ ഡെവിൾ എന്ന് പരാമർശിക്കുന്നയാൾ അഥവാ അത്തരം വ്യക്തികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്രായേലിന്റെ എതിരാളികളെ ആയിരിക്കണം.

ബൈബിൾ എഴുതപ്പെടുന്ന കാലത്ത് ഇസ്രായേലിന്റെ പ്രധാന എതിരാളികൾ ഫെലിസ്ത്യർ ആയിരുന്നു.ഇന്നത്തെ പലസ്ഥീനികൾ. ആയിരക്കണക്കിനു വർഷങ്ങളായുള്ള ബദ്ദ ശത്രുത ഇന്നും തുടരുന്നു. ഏക ദൈവ വിശ്വാസികളായ ഇസ്രയേല്യരും ബഹു ദൈവ വിശ്വാസികളായ പലസ്ഥീനികളും തമ്മിൽ ആചാരങ്ങളുടേയും സാമൂഹികതയുടേയും പേരിലാണ് യുദ്ദങ്ങൾ നടത്തിയിരുന്നത്. ദൈവത്തിന്റെ സ്വത്വം ആയിരുന്നു എപ്പോഴും ഒന്നാമത്തെ പ്രശ്നം. അതുകൊണ്ടാണ് അക്കാലത്തെ ലിഖിതങ്ങളിലും പ്രവചനങ്ങളിലും ദൈവം ഒരു പ്രധാന ഘടകമാകുന്നത്.

ബൈബിളിൽ റഷ്യ പരാമർശിക്കപ്പെടുന്നു?
_________________________________
സമീപ കാലത്ത് കിഴക്കൻ യൂറോപ്പിലും, മിഡിൽ ഈസ്റ്റിലുമുള്ള റഷ്യൻ ഇടപെടലുകളെ, ബൈബിൾ പ്രവചനങ്ങളുമായി ബന്ധിപ്പിച്ച് ചിന്തിക്കുമ്പോൾ ചരിത്രകാരൻമ്മാർക്കു തന്നെ അമ്പരപ്പുണ്ടാകുന്നു. എസക്കിയേൽ പ്രവചനത്തിലാണ് റഷ്യ പരാമർശിക്കപ്പെടുന്നത്. (കരടിയുടെ മുഖമുള്ള രൂപം എന്ന് റീവലെഷനിലും പരാമർശിക്കുന്നുണ്ട്. റഷ്യയിലാണ് പോളാർ ബെയറുകളുള്ളത്.)

Gog, Magog, Rosh, Meshek and Tubal (ഗോഗ്, മാഗോഗ്, റോഷ്, മെഷക്, തുബാൽ) എന്നിവരുടെ ഐഡന്റിറ്റി ഈ പ്രവചനം മനസ്സിലാക്കുന്നതിൽ നിർണായകമാണ്. ഇസ്രായേലിനും നേരേ വടക്കുള്ള മാഗോഗ് എന്ന സ്ഥലത്ത് നിന്നും വരുന്ന ഗോഗ് എന്ന വ്യക്തി - റോഷ്, മെശക്ക്, തുബൽ എന്നിവരുടെ ലീഡറാണ്. ഈ സഖ്യം ഇസ്രായേലിന്റെ സമാധാനത്തിനു വിഘ്നം വരുന്ന രീതിയിൽ ഒരു ആക്രമണത്തിനു പദ്ദതി ഇടും. ഇതാണ് പ്രവചനത്തിന്റെ സത്ത.

ബൈബിളിലെ മാഗോഗ് ഇസ്രയേലിനു നേരേ വടക്കാണ്. ബാർബേറിയൻസ് ജീവിച്ചിരുന്ന പ്രദേശമാണ് മാഗോഗ്. ആർട്ടിക് സർക്കിളിലേക്കുള്ള നേർ രേഖ അനുസരിച്ച് റഷ്യ ഇസ്രായേലിനു നേരേ വടക്ക് സ്ഥിതി ചെയ്യുന്നു. പ്രവചനത്തിലെ Rosh എന്നത് റഷ്യയും, Meshek എന്നത് മോസ്കോയും ആണെന്ന് പണ്ടിതർ വ്യാഖ്യാനിച്ചിട്ടുണ്ട്. അതല്ലെങ്കിൽ മാഗോഗ് എന്നത് - ഉക്രയിൻ, നോർത്ത് റഷ്യ , നോർത്ത് ബ്ലാക് സീ എന്നിവിടങ്ങൾ ഉൾപ്പെടുന്ന ഒരു കോമൺ ഏരിയ ആവാം എന്നും ചില ചരിത്രകാരൻമ്മാർ പറയുന്നു.
Tubal എന്നത് ഭൂമിശാസ്ത്രപരമായി സൈബീരിയയിലെ പ്രധാന ഭാഗമോ, സെൻട്രൽ തുർക്കിയോ ആവാം എന്ന് സൈധാന്തികർ നിരീക്ഷിക്കുന്നു. പ്രവചന പരമായി, ബൈബിൾ എഴുതപ്പെട്ട കാലഘട്ടത്തിൽ റഷ്യ, അല്ലെങ്കിൽ പഴയ സോവിയറ്റ് യൂണിയൻ മുതൽ അറബ് രാജ്യങ്ങൾ വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു വലിയ ദേശം ആയിരിക്കണം മാഗോഗ്.

സമീപ കാലത്ത് റഷ്യ ഒരു സൂപ്പർ പവറായി മാറുന്നതായി നമുക്ക് കാണാം. സോവിയറ്റ് കാലഘട്ടത്തിനു സേഷം ഇസ്രായേലുമായി സംഘർഷത്തിലുള്ള നിരവധി അറബ് / ഇസ്ലാം രാജ്യങ്ങളുമായി റഷ്യ നിലവിൽ ഒരു ബാന്ധവം നിർമിച്ചിട്ടുണ്ട്.

ബൈബിൾ പ്രകാരം ഗോഗിന്റെ നേത്രുത്വത്തിൽ ഒരു ഭീമമായ സൈന്യം ഇസ്രായേലിനെ എതിർക്കും.

ഈ വലിയ സൈന്യത്തിൽ ഉൾപ്പെടുന്ന മറ്റു രാജ്യങ്ങളുടെ പേര് ബൈബിളിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.
പേർഷ്യ - Persia (modern-day Iran)
പുട് - Put (modern-day Sudan)
കുഷ് - Cush (modern-day Libya)
ഗോമർ - Gomer (Part of modern-day Turkey)
ബേത് തോഗർമ - Beth Togarmah (another portion of modern-day Turkey or possibly Syria).
ഈ കൊടുത്തിരിക്കുന്ന രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള നിലവിലെ ബന്ധം ഒന്നു പരിശോധിക്കുക. എന്നാൽ യെഹസ്കേലിന്റെ പ്രവചനത്തിൽ, ഈ സംഭവങ്ങൾ എന്ന് ആരംഭിക്കുമെന്നോ എന്ന് അവസാനിക്കുമെന്നോ കൊടുത്തിട്ടില്ല.
പക്ഷേ Revelation - ൽ വരുമ്പോൾ അത് 2000 വർഷങ്ങൾക്ക് ശേഷം എന്ന ഒരു കണക്ക് പറയുന്നുണ്ട്.

അവസാന യുദ്ദത്തിൽ ചൈനയുടെ പങ്ക്.
_______________________________
ഒരു പാട് ചരിത്രകാരൻമ്മാർ Revelation ഉദ്ദരിച്ച് അവസാന യുദ്ദത്തിലെ ചൈനയുടെ ഇടപെടലിനേക്കുറിച്ച് ബൈബിളിൽ പരാമർശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. (ചില പണ്ടിതൻമ്മാർ ചൈന നോർത്ത് കൊറിയ എന്നിവ ചേർന്നുള്ള സഖ്യമായും ഈ പ്രവചന ഭാഗത്തെ വിലയിരുത്തുന്നു.)

യൂഫ്രട്ടീസ് നദിയ്ക്ക് മേലേ കൂടി, കിഴക്കു നിന്നുള്ള നിന്നുള്ള രാജാക്കന്മാർ ഇസ്രായേലിലേക്ക് മാർച്ച് ചെയ്യും (Revelation 16). അതേ തുടർന്ന് മഹാ സർപ്പത്തിന്റെ വായിൽ നിന്നും മനുഷ്യന് കഷ്ട്ടങ്ങൾ വരുന്നു എന്ന് ഇവിടെ കാണാം. കിഴക്കിന്റെ രാജാക്കൻമ്മാർ എന്നതും മഹാ സർപ്പം എന്നതും ചൈനയുടെ നിർവചനമാണ് എന്നതിന് പ്രവചനങ്ങളിലെ നിഗൂഡത വ്യാഖ്യാനിച്ചും, ജിയോഗ്രഫിക്കൽ അടിസ്ഥാനത്തിലും നിരവധി ഉദാഹരണങ്ങൾ കാണാം.

Revelation 9:16 ൽ ഇങ്ങനെ പറയുന്നു.
മനുഷ്യനെ നശിപ്പിക്കാനായി ഇരുപതിനായിരം മടങ്ങ് ഇരട്ടിച്ച ഭീമമായ ഒരു കുതിരപ്പട വരികയാണ്. തീ നിറമുള്ള ശരീരവും, രക്ത വർണ്ണമുള്ള കവചവും, വായിൽ നിന്ന് പുറപ്പെടുന്ന തീജ്വാലകളും, സർപ്പത്തിന്റെ തലയുള്ള വാലും അവയ്ക്കുണ്ട്.

കുതിരകൾ എന്നത് അന്നത്തെ കാലഘട്ടാനുസൃതമായ ഒരു സങ്കൽപ്പം മാത്രമാണ്. എന്നാൽ തീ നിറം മംഗോളിയൻ വംശജരുടെ അഥവാ ചൈനാക്കാരുടെ ശരീരത്തിന്റെ മഞ്ഞ നിറത്തെ കാണിക്കുന്നു. രക്ത വർണമുള്ള കവചം എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇന്ന് നിലവിലുള്ളതിൽ പ്രബലമായ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് ചൈന. കമ്യൂണിസ്റ്റ് അടയാളമാണ് ചുവപ്പ്. അവരുടെ ഫ്ലാഗിന്റെ നിറവും ചുവപ്പാണ്. വായിൽ നിന്ന് പുറപ്പെടുന്ന തീ ജ്വാലയും സർപ്പത്തിന്റെ തലയും ചൈനീസ് ട്രഡീഷനുമായി അടുത്തു നിൽക്കുന്നു. തീ തുപ്പുന്ന വ്യാളി ചൈനീസ് ആചാരങ്ങളുടെ അടയാളം തന്നെയാണ്. തീ നിറമുള്ള മഹാ സർപ്പം ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കെറിഞ്ഞു എന്ന് Revelation 12 ൽ വായിക്കുന്നു. (ഭൂമിയിലേക്ക് പതിക്കുന്ന ആകാശത്തിലെ നക്ഷത്രങ്ങൾ, ഭൂമി ഇരുളുന്നത്, മലകളും കുന്നുകളും കല്ല് മഴയിൽ നശിക്കുന്നത് ഒക്കെ വരാൻ പോകുന്ന ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈലുകളുടെ, സാറ്റലൈറ്റ് കേന്ദ്രീകരിച്ച് നടക്കാൻ പോകുന്ന ആയുധ മഴയുടെ ഒക്കെ സൂചനകളാവാം)

അടുത്തകാലത്തായി ചൈനയുടെ ശക്തിയും സ്വാധീനവും വല്ലാതെ ഉയർന്നിട്ടുണ്ട്. അതി ബൃഹത്തായ സൈനീക ഘടനയാണ് അവർക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കരസേനയാണ് പീപ്പിൾസ് ലിബറേഷൻ ആർമി. ഇരുപതിനായിരം മടങ്ങ് വലിയ കുതിരപ്പട എന്നത് സിംബോളിക്കായി ചൈനയുടെ സൈനീക ശക്തിയെ തന്നെ കുറിയ്ക്കുന്നു. നിലവിൽ ഹോങ് കോങ്, ടിബറ്റ്, തായ്വാൻ തുടങ്ങിയവ രാജ്യങ്ങളെ ചൈന നിരന്തരം ഭയപ്പെടുത്തുന്നു. ഒരു പ്രകോപനം സൃഷ്ട്ടിക്കാനുള്ള വ്യഗ്രത ചൈന എപ്പോഴും പ്രകടിപ്പിക്കുന്നു. അതുകൊണ്ടു തന്നെ അന്തിമ യുദ്ദത്തിൽ ചൈന ഉൾപ്പെടെ പല രാജ്യങ്ങളും ദ്വിഗ്വിജയം നേടാനായി ശ്രമിക്കും.

സാധ്യമായ ഒരു ആഗോള യുദ്ദത്തിൽ ഇറാന്റെ പങ്ക്?
________________________________________
പേർഷ്യ എന്നും ഏലാം എന്നുമുള്ള പേരുകളിൽ ബൈബിളിൽ അന്ത്യകാല പ്രവചനങ്ങളിൽ പല ഭാഗത്തും ഇറാനെ പരാമർശിക്കുന്നത് കാണാം. അണവായുധങ്ങൾ ഉൾപ്പെടെ കൈവശം ഉണ്ടെന്ന് അനുമാനിക്കപ്പെടുന്ന ഇറാന്റെ ഇസ്രയേലുമായുള്ള ശത്രുതയും വർത്തമാന കാലത്ത് പ്രവചനങ്ങളെ പ്രസക്തമാക്കുന്നു. ഇറാനും അയൽ രാജ്യങ്ങളും ഈ യുദ്ദത്തിലെങ്ങനെ പങ്കാളികൾ ആകുന്നു എന്ന് ഡാനിയേൽ പ്രവാചകന്റെ പുസ്തകത്തിലാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബൈബിൾ കാലത്തിനു ശേഷമുള്ള ഇറാന്റെ കാലഘട്ടത്തേക്കുറിച്ച് യിരമ്യാ (Jeremiah) പ്രവാചകന്റെ പുസ്തകത്തിലും എഴുതിയിട്ടുണ്ട്.

ഏലാമിന് (ഇന്നത്തെ ഇറാൻ) മേലേ നാലു കാറ്റു വീശി ഏലാം നശിപ്പിക്കപ്പെടും എന്ന് Jeremiah പറയുന്നു. ഈ നാലു കാറ്റിനേക്കുറിച്ചാണ് ദാനിയേൽ 8 വിശദീകരിക്കുന്നത്. (ഇതിന്റെ ഡീറ്റെയിൽസ് തൊട്ട് താഴെ അലക്സാണ്ടറേക്കുറിച്ചുള്ള പാരഗ്രാഫിൽ കൊടുത്തിട്ടുണ്ട്)

ചരിത്രം ആദ്യം നോക്കാം: -
334 BC യിൽ അലക്സാണ്ടർ പേർഷ്യ, സിറിയ, ഈജിപ്റ്റ് തുടങ്ങിയവ ആക്രമിച്ചു.
596 ബി സിയിൽ ബാബിലോൺ - പേർഷ്യയെ കീഴടക്കി. അതിനു ശേഷം മഹാനായ സൈറസിന്റെ (Cyrus the Great) കീഴിലായി പേർഷ്യ. ഏലാമ്യരും (Elam) മേദ്യരും (Media) പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി.
ഇതിൽ നിന്ന് മേദോ - പേർഷ്യൻ (Medo-Persian) സാമ്രാജ്യം ഉടലെടുത്തു. തുടർന്ന് 539 ബി.സി. യിൽ മിഡോ - പേർഷ്യൻസ് ബാബിലോൺ കീഴടക്കുകയും ചെയ്തു. തുടർന്ന നൂറ്റാണ്ടുകളിൽ പേർഷ്യ ഭരിച്ചിരുന്നത് ഇവരൊക്കെയാണ്:
സെല്യൂക്കിഡ് Seleucids, പർത്യൻസ് ( Parthians), സസാനിയൻസ് (Sassanians), റോമ( Romans), ബൈസാന്റിനസ് (Byzantines), അവസാനം എഡി 636 മുതൽ അത് മുസ്ലിംങ്ങളുടെ സ്വന്ത രാജ്യമായി. 1501-ൽ ഇറാൻ സ്ഥാപിതമായി.

* യൂഫ്രട്ടീസ് നദി, ബാബിലോൺ എന്നീ പേരുകളിൽ ഇറാഖും നിരവധി തവണ ബൈബിളിൽ പരാമർശിക്കപ്പെടുന്നു

ബൈബിളിലെ - "മഹാനായ അലക്സാണ്ടര്‍".
_________________________________
അലക്സാണ്ടർ തന്റെ ലോകം വിജയങ്ങൾ തുടങ്ങിയത് ഏകദേശം 250 വർഷം മുന്പ് , ദൈവം ദാനിയേലിന് അത് ദർശനം നൽകി.

സാമ്രാജ്യത്തേക്കുറിച്ചുള്ള പ്രവചനം:-
ദാനിയേൽ നാലു "ആഗോള" സാമ്രാജ്യങ്ങൾ തുടർച്ചയായി ഉണ്ടാകും എന്നു പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനത്തിൽ അലക്സാണ്ടറിൽ തുടങ്ങി ഗ്രീക്ക് സാമ്രാജ്യം നാലു ഭാഗങ്ങളായി വിഭജിക്കപ്പെടും എന്ന മുന്നറിയിപ്പ് ഉൾപ്പെടെ പല സൂചനകളും ഉണ്ടായിരുന്നു . അലക്സാണ്ടർ അല്ലെങ്കിൽ മഹാനായ അലക്സാണ്ടർ അതുമല്ലെങ്കിൽ മാസിഡോണിയൻ രാജാവ് എന്ന പേരിൽ ഒരാൾ ബൈബിളിൽ പരാമർശിക്കപ്പെടുന്നില്ല. ഡാനിയൽ (Daniel) സെഖർയ്യാവു (Zechariah) എന്നീ പ്രവചനങ്ങളിൽ, ഗ്രീസിനേക്കുറിച്ചും ഉടലെടുക്കാൻ പോകുന്ന അലക്സാണ്ടറുടെ മാസിഡോണിയൻ സാമ്രാജ്യത്തേക്കുറിച്ചും നിഗൂഡമായ മുന്നറിയിപ്പികൾ ഉണ്ടായിരുന്നു. B.C ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട യുഗാന്തര പ്രതീക്ഷാ പ്രവചനങ്ങളാണിവ. സെഖര്യാവു 520 - 470 B.C യ്ക്ക് ഇടയിൽ എഴുതിയ പ്രവചനം അലക്സാണ്ടറുടെ സാമ്രാജ്യത്തേക്കുറിച്ചാണ്.

ദാനിയേൽ ഒരു ദർശനം കാണുന്നു.
അധ്യായം 8: 8-10
ഏലാമിലെ ഇലായി നദീതീരത്ത് രണ്ടു കോമ്പുള്ള, വളരെ ശക്തനായ ഒരു ആട് നദീ തീരത്ത് നിൽക്കുന്നു. മറ്റൊരു മൃഗത്തിനും അതിനോട് ഏറ്റുമുട്ടുവാൻ കഴിയുന്നില്ല. പെട്ടന്ന് പടിഞ്ഞാറു നിന്നും ഒറ്റ കൊമ്പുള്ള ഒരു ആട്ടിൻകുട്ടി പാഞ്ഞു വന്ന് ആദ്യത്തെ ആടിനെ ഇടിച്ച് താഴെയിടുകയും അതിന്റെ രണ്ടു കൊമ്പുകളും തകർത്തു കളയുകയും ചെയ്യുന്നു.
തുടർന്ന് ആട്ടിൻകുട്ടി അതിശക്തനായി മാറി.
എന്നാൽ കരുത്തനായിരിക്കവെ തന്നെ അതിന്റെ ഒറ്റക്കൊമ്പ് പെട്ടന്ന് തകർന്നു പോയി. അതിനു ശേഷം ആട്ടിൻകുട്ടിയുടെ തലയിൽ നിന്നും ആകാശത്തിലെ നാലു കാറ്റിനും നേരേ നേരേ നാലു കൊമ്പുകൾ പുതുതായി മുളച്ചു വന്നു (തൊട്ടു മേലത്തെ ഇറാനേക്കുറിച്ചുള്ള ഭാഗത്തെ രണ്ടാം പാരഗ്രാഫ് നോക്കുക) . അതിൽ ഒരു കൊമ്പ് മാത്രം സർവ ദേശത്തേക്കും വ്യാപിച്ചു
ഇതായിരുന്നു സ്വപ്നം.

അധ്യായം 8 , 20-23 വരെയുള്ളത് ഈ സ്വപ്നത്തിന്റെ നിർവചനം ദാനിയേൽ തന്നെ പ്രസ്ഥാവിക്കുന്നതാണ്.
ആദ്യത്തെ രണ്ടു കൊമ്പുള്ളതായി കാണുന്ന കരുത്തനായ ആട്, പാർസ്യ രാജാക്കൻമ്മാരെ അടയാളപ്പെടുത്തുന്നു.
ഇതിനെ തകർത്ത് രണ്ടു കൊമ്പും നശിപ്പിക്കുന്ന, പടിഞ്ഞാറു നിന്ന് വരുന്ന ആട്ടിൻ കുട്ടി യവന രാജാവിനെ പ്രതിനിധാനം ചെയ്യുന്നു.
അതിന്റെ ഒറ്റക്കൊമ്പ് ഒന്നാമത്തെ യവനരാജാവിനെയാണ് കുറിയ്ക്കുന്നത്.
എന്നാൽ ശക്തമായിരിക്കുമ്പോൾ തന്നെ, അത് തകർന്ന ശേഷം അതിൽ നിന്ന് മുളയ്ക്കുന്ന നാലു കൊമ്പുകൾ യവന രാജ്യത്ത് നിന്നും പുതുതായി ഉദ്ഭവിക്കുന്ന നാലു രാജ്യങ്ങളെയാണ് കാണിയ്ക്കുന്നത്.

ഇനി നമുക്ക് അലക്സാണ്ടറുടെ ചരിത്രത്തിലേക്കൊന്നു നോക്കാം.
Alexander Born in 356 B.C. and Dying 32 years later.
വളരെ ചുരുങ്ങിയ കാലം ജീവിച്ച അലക്സാണ്ടറുടെ ഖ്യാതി ഇന്നും നില നിൽക്കുന്നു.
13 വർഷം രാജത്വ പട്ടം അനുഷ്ട്ടിച്ചതിൽ, സ്വന്തം രാജ്യമായ മാസിഡോണിയയിലേതിനേക്കാളും അദ്ദേഹം ചിലവിട്ടത് മാസിഡോണിയയ്ക്ക് പുറത്തായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന മാസിഡോണിയൻ സാമ്രാജ്യം ഇന്നു വരെ ഉളവായ ഏറ്റവും വലിയ സാമ്രാജ്യമായി വിലയിരുത്തപ്പെടുന്നു.

അലക്സാണ്ടർ അദ്ദേഹത്തിന്റെ ആദ്യകാലത്ത് പേർഷ്യൻ സാമ്രാജ്യത്തേയും, ഏഷ്യാമൈനർ, ഈജിപ്ത്, ഇസ്രായേൽ ഉൾപ്പെടെ സകലതിനെയും കീഴടക്കുകയുണ്ടായതായി ചരിത്രം പഠിപ്പിക്കുന്നു.
അതോടെ ഗ്രീക്ക് ഭാഷ ഒരു സാർവത്രിക ഭാഷയായി മാറി.
എന്നാൽ സാമ്രാജ്യാധിപതിയായിരിക്കെ തന്നെ പാരമ്പര്യാവകാശികളാരുമില്ലാതെ അലക്സാണ്ടർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
ഇതേതുടർന്ന് അലക്സാണ്ടറുടെ സാമ്രാജ്യം നാലായി വിഘടിച്ച്,
Babylonian, Medo-Persian, Greek, Roman എന്നീ സാമ്രാജ്യങ്ങൾ ഉടലെടുത്തു.

യുണൈറ്റഡ് സ്റ്റേറ്റ്സും ബ്രിട്ടണും
__________________________
ബൈബിൾ പ്രവചനങ്ങളിലെ എൻഡ് ടൈം വാർ'ൽ യു എസ്, യു കെ എന്നീ രാജ്യങ്ങളെ എവിടേയും പരാമർശിക്കുന്നില്ല. ഒരുപക്ഷേ വരാൻ പോകുന്ന ആഗോള യുദ്ദത്തിൽ ബ്രിട്ടൺ അമേരിക്ക എന്നിവർ ഇസ്രായേലിനൊപ്പം നിക്കാനുള്ള സാധ്യത ഒരു കാരണമാവാം. വിശദീകരിച്ചാൽ ഇസ്രായേലിനൊപ്പം ആരൊക്കെ അണിചേരുന്ന് എന്ന് ബൈബിളിൽ ഒരിടത്തും പരാമർശങ്ങളില്ല. ഇസ്രായേൽ ഏകമായി ശത്രുവിനെ കീഴടക്കും എന്നത് ബൈബിൾ പ്രവചനങ്ങളുടെ കാതൽ ആയതു കൊണ്ടാവാം ഇത്. അവസാന യുദ്ദത്തിനു ശേഷം ഇസ്രായേൽ അധാശ ശക്തിയായി തീരുമെന്നതാണ് ബൈബിൾ പ്രവാചകൻമ്മാരുടെയെല്ലാം സ്വപ്നം.

ഉപസംഹാരം
___________
ബൈബിൾ പ്രവചനങ്ങളും സമകാലിക സംഭവങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് തിനേക്കുറിച്ച് ചരിത്രകാരൻമ്മാരുടെ കണ്ടെത്തലുകൾ വിശദീകരിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ബൈബിളും ക്രിസ്തീയതയും മറ്റു മതങ്ങളേക്കാൾ മഹത്തായത് എന്ന് പ്രസ്ഥാവിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദെശം. മറ്റു മത ഗ്രൻസ്ഥങ്ങളിലെ അന്ത്യ പ്രവചനങ്ങളേക്കുറിച്ച് ചർച്ച ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഈ വിഷയത്തേക്കുറിച്ച് മിത്തുകൾ എന്ത് പറയുന്നു എന്ന് നമുക്കൊക്കെ അറിയാൻ സാധിക്കും. സ്വർഗ്ഗം നരകം ഒന്നും ഈ പോസ്റ്റിന്റേയോ എന്റേയോ വിഷയമല്ല. പ്രവചനങ്ങൾക്ക് വർത്തമാനകാല സാഹചര്യങ്ങളുമായുള്ള സാമ്യത എത്ര കണ്ട് കൃത്യമാകുന്നു എന്നുള്ള അന്വേഷണത്തിന്റെ ഫലം മാത്രമാണീ പോസ്റ്റ്.

മറ്റു മതങ്ങളേയും ബഹുമാനിക്കുന്ന ഒരാളെന്ന് നിലയിൽ ബൈബിൾ വാക്യങ്ങൾ അതേപടി എഴുതുക എന്നത് മാക്സിമം ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കാൻ തീരെ കഴിയാതിരുന്ന തീരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ബൈബിൾ വാക്യങ്ങൾ അതേ പടിയും, റഫറൻസായി ബൈബിൾ അധ്യായങ്ങളും നൽകിയിട്ടുള്ളു. യുഗാന്ത്യത്തേക്കുറിച്ച് ഖുറാൻ, കൽക്കി അവതാരം എന്നിവ പറയുന്ന നിരീക്ഷണങ്ങളും സമകാലിക സാഹചര്യങ്ങളും യോജിക്കുന്നുണ്ടെങ്കിൽ അത്തരം ഇൻഫർമേഷൻസ് പങ്കു വെക്കാം.

നന്ദി.

.

നിർത്തി വെയ്ക്കപ്പെട്ട യുദ്ധത്തിൽ ഫുട്ബോൾ തിരയുന്ന സാദ്ധ്യതകൾ

 ലോക ചരിത്രത്തെ മാറ്റി മറിച്ച ഒരു മഹായുദ്ധത്തിന് ഒരു ഇടവേള സംജാതമാകുക, ഈ ഇടവേളയില്‍ പരസ്പരം പോരടിച്ചിരുന്ന സൈനികർ തമ്മിൽ സ്നേഹവും സൗഹൃദവും പങ്കു വെക്കുക, അതിനേ തുടർന്ന് ഒരു സൗഹൃദ ഫുട്ബോൾ മത്സരം നടത്തുക എന്നത്, ഇന്ന് ചിന്തിയ്ക്കുമ്പോൾ അസംഭവ്യമെന്ന് തോന്നും. എന്നാൽ ചരിത്രം അങ്ങനെയാണ്. ക്രൂരതയുടെ മുഖപ്പുകളും മാനവ സ്നേഹത്തിന്റെ ഉദാത്തമായ പ്രതീകങ്ങളും ഒരേ പോലെ ചരിത്രത്തിന്റെ ഉള്ളറകളിൽ കെട്ടു പിണഞ്ഞു കിടക്കുന്നു.
ഒന്നാം ലോക മഹായുദ്ധം ചരിത്രത്തെ അതിനു മുൻപെന്നും പിൻപെന്നുമുള്ള രണ്ട് താളുകളായി ഇഴപിരിച്ചു നിർത്തുന്നു. പിൽക്കാലത്ത് ഒട്ടനവധി രാഷ്ട്രീയ സാമൂഹിക സൈദ്ധാന്തിക മാറ്റങ്ങൾക്ക് വഴി തെളിയ്ക്കുകയുണ്ടായി ചരിത്രത്തിന്റെ ഏറ്റവും ഭീകരത ഉൾക്കൊള്ളുന്ന ഒന്നാം മഹായുദ്ധം. 1914 ജൂലൈ മാസത്തിലാണ് ലോകം രണ്ട് തട്ടിലായി യുദ്ധം തുടങ്ങിയത്. ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ സഖ്യ ശക്തികൾ എന്ന പേരിൽ ഒരറ്റത്തും, ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവർ കേന്ദ്രീയ ശക്തികൾ എന്ന പേരിൽ മറുപക്ഷത്തും അണി നിരന്നു. അന്നോളം ഉണ്ടായ യുദ്ധ ചരിത്രങ്ങളെയെല്ലാം ഈ യുദ്ധം വളരെ പിന്നിലാക്കി.ജന സംഖ്യയുടെ ഒരു ഭാഗം ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെട്ടു. ഒപ്പം പുതിയ സാമ്രാജ്യത്വ രൂപവത്കരണത്തിനും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശിലാവത്കരണത്തിനുമുള്ള റിഹേഴ്സൽ കൂടിയായി മാറി യുദ്ധം. അങ്ങനെയുള്ളൊരു യുദ്ധമാണ് നിർത്തി വെക്കപ്പെട്ടത്. അധികാരത്തിന്റെ ആജ്ഞാ ശക്തിയ്ക്കെതിരേ താഴേത്തട്ടിൽ നിന്ന് അപ്രതീക്ഷിതമായുണ്ടായ ഒരു സൗമ്യമായ പ്രതികരണമായിരുന്നു അത്. ക്രിസ്മസ് ട്രൂസ് (Christmas Truce) എന്നറിയപ്പെടുന്ന ചരിത്രത്തിലെ മഹത്തായ ഒരു മുഹൂർത്തം.
തത്‌ക്കാലയുദ്ധവിരാമം (CHRISTMAS TRUCE)
___________________________________________
അതൊരു ക്രിസ്മസ് രാവായിരുന്നു.
ബ്രിട്ടീഷ് ക്യാമ്പ് ആക്രമണ പ്രത്യാക്രമണങ്ങളാൽ ആടിയുലഞ്ഞ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്. കുറച്ചപ്പുറത്ത് ജർമൻ സൈനികരുണ്ട്. കഴിഞ്ഞ അഞ്ചു മാസങ്ങളായി സൈനികരെല്ലാം തമ്മിൽ നിരന്തര പോരാട്ടങ്ങളിലാണ്. വീട്ടിലേക്ക് ഒന്ന് തിരികെ പോകാൻ സൈനികർ അദമ്യമായി ആഗ്രഹിച്ചിരുന്നു. തങ്ങളുടെ പ്രീയപ്പെട്ടവരുടെ മുഖം ഒന്ന് കാണാനും, സ്വസ്ഥത എന്തെന്ന് അനുഭവിക്കാനും സൈനികർ മനസ്സാലെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു അന്ന്.
രാത്രി വൈകിയപ്പോൾ
തങ്ങളുടെ ട്രെഞ്ചുകളിൽ ക്ഷീണിതരായി വിശ്രമിക്കുകയായിരുന്ന ബ്രിട്ടീഷ് സൈനികർ പെട്ടന്നാണ് ഒരു കരോൾ ഗാനം കേൾക്കുന്നത്. അത് സംഘശബ്ദമായും ഇമ്പമായും ബ്രിട്ടീഷ് ട്രെഞ്ചുകൾക്ക് മീതേ ഒഴുകി വന്നു.
ജർമൻ സൈനികരുടെ ട്രൂപ്പുകളിൽ നിന്നായിരുന്നു അവ മുഴങ്ങിക്കേട്ടത്. കാര്യമറിയാൻ തങ്ങളുടെ ട്രെഞ്ചുകളിൽ നിന്ന് പുറത്തേക്കിറങ്ങിയ ബ്രിട്ടീഷ് സൈനികരെ എതിരേറ്റത് ജർമൻ സൈനികരുടെ കരോൾ ഗാനങ്ങളും അവരുടെ കൈകളിലെ മെഴുകുതിരി നാളങ്ങളുമായിരുന്നു. ഒപ്പം ക്രിസ്മസ് ട്രീകളും, അവയ്ക്ക് അരികിൽ നിന്ന് പരസ്പരം ഉപഹാരങ്ങൾ കൈമാറുന്ന ജർമൻ സൈനികരും ബ്രിട്ടീഷ് ബെറ്റാലിയന് അദ്ഭുതമായി.
യുദ്ധമുഖത്തെ ശത്രുതയും അശാന്തിയും ആകുലതകളും പെട്ടന്നൊരു നിമിഷത്തിൽ മാറ്റി പ്രതിഷ്ഠിക്കപ്പെടുകയാണ്.
എതിരാളികൾ പ്രചോദനവും പ്രതീക്ഷയും നൽകുകയാണ്.
കരോൾ ഗാനങ്ങൾ പതിയെ ബ്രിട്ടീഷ് ഭടൻമ്മാരുടെ നാവുകളിലേക്കും പരന്നു.
ആ രാത്രി അന്നു വരെയുള്ള കഠിന ദിനങ്ങൾക്ക് മേലേ സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും അന്തരീക്ഷം സംജാതമാക്കി. അധികാര വർഗ്ഗം തരിമ്പും വിട്ടുവീഴ്ച്ച കാട്ടാതെ പോരാട്ട വേദി വിപുലപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ, താഴെ തട്ടിൽ പരസ്പരം കൊന്നും മരിച്ചും കഴിയാൻ ആകസ്മികമായി വിധിക്കപ്പെട്ട സൈനീക സംഘങ്ങൾ, പ്രതീക്ഷയുടെ സമാധാനത്തിന്റെ ഒരു പ്രഭാതം സ്വപ്നം കണ്ട് ഇമ്പമായി പാടിക്കൊണ്ടിരിയ്ക്കുകയായിരുന്നു.
അടുത്ത ദിവസം പ്രഭാതത്തിൽ ബ്രിട്ടീഷ്, ജർമൻ സൈനികർ പരസ്പരം ഹസ്തദാനം നടത്തുകയും തങ്ങളുടെ ട്രെഞ്ചുകളിൽ തങ്ങൾ വിലപിടിച്ചതായി കരുതുന്നവ എതിരാളികൾക്ക് ക്രിസ്മസ് സമ്മാനങ്ങളായി കൈമാറുകയും, ഫോട്ടോഗ്രാഫുകൾ എടുക്കുകയും ചെയ്തു. അന്നേദിനം അവർ കൈ കോർത്ത് ട്രെഞ്ചുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും, മരണപ്പെട്ടവരുടെ വിറങ്ങലിച്ച ശരീരങ്ങൾ മറവു ചെയ്യുകയും, ചെയ്തു.
തുടർന്ന് ബ്രിട്ടീഷ്, ജർമൻ ബെറ്റാലിയനുകൾ തമ്മിൽ ഒരു സൗഹൃദ കാൽപ്പന്തു കളിയ്ക്ക് ആ പോരാട്ട ഭൂമി വേദിയായി. പീരങ്കികളും ബയണറ്റുകളും തീ തുപ്പിയ, കഴുകൻമ്മാർ ശവങ്ങൾ കൊത്തി വലിച്ചിരുന്ന യുദ്ധ മുഖം ഒരു മഹത്തായ കായിക മത്സരത്തിന്റെ മൈതാനമായി രൂപാന്തരം പ്രാപിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഒന്നാം ബെറ്റാലിയനും, ജർമൻ സൈന്യത്തിന്റെ 371 ആം ബെറ്റാലിയനും തമ്മിലായിരുന്നു മത്സരം.
കാൽ പന്തു കളിയ്ക്ക് എന്നും മാനവ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഒരു പ്രത്യേക വിരുതുണ്ട്. രണ്ടു ശത്രു രാജ്യങ്ങൾ തമ്മിൽ ഒരു മഹായുദ്ധ വേദിയിൽ പരസ്പരം സൗഹൃദ മത്സരം നടത്തുന്നത് ചരിത്രത്തിലെ അപൂർവ്വതകളിലൊന്നും,സാഹചര്യത്തിന്റെ കഠിനത അനുസരിച്ച് അത്യുദാത്തവും ആയിരുന്നു.
ആ ഫുട്ബോൾ മാച്ചിൽ, ജർമനി 2 - 1 എന്ന സ്കോറിൽ ബ്രിട്ടീഷ് ഭടൻമ്മാർക്കെതിരേ വിജയിച്ചു. ഇവിടെ വിജയം പരാജയം എന്നതിനേക്കാൾ മഹത്തരമാകുന്നത് ആ കളിയുടെ സവിശേഷതയാണ്.
പക്ഷേ ഈ താൽക്കാലിക യുദ്ധ വിരാമം യുദ്ധത്തിന്റെ എല്ലാ മേഖലയിലും, പ്രത്യേകിച്ച് പാശ്ചാത്യ സഖ്യങ്ങൾക്കിടയിലേക്ക് കടന്നു ചെന്നില്ല. മറ്റ് പ്രദേശങ്ങളിൽ ക്രിസ്മസ് ദിനത്തിലും യുദ്ധം നടന്നുകൊണ്ടിരുന്നു. സഖ്യങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ളവർ ഒറ്റപ്പെട്ട ഈ യുദ്ധവിരാമം യുദ്ധത്തിനു തുരങ്കം വെക്കുന്നതായി ഭയപ്പെടുകയും, അവരതിനെ കഠിനമായി എതിർക്കുകയും ചെയ്തു. എന്നു മാത്രമല്ല ഇത്തരം യുദ്ധ വിരാമങ്ങളും സൗഹൃദ കൂട്ടായ്മകളും തുടർന്ന് ഉണ്ടാവാതിരിക്കാൻ മേലധികാരികൾ മുൻകരുതൽ എടുക്കുകയും ചെയ്തു.
യുദ്ധ ഭൂമിയിൽ എല്ലാ പ്രതിസന്ധികളുടേയും മദ്ധ്യത്തിൽ തീവ്രമായ അനുഭവങ്ങളിലൂടെ കടന്നു പോയിരുന്ന സൈനികർക്ക് വീടുകളിലേക്ക് മടങ്ങി പോകാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ താൽക്കാലിക യുദ്ധ വിരാമം. അന്ന് അവർ പരസ്പരം ആശംസകൾ കൈ മാറുമ്പോൾ, ഉപഹാരങ്ങൾ നൽകുമ്പോൾ, പന്തു തട്ടുമ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല, തുടർന്ന് നാലു വർഷത്തോളം ഈ യുദ്ധം നീണ്ടു പോകുമെന്ന് . ഫുട്ബോൾ പോലെ ഒരു മഹത്തായ കളി കൊണ്ട് അവർക്ക് അതിനെ മറികടക്കാൻ ആവുമായിരുന്നില്ല.
ക്യാപ്ടൻ ജോൺ ല്യൂവിന്റെ കത്ത്
________________________________
1914 ലെ യുദ്ധ മുഖത്തു നിന്നും ബ്രിട്ടീഷ് ക്യാപ്ടനായ ജോൺ ല്യൂ തന്റെ പ്രണയിനിയായ ലോണയ്ക്ക് എഴുതിയ ഒരു കത്തിൽ നിന്നുമാണ് ലോകം ഈ വിസ്മയകരമായ സംഭത്തെക്കുറിച്ച് അറിയുന്നത്. രണ്ടാം മഹായുദ്ധത്തിനും ശേഷം കാലങ്ങൾക്കിപ്പുറം, സൈനീക ചരിത്രകാരനായ പോൾ ലീഡർ (Paul Leader) തന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതായിരുന്നു ഈ കത്ത്. ക്യാപ്ടൻ ല്യൂ വിരഹവും, വേദനയും, ആശങ്കകളും ചാലിച്ചെഴുതിയ കത്തിലെ സന്തോഷം നിറയുന്ന പരാമർശങ്ങൾ ചരിത്രം അവശേഷിപ്പിച്ച് പോയ ഒരു സുന്ദര ദിനത്തിന്റെ നേർ രേഖയായി ആധൂനിക ലോകം പങ്കു വെച്ചു.
തലേദിവസം വരെ പരസ്പരം കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്ന സൈനീകർ ഒന്നിച്ച് ഒരു കാൽപന്തുകളി നടത്തിയതിന്റെ അവിസ്മരണീയത ആ കത്തിലുണ്ട്. Nothing other than Extraordinary എന്നാണ് ഈ ദിവസത്തേക്കുറിച്ച് ജോൺ ല്യൂ തന്റെ പ്രീയപ്പെട്ടവളോട് പറയുന്നത്.
ലണ്ടനിലെ ഒരു മ്യൂസിയത്തിൽ പോൾ ലീഡർ ഈ കത്ത് പ്രദർശിപ്പിക്കുകയുണ്ടായി.തന്റെ ജീവിതത്തിൽ സംഭവിച്ചവയിൽ വെച്ച് മറ്റെന്തിനേക്കാളും മഹത്തരമായ ഒരു ദിനമാണ് കഴിഞ്ഞു പോയത് എന്ന് ക്യാപ്ടൻ ല്യൂ ആ കടലാസിൽ എഴുതി. ക്യാപ്റ്റൻ ല്യൂ പിന്നീട് യുദ്ധം അതിജീവിച്ചോ എന്നത് ചരിത്രത്തിന്റെ ഇരുണ്ട സമസ്യയായി ഇന്നും നിലനിൽക്കുന്നു.

ലോർഡ് റീത്ത

ലോർഡ് റീത്ത ബ്രിട്ടൺ ഭരിച്ചിരുന്ന കാലം.
സുന്ദരി, അലോക ലാവണ്യവതി, സർവം പ്രഭ, ലോക രാജ്യങ്ങളുടെ ആദരവും ഭയവും പിടിച്ച് പറ്റുന്ന രാഷ്ട്ര തന്ത്രജ്ഞ. സർവ്വോപരി, സുരലോക പരിമള വിളുംബിത.

ബഹുമാന്യ ബ്രിട്ടീഷ് വനിതകൾക്ക് പാരമ്പര്യമായി കൽപ്പിച്ച് പോന്ന ലേഡി എന്ന സംബോധനയോട് ലോർഡ് റീത്തയ്ക്ക് പരമപുശ്ച്ചമായിരുന്നു. താവഴിയും തരവഴിയും ലഭിച്ച അധികാരക്കസേരയിൽ ഹൃതോൽപ്പിത നിതംബം ആദ്യമായി അമർന്ന നിമിഷം തന്നെ രാജ്ഞി റീത്ത ഗസറ്റു വഴി വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇനിയുള്ള കാലം, ഈയുള്ളവളാണ് ബ്രിട്ടന്റെ ഭരണാധികാരി.
ആയതിനാൽ ലേഡി കൂഡി തുടങ്ങിയ സ്ത്രീലിംഗപരമായ കേവല സംബോധനകൾ വേണമെന്നില്ല. മേലാൽ ബ്രിട്ടന്റെ സംബോധന ലോർഡ് റീത്ത എന്ന പുല്ലിംഗത്തിൽ ആയിരിക്കട്ടെ.... അയാം ദി സ്റ്റേറ്റ്!

ഗസറ്റ് വിജ്ഞാപനത്തോടെ ലേഡി റീത്ത വിഖ്യാതയായ ലോർഡ് റീത്തയായി പരിണമിച്ചു. ഭക്ഷണം, ബ്യൂട്ടി പാർലർ, ഇവരണ്ടും ലോർഡ് റീത്തയ്ക്ക് സന്ധിയില്ലാ സമരങ്ങളായിരുന്നു. പിസാ കോർണറുകളിൽ രാജ്ഞിയുടെ അംഗ രക്ഷകർ ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നത് ബ്രിട്ടനിലെ പതിവായി.

അക്കാലത്ത് ലോർഡ് റീത്തയ്ക്ക് അതികലശലായ ഒരു അലംകൃതാഗ്രഹം ഉടലെടുത്തു.
ഇൻഡ്യൻ കോഫീ ഹൗസിൽ പോയി ഒരു മസാല ദോശ കഴിയ്ക്കണം...

വിവരമറിഞ്ഞ് റാണിയുടെ പിതാമഹൻ റോൾഡ് ഗോൾഡ് ലോർഡ് ഓൾഡ് മങ്ക് ആപാദചൂഡം ഞെട്ടി.

റാണി എന്ത് അസംബന്ധമാണ് ടോക്കുന്നത്? നാം ചരിത്രാതീത കാലം മുതൽക്ക് അടിമകളാക്കി വെച്ചിരുന്ന പീറ ഇൻഡ്യയിൽ പോകുകയോ? അതും, അവിടുത്തെ തരം താഴ്ന്ന ഇൻഡ്യൻ കാപ്പീ ഹൗസിൽ?
മകളേ നിനക്കെന്തു പറ്റി?
അമേരിക്കയിൽ പോയി ചിക്കൻ ബക്കാർഡി കഴിയ്ക്കുന്നത് പിന്നേം അന്തസ്സ്....

പിതാമഹന് അറിയാമല്ലോ, പുറത്ത് പോയി ഭക്ഷണം കഴിയ്ക്കുന്നത് എന്റെ ഒരു വീക്ക്നെസ്സാണെന്ന്. അമേരിക്കയിൽ പോകാനുള്ള വകുപ്പിപ്പോ പേഴ്സിലില്ല. മന്തെന്റ് വന്നാൽ കയ്യിൽ കാശ് കാണുകേല...

ഏത് മന്തന്റെ കയ്യിലാണ് കാശ് കാണാത്തത്?
ഈ പിതാമഹൻ തരാമെടീ കാശ്? നിനക്കെത്ര വേണം, പറ...

മന്തന്റെയല്ല പിതാമഹാ. മന്ത് എന്റ്. മാസാവസാനം.
വീക്കെന്റ്, ഇയറെന്റ് എന്നൊക്കെ പോലെ...

ട്രഷറീന്നെടുക്കണം.ട്രഷറി പിന്നാർക്ക് വേണ്ടി ഉണ്ടാക്കിയിട്ടേക്കുവാന്നാ നിന്റെ വിചാരം?

ട്രഷറീലെ കാശെടുത്തല്ലേ പിതാമഹാ കഴിഞ്ഞ മാസം ഞാൻ ക്രഷറ് വാങ്ങിയത്. ഖജനാവും കാലിയാകാറായി. പ്രജകള് കോന്തൻമ്മാര് നികുതിയടയ്ക്കാറുണ്ടോ എന്നുപോലും ഞാൻ സംശയിക്കുന്നു. മാസങ്ങളായി ഞാനൊരു കാപ്പച്ചീനോ കുടിച്ചിട്ട്...

കാപ്പച്ചീനോ കുടിച്ച് ടൈം കളയാതെ നീ കത്തോലിക്കാ പള്ളീലെ എതേലും കപ്പൂച്ചിനെ പോയൊന്ന് കാണ് മോളേ. മനസ് ഒന്ന് തെളിയട്ടെ...

അതെല്ലാം പിന്നെ ആലോചിക്കാം. എനിക്കിപ്പോ ഇൻഡ്യയിലേക്ക് പോകണം. ഇൻഡ്യൻ കോഫീ ഹൗസിൽ കയറണം. മസാല ദോശ കഴിക്കണം. പിതാമഹൻജി അതിനുള്ള പണം തരണം...

പിതാമഹൻ റോൾഡ് ഗോൾഡ് ലോർഡ് ഓൾഡ് മങ്ക് ഗതകാല സ്മരണകൾ അയവിറക്കി.
നിന്റെ അമ്മയും ഇതേപോലെ പിടിവാശിക്കാരിയായിരുന്നു. അവളൊരുത്തി കാരണമാ ഇൻഡ്യയെ നമുക്ക് ഇൻഡ്യക്കാർക്ക് തന്നെ വിട്ടു കൊടുക്കേണ്ടി വന്നത്.

മമ്മിയെ എന്തിന് കുറ്റം പറയണം. ഡാഡിയ്ക്ക് കെൽപ്പില്ലാഞ്ഞിട്ടാണ് മമ്മി നെഹ്രുവിന്റെ കൂടെ കൂടിയത്.

എടീ, എന്റെ കെൽപ്പില്ലായ്മ്മയൊന്നുമല്ല കാരണം. ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ആ നെഹ്റു പണി പറ്റിയ്ക്കുമെന്ന്. അയാളെ ഞാൻ വിശ്വസിച്ചു. കുട്ടികളുടെ ചാച്ചാജി എന്നല്ലാരുന്നോ പേര്...

കുട്ടികളുടെ ചാച്ചാജി എന്ത് ചെയ്തെന്നാണ്?

നിന്റെ മമ്മിയെ കറക്കിയെടുത്തു. കുട്ടികള് കാണിക്കുന്ന പരിപാടിയൊന്നുമല്ല അവൻ നിന്റെ മമ്മീമായിട്ട് ചെയ്തത്.അതൊന്നും ഞാനിപ്പോ പറയുന്നില്ല. ച്ചേ ച്ചേ.. അയ്യയ്യേ... എന്തിനധികം, അവസാനം ഇൻഡ്യയെ വരെ അയാൾ സ്വന്തമാക്കി...

കൂൾ പിതാമഹാ കൂൾ...

ഇന്നാ നാൽപ്പത് രൂഫാ.
കൊണ്ടോയിത്തിന്ന്.
പക്ഷേ ഒരു കണ്ടീഷൻ. ഒരേയൊരു മസാല ദോശ മാത്രേ നീ വാങ്ങാവൂ. വട വേണ്ടെന്ന് പറയണം.
വിതൗട്ട് വട!
വടയ്ക്ക് കൊടുക്കാൻ ഗ്രേറ്റ് ബ്രിട്ടനിൽ കാശില്ല...!

താങ്ക്യൂ പിതാമഹാ... താങ്ക്യൂ സോ മച്ച്...
ആ സംഭാഷണം അങ്ങനെ അവസാനിച്ചു.

പിറ്റേന്ന് പുലർച്ചെ ഗ്രേറ്റ് ട്രിവാൻഡ്രത്ത് അക്ഷാംശ രേഖയ്ക്കും ഭൂമദ്ധ്യ രേഖയ്ക്കും നടുവിലായി ബ്രിട്ടീഷ് റോയൽ എയർലൈൻസ് ഒരെണ്ണം ലാന്റ് ചെയ്തു. വിമാനം ലോക്കോ ഷെഡിൽ ടാർപോളിനിട്ട് മൂടിയിട്ട്, തിരിച്ചറിയപ്പെടാതിരിക്കാൻ മഫ്ലറും ചുറ്റി റാണി ഒരോട്ടോ പിടിച്ചു.
നേരേ ഇൻഡ്യൻ കോഫീ ഹൗസ്....

പ്രൗഡമായ ഇൻഡ്യൻ കോഫീ ഹൗസ്...
പുറത്ത് വെച്ച് തന്നെ ലോർഡ് റീത്ത നാല് ഫോട്ടോ അങ്ങോട്ട് പകർത്തി.
കോഫീ ഹൗസിലേക്ക് ആഗതയായ റാണി ഇൻഡ്യൻ കോഫീ ഹൗസിന്റെ ഉൾത്തളങ്ങളിലേക്ക് നോക്കി നിശ്വാസമുതിർത്തു.
ചുമരിൽ എ കെ ജി, യു കെ ജി, പ്രീ കേ ജി, മഹാത്മജി തുടങ്ങിയവരുടെ എണ്ണച്ചായാ ചിത്രങ്ങൾ...
എങ്ങും മസാല ദോശകളുടെ മാദകമായ പരിമളം...

ഒരൽപ്പം സെർവഞ്ചിതത്തോടെ സപ്ലയർ കുഞ്ചു ആഗതനായി.
ബ്രിട്ടന്റെ ഔദ്യോഗിക മര്യാദക്രമം അനുസരിച്ച് രാജ്ഞി അങ്ങോട്ടേക്ക് ആരാഞ്ഞു-
പേര്?

കുഞ്ചു?

മഞ്ചുവിന്റെ?

കസിൻ ബ്രോ...!

പഞ്ചാരക്കച്ചവടം?

അതൊക്കെ നിർത്തി.

കാരണം?

പഴേ ലാഭമില്ല...

ഒട്ടൊരു മൗനത്തിനു ശേഷം കുഞ്ചു ചോദിച്ചു
മദ്ദാമ്മയുടെ വരവിന്റെ ഉദ്ദേശം..???

ഇവിടെ മസാല ദോശ കിട്ടും എന്ന് കേട്ടറിഞ്ഞിട്ടുണ്ട്....

കൂടെ ചട്ണിയും ചമ്മന്തിയും വടയും കിട്ടും.

വട വേണമെന്നില്ല.

എന്നാ വടയില്ലാതെ ഒന്നെടുക്കട്ടെ?

വേഗന്നായിക്കോട്ടെ. അസാരം ധൃതീലാണ് നോം.

കുഞ്ചു പോയി.
കുഞ്ചു വന്നു.
മസാല ദോശയും വന്നു.

മുൻപിൽ വിശാലമായി പരന്നിരിയ്ക്കുന്ന മസാല ദോശ രാജ്ഞിയെ അഭിവാദ്യം ചെയ്തു.
ഒരിളം പീസ് സാവധാനം അടർത്തിയെടുത്ത് രാജ്ഞി ശ്രദ്ദയോടെ നാവിൽവെച്ചു.

വൗ! വാട്ട് ആൻ അമേസിങ്ങ്...
ലോർഡ് റീത്തയ്ക്ക് സന്തോഷം അടക്കാനായില്ല.
രാജ്ഞി ആരാഞ്ഞു.
ഇത്തരം ദോശകളുടെ റെസീപ്പിയൊക്കെ ഒന്ന് പറഞ്ഞുതന്നാൽ ഗ്രേറ്റ് ബ്രിട്ടണത് വലിയ ഉപകാരമായിരുന്നു?

കുഞ്ചു വാചാലനായി.
തലേന്ന് തുടങ്ങുന്ന പ്രീ പ്രൊഡക്ഷനാണ് മദാം...
സപ്ലയർ കുഞ്ചു റെസീപ്പി പകർന്നു നൽകി -
ആട്ടിയെടുത്ത ഉഴുന്നും, അരിയും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് തലേന്നേ എച്ച് ഡി എഫ് സീടെ ലോക്കറിൽ വെച്ച് പൂട്ടും.
അടുത്ത ദീസം കാലത്ത്, ചടങ്ങ് ആരംഭിക്കും...
ആദ്യം ഉരുളക്കിഴങ്ങ് അരിഞ്ഞ് പുഴുങ്ങും.
തുടർന്ന് എണ്ണ ഒഴിച്ച് മൂപ്പിച്ച കടുക്‌, വറ്റല്‍മുളക് എന്നിവയിലേക്ക്, അരിഞ്ഞ പച്ചക്കറികള്‍ ചെറുതായി ഇടും.
എന്നിട്ട് നന്നായി വഴറ്റും.
അതിനു ശേഷം ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേര്‍ക്കും .
ഇതാണ് മസാലദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്.
തുടർന്ന് ഈ വഹ അസംസ്കൃത വസ്തുക്കൾ, ദോശ കല്ലില്‍ എണ്ണ പുരട്ടി, കല്ല് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തും. എന്നിട്ട് ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് അതിലേക്ക് ധാരകോരി പകരും.
ശേഷം ദോശ മടക്കി, രണ്ടറ്റവും അമര്‍ത്തി, കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ചങ്ങോട്ട് എടുക്കും.
മസാല ദോശ റെഡി.
സിമ്പിൾ പ്രൊസീജേഴ്സ്...

ഗംഭീരം.
സാകൂതം ശ്രവിച്ചിരുന്ന റാണി പുളകിതയായി...

രാജ്ഞി, ആഭിജാത്യ ബ്രിട്ടീഷ് മര്യാദകളോടെ ആരംഭിച്ച മസാലദോശ കഴിയ്ക്കൽ, ക്രമേണ അതിക്രൂരമായ ആക്രാന്തത്തോടെ പുരോഗമിയ്ക്കുകയും, കൊതി തീരാതെ പര്യവസാനിയ്ക്കുകയും ചെയ്തു.
ഒരെണ്ണത്തിനുള്ള കാശേ അരിഷ്ട്ടക്കാരനായ അപ്പൻ തമ്പുരാൻ അനുവദിച്ചു തന്നുള്ളു എന്ന കാര്യം രാജ്ഞി നിർലോഭമായി വിസ്മരിച്ചുകളഞ്ഞു.
ലോർഡ് റീത്ത അതീവപ്രൗഡമായി അടുത്തൊരു മസാലദോശയ്ക്ക് കൂടി ഓർഡർ ചെയ്തു.

രാജ്ഞി അതും പെട്ടന്ന് തന്നെ തട്ടി.

അതിനു പുറകാലേ മൂന്നെണ്ണം കൂടി......

മസാല ദോശകൾ അഞ്ചെണ്ണം അകത്ത് ചെന്നപ്പോൾ രാജ്ഞിയുടെ ആക്രാന്തത്തിന് കേവല ശമനം വന്നു.

ഏഴാമത്തെ പ്രാവശ്യം കുഞ്ചു ആഗതനായത് സാക്ഷാൽ ബില്ലുമായാണ്.

ബില്ലിലേക്ക് നോക്കി ഒട്ടൊന്നിരുന്നിട്ട് റാണി ചോദിച്ചു.

അടുക്കള എവിടെയാണ്?

അടുക്കള അടുക്കളയിൽ തന്നെയാണ്...

എന്റെ ഹാൻഡിൽ മണിയില്ല. നോ പൗണ്ട്സ്. ഞാൻ മാവാട്ടിത്തരാം...

വേണമെന്നില്ല. അതിനിവിടെ ഗ്രൈൻഡറുണ്ട്... ഇൻഡ്യയൊക്കെ അസാരം പുരോഗമിച്ച കാര്യം അറിഞ്ഞില്ലെന്നുണ്ടോ?!

ഞാൻ നാണംകെടണം എന്നാണോ മിസ്റ്റർ കുഞ്ചു ആഗ്രഹിക്കുന്നത്?!

കുഞ്ചു ലോർഡ് റീത്തയുടെ ഗൗരവ മുഖത്തേക്ക് നോക്കി ചിന്താധീനനായി.

കുഞ്ചു വേണമെങ്കിൽ എന്നെ ഒന്ന് തല്ലിക്കോളൂ. പക്ഷേ എല്ലാം അതീവ രഹസ്യമായിരിക്കണം. രണ്ടു രാജ്യങ്ങളുടെ നയതന്ത്രജ്ഞതയെ വരെ ബാധിച്ചേക്കാവുന്ന കേസാണിത്...

കുഞ്ചുവിന് സഹതാപം വന്നു.
മദാം പേടിക്കേണ്ട. മദാമ്മിനു വേണ്ടി ഞാൻ എന്റെ പേഴ്സിൽ നിന്ന് പണമടച്ച് രസീത് കൈപ്പറ്റിക്കോളാം...

എങ്കിൽപിന്നെ അങ്ങനെയാവട്ടെ...
റാണി ഗാംഭീര്യത്തോടെ ടിഷ്യൂവിൽ കൈ തുടച്ചു.

സപ്ലയർ കുഞ്ചു കരമടച്ച് രസീത് കൈപ്പറ്റി.

ഇൻഡ്യൻ കോഫീ ഹൗസിനോട് വിടപറയും മുൻപ് ലോർഡ് റീത്ത ഒരു വേള തിരിഞ്ഞു നിന്നു.
നിങ്ങൾ മലയാളികൾ ഇത്രകണ്ട് മാന്യൻമ്മാരായിരുന്നെന്ന് ഞാൻ കരുതിയില്ല. ഞാൻ ധരിച്ചിരുന്നത് ഭീകര റേപ്പിസ്റ്റുകളാണെന്നാണ്. അവസരം മുതലെടുത്ത് എന്റെ ശരീരത്തിൽ നോട്ടമിട്ടില്ലല്ലോ...

ഞങ്ങൾ റേപ്പിസ്റ്റുകളൊക്കെത്തന്നെ...
കുഞ്ചു ചിരിച്ചു.
പക്ഷേ മദാമ്മമാരോട് താല്പര്യമില്ല.
ബെളുബളാ വെളുപ്പ്, പുള്ളിപ്പാണ്ട്, ചുകന്ന കുത്തുകുത്തുകൾ.
നാറുന്ന ശരീരം...
ഞങ്ങൾ മലയാളികളുടെ ഒരു സൗന്ദര്യബോധവുമായി തട്ടിച്ച് നോക്കുമ്പോൾ ആനയും ആടും തമ്മിലുള്ള വ്യത്യാസം...

ചരിത്രത്തിൽ ആദ്യമായി ഗ്രേറ്റ് ബ്രിട്ടന് ആഭിജാത്യവും, തൻ പൊരിമയും, ധാർഷ്ട്യവും, പ്രൗഡിയും ചോർന്നൊലിച്ച് പോകുന്നതായി അനുഭവപ്പെട്ടു.
അതും കേവലം ഒരു ഇൻഡ്യൻ കോഫീ ഹൗസ് സപ്ലയറുടെ വാക് മൊഴികളാൽ.

മദാം മൃദുവായി സ്മൈലി
നിങ്ങൾ ഒരു ധീരൻ. വീരൻ. ന്യൂക്ലിയർ വെപ്പൺ. ഗ്രേറ്റ് കുഞ്ചു...
ലോർഡ് റീത്ത കുഞ്ചുവിന് ഹസ്ത ദാനം നൽകി.
പ്രസ്ഥുത സെക്കന്റിൽ തന്നെ റാണി കുഞ്ചുവിൽ ഹഠാൽ ആകർഷിതയായി...

രാത്രിയ്ക്ക് രാത്രി ബ്രിട്ടീഷ് റോയൽ എയർലൈൻസ് ബ്രിട്ടനിലേക്ക് തിരികെ പറന്നു.

*** *** *** *** *** ***
മൂന്നാം നാൾ രാത്രി ബെക്കിങ്ങ്ഹാം പാലസിന്റെ മട്ടുപ്പാവിൽ വെച്ച് ലോർഡ് റീത്ത സപ്ലയർ കുഞ്ചുവിന് പുടവ കൊടുത്തു...

അതിമഹത്തായ - സ്വാതന്ത്ര്യാനന്തര, ബ്രിട്ടീഷ് - ഇൻഡ്യൻ കൊളാബ്രേഷൻ അങ്ങനെ ആരംഭിച്ചതായി ചരിത്രം പഠിപ്പിയ്ക്കുന്നു.

ശുഭം!

ഒരു ഫേസ്ബുക്ക് സിനിമാനിരൂപകൻറെ കദനകഥ

എടാ സുമേഷേ... നിന്നെ ഒന്ന് കാണാനിരിക്കുവാരുന്നു. നിൻറെ സിനിമാ റിവ്യൂ ഒക്കെ ഫേസ്ബുക്കിൽ കാണാറുണ്ട്. എന്നാ ഒരു എഴുത്താടാവ്വേ... നീയങ്ങ് അറിയപ്പെടുന്ന സിനിമാ നിരൂപകനായല്ലോ..

ഓ; എല്ലാം എൻറെ സ്വ പ്രയത്നം കൊണ്ട് നേടിയതാ അളിയാ... അല്ലാതെന്നാ...

ഞാൻ സ്ഥിരമായി നിൻറെ പോസ്റ്റൊക്കെ വായിക്കാറുണ്ട്.

നിന്നേപ്പോലൊരു പത്ത് പതിനായിരം ആരാധകൻമ്മാരെനിക്കൊണ്ടെടാ... അത്രത്തോളം ആരാധികമാരും. ചില നേരത്ത് മെസേജ് ബോക്സങ്ങ് നെറഞ്ഞ് കവിയുവാ

ആരാടാ സുമേഷേ ഈ നിയോ നായർ? നമ്മുടെ പഴയ നിധിൻ നായരുടെ ആരേലുവാന്നോ? ഇടയ്ക്കിടയ്ക്ക് നീ അവനെ ടാഗ് ചെയ്യുന്നത് കാണാറുണ്ട്.

എടാ അത് നിയോ നായരല്ല. നിയോ നോയർ. അത് സിനിമകളിൽ ഉപയോഗിക്കുന്ന ഒരു ശൈലിയാ... ഞാൻ ഇടയ്ക്ക് വാളിൽ ഹാഷ്ടാഗടിച്ച് പോസ്റ്റുന്നതാ അത്...

എന്ന് വെച്ചാ എന്തുവാ അത്?

അതിപ്പോ എങ്ങനെയാ നിന്നെ പറഞ്ഞ് മനസ്സിലാക്കുന്നത്?! ലോക സിനിമകളേക്കുറിച്ച് നിനക്കുള്ള വിവരം കമ്മിയാ

എടാ അത് ഞാൻ സമ്മതിച്ചു. അതുകൊണ്ടല്ലേ സുമേഷേ ഞാൻ നിൻറെ ആരാധകനായത്. എൻറെ സംശയം നീ തീർത്ത് തരണം.

സിംപിളായി പറയുകയാണെങ്കിൽ നിയോ നോയർ എന്നത്, ഒരു പെർസ്പെക്ടീവിൻറെ രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ള കണികകളുടെ ഒരു ഫിലിമോഗ്രാഫിക് മിശ്രിതമാണ്. ഇതിനെ ഒരു പ്രത്യേക ജോണറിലൂടെ കടത്തിവിടുമ്പോ ഒരു പ്രത്യേക മാനറുണ്ടാവും. ഈ പരിപ്രേഷ്യതയാണ് നിയോ നോയർ. മനസ്സിലായോ?

ഹൊ! നീ ഒരു ബുദ്ധിജീവിതന്നെ സുമേഷേ...

ഓ, അത്രയ്ക്കൊന്നുമില്ലളിയാ... ചെറുതായിട്ടൊക്കെ

നിൻറെ പോസ്റ്റിൽ ഇടയ്ക്കിടയ്ക്ക് പാരലൽ നരേറ്റീവെന്നും, ഓവർ റേറ്റഡെന്നും, കൾട്ടെന്നും, നിയോ റിയലിസമെന്നും ഒക്കെ നീ എഴുതുന്നത് കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. ഇതൊക്കെ എന്നാ വാക്കുകളാടാവ്വേ. സത്യം പറഞ്ഞാൽ ഇതൊക്കെ വായിക്കുമ്പത്തന്നെ പേടിവരും..

പേടിക്കണ്ടളിയാ... ഇന്നത്തെ കാലത്ത് ഒരു റിവ്യൂ എഴുത്തുകാരനായി സമൂഹം അംഗീകരിക്കണമെങ്കിൽ, ഈ വാക്കുകളൊക്കെയെടുത്ത് - പോസ്റ്റുകളിൽ അറഞ്ചം പുറഞ്ചം വീശണമെന്നതാണ് അലിഖിത നിയമം. എങ്കിലേ വായിക്കുന്നവൻ നമ്മളെയൊന്ന് ബഹുമാനിക്കൂ..

സത്യത്തിൽ ഈ പാരലൽ നരേറ്റീവെന്ന് പറഞ്ഞാൽ എന്നതാ സുമേഷേ?

അത് പാരലലായിട്ടുള്ള ഒരു തരം നരേറ്റീവാണ്. ചില സമയത്ത് ഇത് നരേറ്റീവായിട്ടുള്ള ഒരുതരം പാരലലായും മാറാറുണ്ട്. പക്ഷേ ഒരിക്കലും ഇത് നാരലൽ പരേറ്റിവ് ആവാറില്ല എന്നിടത്താണ് ഈ ശൈലിയുടെ ഒരു ഇതിരിക്കുന്നത്. ഏത്?! മനസ്സിലായോ? വിഖ്യാത സിനിമകൾ പലതിലും ഈയൊരു ശൈലിയാണവലംബിച്ചിരിക്കുന്നത്. ക്ലാസിക്കുകൾ കാണുന്ന ആളായിരുന്നെങ്കിൽ നിനക്കിതൊക്കെ പയറ് പോലെ മനസ്സിലായേനെ ...

ക്ലാസിക്കെന്ന് പറഞ്ഞാൽ...

ലാ വെഞ്ചുറ, ബൈസിക്കൾ തീവ്സ്, പൾപ് ഫിക്ഷൻ പോലുള്ളവ...

ക്ലാസിക് സിനിമകൾ കണ്ടില്ലെങ്കിൽ എന്തേലും കുഴപ്പമുണ്ടോ?

കുഴപ്പമുണ്ട്. കൊമേഴ്സ്യൽ സിനിമകളുടെ പരിപ്രേഷ്യങ്ങളിൽ മുഴുകുന്ന ജനതയെ ഭരണകൂടം കാർന്ന് തിന്നും.

ശരിക്കും?! എങ്കിൽ എനിക്കൂടെ കുറച്ച് ക്ലാസിക് സിനിമകൾ തരാമോ സുമേഷേ? നിൻറെ കയ്യിലാവുമ്പോ അതിന് പഞ്ഞമുണ്ടാവില്ലല്ലോ...

മെറിൾ സ്ട്രീപ്പിൻറെ വേണോ ജൂലിയാ റോബർട്സിൻറെ വേണോ? മോർഗൻ ഫ്രീമാൻറെ വേണോ ടോം ഹാങ്ക്സിൻറെ വേണോ?

ജൂലി കിട്ടുവോ സുമേഷേ? നേഹാ ധൂപിയേടെ?

കഷ്ടം തന്നെ അളിയാ. എൻറെ പോസ്റ്റുകൾ ഫോളോ ചെയ്യുന്നെന്ന് പറഞ്ഞിട്ട്, ഇപ്പഴും നീ ജൂലി ടൂ ആണോ കാണുന്നത്. നിലവാരം ഭയങ്കര താഴെയാണ്. കഷ്ടം

ജൂലിയിൽ നല്ല തുണ്ടുണ്ട് സുമേഷേ...

അതിനേക്കാളും തുണ്ട് ലോക ക്ലാസിക് സിനിമകളിലുണ്ട്. അതുകൊണ്ടല്ലേ ഞാൻ എല്ലാ ക്ലാസിക്കും കുത്തിയിരുന്ന് കാണുന്നത്?!!!

നീ ഈ ക്ലാസിക് സിനിമകളെല്ലാം കുത്തിയിരുന്ന് കണ്ട് തീർക്കുവോ?

ഓ, എവിടെ. ഫോർവേഡടിച്ച് സീനുണ്ടോന്ന് നോക്കും. ഉണ്ടെങ്കിൽ സീൻ മാത്രം ഇരുന്ന് കാണും. ഒന്നിനും സമയമില്ലെന്നേ...

നീ ഈയിടെ സിനിമാ ഗ്രൂപ്പിൽ
കാൻറീൻ ടോറൻറീനോ എന്നും പറഞ്ഞ് ഒരു പോസ്റ്റിട്ടത് ഞാൻ കണ്ടാരുന്നു. വായിക്കാൻ പറ്റിയില്ല. അതെന്തോന്ന് സുമേഷേ?

കാൻറീൻ ടോറൻറീനോയെ അറിയില്ലെന്നോ? നിൻറെ ഈ ചോദ്യം എന്നെ ഞെട്ടിക്കുന്നളിയാ. നീ എൻറെ ഫ്രണ്ടാണെന്നതിൽ ഞാൻ തീർത്തും ലജ്ജിക്കുന്നു.

സോറി സുമേഷേ... നീ എന്നെ അൺഫ്രെണ്ടൊന്നും ചെയ്തേക്കല്ലേ.. പുള്ളി ആരാന്നൊന്ന് പറഞ്ഞ് തന്നാ ഞാനിനി എപ്പഴും ഓർത്തോളാം...

ഒരിക്കൽ അമേരിക്കേലെ ഒരു കാൻറീനിൽ ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോഴാണ് ഈ കക്ഷി, സിനിമാ ഡൗൺലോഡ് ചെയ്യാനുള്ള ടോറൻറ് കണ്ട് പിടിക്കുന്നത്. ഈ കണ്ട് പിടിത്തത്തിൻറെ പേരിൽ പിൽക്കാലത്ത് ലോകം അദ്ധേഹത്തെ കാൻറീൻ ടോറൻറീനോ എന്ന് വിളിച്ചു. അതിനുശേഷം അഞ്ചാറ് പടം പുള്ളി സ്വന്തമായി സംവിധാനം ചെയ്തിട്ട് അതെടുത്ത് ടൊറൻറിലിട്ടു. ആൾക്കാർക്ക് ഡൗൺലോഡ് ചെയ്യാൻ... അതാണ് കാൻറീൻ ടോറൻറീനോ! ഞങ്ങൾ സിനിമാ ആസ്വാദകരുടെ കൺകണ്ട ദൈവം!

ഞാനും ഇടക്കാലത്ത് ആലോചിച്ചിട്ടുണ്ട് ആരാ ഈ ടൊറൻറ് ഒക്കെ കണ്ട് പിടിച്ചതെന്ന്... ഇനി ഇതറിയാത്തവൻമ്മാരോട് എനിക്കും പറയാമല്ലോ, കാൻറീൻ ടൊറൻറീനോ കാൻറീനിലിരുന്ന് കണ്ടുപിടിച്ചതാ ടൊറൻറെന്ന്

സമയം കിട്ടുമ്പോ എൻറടുത്ത് വന്നാമതി. ലോകസിനിമയേക്കുറിച്ച് ഇത്തരം ഒരുപാട് അറിവുകൾ ഞാൻ പങ്ക് വെക്കാം...

പിന്നെ ഒരു ഗേ റിച്ചി? അങ്ങനൊരുത്തനേക്കുറിച്ച് നീ ഇന്നാള് ഫേസ്ബുക്കിൽ തർക്കിച്ച്, വേറൊരുത്തൻ നിൻറെ തന്തയ്ക്ക് വിളിക്കുന്നത് കേട്ടാരുന്നു.

എൻറെ തന്തയ്ക്ക് വിളിച്ചാൽ ഞാൻ സഹിക്കും. പക്ഷേ ഗേ റിച്ചിയെ പറഞ്ഞാൽ ഞാൻ സഹിക്കില്ല..

അങ്ങേരത്ര വല്യ സംഭവമാ?

പിന്നല്ല്യോ..?! ഒരടാറ് ഡയറക്ടറാടാ കക്ഷി. ആദ്യം എനിക്കും അറിഞ്ഞു കൂടാരുന്നു. ഭയങ്കര റിച്ചായ ആൾക്കാരുടെ കൂടെ മാത്രം പോകുന്ന ഏതോ ഗേ ആരിക്കുമെന്നാ ഞാൻ കരുതിയിരുന്നത്. പിന്നീടാണ് മനസ്സിലായത്. ആശാൻ സംവിധായകനാണെന്ന്. അതോടെ ഞാൻ പുള്ളീടെ പടങ്ങളേക്കുറിച്ച് തലങ്ങും വിലങ്ങും റിവ്യൂ എഴുതാൻ തുടങ്ങി.

അത് കലക്കി...

പിന്നെ വേറേം ഡയറക്ടേഴ്സുണ്ട്. ക്രിസ്റ്റഫർ നോളൻ, റിഡ്ലീ സ്കോട്ട്... അങ്ങനങ്ങനെ... നീ ഇൻസെപ്ഷൻ കണ്ടിട്ടുണ്ടോ?

ഇല്ല സുമേഷേ. ഒരു പ്രാവശ്യം മുള്ളുവേലിക്കമ്പി കയ്യിക്കൊണ്ട് ഇൻഫെക്ഷനായിട്ടുണ്ട്.

എങ്കി നീ ഇൻസെപ്ഷൻ കാണണം. അത് ഒരു ക്ലാസിക് സിനിമയാ അളിയാ.

തന്നെ?

അതെ. ആ സിനിമ ഞാൻ മൂന്നുവട്ടം കണ്ടു. മൂന്നുവട്ടവും എനിക്കൊന്നും മനസ്സിലായില്ല. അതെന്താ മനസ്സിലാവാത്തതെന്ന് ആലോചിച്ച് ഉറക്കംവരാതെ കിടന്നപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. അതൊരു ക്ലാസിക് ആണെന്ന്. അന്ന് തന്നെ ഞാനതിനേക്കുറിച്ചൊരു റിവ്യൂ എഴുതിയിട്ടൂ. വൺ മില്യൺ ലൈക്ക് കിട്ടി.

പടം കണ്ട് ഒന്നും മനസിലാവാത്ത നീയെങ്ങനെ അതിനേക്കുറിച്ച് റിവ്യൂ ഇട്ടു സുമേഷേ?

പടം കണ്ടിട്ട് ഒന്നും മനസ്സിലായില്ലെങ്കിലാണ് റിവ്യൂ ഇടാൻ എളുപ്പം. അത് പാരലൽ നരേറ്റീവെന്നോ നിയോ റിയലിസമെന്നോ നമ്മൾ വെച്ച് കാച്ചും. അത് വായിക്കുന്നവർക്കും ഒന്നും മനസ്സിലാവില്ല. ലൈക്കുകളുടെ ബഹളമാരിക്കും.

ഈ കടുകട്ടി വാക്കുകുളൊക്കെയുള്ള റിവ്യൂ എഴുതിക്കഴിയുമ്പഴേക്കും നീ തളരില്ലേ സുമേഷേ?

തളരും. പക്ഷേ അമ്മ അപ്പോഴേക്കും എനിക്കുള്ള ഹോർലിക്സ് കലക്കി വെച്ചിട്ടുണ്ടാവും. ചിലപ്പോ അതു കൊണ്ടും തളർച്ച മാറിയില്ലെന്നു വരും. അപ്പോ ഞാൻ അപ്പൂപ്പനുള്ള എൻഷ്വറും കലക്കി കുടിക്കും.

എന്നിട്ട് നീ കിടന്നുറങ്ങുമാരിക്കും. അല്ലേ സുമേഷേ? കട്ടിപ്പണി എടുത്തതിൻറെ ക്ഷീണം മാറണമല്ലോ...

ഇല്ല. റിവ്യൂ ഇട്ടതിന് ശേഷം ഞാനെൻറെ ലാപ്പ് തുറന്ന് മിസ്റ്റർ മരുമകൻ, പാപ്പി അപ്പച്ചാ, ഗില്ലി തുടങ്ങിയ പടങ്ങളിൽ ഏതേലുമൊന്ന് കാണും.

അതെന്തിന് സുമേഷേ?

ലോക സിനിമകളും നമ്മുടെ സാധാ സിനിമകളും തമ്മിലുള്ള അന്തർധാര സജീവമാണോന്നറിയാൻ.

നീ കിടുവാ സുമേഷേ...

അത്രയ്ക്കൊന്നുമില്ല. ചെറുതായിട്ടൊക്കെ...

പിന്നെ വേറെന്തൊക്കെയുണ്ട് സുമേഷേ വിശേഷങ്ങൾ?

ലോകസിനിമയ്ക്ക് വേണ്ടി ഫേസ്ബുക്കിലൂടെ ഇങ്ങനെ ഒരോ നല്ല കാര്യങ്ങൾ ചെയ്യുന്നു. അല്ലാതെ പ്രത്യേകിച്ചെന്ത് വിശേഷം?!!!

വീട്ടിൽ അഛനും അമ്മയുമൊക്കെ?
അവരിപ്പോ കിംകിഡൂക്കിൻറെ "സ്പ്രിങ്, സമ്മർ, ഫാൾ, വിൻറർ... ആൻറ് സ്പ്രിങ്ങ്" കണ്ടോണ്ടിരിക്കുന്നു.

നിൻറെ ചേച്ചിയോ?

അകിരാ കുറസോവയെ കാണാനാണെന്നും പറഞ്ഞു ചേച്ചി ഒരു ദിവസം വീട്ടീന്ന് പോയി. ഇപ്പോ രണ്ട് വർഷമായി. പിന്നിതുവരെ ഒരറിവുമില്ല.

നീ കല്യാണമൊന്നും നോക്കുന്നില്ലേ സുമേഷേ?

ഉം. ഇന്നലെ പോയി ഒരു പെണ്ണ് കണ്ടാരുന്നു.

എന്നിട്ട്? എങ്ങനൊണ്ട് പെണ്ണ്?

ഒരു ഫീൽഗുഡ് പെൺകുട്ടി.
പെണ്ണിൻറെ ടോപ്പ് ഹാഫ് കൊള്ളാം. അവിടം നല്ലൊരു എൻറർടെയിനറായിരുന്നൂ. നമ്മൾ ഒരു ത്രില്ലർ ആസ്വദിക്കാൻ പോകുകയാണെന്ന പ്രതിതി നൽകുന്നുണ്ട്. പക്ഷേ ബോട്ടം ഹാഫ്, ബിലോ ആവറേജ്. പതിവ് ക്ലീഷേകൾ മാത്രമുള്ള ഒരു പെൺകുട്ടി. അമിത പ്രതീക്ഷകളില്ലാതെ പെണ്ണ് കാണാൻ പോകുന്ന യുവാക്കൾക്ക് ഒരുപക്ഷേ ഈ കുട്ടിയെ ഇഷ്ടപ്പെടാൻ ചാൻസുണ്ട്. വൺടൈം വാച്ചബിൾ. മൈ റേറ്റിങ് 2/5.

ങേ...

അപ്പോ ശരി അളിയാ. എനിക്ക് മോർഗൻ ഫ്രീമാൻറെ അഭിനയത്തേക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇടാനുള്ള സമയമായി. നമുക്ക് വീണ്ടും കാണാം. ബൈ.....

.

ആഴ്ച്ചപ്പതിപ്പിലെ കുറ്റവാളി

ഒന്ന്:
_____
07-09-2010 - ലക്കം മലയാള മനോരമ ആഴ്ചപ്പതിപ്പ്.
To.
കിനാവും കണ്ണീരും.
മലയാള മനോരമ, കോട്ടയം.
എന്റെ പേര് സ്റ്റെല്ല.
ഇടുക്കിയാണ് സ്വദേശം.
ചാച്ചനും, മമ്മയും, മമ്മൂമ്മയും, മമ്മൂപ്പനും, രണ്ട് കുഞ്ഞനിയത്തിമാരും അടങ്ങുന്ന സന്തുഷ്ട്ട കുടുംബമായിരുന്നു എന്റേത്. ചാച്ചന് ഒരേക്കറ് ഏലത്തോട്ടം, രണ്ടേക്കറ് കാപ്പിത്തോട്ടം ഒക്കെയുണ്ടായിരുന്നു. എന്നാലും മമ്മ വീടു പണിയ്ക്ക് പോയി വളരെ കഷ്ട്ടപ്പെട്ടാണ് ഞങ്ങൾ മൂന്നു മക്കളെ വളർത്തിയത്. എന്റെ തീരെ ചെറുപ്പത്തിൽ, അതായത് പതിനാറാമത്തെ വയസ്സിൽ, ചാച്ചൻ ഒരു പ്ലെയിൻ ക്രാഷിൽ കൊല്ലപ്പെട്ടു. ഏലപ്പാറയിൽ നിന്ന് ഒരു ചാക്ക് ഏലവുമായി, ഉടുമ്പൻ ചോലയ്ക്ക് പോകുമ്പോൾ ക്ലൗഡ് ജാസ്തിയായതാണ് പ്ലെയിൻ ക്രാഷിന് കാരണം. ഇതോടെ ആകെ സങ്കടമായി. ഈ സമയത്താണ് സഹായ വാഗ്ദാനങ്ങളുമായി അകന്ന ബന്ധത്തിലുള്ള ഒരു ചേട്ടൻ വീട്ടിൽ വന്നു തുടങ്ങുന്നത്. ആ ചേട്ടൻ എന്നെ തയ്യൽ പഠിപ്പിക്കാൻ പറഞ്ഞു വിട്ടു. അങ്ങനെ ഞങ്ങളുടെ സ്നേഹം പൂത്തുലഞ്ഞു. അങ്ങനെ ഇരിക്കെയാണ് ആ അഭിശപ്ത നിമിഷം എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഒരിക്കൽ ഞാൻ തയ്യല് പഠിച്ചിട്ട് വരുമ്പോൾ വീട്ടിനകത്ത് അസ്വഭാവികമായി എന്തോ സംസാരം കേട്ടു. പിന്നിലൂടെ ചെന്നു നോക്കിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. മമ്മയും, ആ ചേട്ടനും തമ്മിൽ.... ബാക്കി എഴുതാൻ നിർവാഹമില്ലാത്തത് കൊണ്ട് ഞാൻ തൽക്കാലം നിർത്തുന്നു. ഇത് പ്രസിദ്ധീകരിക്കണേ...
എന്ന് സ്റ്റെല്ല.
സ്റ്റെല്ല വോൾഗാ മാടമ്പള്ളി.
ഈ കിനാവും കണ്ണീരും വായന തൽക്കാലം നമുക്ക് ഇവിടെ നിർത്താം.
കാരണം നമുക്ക് വർത്തമാന കാലത്തേക്ക് ഒന്ന് വരേണ്ടതുണ്ട്...
എന്തു കൊണ്ടെന്നാൽ, ഞാനിരിക്കുന്ന കുടിലിനരികിലേക്ക്, ചതുപ്പിനെ ഭേദിച്ചു കൊണ്ട്, ഇരുളിലൂടെ ആരോ എന്നെ ലക്ഷ്യമാക്കി വരുന്നുണ്ട്...
ഇരുളിന്റെ മറവിനെ കൂട്ടു പിടിച്ച് ആ രൂപം അടുത്തടുത്തു വന്നു.
ഞാൻ കുടിലിനു പുറകിലേക്ക് മാറി...
റിവോൾവർ കയ്യിലെടുത്തു.
ബൂട്ടിന്റെ ഒച്ച പതുങ്ങി കേൾക്കാം.
വിരലൊന്നമർന്നാൽ ഒരു വെടിശബ്ദം...
അത് മലമടക്കുകളെ പ്രകമ്പനം കൊള്ളിക്കും...
കാഞ്ചി അമർത്താൻ നിമിഷങ്ങൾ എണ്ണവേ പെട്ടന്ന് ഒരു ഘനഗാംഭീര്യ ശബ്ദം മുഴങ്ങി...
"ഹലോ വാട്സൻ, നിങ്ങളിവിടെ എന്തു ചെയ്യുന്നു?"
എന്റെ തലയിലൂടെ ഒരു പെരുപ്പു പാഞ്ഞു.
ഹോംസ്.
എന്റെ പ്രീയ സുഹൃത്ത് ഹോംസ്!!!
ഞാൻ അദ്ഭുതം കൊണ്ട് വിറങ്ങലിച്ചു പോയി.
മനോരമ ആഴ്ച്ചപ്പതിപ്പ് എന്റെ കയ്യിൽ നിന്ന് ഊർന്നു വീണു.
ഹോംസ് നിങ്ങളിവിടെ???
ഇരുണ്ട വിശാലമായ ചതുപ്പിലേക്ക് നോക്കി ഹോംസ് പുക ഊതി വിട്ടു. "എനിക്കറിയാം..., മിസ്റ്റർ സ്റ്റേപ്പിൾ ടൺ, ഹെന്റ്രി ബാസ്ക്കർ വിൽസ് എന്നിവരെ അന്വേഷിച്ച് മിസ്റ്റർ വാട്സൻ ഇവിടെ, ഈ മല മുകളിൽ എത്തുമെന്ന്.
എനിക്ക് എന്ത് പറയണമെന്ന് അറിയാമായിരുന്നില്ല.
ഹോംസ് തുടർന്നു-
വാട്സൻ., ബാസ്ക്കർ വിൽസിലെ വേട്ട നായയ്ക്ക് എന്ത് പറ്റി എന്നതിന് തൽക്കാലം നമുക്ക് ഒരു ബ്രേക്ക് കൊടുക്കാം. കാരണം കോനൻ ഡോയലിനോട് മാത്രം നമുക്കതിന്റെ സമാധാനം പറഞ്ഞാൽ മതി. നാമിന്ന്, ഈ നിമിഷം - അന്വേഷിക്കുന്നത് സ്റ്റെല്ലയേക്കുറിച്ചാണ്. സ്റ്റെല്ലാ വോൾഗാ മാടമ്പള്ളി. താങ്കൾ ഇപ്പോൾ വായിച്ചു കൊണ്ടിരുന്ന ആഴ്ച്ചപ്പതിപ്പിലെ കിനാവും കണ്ണീരുമില്ലേ. അതിലെ ഇടുക്കിക്കാരിയായ ഫേക് ഐഡി. കിനാവും കണ്ണീരും എഴുതി പൂർത്തിയാക്കാതെയാണ് അവളത് മനോരമ വാരികയ്ക്ക് അയച്ചത്. അത് എന്തിന്. അവൾ വീടിനു പിന്നിലൂടെ എന്ത് കാഴ്ച്ചയാണ് കണ്ടത്? സ്റ്റെല്ല ഇപ്പോൾ എവിടെയുണ്ട്? ഇനിയുള്ള നമ്മുടെ യാത്ര സ്റ്റെല്ലയെ കണ്ടു പിടിക്കാനാണ്.
രണ്ട്:
_____
221-B
Baker Street. London.
ഞാനും, ഷെർലക്ക് ഹോംസും ബാസ്ക്കർ വിൽസിലെ ചതുപ്പു നിലം ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.
അമൂല്യ ഇട്ട് തിളപ്പിച്ച ചായ നുകർന്നു കൊണ്ട് ഹോംസ് പറഞ്ഞു.
"മനോരമയിലെ വനിതാ വേദിയിലേക്ക് 11-10-2010 ൽ വന്ന കത്താണിത്. വാട്സൻ താങ്കൾ ഇതൊന്നു വായിക്കൂ..
To
സരസ്വതീ ദേവി.
വനിതാ വേദി.
മലയാള മനോരമ. കോട്ടയം.
പ്രീയപ്പെട്ട ചേച്ചീ,
എന്റെ പേര് ബിയാട്രിസ്. ബിയാട്രീസ് വടക്കൻ.
കണ്ണൂർ ജില്ലയിലെ ഒരു സമ്പന്ന കുടുംബമാണ് ഞങ്ങൾ വടക്കൻ വീട്ടുകാർ. പോഷ് കാറിൽ ചെത്തി നടക്കുന്ന ചാച്ചൻ. സൊസൈറ്റി ലേഡിയായ മമ്മി. ഞാൻ ഏക മകൾ. അടിപൊളി ജീവിതമായിരുന്നു ഞങ്ങളുടേത്. പ്ലസ്ടുവിന് പഠിക്കുന്നിടം വരെ അത് അങ്ങനെ തന്നെയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ദുരന്തമായി ഒരു ട്രെയിൻ ക്രാഷിൽ ചാച്ചൻ കൊല്ലപ്പെടുന്നത്. ഇതോടെ എനിക്ക് പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നു. അതുവരെ സൊസൈറ്റി ലേഡിയായി ജീവിച്ച മമ്മി, സൊസൈറ്റിയിൽ പാൽ വിക്കാൻ പോയി തുടങ്ങി. അന്ന് അകന്ന ബന്ധത്തിൽ ഇംഗ്ലണ്ടിൽ തയ്യൽക്കാരനായ ഒരു ചേട്ടനുണ്ടായിരുന്നു. ഈ ചേട്ടനാണ് പറഞ്ഞത് എന്നേയും തയ്യൽ പഠിപ്പിക്കാൻ. ഒപ്പം IELTS-ഉം. മമ്മിയുടെ കഷ്ട്ടപ്പാട് കണ്ട് ഞാൻ മമ്മിയ്ക്കൊരു സഹായമാകുമല്ലോ എന്ന് കരുതി തയ്യൽ ക്ലാസിനും IELTS-ഉം ചേർന്നു. ഇതിനിടയ്ക്ക് ഞാനും ഈ ചേട്ടനും തമ്മിൽ സ്നേഹത്തിലായി. എനിക്ക് ചേട്ടനേയും ചേട്ടന് എന്നേയും പിരിയാൻ പറ്റാത്ത അവസ്ഥ. ഞാൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. ചേട്ടനൊപ്പം മൈസൂറ് പോയി മൈസൂർ പാക്ക് വാങ്ങുന്നതും, കാശ്മീര് പോയി കാഷ്മീരാ ഷായുടെ സിനിമ കാണുന്നതും ഒക്കെ ഞാൻ സങ്കൽപ്പിച്ചു കൂട്ടി. അങ്ങനെ പോകവേയാണ് ആ അഭിശപ്ത നിമിഷത്തിന് എനിക്ക് ദൃക്ഷാക്ഷി ആകേണ്ടി വന്നത്. ആയിടയ്ക്ക് ഒരു ദിവസം ഞാൻ തയ്യൽ ക്ലാസ് കഴിഞ്ഞ് അൽപ്പം നേരത്തേ വീട്ടിലെത്തി. കതകു തുറന്ന് അകത്തു കയറിയ ഞാൻ ഞെട്ടിപ്പോയി. എന്റെ മമ്മിയും ആ ചേട്ടനും അരുതാത്ത സാഹചര്യത്തിൽ കട്ടിലിൽ കിടക്കുന്നു!!!
ഞാൻ തകർന്നു പോയി ചേച്ചീ... അന്ന് തന്നെ ഞാൻ വീടു വിട്ട് ഒരു പാണ്ടി ലോറിക്കാരന്റെ കൂടെ ഒളിച്ചോടി. നാലു വർഷം കഴിഞ്ഞിരിക്കുന്നു. ഇന്ന് ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്. ഈയിടെയായി എനിക്ക് എല്ലാവരോടും ദേഷ്യം തോന്നുന്നു ചേച്ചീ. ആകെയങ്ങ് നിരാശ തോന്നുന്നു. ആത്മഹത്യ ചെയ്താലോ എന്നു പോലുമുണ്ട്. ഒരു കുഞ്ഞനിയത്തിയായി കണ്ട് ചേച്ചി ഇതിനൊരു മറുപടി തരുമല്ലോ.
എന്ന്,
ബിയാട്രീസ്. ബിയാട്രീസ് വടക്കൻ.
സ്ഥലപ്പേര് വെയ്ക്കുന്നില്ല.
വായന നിർത്തിയ ഞാൻ ഹോംസിനെ നോക്കി.
മി. വാട്സൻ, ഈ കത്തും, അന്നത്തെ കിനാവും കണ്ണീരും തമ്മിൽ എന്തെങ്കിലും യാദൃശ്ചികത തോന്നുന്നുണ്ടോ?
തോന്നുന്നില്ല ഹോംസ്. കിനാവും കണ്ണീരും, വനിതാ വേദി ഇതിലൊക്കെ യാദൃശ്ചികമായി ഒരേ കഥകൾ വരാറുണ്ട്. അതുകൊണ്ട് രണ്ടും ഒരാൾ എഴുതിയതാവണമെന്നില്ലല്ലോ.
എങ്കിൽ കേട്ടോളൂ... രണ്ടും ഒരാൾ തന്നെ എഴുതിയതാണ്.
ഹോംസ് ചിരിച്ചു.
കിനാവും കണ്ണീരും അച്ചടിച്ച വാരിക 07-09-2010 ലാണ് പബ്ലീഷ് ചെയ്തത്. വനിതാ വേദിയിലെ ഈ കത്ത് ഇഷ്യൂ ചെയ്തത് 11-10-2010. ഈയാഴ്ച്ച. അതായത് ആദ്യത്തേതിന്റെ തുടർച്ചയായിരുന്നു ഇത്. ഇനി രണ്ടു കത്തിലേയും യാദൃശ്ചികത അല്ലെങ്കിൽ പൊരുത്തം എന്താണെന്ന് നോക്കാം. കത്തെഴുതിയ യുവതി രണ്ടിലും തന്റെ പിതാവിനെ ചാച്ചൻ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. ചാച്ചൻ എന്ന വിളി പൊതുവിൽ കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിൽ കേൾക്കാറുണ്ട്. അതിൽ തന്നെ ഇടുക്കിയിലാണ് ഈ വിളി കൂടുതൽ വ്യാപകം. ഇതിലൂടെ നമുക്ക് യുവതി ഇടുക്കിക്കാരിയാണെന്നും, കൃസ്ത്യാനിയാണെന്നും മനസ്സിലാക്കാം.
ഞാൻ മിഴിച്ചിരുന്നു.
രണ്ടാമത്തെ കത്തിൽ കൊടുത്തിരിക്കുന്ന സ്ഥലം കണ്ണൂർ എന്നാണ്. പക്ഷേ ഹോംസ് എത്ര പെട്ടന്നാണ് അജ്ഞാത യുവതിയുടെ നേറ്റീവ് പ്ലേസ് കണ്ടെത്തിയത്?!!!
ഒന്നിൽ ചാച്ചൻ മരിച്ചത് പ്ലെയിൻ ക്രാഷിലാണെന്ന് പറയുന്നു. അടുത്തതിൽ ട്രെയിൻ ക്രാഷും.ക്രാഷ് മാത്രമേ വ്യത്യാസപ്പെടുന്നുള്ളു. ചിലപ്പോൾ ഉന്തുവണ്ടി മറിഞ്ഞ് മേത്ത് വീണതുമാവാം. ആഴ്ച്ചതിപ്പിൽ പത്തു പേരു വായിക്കുന്നതല്ലേ എന്നു കരുതി ഒരു ഗുമ്മിന് കൊടുക്കുന്നതാണ് പ്ലെയിൻ ക്രാഷ് ട്രെയിൻ ക്രാഷ് എന്നൊക്കെ. മമ്മിയുടെ കഷ്ട്ടപ്പാടും, അയലത്തെ വീട്ടിലെ/ ബന്ധുവായ ചേട്ടനും, തയ്യൽ പഠിക്കാൻ പോയതും ഒക്കെ കൃത്യമായ സ്റ്റോറിയാണ്. അതായത് അത് നടന്നതാണ്.. ഇംഗ്ലണ്ട്, IELTS ഒക്കെ ശുദ്ധ തട്ടിപ്പാണ്.
ഹോംസ് ഒന്ന് നിശബ്ദനായി. ഞാൻ ഹോംസിനെ സാകൂതം നോക്കിയിരുന്നു.
ഹോംസ് തുടർന്നു-
പക്ഷേ കിനാവിലും കണ്ണീരിലും പൂർത്തിയാക്കാൻ കഴിയാതെ പോയ രണ്ട് ട്വിസ്റ്റുകൾ ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. സഹായിയായ ചേട്ടനുമായി മമ്മിയ്ക്കുള്ള അവിഹിത ബന്ധം.ഒപ്പം ഈ യുവതി അന്നു രാത്രി നാഷണൽ പെർമിറ്റുള്ള ഒരു തമിഴ്നാട് വണ്ടിയിൽ കോയംബത്തൂർക്കോ ചെന്നൈയ്ക്കോ നാടു വിട്ടതും പുതുതായി വായിക്കാൻ കഴിഞ്ഞു.
കത്തിൽ എവിടേക്ക് പോയി എന്ന് കൊടുത്തിട്ടില്ലല്ലോ. ഹോംസിനെങ്ങനെ പറയാൻ പറ്റും കോയംബത്തൂർ അല്ലെങ്കിൽ ചെന്നൈ ആണെന്ന്???
അന്യ സംസ്ഥാന വെജിറ്റബിൾ ഇറക്കുമതി കൂടുതൽ വരുന്ന ബോർഡറുകളിൽ ഒന്നാണ് ഇടുക്കി. കൂടുതൽ പച്ചക്കറിയും കമ്പം തേനി കുമളി വഴി ഇടുക്കിയിലൂടെ കേരളത്തിലേക്കെത്തുന്നുണ്ട്. അവിടേക്ക് ഇൻഡസ്റ്റ്രിയൽ ഇമ്പോർട്ടിങ്ങ് നടക്കുന്നില്ല. മെക്കാനിക്കൽ ഐറ്റംസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്ക് ഉപകരണങ്ങൾ ഒക്കെ പാലക്കാട്, ട്രിവാൻഡ്രം വഴിയാണ് കേരളത്തിലെത്തുന്നത്. തന്നെയുമല്ല വെജിറ്റബിൾ എക്സ്പോർട്ടേർസ് അധികവും കോയംബത്തൂരോ ചെന്നൈയിലോ ആണ്. ഈ പാണ്ടിക്കാരൻ പച്ചക്കറി വണ്ടിയുടെ ഡ്രൈവർ ആവാം. ചിലപ്പോൾ കോഴിക്കച്ചവട ലോറിയുമാകാം. അതാണ് കോയംബത്തൂർ / ചെന്നൈ എന്ന് അനുമാനിക്കാൻ കാരണം.
ഞാൻ ഹോംസിനെ തൊഴുതു. വെൽഡൻ മിസ്റ്റർ ഹോംസ്. വെൽഡൺ..
മൂന്ന്:
_____
നാലു മാസങ്ങൾ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നു പോയി. ഞാൻ ഭാര്യയ്ക്കൊപ്പം ആല്പ്സിൽ ഒരുല്ലാസ യാത്ര കഴിഞ്ഞ് മടങ്ങി എത്തുമ്പോൾ ഹോംസ് അദ്ധേഹത്തിന്റെ പരീക്ഷണ ശാലയിൽ എന്തോ കാര്യമായ പ്രവാർത്തനത്തിലായിരുന്നു. മുറി ആകെ അലങ്കോലമായിരുന്നു. ഹോംസിനൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ബൂട്ടിന്റെ ശബ്ദം പോലും കേൾപ്പിക്കാതെ പിന്നിലൂടെ പതുങ്ങിയാണ് ഞാൻ മുറിയിലെത്തിയത്.
മിസ്റ്റർ വാട്സൻ. ഈയിടെ ഒരു സങ്കീർണമായ ഇൻവെസ്റ്റിഗേഷൻ നടന്നു.
ഹോംസ് എന്നെ തിരിഞ്ഞു പോലും നോക്കാതെ പറഞ്ഞു. ആ കുപ്രസിദ്ധ ക്രിമിനൽ പ്രൊഫസർ ക്രിസ്റ്റഫർ മോറിയാർട്ടിയുമായി റീച്ചൻബാച്ച് ഫാൾസിന് മേലേ വെച്ചൊരു അട്ടഹാസമാന ക്ലാഷ്. ഞാൻ മരിച്ചതായി ഡെയ്ലി ടെലഗ്രാഫ്, ഫ്രണ്ട് പേജ് വാർത്ത കൊടുത്തിരുന്നു. നിങ്ങൾ അറിഞ്ഞിരുന്നോ?
ഞാൻ ഞട്ടി.
എന്നിട്ട്?
മോറിയാർട്ടിയുമായുള്ള യുദ്ധങ്ങൾ അവസാനിക്കുന്നില്ല. ബൈ ദി ബൈ, യാത്രയൊക്കെ സുഖകരമായിരുന്നോ?
അടിപൊളി. അതു പോട്ടെ ഹോംസ്, നിങ്ങളുടെ പിന്നിലൂടെ പതുങ്ങി വന്ന എന്റെ സാന്നിധ്യം നിങ്ങൾ എങ്ങനെ തിരിഞ്ഞു പോലും നോക്കാതെ മനസ്സിലാക്കി?
മിസ്റ്റർ വാട്സൻ, നിങ്ങളുടെ സ്തെതസ്കോപ്പ് കഴുത്തിൽ തന്നെ തൂക്കിയിട്ടിട്ടില്ലേ... അത് നിങ്ങളുടെ കോട്ടിൽ ഉരയുന്ന പതുങ്ങിയ ശബ്ദം എനിക്ക് പുറത്തു വച്ചേ മനസ്സിലായി. തന്നെയുമല്ല ആല്പ്സിലെ മഞ്ഞു ശകലങ്ങൾ നിങ്ങളുടെ കോട്ടിൽ ഇപ്പോഴും പറ്റിപ്പിടിച്ചിരിപ്പുണ്ട്. നിങ്ങളെ ഉരസി വന്ന കാറ്റിൽ ഞാനാ കുളിർമ്മ അനുഭവിച്ചു. മറ്റാരും ആല്പ്സിലെ തണുപ്പിൽ നിന്ന് നേരേ ഇവിടേക്ക് വരാൻ സാധ്യതയില്ലല്ലോ?!!!
വൗ ഹോംസ്. നിങ്ങൾ ഒരസാധ്യ സംഭവം തന്നെ!!!
ഞാൻ പറഞ്ഞത് അവഗണിച്ച് കൊണ്ട് ഹോംസ് മേശവലിപ്പിൽ നിന്നും പുറത്തെടുത്ത ഒരു കവർ എനിക്ക് നേരേ നീട്ടി.
അതിൽ, 03-02-2011 ൽ അച്ചടിച്ച മനോരമ വീക്കിലി ആയിരുന്നു.
ആഴ്ച്ചപ്പതിപ്പിലെ ഡോ. പി എം മാത്യൂ വെല്ലൂരിന്റെ "മനശാസ്ത്രജ്ഞനോട് ചോദിക്കുക" എന്ന പംക്തിയാണ് അദ്ധേഹം എന്നോട് വായിക്കാൻ ആവശ്യപ്പെട്ടത്.
11-10-2010 ൽ വനിതാ വേദിയിലെ സരസ്വതീ ദേവിയ്ക്ക് എഴുതിയ കത്തിനു ശേഷം നാലു മാസങ്ങൾക്ക് ശേഷമാണ് ഈ കത്ത് വരുന്നത്. അല്ലേ ഹോംസ്. "
അതേ. പക്ഷേ അതൊരു അദ്ഭുതമല്ല. ചിലപ്പോൾ നേരത്തേ അയച്ചതായിരിക്കാം. പബ്ലീഷ് ചെയ്തത് ഈ പറഞ്ഞ ഡേറ്റിൽ ആവാനും മതി.
ഞാൻ ആ കത്ത് വായിക്കാൻ തുടങ്ങി.
To.
P.M. മാത്യൂ വെല്ലൂർ.
മനശാസ്ത്രജ്ഞനോട് ചോദിക്കാം പംക്തി.
മനോരമ.
ഡോക്ടർ,
എന്റെ പേര് സ്മിത.
സ്മിതാ ജാക്വിലിൻ ഗീവർഗീസ്.
പത്തനം തിട്ട എരുമേലി സ്വദേശിയാണ്..
ഞാനിപ്പോൾ മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ ഗുണ്ടൂർ മെഡിക്കൽ കോളേജിലാണ്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിലൂടെയാണ് ഞാൻ പഠിച്ച് വളർന്നത്. ചാച്ചൻ ചെറുപ്പത്തിലേ മരിച്ചു പോയി. മമ്മി കഷ്ട്ടപ്പെട്ട് വീട്ടു ജോലി ചെയ്ത് എന്നേയും അനിയനേയും വളർത്തി. വീട്ടു ജോലിക്കൊപ്പം അയലത്തെ ഒരു ബ്ലേഡുകാരൻ ചേട്ടന് കൂട്ടു കിടക്കാനും മമ്മി പോകുമായിരുന്നു. ഞാനിത് കണ്ടെങ്കിലും കാണാത്ത ഭാവം നടിച്ചു. കാരണം, "ഭർത്താവില്ലാത്ത കുട്ടിയല്ലേ. ഇപ്പോഴൊക്കെയല്ലേ ഇതൊക്കെ പറ്റൂ. എന്തെങ്കിലും ആയിക്കോട്ടെ" എന്ന് ഞാനും കരുതി. ആയിടയ്ക്ക് സ്കൂളിലുള്ള ഒരു പയ്യനുമായി ഞാൻ സ്നേഹത്തിലായി. തമിഴ്നാട്ടുകാരനായ അവന്റെ പേര് പാണ്ടിദുരൈ. എനിക്ക് ഒരാശ്വാസം അവൻ മാത്രമായിരുന്നു. എന്റെ ഹൃദയ രഹസ്യങ്ങൾ ഞാൻ അവനോട് പങ്കു വെച്ചു. ഒടുവിൽ ഞങ്ങൾ ഒളിച്ചോടി. മറ്റൊരു സംസ്ഥാനത്ത് എത്തിയ എന്നെ അവൻ ഡ്രൈവിങ്ങ് ജോലിക്ക് പോയി പൊന്നു പോലെ നോക്കി. ഇനി എന്റെ പ്രശ്നത്തിലേക്ക് വരാം. രണ്ടു കുട്ടികളായതോടെ പാണ്ടിദുരൈയ്ക്ക് എന്നോടിപ്പോ പഴയ സ്നേഹമില്ല. എപ്പോഴും ദേഷ്യവും മദ്യപാനവുമാണ്. ഞാൻ അത്ര പോര എന്ന് അവൻ പരിഹസിക്കുന്നു. മാനസികമായി ഞാൻ ആകെ തകർന്നിരിക്കുന്നു. ഡോക്ടർ എനിക്കൊരു മറുപടി തന്ന് സഹായിക്കണം.
എന്ന് ഡോക്ടറുടെ ഒരു ആരാധിക.
സ്മിതാ ജാക്വിലിൻ ഗീവർഗീസ്.
വീണ്ടും അതേ "ചാച്ചൻ".
ഞാൻ പറഞ്ഞു.
ഒപ്പം രണ്ടു കുട്ടികൾ ഉണ്ടെന്നും, ഭർത്താവിന്റെ ജോലി ഡ്രൈവിങ്ങ് ആണെന്നും, അവൻ തമിഴൻ ആണെന്നും എഴുതിയതിലൂടെ ഈ സ്മിത പഴയ ബിയാട്രീസോ, സ്റ്റെല്ലയോ തന്നെയാണെന്ന് പ്രൂവ് ചെയ്യുന്നു.
അപ്പോൾ ഹോംസ് പരീക്ഷണ പ്രവർത്തനങ്ങൾ മതിയാക്കി കസേരയിലേക്ക് വന്ന് ചാഞ്ഞു.
"കിനാവും കണ്ണീരും, വനിതാ വേദി, മനശാസ്ത്രജ്ഞനോട് ചോദിക്കുക" തുടങ്ങിയ മൂന്നു പംക്തികളിലേക്കും ഈ യുവതി കത്ത് എഴുതിയ സ്ഥിതിയ്ക്ക്, ഇനി സ്വഭാവികമായും "സെക്സോളജിസ്റ്റിനോട് ചോദിക്കുക" എന്ന പംക്തിയിലേക്കും ഒരു കത്ത് വരാൻ സാധ്യതയുണ്ട്. മറ്റൊരു പേരിൽ...
ഹോംസ് പറഞ്ഞു.
ഹോംസ് മുന്നേ കൂട്ടി പറഞ്ഞാൽ അത് നടന്നിരിക്കും. അതുകൊണ്ട് ഞാൻ എതിർത്തില്ല.
പക്ഷേ സംഭവം കോമ്പ്ലിക്കേറ്റഡ് ആവുകയാണ്.
ഹോംസ് ആലോചനാ നിമഗ്നനായി.
അടുത്തു തന്നെ ഒരു മരണം, ഒരു കൊലപാതകം നടക്കാൻ ചാൻസുണ്ട്. പക്ഷേ അതിലേക്ക് നാം എത്തണമെങ്കിൽ അടുത്ത കത്തു കൂടി നാം വായിക്കേണ്ടിയിരിക്കുന്നു.
പക്ഷേ ഈ വ്യക്തിയെ നമ്മൾ എങ്ങനെ കണ്ടു പിടിക്കും? ആരാണെന്ന് വ്യക്തമായി ഒരു തെളിവുമില്ല.
ഞാൻ ഹോംസിനെ നോക്കി.
തെളിവ് വരും ഉടനേ വരും.
ഹോംസ് പുകച്ചുരുളുകൾ ഊതി വിട്ടു.
അടുത്ത കത്തിനുള്ള കാത്തിരുപ്പാണിപ്പോൾ...
വായുവിൽ ഹോംസിന്റെ പുകച്ചുരുളുകൾ ചിത്രം വരച്ചു.
തുടർന്നുള്ള രണ്ടാഴ്ച്ചത്തെ മനോരമ ആഴ്ച്ചപ്പതിപ്പുകൾ ഞങ്ങൾ വാങ്ങിയെങ്കിലും പല പേരുകളിൽ തുടർക്കത്തുകൾ എഴുതുന്ന ഈ അജ്ഞാത യുവതിയുടെ യാതൊരു കത്തും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല.
ഒരു ദിവസം സ്കോട്ലാന്റ് യാർഡിലെ മിസ്റ്റർ. ഫ്രെഡറിക് ബേക്കൺ ഞങ്ങളുടെ അതിഥിയായി എത്തി. ഒരു സുഹൃദ് സന്ദർശനം. അത്രയേ ഉണ്ടായിരുന്നുള്ളു ആ വരവിന്. അദ്ദേഹത്തിന്റെ കയ്യിൽ ആ ആഴ്ച്ചത്തെ മനോരമ ആഴ്ച്ചപ്പതിപ്പ് ഉണ്ടായിരുന്നു. വെറുതേ ഒരു രസത്തിന് ഞാനതെടുത്ത് മറിച്ചു നോക്കി. അതിൽ സെക്സോളജിസ്റ്റ് പ്രകാശ് കോത്താരിയുടെ പംക്തി വെറുതേ വായിച്ചു നോക്കിയ ഞാൻ അദ്ഭുതപ്പെട്ടു പോയി.
ഹോംസ്. ഇതാ ഇതു കണ്ടോ...
ഞാൻ ആഹ്ലാദത്തോടെ വിളിച്ചു.
അപ്പോൾ ഹോംസ് ഭാവ വ്യത്യാസം ഏതുമില്ലാതെ പറഞ്ഞു.
ഞാനതു കണ്ടിരുന്നു വാട്സൻ. നാളെ നാം ഒരിടം വരെ പോകുകയാണ്. എനിക്കും, താങ്കൾക്കും, മിസ്റ്റർ ഫ്രെഡറിക്കിനും കയ്യിൽ കരുതാൻ ഞാൻ മൂന്ന് പിസ്റ്റളുകളും വാങ്ങിയിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ നാളെ നമ്മൾ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകാൻ പോകുന്നു.
ഞാൻ കാര്യമറിയാതെ വാ പൊളിച്ചു. എന്റെ അജ്ഞത കണ്ട് ഹോംസ് പറഞ്ഞു.
പ്രകാശ് കോത്താരിയുടെ പംക്തി ഉറക്കെ വായിക്കൂ... മിസ്റ്റർ ഫ്രെഡറിക്ക് കൂടി കേൾക്കട്ടെ...
നാല്:
______
To.
ഡോ. പ്രകാശ് കോത്താരി.
"സെക്സോളജിസ്റ്റിനോട് ചോദിക്കുക."
മലയാള മനോരമ, കോട്ടയം.
പ്രീയപ്പെട്ട ഡോക്ടർ.
എൻ പേര് അൻപഴകൻ.
നേറ്റീവ് - ഡിണ്ടിഗൽ, തമിൾ നാടു.
നാഷണൽ പെർമിറ്റ് ലോറി ഡ്രവറായിരുന്നു ഞാൻ.
നാൻകല്യാണം മുടിച്ചത് എല്ലാം കേരളാവിലെ ഒരു പൊണ്ണെ താൻ.
കല്യാണമായി നാലു വർഷമാച്ച്.
രണ്ട് ചിന്ന കൊഴന്തൈകൾ...
ഇനി മലയാളത്തിൽ പറയാം ഡോക്ടർ.
ഇല്ലെങ്കിൽ താങ്കൾ ഈ കത്ത് പ്രസിദ്ധീകരിക്കില്ല.
ഞാൻ തോപ്രാം കുടിയിൽ കുറേക്കാലം ഉണ്ടായിരുന്നു. അതുകൊണ്ട് മലയാളം അറിയാം. എന്റെ വീടിനടുത്ത് തയ്യൽ ക്ലാസിനു വന്ന ഒരു പെൺകുട്ടിയെ ആണ് ഞാൻ കല്യാണം കഴിച്ചത്. സത്യത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നു.
ആദ്യമൊക്കെ ഞങ്ങളുടെ ഫിസിക്കൽ റിലേഷൻഷിപ്പ് വളരെ ഊഷ്മളമായിരുന്നു. എന്നാൽ ഭാര്യയുമായി ഇപ്പോൾ ലൈംഗീക ബന്ധം ശരിയാവുന്നില്ല. മുറുക്കമില്ല... മുറുക്കമില്ലാത്ത ടെൻഷനിൽ ഞാനീയിടെയായി ചാർ സൗ ബീസ് മുറുക്കാൻ വാങ്ങി മുറുക്കു വരെ തുടങ്ങി ഡോക്ടർ... ഒപ്പം അവൾ താല്പര്യക്കുറവും കാണിക്കുന്നു. ദിവസം കൂടുതൽ നേരം സെക്സ് ചെയ്തു കൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻ. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ചായേടെ കൂടെ അവൾക്കിട്ടൊരു കടിയും ചില ബാഹ്യ ലീലകളും (For Play), പിന്നെ രാത്രി ഒരുഫുൾ പ്ലേയും. ഇതായിരുന്നു എന്റെ കണക്ക്. പക്ഷേ മുറുക്കമില്ലായ്മ്മയും, അവളുടെ നിസ്സഹകരണവും കാരണം ഇപ്പോ ഒന്നും നടക്കുന്നില്ല. എനിക്കവളെ കൊല്ലാനുള്ള ദേഷ്യമുണ്ട്. കഴിഞ്ഞ മൂന്നു ദിവസവും അവൾക്കിട്ട് നല്ല ഇടി ഞാൻ കൊടുത്തു. ഇപ്പോ അവൾക്കെന്നോട് വെറുപ്പാണ്. എന്റെ കൂടെ കിടക്കുന്നു പോലുമില്ല ഒന്നുകിൽ ഞാൻ അവളെ കൊല്ലും ഡോക്ടർ. ഞാനെന്തു ചെയ്യണം ഡോക്ടർ പറയൂ...
എന്ന് അൻപഴകൻ.
വിരുഗും പാക്കം.
ചെന്നൈ.
എന്ത് തോന്നുന്നു?
ഹോംസ് എന്നെ നോക്കി.
തയ്യൽക്കാരി എന്ന വാക്ക് ഈ കത്തിലും ആവർത്തിച്ചിട്ടുണ്ട്. കൂടാതെ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ, തോപ്രാം കുടി എന്ന ഇടുക്കിയിലെ ഒരു സ്ഥല നാമം ഒക്കെ ഈ കത്തിലുണ്ട്. സ്ഥലം ഇടുക്കി തന്നെയാവണം. ഒപ്പം രണ്ടു കുട്ടികൾ ഇവർക്കുണ്ട്. ഭാര്യയുടെ നിസ്സഹകരണം... അത് ഈ യുവതി മാത്യൂ വെല്ലൂരിനെഴുതിയ കത്തിൽ അവൾ തന്നെ സൂചിപ്പിച്ചിട്ടുള്ളതുമാണ്.. പേര് പാണ്ട്യ ദുരൈ എന്നത് മാറി അൻപഴകൻ എന്നായിട്ടുണ്ട്. യഥാർഥ പേര് ഇനിയും നമുക്ക് അറിയില്ല.
ഞാൻ പറഞ്ഞു നിർത്തി.
വാട്സൻ, ആഴ്ച്ചപ്പതിപ്പിൽ നമ്മൾ വായിച്ചിരുന്ന കത്തുകളെഴുതിയ യുവതിയുടെ യഥാർഥ പേര് ബ്രിജിത്താമ്മ എന്നാണ്. അതായത് പല പേരുകളിൽ കത്തെഴുതിയ ആ യുവതിയുടെ ഭർത്താവായ പാണ്ടിദുരൈ ആണീ അൻപഴകൻ. അൻപഴകൻ യഥാർഥ പേരാണ്. ഇരുവരും ഒളിച്ചോടി സത്യത്തിലിപ്പോ കോയംബത്തൂരാണുള്ളത്. കത്തിലുള്ളത് പോലെ ചെന്നൈയിൽ അല്ല. ഞാനന്നേ പറഞ്ഞില്ലേ ചെന്നയിലോ കോയംബത്തൂരോ ആവാമെന്ന്.
ഹോംസ് ജനാല വഴി പുറത്തേക്ക് നോക്കിക്കൊണ്ട് തുടർന്നു.
ഇടുക്കിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെയുണ്ടായ എല്ലാ മിസ്സിങ് കേസുകളും കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പഠിച്ചു. നാലഞ്ച് വർഷത്തിനിടെ ബ്രിജിത്താമ്മ എന്ന പേരിൽ ഒരാൾ മാത്രമേ മിസ് ആയിട്ടുള്ളു. ഈ ബ്രിജിത്താമ്മ തയ്യൽക്കാരിയായിരുന്നു. ഒരു ഇടത്തരം കുടുംബം. അപ്പൻ ചെറുപ്പത്തിലേ മരിച്ചു. അവളുടെ അമ്മ വോൾഗാ മാടശ്ശേരി പേരു ദോഷം ഏറെ കേൾപ്പിച്ചവളായിരുന്നു. അങ്ങനെയിരിക്കെ ബ്രിജിത്താമ്മ ഒരു തമിഴന്റെ കൂടെ ഒളിച്ചോടി. അൻപഴകൻ വടികർ വേലുച്ചാമി എന്ന ലോറി ഡ്രൈവറുടെ കൂടെ. ഇപ്പോൾ കോയംബത്തൂരുണ്ട്. രണ്ട് കുട്ടികളുമുണ്ട്.
കോയംബത്തൂർ ആണെന്ന് ഹോംസ് എങ്ങനെ ഉറപ്പിച്ചു???
ഹോംസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
കഴിഞ്ഞ ചില ദിവസങ്ങളായി തമിഴ് നാട്ടിൽ നിന്നും ഏതെങ്കിലും കത്തുകൾ മനോരമ ആഴ്ച്ചപ്പതിപ്പിന് വരുന്നുണ്ടോ എന്ന് ഞാൻ മനോരമ ജംഗ്ഷനിലെ പോസ്റ്റോഫീസിൽ അന്വേഷിച്ചിരുന്നു. അങ്ങനെ ഒരു കത്തു വന്നാൽ അത് എനിക്കെത്തിച്ച് തരാനായി ഞാൻ പോസ്റ്റ് മാസ്റ്ററെ ചട്ടം കെട്ടിയിരുന്നു. അങ്ങനെയാണ് ഈ കത്ത് അയാൾ എനിക്ക് കൊണ്ട് തരുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോയംബത്തൂർ അമ്മൻ കോവിൽ സ്ട്രീറ്റ് വടക്കു നട പോസ്റ്റ് ഓഫീസിൽ നിന്നാണ്. പിന്നീട് ഈ കത്ത് പഴയത് പോലെ തന്നെ ഒട്ടിച്ച് ഞാനത് മനോരമയിൽ എത്തിച്ചു.
ഹോംസ്, ഇനി നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?
ഞാൻ പറഞ്ഞില്ലേ ഒരു കൊലപാതകം നടക്കാനുള്ള ചാൻസുണ്ട്. ചിലപ്പോൾ ഒന്നിലേറെ. ഇപ്പോൾ നമ്മുടെ സ്കോട്ലാന്റ് യാർഡ് സഖാവ് മി. ഫ്രെഡറിക് ബേക്കൺ എത്തും. നമ്മൾ മൂവർ സംഘം ഉടനേ കോയംബത്തൂർക്ക് തിരിക്കുകയാണ്. കൂടെ മൂന്ന് പിസ്റ്റളുകളും...
എനിക്ക് ഒന്നും പറയാനില്ലായിരുന്നു. ഞാൻ തൊപ്പി ഊരി ഹോംസിനെ നമിച്ചു.
അഞ്ച്:
______
വടക്ക് നട.
അമ്മൻ കോവിൽ തെരു.
സൗത് കോയംബത്തൂർ, തമിൾ നാടു.
നേരം ഇരുണ്ടു തുടങ്ങിയിരുന്നു.
വളഞ്ഞു പുളഞ്ഞ ചുരം ഞങ്ങൾ കയറി.
താഴ്വരയ്ക്ക് മേലേ നിഗൂഡമായ ഒരു ഭീതി കനത്തു.
The Valley of Fear.
ചുരം കയറി സൗത്ത് കോയംബത്തൂരിലെ അമ്മൻ കോവിൽ സ്ട്രീറ്റിലെത്തിയ ഞങ്ങളുടെ ആദ്യത്തെ അന്വേഷണ ഇടം അവിടുത്തെ വൈൻ ഷോപ്പ് ആയിരുന്നു . വൈൻ ഷോപ്പിൽ വരാത്ത ആരും തന്നെ ആ തെരുവിൽ ഉണ്ടാവില്ല എന്ന ഞങ്ങളുടെ അനുമാനം തെറ്റിയില്ല. ലോറി ഡ്രവറായ അൻപഴകനൊപ്പം സ്ഥിരമായി മദ്യപിച്ചിരുന്ന തിരുവസന്തനും, പ്രഭാകർ കുമുദപ്പനും യാദൃശ്ചികമായാണ് ഞങ്ങളുടെ ദൃഷ്ടിയിൽ പെട്ടത്.
അൻപഴകൻ വടികർ വേലുച്ചാമി എന്ന വ്യക്തിയ്ക്ക് മലയാളിയായ ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.ബ്രിജിത്താമ്മ എന്ന അയാളുടെ ഭാര്യ, ശാന്ത സ്വഭാവക്കാരിയാണങ്കിലും വേലി ചാട്ടത്തിൽ ബിരുദാനന്തര ബിരുദമുള്ളവളാണ്. കുട്ടികൾ രണ്ടും പെൺ കുട്ടികൾ. പേര് തേൻ മൊഴിയെന്നും, കവിതൈ മൊഴിയെന്നും. ഈയിടെയായി അവരുടെ ദാമ്പത്യത്തിൽ എന്തോ ചില അസ്വാരസ്യങ്ങളുടലെടുത്തിട്ടുണ്ട്. അതെന്താണെന്നറിയില്ല. ഏതോ മാത്യൂ വെല്ലൂർ എന്നോ, കോത്താരി എന്നോ ഒക്കെ പറഞ്ഞ് അൻപഴകൻ അവളെ അടിയ്ക്കുന്നത് കാണാം. ഈ ബ്രിജിത്താമ്മ കോത്താരീടേം വെല്ലൂരിന്റേം കൂടെ കിടക്കാൻ പോയിക്കാണും... അല്ലാതെന്തിനാ അൻപഴകൻ അവരുടെ പേര് പറഞ്ഞ് അടി വെക്കുന്നത്...
ഞങ്ങൾക്ക് ചിരി വന്നു. ലോക പ്രശസ്ഥ മനശാസ്ത്രജ്ഞനേയും, സെക്സോളജിസ്റ്റിനേയുമാണ് ഒരവിഹിത ബന്ധത്തിലേക്ക് ഇവർ വലിച്ചിട്ടിരിക്കുന്നത്...
ഞങ്ങൾ ഒന്നും മറുപടി പറഞ്ഞില്ല.
നേരേ അൻപഴകന്റെ വീട്ടിലേക്കാണ് പോയത്. നേരം നന്നേ ഇരുണ്ടിരുന്നു...
അവിടെ എത്തിയ ഞങ്ങളെ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചയാണ് എതിരിട്ടത്.
അൻപഴകനും ബ്രിജിത്താമ്മയും, അവരിരുവരും ഹെക്ലർ ആന്റ് കോച്ച് പിസ്റ്റളുകൾ പരസ്പരം ചൂണ്ടി നിർന്നിമേഷരായി നിൽക്കുകയാണ്. തൊട്ടടുത്ത് ബെഡ്ഡിലായി, അവരുടെ പിഞ്ചു കുഞ്ഞുങ്ങൾ ഐസ് ക്രീമിൽ നൽകിയ വിഷം കഴിച്ച് മരിച്ച നിലയിലായിരുന്നു. ആ കാഴ്ച്ച കണ്ട് ഞങ്ങളുടെ നെഞ്ച് പൊട്ടി.
മനോരമ വീക്കിലിയിലെ പ്രതിവാര പംക്തികളിലെ സംശയ നിവാരണ കത്തുകളിലൂടെ, സ്റ്റെല്ല - ബിയാട്രിസ് -സ്മിത എന്ന പല പേരുകളിലൂടെ ഞങ്ങൾക്ക് പരിചിതയായ ഇടുക്കി സ്വദേശി ബ്രിജിത്താമ്മയേയും, അവളുടെ കത്തിൽ പാണ്ട്യ ദുരൈ എന്ന വ്യാജ നാമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന അൻപഴകൻ വടികർ വേലുച്ചാമി എന്ന ഭർത്താവിനേയും ഞങ്ങൾ വളരെ ക്രിട്ടിക്കലായ ഒരു സിറ്റുവേഷനിലാണ് മീറ്റ് ചെയ്തത്.
എന്തും സംഭവിക്കാം.
പൊടുന്നനെ ഹോംസ് ഉച്ചത്തിൽ വിളിയ്ക്കുകയും, ഞങ്ങളുടെ മൂന്നു പേരുടേയും ഗണ്ണുകൾ ഒരേ സമയം ഷൂട്ട് ചെയ്യുകയും ചെയ്തു.
എല്ലാം നൊടിയിടയിൽ കഴിഞ്ഞു.
അൻപഴകന്റേയും, ബ്രിജിത്താമ്മയുടേയും അലർച്ച മാത്രം കേട്ടു.
നിമിഷങ്ങൾ പരശുറാം എക്സ്പ്രസ്സിന്റെ കംപാർട്ട്മെന്റുകൾ പോലെ കടന്നു പോയി.
ബ്രിജിത്താമ്മയുടേയും, അൻപഴകന്റേയും കൈകളിലേക്കാണ് ഞങ്ങൾ നിറയൊഴിച്ചത്. ഇരുവരുടേയും തോക്കുകൾ തെറിച്ച് ഭിത്തിയിലിടിച്ച് നിലത്ത് വീണിരുന്നു.
ആക്രമിക്കാനാഞ്ഞ അൻപഴകനെ ഹോംസ് ഉടുമ്പടക്കം പിടിച്ചു. അയാൾ ഹോംസിന്റെ കൈകളുടെ ബന്ധനം വിടുവിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. ആർത്തിരമ്പുന്ന - അലറിക്കുത്തിയൊഴുകുന്ന- അഗാധമായ റീച്ചൻബാച്ച് വെള്ളച്ചാട്ടത്തിന്റെ വിളുമ്പിൽ വെച്ച് ഷെർലക്ക് ഹോംസ്, സൈക്കോ ക്രിമിനലായ- ബ്രില്യന്റ് ഗണീത ശാസ്ത്രജ്ഞനായ - പ്രൊഫസർ ക്രിസ്റ്റഫർ മോറിയാർട്ടിയുമായി നടത്തിയ ചങ്കിടിപ്പിക്കുന്ന ഫൈറ്റ് മറ്റൊരു രീതിയിൽ ആവർത്തിക്കുകയായിരുന്നു ഇവിടെ.
ഒടുവിൽ ഹോംസ് വളരെ ബദ്ധപ്പെട്ട് അയാളേയും ബ്രിജിത്താമ്മയേയും വിലങ്ങ് അണിയിച്ചു.അപ്പോഴേക്കും ഹോംസ് നേരത്തേ അറിയിച്ചതനുസരിച്ച് തമിഴ് നാട് ഡിജിപി വാൾട്ടർ വെറ്റ്രിവേലും, എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ക്യാപ്ടൻ പ്രഭാകരനും സ്ഥലത്ത് എത്തി. അവർ പ്രതികളെ കസ്റ്റഡിയിലെടുത്തു.
പിന്നീട് സെക്ഷൻ 1/ 18. പ്രകാരം - മന:പ്പൂർവ്വമല്ലാത്ത നരഹത്യ, ലൈസൻസ് ഇല്ലാതെ തോക്ക് ഉപയോഗിക്കൽ, വധശ്രമം, ചൈൽഡ് ആക്ട് നിഷേധ പ്രകാരം പിഞ്ചു കുഞ്ഞുങ്ങളെ ഐസ്ക്രീമിൽ വിഷം കലർത്തി കൊന്നത്, ആത്മഹത്യാശ്രമം, കുറ്റാന്വേഷകരെ കയ്യേറ്റം ചെയ്യൽ തുടങ്ങി ഷാഡോ പോലീസ് ആക്ട് പ്രകാരമുള്ള എല്ലാ വകുപ്പുകളും പ്രതികൾക്ക് മേൽ ചുമത്തപ്പെട്ടു. ബ്രിജിത്താമ്മയേയും, അൻപഴകനേയും മരണം വരെ തൂക്കിലിടാനും, മില്യൺ ഡോളർ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
ആറ്:
______
എന്നാലും ഹോംസ്, ഈ കേസിൽ താങ്കൾ എങ്ങനെയാണ് ഇന്ററസ്റ്റഡ് ആയത്. മനോരമയിലെ വെറും പൈങ്കിളി പ്രതിവാര പംക്തിയിൽ നിന്ന് ഇത്തരം ഒരു കോമ്പ്ലിക്കേറ്റഡ് കേസിനുള്ള സാധ്യത എങ്ങനെ ഹോംസ് മുൻകൂട്ടി അറിഞ്ഞു?
ഹ്ഹഹ്... ഹോംസ് ഊഷ്മളമായി തന്നെ ചിരിച്ചു.
ഞാൻ പ്രതീക്ഷിച്ചിരുന്നു വാട്സൻ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്ന്. അതിനുള്ള ഉത്തരം ദാ വന്നു കൊണ്ടിരിക്കുന്നു. എന്റെ ഊഹം ശരിയാണെങ്കിൽ നമ്മുടെ റൂമിലേക്കുള്ള കോണിപ്പടി കയറി വരുന്നത് പോസ്റ്റ് മാൻ ആണ്. ഒരു കാൽ ആയത്തിൽ ചവിട്ടുന്നതും, മറ്റേ കാൽ പതുക്കെ ചവിട്ടുന്നതും കേട്ടോ?! ഇയാളുടെ ഒരു കാലിന് നീളം അൽപ്പം കുറവാണ്. തന്നേയുമല്ല ചന്ദ്രികാ സോപ്പ് ഇട്ട് കുളിക്കുന്നത് അയാളുടെ ഒരു പ്രത്യേകതയാണ്. മഞ്ഞളിന്റേയും രാമച്ചത്തിന്റേയും മണം ആ സോപ്പ് ഇട്ട് കുളിക്കുന്നയാളുടെ സമീപത്ത് തന്നെ ഒരു രണ്ടു മണിക്കൂറൊളം നില നിൽക്കും... വെൽക്കം മിസ്റ്റർ പോസ്റ്റ്മാൻ...
അപ്പോഴേക്കും കതകു തുറന്നു. അത് ഹോംസ് അനുമാനിച്ചത് പോലെ തന്നെ പോസ്റ്റ്മാൻ തന്നെയായിരുന്നു. മനോരമ ചീഫ് എഡിറ്ററുടെ കത്ത് ആയിരുന്നു അയാൾ നൽകിയത്.
ഡിയർ ഹോംസ്.
പൈങ്കിളി നോവലുകൾ സ്ഥിരമായി വായിക്കുന്നവരുടെ കുടുംബത്തിൽ അവിഹിത ബന്ധം കൂടുന്നു എന്നൊരു പരാതിയുള്ളതായി ഞാനന്ന് അറിയിച്ചിരുന്നല്ലോ. അത് ശരിയല്ല എന്ന് എന്റെ പത്രത്തിന് സ്ഥാപിച്ചേ തീരൂ. ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന് ഇന്റർ പോളിലെ മീഡിയ ഇൻവെസ്റ്റിഗേഷൻ വിഭാഗം താങ്കളെ സമീപിക്കുന്നുണ്ട് എന്ന് ഞാനറിയുകയുണ്ടായി. ദയവായി മനോരമയ്ക്കെതിരേ താങ്കൾ അവരുമായി സഹകരിക്കരുത് എന്ന് ഞാനന്ന് ഒരു കത്തിലൂടെ അഭ്യർഥിച്ചിരുന്നു. അതിൻ പ്രകാരം താങ്കൾ ഇന്റർപോളുമായി കൂടിക്കാഴ്ച്ച നടത്തിയില്ല എന്ന് ഞാനറിഞ്ഞു. നന്ദിയുണ്ട്. ഒരായിരം നന്ദിയുണ്ട് ഹോംസ്.
എന്ന്.
ചീഫ് എഡിറ്റർ. മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്.
ഞാൻ കൃത്യമായ ഒരുത്തരം കിട്ടാതെ ആകാശത്തേക്ക് നോക്കി നിന്നു.
അപ്പോൾ ഹോംസ് പറഞ്ഞു.
താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ ഒന്നു കൂടി വിശദീകരിക്കാം. വാട്സൻ, ഈ കത്തിൽ പറഞ്ഞതുപോലൊരു അന്വേഷണത്തിന് ഇന്റർ പോൾ ഉധ്യോഗസ്ഥനായ മിസ്റ്റർ സെബാസ്റ്റ്യൻ പോൾ ഇവിടെ വന്നിരുന്നു. ഞാനെന്തു പറയാനാണ്? എനിക്കീ പങ്കിളി സാഹിത്യം വല്യ പിടിയില്ല. പക്ഷേ ഈ വിഷയം പിന്നീടെനിക്ക് വളരെ കൗതുകകരമായി തോന്നി. അങ്ങനെ എന്റേതായ നിലയ്ക്ക് ഞാൻ വെറുതേ പഴയ കുറേ പൈങ്കിളി വീക്കിലികൾ എടുത്തു മറിച്ചു നോക്കി. അങ്ങനെ നോക്കവേയാണ് ഒരു കത്ത് എന്റെ ശ്രദ്ധയിൽ പെടുന്നത്. അത് ഇതാണ്..
ഹോംസ് മേശ വലിപ്പിൽ നിന്നും ഒരു മനോരമ ആഴ്ച്ചപ്പതിപ്പ് എടുത്തു തന്നു. നാലഞ്ച് വർഷം പഴക്കമുള്ള ഒന്നായിരുന്നു അത്. അതിലെ "വനിതാവേദി" കോളമാണ് എനിക്ക് വായിക്കാൻ തന്നത്.
പ്രീയപ്പെട്ട ചേച്ചീ,
ഞാൻ 38 വയസ്സുള്ള വീട്ടമ്മയാണ്... ഭർത്താവ് മരിച്ചു പോയി. ഞാൻ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. ഒരേയൊരു മകൾ. ഈയിടെയായി വീട്ടിൽ അയൽവാസിയും ബന്ധുവുമായ ഒരു പയ്യൻ വരാറുണ്ടായിരുന്നു. ആൺ തുണയില്ലാത്ത ഞങ്ങൾക്ക് അവൻ ഒരു ആശ്വാസമായിരുന്നു. എന്നാൽ എന്റേയും അവന്റേയും അടുപ്പം വഴി വിട്ട് സഞ്ചരിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ പ്ലസ് ടുവിന് പഠിക്കുന്ന ഏക മകൾ ഈ സംഭവം കാണാനിടയായി. ഇതോടെ മകൾക്ക് എന്നോട് വെറുപ്പായി. ഈയിടെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഒരു തമിഴന്റെ കൂടെ ഒളിച്ചോടി. ഇന്ന് ഞാൻ ഒറ്റയ്ക്കാണ്. ചേച്ചി മറുപടി തരുമല്ലോ...
മിസിസ്സ്. എം.
ഇടുക്കി.
കത്ത് വായിച്ച് ഞാൻ ചിരിച്ചു.
ഇത് ബ്രിജിത്താമ്മയുടെ അമ്മയാണ്. ഹ്ഹ്. ഇവരെല്ലാം മനോരമയ്ക്ക് കത്തെഴുതുന്ന ഫാമിലി തന്നെ...
അതേ. ഈ കത്ത് ആണ് ഞാനാദ്യം വായിക്കുന്നത്. ഒരു കുടുംബ പ്രശ്നം മാത്രമാണിത്. എന്നാൽ പിന്നീട് ഇവരുടെ മകൾ ബ്രിജിത്താമ്മ കത്തെഴുത്ത് ആരംഭിച്ചതോടെ ഞാനത് ഫോളോ ചെയ്യാൻ തുടങ്ങി. അങ്ങനെ നാം ഈ കേസിലേക്ക് എത്തിപ്പെട്ടു.
അപ്പോൾ നാം ഇന്ന് ഒരു ഈവനിങ്ങ് ഒരു പാർട്ടി ഒരുക്കുന്നു അല്ലേ ഹോംസ്?
ഇല്ല വാട്സൻ. നമുക്ക് ബാസ്ക്കർ വിൽസിലേക്ക് പോകേണ്ടതുണ്ട്. ആ വേട്ടപ്പട്ടി ഇപ്പോഴും അവിടെ മുരളുന്നത് കേൾക്കാം... ദാ താഴെ റോഡിൽ കുതിര വണ്ടി എത്തിയിട്ടുണ്ട്. വരൂ നമുക്ക് ഇന്നും വളരെ തിരക്ക് പിടിച്ച ദിവസം തന്നെ...

.

അനുബന്ധം:-

ബേക്കർ സ്ട്രീറ്റിലൂടെ കുതിര വണ്ടി നീങ്ങി. അപ്പോൾ ഞാൻ ചോദിച്ചു.
അല്ല ഹോംസ് താങ്കൾ എങ്ങനെയാണ് പ്രകാശ് കോത്താരിയ്ക്ക് അൻപഴകൻ കത്തെഴുതിയപ്പോൾ ഒരു കൊലപാതകം നടക്കാൻ സാധ്യതയുണ്ടെന്ന് താങ്കൾ സംശയിച്ചത്?


ഹോംസ് പതിയെ പറഞ്ഞു. വാട്സൻ, ഇവിടെയാണ് താങ്കളും ഞാനും തമ്മിലുള്ള വ്യത്യസം. താങ്കൾ എല്ലാ പംക്തിയിലേയും കത്തുകൾ മാത്രമേ വായിച്ചുള്ളു. ഞാൻ അവയ്ക്കുള്ള മറുപടികളും വായിച്ചിരുന്നു. ഭാര്യയുടെ നിസ്സഹകരണത്തിന് താൻ എന്ത് ചെയ്യണം എന്ന് അൻപഴകൻ ചോദിച്ചപ്പോൾ, പ്രകാശ് കോത്താരി ഒറ്റ മറുപടിയേ കൊടുത്തുള്ളു. "പറ്റൂലെങ്കിൽ ഭാര്യയെ അങ്ങ് തട്ടിക്കളഞ്ഞേര്. എന്നിട്ട് പുതിയൊരു കിളുന്നിനെ കെട്ടി സെക്ഷ്വൽ ലൈഫ് എഞ്ചോയ് ചെയ്യൂ" എന്നാണദ്ധേഹം പറഞ്ഞത്.

അതുകൊണ്ട്???

അതായത് ഈ പൈങ്കിളി സാഹിത്യം വായിക്കുന്നവരുടെ മനസ് അതേ പോലെ ആയിരിക്കും. ഒരു സൊല്യൂഷൻ ഈ പംക്തി നടത്തുന്നവർ മുന്നോട്ട് വെക്കുമ്പോൾ അത് പ്രാക്ടിക്കലാക്കാൻ വായനക്കാരൻ സജ്ജനാകും. കോത്താരിയുടെ നിർദോഷ മറുപടി അൻപഴകൻ പാലിച്ചേക്കാം എന്ന് എന്റെ കോമൺ സെൻസ് എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് ഒരു കൊലപാതകം ഞാൻ അനുമാനിച്ചു.

പക്ഷേ രണ്ടുപേരും പരസ്പ്പരം തോക്കു ചൂണ്ടിയല്ലോ? അതെന്തിന്?

ഒന്ന് പൊട്ടിയില്ലെങ്കിൽ മറ്റൊന്ന് വെച്ച് ഷൂട്ട് ചെയ്യാം എന്ന് കരുതി അൻപഴകൻ രണ്ട് ഗണ്ണുകൾ വാങിയിട്ടുണ്ടാവണം. അതിലൊന്ന് അവനറിയാതെ ബ്രിജിത്താമ്മ അടിച്ചു മാറ്റി. അത്രേയുള്ളു.

ഞാൻ അന്തം വിട്ടിരിക്കെ ഹോംസ് കുതിരക്കാരനോട് പറഞ്ഞു. ദാ ആ കാണുന്ന ലെഫ്ട്, തൊട്ടടുത്ത റൈറ്റ്...