റഷ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
റഷ്യ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

മൂന്നാം ലോക മഹായുദ്ധം: ഭാഗം മൂന്ന്

ഈ ലിങ്കിൽ ക്ലിക്കി രണ്ടാം ഭാഗം വായിച്ചതിനു ശേഷം മാത്രം ഈ പോസ്റ്റ് വായിക്കുക:-
https://padaarblog.blogspot.in/2018/04/blog-post_54.html

.
വീഴ്ച്ചകൾ
____________________
2026 ജനുവരി 05 ന് പോളണ്ട് വീണു.
പോളണ്ടിന്റെ പതനം ഉറപ്പായതോടെ പോളണ്ടിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന അവശേഷിക്കുന്ന ബ്രിട്ടീഷ്-അമേരിക്കൻ സേന സ്വന്തം രാജ്യങ്ങളിലേക്ക് പിൻവലിക്കപ്പെട്ടു.
അമേരിക്കയിലേയും ബ്രിട്ടണിലേയും സമുദ്രാതിർത്തികളിൽ ഈ സമയം ഘോര യുദ്ധം നടക്കുകയായിരുന്നു.
.
ഇതിനകം, ഇറാൻ-ഇറാഖ്-ഇസ്രായേൽ-സിറിയ-ഖത്തർ എന്നിവരും, ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ എന്നിവരും ചേർന്ന റഷ്യൻ പക്ഷം തുർക്കിയെ വീഴ്ത്തിക്കഴിഞ്ഞിരുന്നു. നാലുപാടു നിന്നുമുള്ള എതിരാളികളുടെ ആക്രമണം തുർക്കിയ്ക്ക് ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയാവുന്നതിനും അപ്പുറമായിരുന്നു.
തങ്ങൾക്ക് താങ്ങാകേണ്ടുന്ന ഫ്രെഞ്ച്-സ്പാനിഷ് സേനയുടെ
പതനവും, ബ്രിട്ടന്റെ അതിജീവന പോരാട്ടവും, അമേരിക്കയ്ക്ക് ചുറ്റും നടക്കുന്ന ഘോരയുദ്ധവും അറിഞ്ഞതോടെ, തങ്ങൾക്ക് ഇനി രക്ഷയില്ല എന്ന് തുർക്കി മനസ്സിലാക്കിയിരുന്നു. ഉപാധികളില്ലാത്ത ഒരു കീഴടങ്ങൽ മാത്രമേ ഇനി തുർക്കിയ്ക്ക് മുൻപിലുണ്ടായിരുന്നുള്ളൂ. അവർ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും, തങ്ങൾ കീഴടങ്ങിയതായി ശത്രുക്കളെ അറിയിക്കുകയും ചെയ്തു.
ടർക്കിഷ് തലസ്ഥാനമായ അൻകാരയിൽ വെച്ച് നടന്ന റഷ്യൻ ശാക്തിക സഖ്യത്തിന്റെ മീറ്റിങ്ങിൽ വെച്ച്, തുർക്കിയെ പങ്കിട്ടെടുക്കുന്നതിൽ തീരുമാനമായി. ഇതിനേത്തുടർന്ന് തുർക്കിയുടെ അവകാശം ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ എന്നിവർക്കായി വീതിച്ച് നൽകി.
.
ഇനി യൂറോപ്പിൽ ബ്രിട്ടണും-ഫ്രാൻസും-സ്പെയിനും മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിൽ തന്നെ ഫ്രെഞ്ച്-സ്പാനിഷ് സഖ്യം പരാജയത്തിന്റെ വക്കിലാണ്. ഇനി വേണ്ടത് ബ്രിട്ടന്റെ പതനം ഉറപ്പാക്കുകയാണ്. പോളണ്ടുൾപ്പെടെ ജർമൻ അതിരു വരെയുള്ള രാജ്യങ്ങൾ ഇനി റഷ്യൻ ഭരണകൂടത്തിൻ കീഴിലായിരിക്കും. തകരാൻ പോകുന്ന ഫ്രാൻസ്-സ്പെയിൻ-ബ്രിട്ടൺ എന്നിവ ജർമനി സ്വന്തമാക്കട്ടെ. ഇതായിരുന്നു തീരുമാനം.
.
____________________
ബേ ഓഫ് ബിസ്കേയിൽ (Bay of Biscay) ഫ്രെഞ്ച് കപ്പൽ പടയും എയർഫോഴ്സും ചേർന്ന് അവസാന വട്ടമായി റഷ്യൻ-ജർമൻ-സഖ്യത്തെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. റഷ്യൻ സഖ്യത്തിന്റേയും ഫ്രെഞ്ച് സേനയുടേയും മുന്നൂറോളം പടക്കപ്പലുകളും+അഞ്ഞൂറോളം ആക്രമണ വിമാനങ്ങളും പരസ്പരം ഉഗ്ര പോരാട്ടത്തിലായിരുന്നു.
യുദ്ധഗതിയിൽ, ഫ്രാൻസിന്റെ റാഫേൽ യുദ്ധവിമാനങ്ങളുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുകയായിരുന്നു ഈ കടൽഭാഗം. റഷ്യൻ സഖ്യത്തിന്റെ കരസേന ഏതു നിമിഷവും ഫ്രെഞ്ച് ഭൂമിയിൽ കാലുകുത്തും എന്നുള്ള നിലയിലേക്ക് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നു...
ഇതേ സമയം മെഡിറ്ററേനിയൻ കടലിനോട് കൂടിച്ചേരുന്ന അൽബറൻ ബേസിൻ കടലിലും (Alboran Basin Sea) ബലാറിക് കടലിടുക്കിലും (Balaric Sea), അൽജീരിയൻ ബേസിൻ കടലിലും (Algerian Basin Sea) നങ്കൂരമിട്ടിരുന്ന റഷ്യൻ എയർക്രാഫ്ട് കാരിയറുകളിൽ നിന്ന് അഞ്ചാം തലമുറ സുഖോയ് വിമാനങ്ങൾ സ്പെയിനിനു മേലേ മാരകമായ വ്യോമാക്രമണം അഴിച്ച് വിടുകയായിരുന്നു. സെവില്ലെ, സരഗോസ എന്നീ സ്പാനിഷ് നഗരങ്ങളിലേക്ക് റഷ്യൻ സൈനികർ പാരച്യൂട്ടുകളിൽ ഇറങ്ങി. ഉഗ്ര കരയുദ്ധം സ്പാനിഷ് മണ്ണിൽ അരങ്ങേറി. മാഡ്രിഡ് നഗരത്തിന്റെ പതനം ഉറപ്പായി...
.
സ്പെയിനും-ഫ്രാൻസും പരാജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കെ മറുഭാഗത്ത് ബ്രിട്ടൺ ഘോരമായ ആക്രമണ പ്രത്യാക്രമണങ്ങളായിരുന്നു ശത്രുക്കൾക്ക് നേരേ നടത്തിക്കൊണ്ടിരുന്നത്.
ലോകത്തെ ഏറ്റവും ശക്തമായ വ്യോമ-നാവീക സേനയായിരുന്നു ബ്രിട്ടന്റേത്. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും റഷ്യൻ-ചൈനീസ്-ഇസ്രായേലീ സൈനികർ ബ്രിട്ടനോട് പിടിച്ച് നിൽക്കാൻ പാടു പെട്ടു. അതേ സമയം ഇംഗ്ലീഷ് ചാനലിൽ നഷ്ടപ്പെട്ടുപോയ മേധാവിത്വം ജർമനി പിടിച്ചു തുടങ്ങിയിരുന്നു. മുൻപ് രണ്ട് ലോക മഹായുദ്ധങ്ങളിൽ തോറ്റു പോയതിനാൽ, ഇനിയൊരു തോൽവി പാടില്ല എന്ന ജർമൻ മനോവീര്യം, ബ്രിട്ടണെതിരേ അവരെ വീണ്ടും ഡ്രൈവിങ്ങ് സീറ്റിലേക്ക് കൊണ്ടിരുത്തി...
ജർമൻ നേവിയും-ബ്രിട്ടീഷ് റോയൽ നേവിയും തമ്മിൽ തരിമ്പും വിട്ടു കൊടുക്കാത്ത ഒരു പോരാട്ടത്തിന് ഇംഗ്ലീഷ് ചാനൽ കളിക്കളമായി മാറി...
.
ഫ്രെഞ്ച് സ്പാനിഷ് കീഴടങ്ങൽ
____________________
2025 ജനുവരി 20 ന് സ്പെയിനും ഫ്രാൻസും സമ്പൂർണമായി കീഴടങ്ങി. ഇരു രാജ്യങ്ങളും അപഹാസ്യമായ വ്യവസ്ഥകളിൻമ്മേൽ ഒത്തുതീർപ്പ് കരാർ ഒപ്പിട്ടു.
.
ഇതോടെ ബ്രിട്ടീഷ് ഭരണകൂടത്തിന് ഒരു കാര്യം മനസ്സിലായി. തങ്ങളും കീഴടക്കപ്പെടാൻ പോകുന്നു.
ബ്രിട്ടന്റെ ചരിത്രം ചാരമാകാൻ പോകുന്നു.
എന്തു ചെയ്യും?
ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദശാസന്ധിയിലായി ഒരു കാലത്തെ സൂര്യനസ്തമിക്കാത്ത ആ രാജ്യം...
.
ഈസ്റ്റ് ചൈനാക്കടലിൽ ചൈനീസ് വാഴ്ച്ച
____________________
2026 ജനുവരി 27.
ഈസ്റ്റ് ചൈനാക്കടലിന്റെ സമ്പൂർണ്ണ നിയന്ത്രണം ചൈനയുടെ കീഴിലായി. പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്ക് മുൻപിൽ ജപ്പാൻ-തായ്വാൻ-തെക്കൻ കൊറിയ എന്നീ രാജ്യങ്ങൾ മുട്ടു കുത്തി.
ഈ മൂന്നു രാജ്യങ്ങൾ ഇന്നു മുതൽ ചൈനീസ് വ്യാളി ഭരിക്കും.
വിശാല ചൈനീസ് റിപ്പബ്ലിക്ക്...
.
ഈ പതനത്തോടെ ആസ്ട്രേലിയ ചൈനയുമായി ഏകപക്ഷീയമായ വെടി നിർത്തൽ പ്രഖ്യാപിച്ചു. തങ്ങൾക്ക് യാതൊരു നേട്ടവുമില്ലാത്ത ഈ യുദ്ധത്തിൽ പരാജയം കാത്തിരിക്കുന്നു എന്ന തിരിച്ചറിവായിരുന്നു ഈ ആസ്ട്രേലിയൻ തീരുമാനത്തിനു കാരണം. തങ്ങൾ യുദ്ധത്തിൽ നിന്ന് എന്നത്തേയ്ക്കുമായി പിൻമാറുന്നു എന്ന് ആസ്ട്രേലിയ, ചൈനയോടും അമേരിക്കയോടും അറിയിച്ചു.
അമേരിക്ക എക്കാര്യത്തിൽ എന്ത് അഭിപ്രായം പറയാനാണ്?
അവർ പ്രതികരിച്ചില്ല. എന്നാൽ ചൈന ഈ ഒത്തു തീർപ്പിൽ തൃപ്തരായിരുന്നു. ഇൻഡ്യൻ മഹാ സമുദ്രം, പസഫിക് സമുദ്രം, ഈസ്റ്റ് ചൈനാക്കടൽ എന്നിവിടങ്ങളിൽ ചൈനീസ് വ്യവസ്ഥകൾ അംഗീകരിച്ച്, അവശേഷിക്കുന്ന ആസ്ട്രേലിയൻ സൈന്യം സ്വന്ത രാജ്യത്തേക്ക് പിൻവാങ്ങി...
.
പാക്കിസ്ഥാൻ പരാജയപ്പെടുന്നു
____________________
പാക്കിസ്ഥാനെ ഇൻഡ്യ സമ്പൂർണമായി പരാജയപ്പെടുത്തി.
ആറ്റം ബോംബ് ഭീക്ഷണി ഒഴിവാക്കാൻ ഇൻഡ്യ, പാക്കിസ്ഥാനിൽ സർവ സംഹാരിയായ വ്യോമാക്രമണങ്ങളാണ് നടത്തിയത്. കറാച്ചി, ലാഹോർ എന്നീ നഗരങ്ങൾ ഉൾപ്പെടെയുള്ള തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ നിലത്തിറങ്ങിയ ഇൻഡ്യൻ കരസേന, പാക്ക് പാർളമെന്റ് പിടിച്ചെടുത്തു. പാക്കിസ്ഥാനിലെ സർവ ഭൂമിയും ഇൻഡ്യൻ സൈന്യത്തിനു കീഴിലായി...
പാക്ക് പാർളമെന്റിനു മേലേ ഇൻഡ്യൻ പതാക പാറിക്കളിച്ചു...
2026 ഫെബ്രുവരി 05-നായിരുന്നു ഈ മഹദ് വിജയം.
____________________
ഇതേ സമയം ഇൻഡോ ചൈനാ ബോർഡറിലെ ചൈനീസ് പരാജയങ്ങളേത്തുടർന്ന് ബീജിങ്ങിൽ ചൈന ഒരു രഹസ്യമീറ്റിങ്ങ് വിളിച്ചു കൂട്ടി. ലോകം മുഴുവനും തങ്ങളുൾപ്പെടുന്ന സഖ്യം പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഇൻഡ്യക്കെതിരേയുള്ള തോൽവി വലിയൊരു ക്ഷീണമാകും.
12 മണിക്കൂറോളം നീണ്ട ആലോചനാ യോഗങ്ങൾക്ക് ശേഷം അവർ ഒരു തീരുമാനത്തിലെത്തി
ഇൻഡ്യയെ തകർക്കാൻ അറ്റ കൈ പ്രയോഗിക്കുക...
ബീജിങ്ങിൽ ഒരു ഓപ്പറേഷന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കപ്പെട്ടു. ഇൻഡ്യൻ നഗരങ്ങളിലേക്ക് ന്യൂക്ലിയർ ബോംബ് പ്രയോഗിക്കുക!
"ചുവന്ന തീ" എന്നർത്ഥമുള്ള ഒരു ചൈനീസ് പദമായിരുന്നു ഈ ഓപ്പറേഷന്റെ കോഡ് നെയിം...
മുംബൈ, മഡ്രാസ്, ഡെൽഹി, കൊച്ചി, കൽക്കട്ട, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലേക്ക് അവരുടെ ബാലിസ്റ്റിക് മിസൈലുകൾ ടാർഗറ്റ് ചെയ്യപ്പെട്ടു വെച്ചിരുന്നു.
എന്നാൽ അതി നിഗൂഡമായ ഈ വിവരം ഇൻഡ്യൻ രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞു.
ഇതോടെ ചൈനീസ് നഗരങ്ങൾ ലക്ഷ്യമാക്കി പൊഖ്രാൻ മരുഭൂമിയിലെ അതിരഹസ്യവും, നിഗൂഡവുമായ ഭൂഗർഭ അറകളിൽ നിന്ന് ഇൻഡ്യൻ ആണവ പോർമുനകൾ സജ്ജമാക്കപ്പെട്ടു...
.
അമേരിക്ക തകർന്നു തുടങ്ങുന്നു
____________________
2026 ഫെബ്രുവരി 07.
റഷ്യ അലാസ്ക പിടിച്ചെടുത്തു.
അലാസ്കയിൽ റഷ്യൻ കരസേന അവരുടെ പതാക ഉയർത്തി.
ഇതിനകം തന്നെ കാനഡയും മെക്സിക്കോയും റഷ്യൻ-ചൈനീസ് ആക്രമണത്തിനു മുൻപിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുകയായിരുന്നു. ആസ്ട്രേലിയ യുദ്ധത്തിൽ നിന്ന് പിന്മാറിയത് മെക്സിക്കൻ-കാനഡ ഭരണ കർത്താക്കൾ അറിയുകയുമുണ്ടായി. ഒരു കീഴടങ്ങലല്ലാതെ മറ്റൊന്നും തങ്ങളെ ഇനി രക്ഷിക്കില്ല എന്ന് ഈ രാജ്യങ്ങൾക്ക്
വളരെ വൈകിയ വേളയിൽ തിരിച്ചറിവുണ്ടായി...
അവർ, അമേരിക്ക-ബ്രിട്ടൺ എന്നിവരുമായി ആലോചന നടത്തി. എന്നാൽ മരണം വരെ യുദ്ധം തുടരാനാണ് അവിടങ്ങളിൽ നിന്ന് നിർദേശം ലഭിച്ചത്. ഇത് കാനഡയേയും മെക്സിക്കോയേയും സന്ധിഗ്ദ ഘട്ടത്തിലാക്കി. യുദ്ധം തുടരാൻ തങ്ങളേക്കൊണ്ട് ഇനി കഴിയില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു...
ഒടുവിൽ കാനഡയും മെക്സിക്കോയും അന്തിമമായി ഒരു തീരുമാനത്തിലെത്തി.
കീഴടങ്ങുക.
.
2026 ഫെബ്രുവരി 09, രാത്രി 08 മണിയ്ക്ക് ഇരു രാജ്യങ്ങളും ഔദ്യോഗികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു.എതു തരം ഒത്തു തീർപ്പ് വ്യവസ്ഥകൾക്കും തങ്ങൾ സന്നദ്ദരാണെന്ന് അവർ പ്രഖ്യാപിച്ചു. ഇത് റഷ്യ-ജർമനി-ഇസ്രായേൽ-ചൈന-സിറിയ-ഇറാൻ- ഇറാഖ്-ആസ്ട്രിയ-സ്വിറ്റ്സർലൻഡ്-ബോസ്നിയ-സെർബിയ എന്നിവരടങ്ങിയ റഷ്യൻ സഖ്യത്തിന് സർവാത്മനാ സ്വീകാര്യമായിരുന്നു.
____________________
ഇതോടെ യുദ്ധം മൂന്നു മേഖലകളിലേക്ക് മാത്രമായി ചുരുങ്ങി.
A - ബ്രിട്ടണും X റഷ്യൻ പക്ഷവും തമ്മിൽ ഇംഗ്ലീഷ് ചാനലിൽ.
B - അമേരിക്ക X റഷ്യൻ പക്ഷവും തമ്മിൽ റഷ്യൻ അമേരിക്കൻ ബോർഡറായ ബെറിങ് കടൽ, ആർട്ടിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിലും അലാസ്കൻ മണ്ണിലും.
C - ടിബറ്റ് പിടിച്ചടക്കി സിങ് ജിയാങ്ങിനെ വീഴ്ത്താൻ പോകുന്ന ഇൻഡ്യയും X വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇൻഡ്യയിൽ നിന്ന് വേർപെടുത്തിയ ചൈനയും തമ്മിൽ സൗത് ഏഷ്യയിൽ...
.
സ്റ്റാര് വാർസ്
____________________
2025 സെപ്ടംബർ 1-ന് ഭൂമുഖത്ത് യുദ്ധ കാഹളം മുഴങ്ങിയപ്പോൾ തന്നെ, ബഹിരാകാശ സ്പേസ് സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന് അമേരിക്കൻ+രണ്ട് റഷ്യൻ ആസ്ട്രോണട്ടുകളെ ദൗത്യം അവസാനിപ്പിച്ച് ഭൂമുഖത്തേക്ക് ഇരു രാജ്യങ്ങളും മടക്കി വിളിച്ചിരുന്നു...
.
ഭൂമിയെ ചുറ്റി മാരകായുധങ്ങൾ ഒഴുകി നടക്കുന്നു എന്ന്, 2010 മുതൽ വാർ തീയറിസ്റ്റുകൾ ലോകത്തിനു മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു.
അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ്, ഇൻഡ്യ തുടങ്ങിയ മഹദ് ശക്തികളുടെ ഉപഗ്രഹങ്ങളും, സ്പേസ് ഷട്ടിലുകളും
സ്പേസ് കീഴടക്കിയിരുന്നു. ഭൂമുഖത്തെ പത്ര-മാധ്യമങ്ങൾക്ക് കവർസ്റ്റോറി എഴുതാൻ പറ്റാത്തത്ര അചിന്ത്യവും ബീഭത്സവുമായ ഒരു യുദ്ധ മുഖം ഇതോടെ ബഹിരാകാശ ശൂന്യതയിൽ തുറക്കപ്പെട്ടു...
അമേരിക്ക തങ്ങളുടെ എതിർ സാറ്റലൈറ്റുകൾ തകർക്കാനുള്ള ഉഗ്ര പദ്ദതി രൂപകൽപ്പന ചെയ്തു. സ്പേസിലെ ആധിപത്യം ഭൂമിയിലേയും കൂടി ആധിപത്യമാണെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു.
.
2013 ൽ ചൈന വിക്ഷേപിച്ച, നാവിഗേഷൻ സിസ്റ്റവും+സ്പൈ സാറ്റലൈറ്റും അടങ്ങിയ 2F കാരിയർ റോക്കറ്റ്, ഈ അപകട ഘട്ടം നൊടിയിടയിൽ തിരിച്ചറിയുകയുണ്ടായി.
മിലിട്ടറി കമ്യൂണിക്കേഷനു വേണ്ടി റഷ്യ വിക്ഷേപിച്ച, ടർക്ക് സാറ്റ് (TURKSAT-4A) ഇതോടെ അവരുടെ സഹ ഉപഗ്രഹങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
മനുഷ്യനെ കൂടാതെ സഞ്ചരിക്കുന്ന, ശൂന്യാകാശത്തെ എയർ ക്രാഫ്റ്റ് കരിയർ ആയിരുന്നു യു.എസിന്റെ X-37 സ്പേസ് പ്ലെയിൻ. കടലിൽ ഒഴുകി നടക്കുന്ന എയർ ക്രാഫ്റ്റ് കരിയറുകളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇതിന്റെ പ്രവർത്തനം. ശത്രു സാറ്റലൈറ്റുകൾ തകർക്കാനായി, റോക്കറ്റുകളും+ബഹിരാകാശ മിസൈലുകളും വഹിച്ച് കൊണ്ട് പോകുന്ന സ്പേസ് ഷട്ടിലുകൾക്ക്
പറന്നുയരാനും + തിരികെ വന്ന് ലാൻഡ് ചെയ്യാനും + ഇന്ധനം നിറയ്ക്കാനും ഇവിടെ സൗകര്യമുണ്ടായിരുന്നു. ഒരു മനുഷ്യജീവിയുടെ സാന്നിദ്ധ്യം പോലുമില്ലാത്ത ഇത്, പ്രോഗ്രാം ചെയ്യപ്പെട്ടിരുന്നത് പെന്റഗണിന്റെ അതീവ രഹസ്യമായ ഭൂഗർഭ ഓഫീസ് സമുച്ചയത്തിൽ നിന്നായിരുന്നു.
2011 ൽ സ്പേസിലേക്ക് വിക്ഷേപിക്കപ്പെട്ട ചൈനയുടെ, SHENZHOU-8
ബഹിരാകാശത്തെ ഏത് മത്സരവും നേരിടാനും, അതിവേഗ ആക്രമണം നയിക്കാനും പാകത്തിലുള്ള ക്രാഫ്റ്റ് ഡോക്ക് ആയിരുന്നു.
റഷ്യയുടെ, SOYUS TMA-16M സ്പേസ് ക്രാഫ്റ്റ്, ബഹിരാകാശ ശത്രു സാറ്റലൈറ്റുകളെ തകർക്കാനായി രൂപം നൽകപ്പെട്ടതായിരുന്നു. 2017-ൽ സ്കോട്ട് കെല്ലി(U.S.A), ഗെന്നഡി പഡൽക്കാ, മിഖായേൽ കോർണിയെൻകോ (RUSSIA) എന്നീ കോസ്മോനട്ടുകൾ സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്ന (അവരും ദൗത്യമുപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങിപ്പോയിരുന്നു) ഈ സാറ്റലൈറ്റ് മൂന്നാം ലോകമഹായുദ്ധത്തിന്റെ ഈ അവസാന നാളുകളിൽ ശത്രു സംഹാരം ലക്ഷ്യമിട്ട് ഭൂമിയെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
.
2026 ജനുവരി 01-ന് തന്നെ സാറ്റലൈറ്റ് വാർ അഥവാ സ്റ്റാർ വാർസ് ആരംഭിക്കുകയുണ്ടായി.
2012-ൽ യു. എസ്. എയർ ഫോഴ്സ്, സ്പേസിലേക്ക് വിക്ഷേപിച്ച, X-37B ഓർബിറ്റ് ടെസ്റ്റ് ഉപഗ്രഹം, വാഷിങ്ടണ്‍ ഡി.സി.യിലെ കണ്ട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്പേസിലെ തന്നെ ടാർഗറ്റുകൾ തകർക്കുന്ന ആക്രമണം ആരംഭിച്ചു.
കൊള്ളിമീൻ പോലുള്ള മിസൈലുകൾ ശൂന്യാകാശത്തു കൂടെ ഇടിമിന്നലുകൾ പോലെ പാഞ്ഞു...
ബഹിരാകാശം ഇതോടെ ഉൽക്കാ വിസ്ഫോടനങ്ങളെ അനുസ്മരിപ്പിക്കും വിധം ആക്രമണ പ്രത്യാക്രമണങ്ങളാൽ നിറഞ്ഞു. ഇടിമിന്നലുകൾ പോലെ മാരകങ്ങളായ നശീകരണ റോക്കറ്റുകൾ ഭൂമിയുടെ ഭ്രമണ പഥത്തിലൂടെ പരസ്പരം കൂട്ടിമുട്ടാൻ കുതിച്ചു...
ആക്രമണത്തിനിരയായ സ്പേസ് സ്റ്റേഷനുകൾ ശൂന്യാകാശത്ത് ചിതറിത്തെറിക്കപ്പെട്ടു.
താഴെ നീല നിറത്തിൽ കാണപ്പെടുന്ന ഭൂമിയിൽ ജി.പി.എസ്. സംവിധാനം അപ്രത്യക്ഷമായി. ഭൂമുഖത്ത് നിന്നും ഇന്റർ നെറ്റ് എന്നത്തേയ്ക്കുമായി ഇല്ലാതെയായി. ടെലഫോൺ, ടെലിവിഷൻ എന്നിവ നിശ്ചലമായി. സാധാരണക്കാരന്റേതു മുതൽ, ഭരണ കർത്താക്കളുടേതു വരെയുള്ള ആശയ വിനിമയം അസാദ്ധ്യമായി...
ഈ മൂന്നു രാജ്യങ്ങളും മില്യൺ കണക്കിനു ഡോളറുകൾ ചിലവാക്കി, കാലങ്ങൾ കഷ്ടപ്പെട്ട്, വിജയകരമായി ബഹിരാകാശത്ത് വിക്ഷേപിച്ച സാറ്റലൈറ്റുകൾ - സ്പേസ് റോക്കറ്റ് ആക്രമണങ്ങളിൽ കത്തിയെരിഞ്ഞ് ചാമ്പലായി.
.
സ്പേസിലെ മാരക യുദ്ധത്തേ തുടർന്ന് ഭൂമുഖം ഒറ്റയടിയ്ക്ക് 100 കൊല്ലങ്ങൾ പിന്നിലേക്കായി...
.
ബ്രിട്ടന്റെ തകർച്ച
____________________
ഇതേ സന്ദർഭത്തിൽ ഭൂമുഖം അതിന്റെ അന്ത്യ അത്താഴത്തിനുള്ള ഇല വിരിച്ചു കഴിഞ്ഞിരുന്നു.
2026 ഫെബ്രുവരി 20.
ഗ്രേറ്റ് ബ്രിട്ടണിലേക്ക് ജർമൻ സൈന്യം പ്രവെശിച്ചു.. !!!
ലണ്ടൻ നഗരത്തെ, ജർമൻ ടാങ്കുകൾ ഏതോ മൊസൊപ്പൊട്ടോമിയൻ നഗരാവശിഷ്ടങ്ങളെ ഓർമ്മിപ്പിക്കും വിധം തകർത്തു തരിപ്പണമാക്കി.
എന്നാൽ ഇതിനകം തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭരണ സിരാകേന്ദ്രവും മറ്റൊരു രഹസ്യ താവളത്തിലേക്ക് മാറ്റി പ്രതിഷ്ടിക്കപ്പെട്ടിരുന്നു..
ബ്രിട്ടൺ ചിന്തകളിൽ മുഴുകി...
ഒരിക്കലും മറക്കാത്ത ഒരു പാഠം ജർമനിയെ പഠിപ്പിക്കണം...
____________________
ഈ സമയത്ത് ഫ്രെഞ്ച്-സ്പാനിഷ് സഖ്യത്തിന്റെ പതനം ഇതിനകം പൂർണമായിരുന്നു. ഇരു രാജ്യങ്ങളൂടേയും അധികാര ഗോപുരങ്ങളിൽ ജർമൻ പതാകകൾ പാറിക്കളിച്ചു.
ജർമൻ ഭരണ കർത്താക്കൾ അഭിമാനം പൂണ്ടു.
രണ്ടാം ലോക മഹായുദ്ധത്തിലെ ഹിറ്റ്ലറുടെ പരാജയങ്ങൾക്ക് ജർമനി ഇതാ പകരം ചോദിച്ചിരിക്കുന്നു.!
____________________
ഈ വഴിത്തിരിവോടെ ഇസ്രായേൽ+സിറിയ+ഇറാൻ+ഇറാഖ് സഖ്യം യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി. ഇനി അമേരിക്ക മാത്രമാണ് എതിർ പക്ഷത്തുള്ളത്. സംഘം ചേർന്നുള്ള ആക്രമണം ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. ലോക ഭൂപടത്തിലെ ഈ ശത്രുക്കളുടെയെല്ലാം ഭൂമുഖത്തേക്ക് അമേരിക്ക, ന്യൂക്ലിയർ+ഹൈഡ്രജൻ ബോംബുകൾ വഹിക്കുന്ന ബ്രഹ്മാസ്ത്രങ്ങൾ ഒരുമിച്ച് പ്രയോഗിക്കും. അങ്ങനെ സംഭവിച്ചാൽ യുദ്ധ വിജയികളും പരാജിതരും ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടും. ആർക്കുമാർക്കും ഉപകാരമില്ലാത്തൊരു യുദ്ധമായി ഇത് അവസാനിക്കും.
സഖ്യ കക്ഷികളുടെ ഈ പിൻ മാറ്റം റഷ്യൻ ബുദ്ധി കേന്ദ്രങ്ങൾക്കും സ്വീകാര്യമായിരുന്നു. അമേരിക്കയെ കീഴ്പ്പെടുത്തുന്നത് തങ്ങൾ ഒറ്റയ്ക്കായിരിക്കണം.
അത് റഷ്യയുടെ വാശിയായിരുന്നു.
____________________
.
അർമാഗഡോൺ!!! ( Armageddon!!! )
____________________
റഷ്യയും അമേരിക്കയും തമ്മിലുള്ള ഭൂമുഖത്തെ അന്തിമ യുദ്ധം (Armageddon = നന്മതിന്മകൾ തമ്മിലുള്ള യുദ്ധം) ആരംഭിക്കുകയായി...
പക്ഷേ ഇവിടെ ആരാണ് നന്മയുടെ പക്ഷം, ആരാണ് തിന്മയുടെ പക്ഷം എന്ന് മാത്രം ആർക്കും അറിയില്ലായിരുന്നു...
ലോകമപ്പോൾ തിന്മയുടെ നീർച്ചുഴികളിൽ പെട്ട് ഉഴലുകയായിരുന്നു...
എന്നാൽ കാത്തിരുന്നതെന്താണ്???
____________________
ബ്രിട്ടൺ ഒട്ടുമുക്കാലും തകർക്കപ്പെട്ടിരുന്നല്ലോ...
ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് യുദ്ധ മേഖലകൾ മാത്രം.
A- സൗത് ഏഷ്യയിലെ രണ്ട് ഭീമൻമ്മാർ തമ്മിൽ, ഇതുവരെ ആർക്കും മുൻതൂക്കം ഇല്ലാതിരുന്ന മാരക യുദ്ധത്തിന്റെ ക്ലൈമാക്സിലേക്ക് പ്രവേശിച്ചിരിക്കുന്നു.
B - അലാസ്ക വീണു. കാനഡയും, മെക്സിക്കോയും കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. അമേരിക്ക മാത്രം ഏകനായി ആർട്ടിക്+പസഫിക്+ബെറിങ് കടലിടുക്കുകളിൽ, റഷ്യ+ചൈന എന്നിവർക്കെതിരേ പോരാടിക്കൊണ്ടിരിക്കുകയാണ്.
.
ഹൈഡ്രജൻ ന്യൂക്ലിയർ ബോംബുകൾ.
____________________
2026 ഫെബ്രുവരി 25.
സമയം പുലർച്ചെ: 05. 25
ഇൻഡ്യൻ തിരിച്ചടിയിൽ പതറി തുടങ്ങിയ ചൈന രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനു മേൽ അമേരിക്ക നടത്തിയതിനു തുല്യമായ ഒരാക്രമണം ഇൻഡ്യയ്ക്ക് മേൽ നടത്തി. മനുഷ്യ ചരിത്രത്തിലെ ഹീനമായ രണ്ടാമത്തെ വലിയ ആക്രമണം.
"ചുവന്ന തീ" എന്ന രഹസ്യനാമത്തിൽ അറിയപ്പെട്ട, ന്യൂക്ലിയർ-ഹൈഡ്രജൻ ബോംബുകൾ, ഇൻഡ്യാ മഹാരാജ്യത്തിലെ മൂന്നിടങ്ങളിൽ - ഡെൽഹി, മഡ്രാസ്, കൽക്കട്ട - വർഷിക്കപ്പെട്ട നടുക്കുന്ന സംഭവമായിരുന്നു അത്. സെക്കൻഡുകളുടെ ഇടവേളകളിൽ പതിച്ച മൂന്ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, ഈ മൂന്നു നഗരങ്ങളെ ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റി. മറ്റ് മഹാ നഗരങ്ങളിലേക്കുള്ള മിസൈലുകൾ തൊട്ടു പിന്നാലെ സജ്ജമാക്കപ്പെട്ടിരുന്നു...
ഹെക്ട്ര്രുകൾ ചാമ്പലായി.
അര മണിക്കൂറിനകം ഇൻഡ്യ തിരിച്ചടിച്ചു.
പൊഖ്രാനിലെ ഭൂഗർഭ ആണവ പ്ലാന്റിൽ നിന്നും അഞ്ചോളം ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ ചൈന ലക്ഷ്യമാക്കി കുതിച്ചു...
ഇൻഡ്യയിൽ ബോംബു വീണ് കഴിഞ്ഞ്, 06. 05 ആയപ്പോൾ, അനന്തമായ ആകാശത്തേക്ക് അഗ്നികുണ്ഠങ്ങൾ ആളിക്കത്തിച്ചു കൊണ്ട്, ഇൻഡ്യയുടെ അഞ്ചോളം "അഗ്നി-5" മിസൈലുകൾ ചൈനയ്ക്ക് മേലേക്ക് നിരനിരയായി പതിച്ചു.
ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷെൻസെൻ എന്നീ മഹാനഗരങ്ങളും, ലോകത്തെ ഏറ്റവും വലിയ മിലിട്ടറി ബേസുകളിലൊന്നായ സൂറിങ്ഹ് (Zhurihe training base), യൂലിൻ നേവൽബേസ് എന്നീ സൈനീക ആസ്ഥാനങ്ങളും - ഒരു ഓർമ്മ പോലും അവശേഷിപ്പിക്കാതെ - ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി.
ഇൻഡ്യയിലും ചൈനയിലുമായി പതിച്ച ഈ ആണവ സ്ഫോടനങ്ങളിൽ 70 കോടി ജനങ്ങൾ സെക്കൻഡിനുള്ളിൽ ചാരമായിത്തീർന്നു...
____________________
ഇൻഡ്യയിലും ചൈനയിലും ഹൈഡ്രജൻ-ന്യൂക്ലിയർ ബോംബുകൾ വീണതോടെ ഇരുവരും തമ്മിലുള്ള യുദ്ധത്തിന് ഫുൾ സ്റ്റോപ് വീണു.
ആണവ ആക്രമണ ഭീതിയിൽ, ഡെൽഹിയിലേയും, ബീജിങ്ങിലേയും ഭരണാധിപൻമ്മാരും, രാഷ്ട്ര തന്ത്രജ്ഞൻമ്മാരും പുറം ലോകത്തിനു നിഗൂഡമായ ഉള്ളറകളീലേക്ക്
മുൻപേ തന്നെ മാറിക്കഴിഞ്ഞിരുന്നു അവിടെയിരുന്നാണ് അവർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഫലത്തിൽ ഈ ഇടങ്ങളായിരുന്നു ആറ്റം ബോംബു വീഴുമ്പോഴും, ശേഷവുമുള്ള രാജ്യ തലസ്ഥാനങ്ങൾ...
യുദ്ധം നിർത്തുന്നു എന്നു പോലും ഇരു കൂട്ടർക്കും പരസ്പരം പറയേണ്ടി വന്നില്ല. പിടിച്ചു കെട്ടപ്പെട്ടതുപോലെ യുദ്ധം ഒരു ദിവസം കൊണ്ട് നിന്നു പോയി...
അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഇൻഡ്യയും ചൈനയും ഇല്ലാതെയായിക്കഴിഞ്ഞിരുന്നു. ഇനിയെന്ത് യുദ്ധം?!
.
വൻ ശക്തികൾ എരിഞ്ഞടങ്ങുന്നു
____________________
അലാസ്കയ്ക്ക് ശേഷം റഷ്യയ്ക്ക് പിന്നീട് നേട്ടങ്ങളൊന്നുമുണ്ടായില്ല. ഇരു കൂട്ടരും ഘോര യുദ്ധത്തിൽ തളർന്നു തുടങ്ങിയിരുന്നു...
ഇൻഡ്യ ചൈന എന്നിവിടങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കപ്പെട്ടതറിഞ്ഞതോടെ റഷ്യയും അമേരിക്കയും സമ്മർദ്ദത്തിലായി.തങ്ങൾക്ക് മേൽ അപരൻ ആണവായുധം പ്രയോഗിച്ചേക്കും എന്ന് ഇരു കൂട്ടരും ഭയപ്പെടാൻ തുടങ്ങി.
എന്നാൽ ഇതേ സമയം അമേരിക്കൻ പ്രസിഡന്റ് കടുത്ത മാനസികാസ്വസ്ഥ്യങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു. കിറുക്കനായ ആ ഭരണാധികാരി ഉറക്കമില്ലാതെ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ അയാൾ ആ ഉത്തരവ് പുറത്തിറക്കി. റഷ്യയെ എന്നത്തേയ്ക്കുമായി നശിപ്പിക്കുക...
.
2026 ഫെബ്രുവരി 28.
സമയം രാത്രി: 08. 30
റഷ്യൻ ഭൂപ്രദേശത്തേക്ക് ടാർഗറ്റ് ചെയ്യപ്പെട്ട ബാലിസ്റ്റിക് മിസൈലുകൾ കുതിച്ചു തുടങ്ങി. ഇന്നോളം കണ്ടു പിടിയ്ക്കപ്പെട്ട ഒരു മിസൈൽവേധ കവചത്തിനും തടുക്കാൻ പറ്റാത്ത ബ്രഹ്മാസ്ത്രം ആയിരുന്നു അത്.
യു.എസിൽ നിന്നും ന്യൂക്ലിയർ മിസൈലുകൾ പുറപ്പെട്ടതോടെ, റഷ്യൻ പ്രധിരോധ അലാം സംവിധാനങ്ങൾ വാണിങ്ങ് നൽകി. മോസ്കോയിലെ ഉന്നത സൈനീകോദ്ധ്യോഗസ്ഥർ വിറയാർന്ന കൈവിരലുകൾ കൊണ്ട് കണ്ട്രോൾ ബട്ടണുകൾ അമർത്തി.
.തൊട്ടടുത്ത നിമിഷം യു. എസ് ലക്ഷ്യമാക്കി റഷ്യൻ പോർമുനകൾ കുതിച്ചു...
റഷ്യ എരിഞ്ഞടങ്ങുമ്പോൾ യു എസിനുമേലേക്ക് വിനാശം ഉൽക്ക പോലെ പതിച്ചു. ആർട്ടിക് മഹാസമുദ്രത്തിനപ്പുറവും ഇപ്പുറവും അന്നോളം ലോകമഹാശക്തികളായിരുന്ന രണ്ട് അയൽ രാജ്യങ്ങൾ അഗ്നി വിഴുങ്ങി എരിഞ്ഞില്ലാതെയായി...
____________________
പക്ഷേ കാര്യങ്ങൾ ഇവിടം കൊണ്ട് അവസാനിച്ചിരുന്നില്ല.
ബ്രിട്ടൺ, ജർമനിയ്ക്കും+ഇസ്രായേലിനും+മിഡിൽ ഈസ്റ്റിനും മേൽ ആറ്റം ബോംബ് വർഷിച്ചു. ഇല്ലാതെയാവുന്നതിനു തൊട്ടു മുൻപ് ജർമനിയും-ഇസ്രായേലും-ഇറാനും തിരിച്ചടിച്ചു.
ജർമനിയും യൂറോപ്യൻ സഖ്യ രാജ്യങ്ങളും ബ്രിട്ടീഷ് ആണവാക്രമണത്തിൽ തരിശു ഭൂമിയായി മാറി.
മിഡിൽ ഈസ്റ്റ് വെറും അവശിഷ്ടങ്ങളുടെ കൂമ്പാര പാത്രമായി.
മറുപടി ആക്രമണത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ എന്നത്തേയ്ക്കുമായി ഇല്ലാതെയായി. ഫ്രാൻസ്, സ്പെയിൻ ഉൾപ്പെടെ എല്ലാ യൂറോപ്യൻ രാജ്യങ്ങളും മണ്ണോട് മണ്ണായിത്തീർന്നു...
റഷ്യൻ കരയും, കാനഡ+മെക്സിക്കോ ഉൾപ്പെടുന്ന അമേരിക്കൻ വൻകരയും പ്രേതഭൂമിയായി മാറി.
.
ആഫ്രിക്ക+ലാറ്റിൻ അമേരിക്ക+അന്റാർട്ടിക്ക ഒഴികെയുള്ള സകല ഭൂമുഖവുംകത്തിച്ചാമ്പലായി...
പക്ഷേ ഈ ഭൂഖണ്ടങ്ങൾക്ക് മേലേക്ക് ആണവ വികിരണം തീരാ ശാപമായി പടരുകയുണ്ടായി. യുദ്ധത്തിൽ പങ്കെടുക്കുക പോലും ചെയ്യാത്തവരുടെ ദുര്യോഗം...
.
____________________
2025-സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് അഞ്ച് മാസങ്ങൾ നീണ്ട മൂന്നാം ലോക മഹായുദ്ധം അങ്ങനെ ജേതാക്കൾ ആരുമില്ലാതെ പരാജിതരുടെ ഓർമ്മകൾ മാത്രം അവശേഷിപ്പിച്ചു കൊണ്ട്, 2026-ഫെബ്രുവരി 28 ന് അവസാനിച്ചു.
.
യുദ്ധം ബാക്കി വെച്ചത്
____________________
യുദ്ധാരംഭത്തിൽ എട്ട് ബില്യൺ ജനങ്ങൾ അധിവസിച്ചിരുന്ന ഭൂമിയിൽ, മൂന്നിൽ രണ്ട് മനുഷ്യർ തുടച്ചു നീക്കപ്പെട്ടു.
ശേഷിച്ചവർ 2 ബില്യൺ മനുഷ്യർ മാത്രം.
പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറായി
മൂന്നിൽ രണ്ട് വനം ഇല്ലാതെയായി.
വന്യ മൃഗങ്ങളും, പക്ഷികളും, മത്സ്യങ്ങളും രണ്ട് ദിവസം കൊണ്ട് എവിടേക്കെന്നില്ലാതെ അപ്രത്യക്ഷമായി.
കടൽ വിഷമയമായി. കരയായ കരയും കടലായ കടലും ജലാശയങ്ങളും ഉപയോഗ ശൂന്യമായി.
ഭൂമിയ്ക്ക് മേലേ കറുത്ത പുക പടലം വ്യാപിച്ചു. സൂര്യപ്രകാശം മുൻപത്തെ തോതിൽ ലഭിക്കാതെയായി. ഭൂമുഖത്തെ വായു, വെള്ളം തുടങ്ങി പ്രകൃത്യാലുള്ളതും, മനുഷ്യനിർമ്മിതവും അല്ലാതത്തുമായ സകലമാന വസ്തുക്കളും അണുപ്രസരണമേറ്റ നിലയിലായി.
ബോംബിങ്ങിനു ശേഷം ജീവിച്ചിരിക്കുന്നവർ ഹതഭാഗ്യവാൻമ്മാർ.
എന്തെന്നാൽ അവർ മരിച്ചവരോട് അസൂയപ്പെട്ടു. തങ്ങളെ മരണം പുൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് വിലപിച്ചു.
മഹാൻമ്മാരും ശക്തരുമായി വിരാജിച്ചിരുന്ന രാഷ്ട്ര നേതാക്കൻമ്മാർ തുടർക്കാലത്ത്, ലോകത്തിന്റെ ശാപങ്ങൾക്ക് പാത്രീഭൂതരായി.
നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യൻ എങ്ങിനെ ആയിരുന്നോ, ആ അവസ്ഥയിലേക്ക് അവൻ ചുരുങ്ങിപ്പോയി. വട്ടപ്പൂജ്യത്തിൽ നിന്ന്
സകലതും തുടങ്ങേണ്ടുന്ന ദൈന്യമായ ഭാവി, അവനെ തുറിച്ചു നോക്കി. അഞ്ച് മാസങ്ങൾക്ക് മുൻപ് സമ്പന്നതയുടേയും സാങ്കേതികതയുടേയും തിളക്കത്തിൽ കഴിഞ്ഞിരുന്ന മനുഷ്യൻ പ്രാകൃതയുഗ മനുഷ്യനേപ്പോലെ ആയിത്തീർന്നു.
ഭൂമുഖത്ത് പിന്നീട് ഇന്റർനെറ്റ് ഇല്ലാതെയായി. ഫോൺ, സിനിമ, ടീവി, റേഡിയോ തുടങ്ങി വിനോദങ്ങൾ അവനെ വിട്ട് ഇല്ലാതായിപ്പോയി...
ഭൂമുഖം, ലാറ്റിനമേരിക്ക+ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മാത്രമായി ചുരുങ്ങി. ഏഷ്യയും, യൂറോപ്പും, വടക്കേ അമേരിക്കയും ഉപേക്ഷിക്കപ്പെട്ട ചെർണോബിൽ നഗരത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഭീമാകാര സ്തൂപമായി ഇന്നും നില നിൽക്കുന്നു.
ആണവാക്രമണങ്ങൾക്ക് ശേഷം നിത്യ രോഗവും, നിത്യ ശാപവും മനുഷ്യനെ പിന്തുടർന്നു കൊണ്ടിരിക്കുന്നു. ജീവിക്കുന്ന രക്തസാക്ഷികളായി അവൻ പ്രാഞ്ചിപ്രാഞ്ചി നടക്കുന്നു...
യുദ്ധമില്ലാത്ത ഒരു കാലം നാം ഇപ്പോൾ സ്വപ്നം കാണുന്നത്, ഈ ജീവിക്കുന്ന പ്രേതങ്ങൾക്ക് മുന്നിൽ അന്ധാളിച്ച് നിന്നു കൊണ്ടാണ്..
.

അവസാനിച്ചു.

.
____________________
* മൂന്നാം ലോക മഹായുദ്ധം എന്ന ഈ പോസ്റ്റ് വെറും ഭാവന മാത്രമാണ്.
* 2017 വരെയുള്ള ലോക രാജ്യങ്ങളുടെ സൗഹൃദത്തെയും ശത്രുതയേയും അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ടതാണിത്.
* ഇതിലെ സംഭവഗതികൾക്ക് ആധാരമായി റഫർ ചെയ്യപ്പെട്ടത്, 1945 മുതൽ 2017 ജൂലൈ വരെയുള്ള ലോക ചരിത്രത്തിന്റെ ചില പ്രസക്തമായ ഏടുകളായിരുന്നു.
* ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾ 2017 വരെയുള്ള പ്രഖ്യാപനങ്ങൾ സംഭവങ്ങൾ എല്ലാം വാസ്തവമാണ്.
* സ്പേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ, യുദ്ധോപകരണങ്ങളുടെ പേരുകൾ എന്നിവയും 2017 വരെരേഖപ്പെടുത്തപ്പെട്ടതാണ്.
* ജൈവായുധങ്ങൾ, ഐക്യരാഷ്ട്ര സഭ എന്നിവയേപ്പറ്റി മന:പ്പൂർവ്വം പരാമർശിക്കാതിരുന്നതാണ്.
* സർവോപരി ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
^^^-----------------^^^-----------------^^^

മൂന്നാം ലോക മഹായുദ്ധം: ഭാഗം രണ്ട്

ഈ ലിങ്കിൽ ക്ലിക്കി ആദ്യ ഭാഗം വായിച്ചതിനു ശേഷം മാത്രം ഈ പോസ്റ്റ് വായിക്കുക:-
https://padaarblog.blogspot.in/2018/04/blog-post_84.html

.
2025 സെപ്ടംബർ 01.
രാത്രി 12.45.
മെഡിറ്ററേനിയൻ കടൽ...
മേഖലയ്ക്ക് മേലേ യുദ്ധഭീതി നിഴൽ വിരിച്ച് കിടന്ന ഗൂഡമായ കാലമായിരുന്നു അത്.
അഗാധവും വിശാലവുമായ കടൽ പരപ്പിനു മേലേ, തണുത്ത ശാന്തതയിൽ, മൂന്ന് റഷ്യൻ പടക്കപ്പലുകൾ സർവ സജ്ജമായി കിടന്നിരുന്നു...
പൊടുന്നനെ അഡ്മിറൽ തർഷക്കോവ് എന്ന റഷ്യൻ ഡിസ്ട്രോയറിലേക്ക് പൂത്തിരി പോലെ ഒരു മിസൈൽ വന്ന് പതിച്ചു......
ഇതായിരുന്നു മൂന്നാം ലോക മഹായുദ്ധത്തിന്റെ ഔദ്യോഗിക കിക്കോഫ്!!!
അപ്രതീക്ഷിതമായ ഈ മിസൈൽ ആക്രമണത്തിൽ, കപ്പലിൻറെ പിൻവശം അമ്പേ തകർന്നു. സാരമായ കേടുപാടുകളും, നാൽപ്പത് നാവീകരുടെ മരണത്തിനുമിടയാക്കിയ ഒരു ഹ്രസ്വദൂര ടോമോഹൊക്ക് മിസൈലാക്രമണമായിരുന്നു അത്...
ഇതോടെ മെഡിറ്ററേനിനയൻ സൈനീക കേന്ദ്രത്തിൽ നിന്നും മോസ്കോയിലേക്ക് അടിയന്തിര സന്ദേശങ്ങൾ പാഞ്ഞു...
എഫ്. ഐ. എസ് (Foreign Intelligence Service of the Russian Federation) ഉദ്ധ്യോഗസ്ഥർ, നാഴികകളെണ്ണും മുൻപ് ആ വിവരം കണ്ടെത്തി. മിസൈൽ തുർക്കിയിൽ നിന്ന് പുറപ്പെട്ടതാണെന്ന് സ്ഥിരീകരിയ്ക്കപ്പെട്ടു.
തുർക്കിയാണ് കഥാപാത്രം!
തുർക്കിക്ക് പിന്നിൽ തങ്ങളുടെ പരമ്പരാഗത വൈരികളായ അമേരിക്കയുണ്ട്...
ശത്രുക്കളായ ബ്രിട്ടണും+ഫ്രാൻസും ഉൾപ്പെടുന്ന നാറ്റോയുണ്ട്...
ഇനി വൈകിക്കൂടാ.
ഇതിനു മേലുള്ള ഒരു വെല്ലുവിളി റഷ്യൻ അഭിമാന ഗോപുരത്തിനു മേലേ ഇനി വീഴാനില്ല...
ആർട്ടിക് മഹാ സമുദ്രത്തിന്റെ ആഴങ്ങളിൽ അതീവ രഹസ്യമായി വിന്യസിക്കപ്പെട്ടിരുന്ന അഞ്ച് റഷ്യൻ അന്തർവാഹിനികൾ പുലർച്ചെ തന്നെ മെഡിറ്ററേനിയൻ സമുദ്രഭാഗത്തേക്ക് കുതിച്ചു...
ഒരു ആജ്ഞയ്ക്കായി റഷ്യൻ പടക്കപ്പലുകൾ അക്ഷമയോടെ കാത്തിരുന്നു.
.
യുദ്ധം ആരംഭിക്കുന്നു
________________________
പുലർച്ചെ അഞ്ച് മുപ്പതോടെ റഷ്യ തുർക്കിക്ക് നേരേ ഒരു ലാർജ് സ്കെയിൽ ആക്രമണം ഉദ്ഘാടനം ചെയ്തു. മെഡിറ്ററേനിയൻ കടലിൽ നിന്നും കൃത്യമായ ടാർഗറ്റുകളിലേക്ക് റഷ്യൻ R-5M മിസൈലുകൾ മൂളക്കത്തോടെ കുതിയ്ക്കാൻ തുടങ്ങി. തുർക്കിക്ക് മേലേ നിരനിരയായി സ്ഫോടനങ്ങൾ തീർത്തുകൊണ്ട് മിസൈലുകൾ ഉഗ്ര മുഴക്കങ്ങൾ സൃഷ്ടിച്ചു.
ഇത് പ്രതീക്ഷിച്ചിരുന്നതു പോലെ തുർക്കിയും നാറ്റോയും തിരിച്ചടി ആരംഭിച്ചു.
മൂന്നാം ലോക മഹായുദ്ധത്തിന്റെ, സഡൻ ഡെത്തിലേക്കുള്ള പ്രയാണമായിരുന്നു അത്.!
ലോകത്തെ ഏറ്റവും വലിയ മിലിട്ടറികളിലൊന്നായ റഷ്യയുടെ ഗ്രൗണ്ട്+എയർ+നേവൽ ഫോഴ്സുകൾ തുടക്കം മുതൽ തന്നെ അവരുടെ ക്ലിനിക്കൽ പ്രൊഫഷണലിസം വ്യക്തമാക്കിത്തുടങ്ങി. ഇതോടെ ലോകമൊട്ടുക്ക് ശത്രു സംഹാരം ലക്ഷ്യമാക്കി അവരുടെ പടയൊരുക്കങ്ങൾ ആരംഭിച്ചു.
തൊട്ടു പിന്നാലെ യു.എസ്. നേവി, മെഡിറ്ററേനിയൻ കടലിൽ എട്ടോളം പടക്കപ്പലുകൾ വിന്യസിച്ചു. ചരിത്രത്തിലാദ്യമായി യു.എസ്. X റഷ്യ നാവീക പോരാട്ടം നേർക്കു നേർ ആരംഭിക്കപ്പെട്ടു...
.
മിഡിൽ ഈസ്റ്റ് പ്രകമ്പനം കൊള്ളുന്നു.
________________________
നേരത്തോട് നേരം തികയുമ്പോഴേക്കും മിഡിൽ ഈസ്റ്റിൻറെ മറുഭാഗത്ത്, ഇസ്രായേലും X അറബ് രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അതിൻറെ സർവ വന്യഭാവത്തോടെയും ആരംഭിച്ചു കഴിഞ്ഞിരുന്നു...
പാലസ്ഥീനെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്ന ഇസ്രായേൽ, ഒരേ സമയം തങ്ങളുടെ രാജ്യത്തിന്റെ നാലു വശങ്ങളിൽ യുദ്ധം ചെയ്യാൻ നിർബന്ധിതരായി.
ഇതോടെ എന്തിനും സജ്ജമായിരുന്ന ഇറാനും+ഇറാഖും+സിറിയയും+ഖത്തറും ചേർന്ന്, മറ്റ് അറബ് രാജ്യങ്ങൾക്കെതിരേ കര-നാവീക-വ്യോമാക്രമണം ആരംഭിച്ചു.ഇസ്രായേലിനെ ആക്രമിച്ച് കൊണ്ടിരുന്ന രാജ്യങ്ങൾ ഇതിനേത്തുടർന്ന് വിവിധ യുദ്ധമുഖങ്ങളിലേക്ക് എത്തിപ്പെട്ടു.
സെപ്ടംബർ 15 ന് യുദ്ധം ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ ഇറാനും+ഇറാഖും+സിറിയയും+ഖത്തറും ചേർന്ന് ഐതിഹാസികമായ യുദ്ധ തന്ത്രങ്ങളിലൂടെ കുവൈറ്റ് പിടിച്ചെടുത്തു. വിജയ ചരിത്രത്തിലെ മിന്നുന്ന ഒരു ഭാഗമായി മാറി പൊടുന്നനെ നേടിയ ഈ വിജയം.
കുവൈറ്റിൽ നിന്ന് കാര്യമായ യാതൊരു ചെറുത്തു നിൽപ്പും അവർക്കുണ്ടായില്ല എന്നതായിരുന്നു വാസ്തവം. റഷ്യയ്ക്കെതിരേ മുഴുവൻ ഏഗാഗ്രതയും പുലർത്തേണ്ടുന്നതിനാൽ അമേരിക്ക, കുവൈറ്റിനെ സംരക്ഷിക്കുന്നതിൽ അലംഭാവം കാട്ടുകയും ചെയ്തു...
യുദ്ധ വിജയത്തോടനുബന്ധിച്ച് ഇറാൻ+ഇറാഖ് നേതൃത്വത്തിലുള്ള സഖ്യം, കുവൈറ്റ് മണ്ണിൽ കൂട്ട നരഹത്യകളാണ് ചെയ്തു കൂട്ടിയത്.
വധിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടിയറിഞ്ഞ കുവൈറ്റ് ഭരണാധികാരിയും കുടുംബവും, ആത്മഹത്യ ചെയ്തു.
കുവൈറ്റ് ജനതയും, സൈനീകരും കൂട്ടമായി സൗദി അറേബ്യയിലേക്ക് പലായനം ആരംഭിച്ചു...
വെറും 24 മണിക്കൂറുകൾ കൊണ്ട് കുവൈറ്റ്, ഭീകരമായ ഒരു ശവപ്പറമ്പായി പരിണമിച്ചു
.
അമേരിക്കൻ+നാറ്റോ പ്രത്യാക്രമണം
________________________
ഇറാഖ് - ഇറാൻ-സിറിയൻ-ഖത്തർ സഖ്യം കുവൈറ്റിനെതിരേ നേടിയ ഈ അപ്രതീക്ഷിത വിജയം അമേരിക്കയെ ഞെട്ടിച്ചു. അവരെ കടിഞ്ഞാണിട്ടേ തീരൂ. ഇതോടെ യൂറോപ്യൻ താവളങ്ങളിൽ നിന്നും, നാറ്റോ സഖ്യസേന ഈ ശത്രുക്കൾക്കെതിരേ മാരകമായ വ്യോമാക്രമണം ആരംഭിച്ചു. സിറിയൻ കരയിൽ റഷ്യൻ+സിറിയൻ ഭരണ സഖ്യവും, അമേരിക്കൻ+സിറിയൻ വിമത സഖ്യവും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട് കലുഷിതമാക്കി. ഇരു പക്ഷത്തേയും ടാങ്കുകളും, ആർട്ടിലറികളും അതിമാരകമായി തീ തുപ്പിക്കൊണ്ടിരുന്നു...
സെപ്ടംബർ 22-ന് രാത്രി, ഭൂമുഖം അതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വിനാശകരമായ വ്യോമാക്രമണത്തിന് മിഡിൽ ഈസ്റ്റ് ആകമാനം വേദിയായി പരിണമിച്ചു. ഫ്രാൻസിന്റെ ഫൈറ്റർ ജെറ്റുകളായ റാഫേൽ, മിറാജ്, എന്നീ സൂപ്പർസോണിക് വിമാനങ്ങളും, ബ്രിട്ടന്റെ -സൂപ്പർ മറീൻ, ഹാവ്ക്കർ വിമാനങ്ങളും, അമേരിക്കൻ എഫ്. 15 വിമാനങ്ങളും ഒരുമിച്ച്, ഈ ശത്രു രാജ്യങ്ങളിലേക്ക് മാരകമായ ബോംബിങ്ങ് ആരംഭിച്ചു.
അതി വിനാശകരമായ ബോംബിങ്ങിൽ സിറിയ ഒഴികെയുള്ള, ഇറാൻ+ഇറാഖ്+ഖത്തർ ഗ്രൗണ്ട്+നേവൽ+എയർ ഫോഴ്സുകൾ തകർന്നു തരിപ്പണമാകാൻ തുടങ്ങി...
ഇതോടെ - ഈ രാജ്യങ്ങളുടെ ഹൈക്കമാൻഡിൽ നിന്നും, ഹോട്ട് ലൈൻ കാളുകൾ റഷ്യയിലേക്കും ഇസ്രായേലിലേക്കും ജർമനിയിലേക്കും പാഞ്ഞു.
തുടർന്ന് ആക്രമണം നടത്തുന്ന നാറ്റോ താവളങ്ങൾ ലക്ഷ്യമിട്ട്, റഷ്യൻ+ഇസ്രായേൽ മറുപടി അറ്റാക്ക് ആരംഭിച്ചു.
മിഡിൽ ഈസ്റ്റുമായി അതിരുകൾ പങ്കിടുന്ന, യൂറോപ്പിലെ നാറ്റോ രാജ്യങ്ങൾക്ക് മേൽ റഷ്യൻ പക്ഷത്തിന്റെ വ്യോമസേന ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിച്ച് പ്രത്യാക്രമണം തുടങ്ങി.
.
ജർമനി ഇറങ്ങുന്നു
_________________________
കാര്യങ്ങൾ ഇത്രത്തോളം ആയപ്പോൾ, 2025 ഒക്ടോബർ 01-ന് ജർമനി അവരുടെ കവചിത വാഹനങ്ങളുടെ ഒരു അതിബൃഹത്തായ പരേഡ് ബെർലിനിൽ അവതരിപ്പിക്കുകയുണ്ടായി. സെക്കൻഡ് വേൾഡ് വാറിനു ശേഷം ജർമൻ സായുധ ശക്തിപ്രകടനത്തിന്റെ തോത് എന്താണെന്ന് ലോകത്തിനു മനസ്സിലായ ആദ്യ സംഭവമായിരുന്നു ഇത്. ശത്രുക്കൾക്കുള്ള അതി ഭീമമായ ഒരു മുന്നറിയിപ്പായിരുന്നു അത്.
ഇതോടെ ജർമനി തങ്ങളുടെ ശത്രുക്കളായ അയൽക്കാരെ ആക്രമിക്കാൻ പോകുന്നു എന്ന ഭീതി ഇറ്റലിയെ ഗ്രസിച്ചു. റോം ദ്രുദഗതിയിൽ കർമ്മ നിരതരായി. പൗരൻമ്മാർക്ക് ഇറ്റാലിയൻ ഗവണ്മെന്റിന്റെ മുന്നറിയിപ്പുകൾ റേഡിയോ+ടെലിവിഷൻ+മറ്റ് പത്രമാധ്യമങ്ങൾ എന്നിവയിലൂടെ നൽകപ്പെട്ടു. ഇറ്റാലിയൻ കര+നാവീക+വ്യോമ സേന ജാഗ്രത്തായി...
2025 ഒക്ടോബർ 05-ന് തികച്ചും അപ്രതീക്ഷിതമായി ഇറ്റലി, ജർമനിയെ ആക്രമിച്ചു!!!
ചരിത്രത്തിൻറെ വലിയൊരു വിരോധാഭാസമായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധം യൂറോപ്പിൽ ആരംഭിച്ചത് ഇതേ ജർമനിയും ഇറ്റലിയും ചേർന്നായിരുന്നു. മൂന്നാം ലോകമഹായുദ്ധത്തിലേക്ക് യൂറോപ്പിനെ മുഴുവനായി വലിച്ചിഴച്ചതും പ്രസ്ഥുത രാജ്യങ്ങൾ തന്നെയായിരുന്നു എന്നത് ചരിത്രത്തിന്റെ കറുത്ത ഫലിതമായി മാറി. ഇത്തവണ പക്ഷേ ഇരുവരും എതിരാളികളായിരുന്നു എന്ന് മാത്രം.
ഫ്രെഞ്ച്+സ്പാനിഷ്+ബ്രിട്ടീഷ് സേനകളും ഇതോടെ ഇറ്റലിയ്ക്കൊപ്പം അണി നിരന്നു.
തങ്ങൾ ആക്രമിക്കപ്പെട്ടതോടെ ജർമനി;, ആസ്ട്രിയ+സ്വിറ്റ്സർലൻഡ്+ബോസ്നിയ+സെർബിയ തുടങ്ങിയ സ്വതന്ത്ര പാശ്ചാത്യ സഖ്യത്തോട് യുദ്ധത്തിനിറങ്ങാൻ ആഹ്വാനം ചെയ്തു. ഈ സഖ്യം യോജിച്ച്, ഇറ്റലിയ്ക്കും മറ്റ് ശത്രുക്കൾക്കുമെതിരേ തിരിച്ചടി ആരംഭിച്ചതോടെ മിഡിൽ ഈസ്റ്റിനൊപ്പം, യൂറോപ്പും ആകമാനം യുദ്ധത്തിന്റെ അഗാധ ഗർത്തത്തിലേക്ക് വീണു.
.
റഷ്യൻ അതിരുകൾ പോരാട്ടഭൂമിയാകുന്നു.
_________________________
ഈ ഘട്ടത്തോടെ യൂറോപ്പുമായി ബന്ധപ്പെടുന്ന റഷ്യൻ കര അതിരുകളിലേക്കും യുദ്ധം വ്യാപിക്കപ്പെട്ടു.
യൂറോപ്പ് മുഴുവനായി ആക്രമണ പ്രത്യാക്രമണങ്ങൾ കൊണ്ട് നിറഞ്ഞു. കരയും, കടലും, ആകാശവും ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച ആക്രമണ രംഗങ്ങളിലേക്ക് വഴിമാറി.
ഹ്രസ്വ+മധ്യ ദൂര മിസൈലുകളും, സ്യൂട്കേസ് ബോംബുകളും സ്ഫോടനങ്ങളിലൂടെ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരുന്നു. അംബര ചുംബികളായ കെട്ടിടങ്ങൾ ചാരക്കൂമ്പാരമായി മാറി. മനുഷ്യൻ ഈയാം പാറ്റകളേപ്പോലെ തീയിൽ വെന്ത് വെണ്ണീറായിക്കൊണ്ടിരുന്നു...
.
ഇതോടെ അമേരിക്കൻ സഖ്യത്തിലുള്ള യൂറോപ്യൻ-നാറ്റോ
രാജ്യങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലായി.
കാലം ഇനിയൊരിക്കലും ആ പഴയതുപോലെ അനുകൂലമാവില്ല...
ഇനി ആലോചിക്കാനോ പിന്തിരിയാനോ സമയമില്ല...
പ്രതികൂലങ്ങൾ അതിഘോരമാംവണ്ണം പെരുകിക്കഴിഞ്ഞിരിക്കുന്നു.
ഇനി അതിജീവനത്തിന്റെ നൂൽപ്പാലത്തിലെ ഞാണിൻമ്മേൽ കളി മാത്രമാണ് മുൻപിൽ.
തുടർന്ന് നാറ്റോ+അമേരിക്കൻ സഖ്യസേന റഷ്യയെ വീഴ്ത്താൻ ഉഗ്ര ശപഥമെടുത്തു. അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രെഞ്ച് പ്രീമിയർമ്മാർ അവരുടെ രാജ്യങ്ങളിലെ പൗരൻമ്മാരോട് വികാര നിർഭരങ്ങളായ പ്രസംഗങ്ങൾ നടത്തി. "അതിജീവനത്തിനും, മരണത്തിനും ഇടയിലുള്ള പാതാള ഗർത്തത്തിലാണ് നാമിപ്പോൾ എന്ന്" പറഞ്ഞു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് തുടങ്ങിയ പ്രസംഗം, ടീവിയിലും+റേഡിയോവിലും ശ്രവിച്ച അമേരിക്കൻ ജനത ഭീതിയിലും ദു:ഖത്തിലും ആണ്ടുപോയി.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന + ഒന്നും രണ്ടും ലോകയുദ്ധങ്ങൾ വിജയിച്ച ഗ്രേറ്റ് ബ്രിട്ടൺ, ഇത്തവണയും രാജകീയമായി തിരിച്ച് വരും എന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രത്യാശിച്ചു.
.
തുടർന്ന്, യൂറോപ്യൻ ഫൈറ്റർ ജെറ്റുകളും വിനാശകരങ്ങളായ മിസൈലുകളും ഭീമാകാര രാജ്യമായ റഷ്യൻ അതിരുകളെ ലക്ഷ്യമിട്ടു മൂളിപ്പറക്കാൻ തുടങ്ങി...
അവിടെയാകട്ടെ രണ്ടാം ലോക മഹായുദ്ധ കാലത്തെ സോവിയറ്റ് റെഡ് ആർമിയെ അനുസ്മരിപ്പിക്കും വിധം റഷ്യ യൂറോപ്പ് പിടിച്ചടക്കാനുള്ള വിനാശകരമായ മാർച്ച് ആരംഭിച്ചു കഴിഞ്ഞിരുന്നു...
.
അമേരിക്ക X റഷ്യ പോരാട്ടത്തിന് കിക്കോഫ്
_________________________
റഷ്യൻ ബോർഡറിലേക്ക് വ്യാപിച്ച യൂറോപ്പിലെ ഈ പോരാട്ടം, പല വഴിത്തിരിവുകൾക്കും ഇടയാക്കി.
റഷ്യയും അമേരിക്കയും തമ്മിൽ അവരവരുടെ അതിരുകളിലേക്ക് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി എന്നതായിരുന്നു അവയിൽ പ്രധാനം. റഷ്യയ്ക്കും വടക്കേ അമേരിക്കയിലെ അലാസ്കയ്ക്കും മദ്ധ്യത്തിലുള്ള ആർട്ടിക് സമുദ്രത്തിലേക്കും, ബെറിങ് കടലിലേക്കും, പസഫിക് മഹാ സമുദ്രത്തിലേക്കും യുദ്ധംഇതോടെ വ്യാപിക്കപ്പെട്ടു...
ഇതുമൂലം, ഈ പ്രബലരായ ശത്രു രാജ്യങ്ങൾ സർവ സന്നാഹങ്ങളും ഉപയോഗിച്ച് സമുദ്രാതിർത്തിയിൽ ഏറ്റുമുട്ടൽ ആരംഭിക്കയുണ്ടായി. ഈയൊരു ഘട്ടം മുതൽക്ക് യുദ്ധത്തിന്റെ രീതി, സർവ സീമകൾക്കുമപ്പുറത്തേക്ക് വ്യാപിക്കപ്പെട്ടു.
.
യുദ്ധം ഈസ്റ്റ് ചൈനാക്കടലിലേക്ക് ആർത്തിരമ്പുന്നു
_________________________
യൂറോപ്പിനെ ഗ്രസിച്ച യുദ്ധത്തേത്തുടർന്ന് 2025 ഒക്ടോബർ 10-ന് ഈസ്റ്റ് ചൈനാക്കടലും പോരാട്ട ഭൂമിയായിത്തീർന്നു.
ഇവിടെ, ജപ്പാൻ ചൈനയെ ആക്രമിയ്ക്കുകയായിരുന്നു.
ലോക ഗതി ആകമാനം മാറിമറിഞ്ഞത് ജപ്പാനെ ഭയപ്പെടുത്തിയിരുന്നു. കാര്യങ്ങൾ സങ്കീർണമായിക്കൊണ്ടിരിക്കവേ ഇനി വൈകിയാൽ ചൈനീസ് വ്യാളി തങ്ങളെ വിഴുങ്ങിയേക്കും എന്ന് ജപ്പാന് ഉറപ്പായിരുന്നു. ഇതിനേത്തുടർന്നായ്യിരുന്നു ജപ്പാന്റെ ഈ അറ്റാക്ക്.
തങ്ങളുടെ കാവലാളായ അമേരിക്ക പോരാട്ട ഭൂമിയിലേക്ക് ഇറങ്ങിക്കഴിഞ്ഞുമിരിക്കുന്നു. ഇവിടെ അമാന്തിച്ചാൽ അമേരിക്ക തങ്ങളെ കൈവിടും. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് വിഘാതം സൃഷ്ടിക്കും. ഈ ധർമ്മ സങ്കട ഘട്ടത്തിൽ മുൻപിൻ നോക്കാതെ യുദ്ധത്തിന് ഇറങ്ങുകയേ ജപ്പാന് നിർവാഹമുണ്ടായിരുന്നുള്ളൂ...
ജപ്പാന്റെ വൻ നാവീക വ്യൂഹം ചൈനാ തീരത്തേക്ക് ആക്രമിച്ച് കയറാൻ ആരംഭിച്ചു... ഒപ്പം അമേരിക്കൻ സേനയും...
മറുപടിയായി ചൈന അവരുടെ ഭീമാകാരമായ സൈനീക ശക്തി ഈസ്റ്റ് ചൈനാക്കടലിൽ പ്രകടിപ്പിക്കാൻ തുടങ്ങി. മേഖല ഘോരവും, അതിരൂഷിതവുമായ യുദ്ധത്തിലേക്ക് വീണു...
ഇരു നാവീക സേനകളുടേയും ഇഞ്ചോടിഞ്ച് പോരാട്ടം ഈസ്റ്റ് ചൈനാക്കടലിനെ വിഭ്രമാത്മകതയിലാഴ്ത്തി...
.
ചൈനാ V/S ജപ്പാൻ & യു. എസ്. പോരാട്ടം ആരംഭിച്ചതോടെ ഉത്തര കൊറിയ യുദ്ധത്തിലേക്ക് സ്വമേധയാ അവതരിക്കപ്പെട്ടു. തെക്കൻ കൊറിയയിലേക്ക്, അവർ മുന്നൂറോളം ടാങ്കുകൾ ഉപയോഗിച്ച് "വിശാല കൊറിയൻ റിപ്പബ്ലിക്ക്" സ്ഥാപിക്കാനുള്ള ആക്രമണത്തിന് തുടക്കം കുറിച്ചു.
ഈസ്റ്റ് ചൈനാക്കടലിൽ, യു. എസ്., ചൈനയുമായി, പ്രത്യക്ഷ ഏറ്റുമുട്ടൽ ആരംഭിച്ചതോടെ, ചൈനീസ് സേന, യു.എസ്. നെ എതിരിടാനായി, റഷ്യയ്ക്കൊപ്പം പസഫിക് സമുദ്രത്തിലേക്ക് അവരുടെ വിമാനവാഹിനി കപ്പലുകളും, അനവധി പടക്കപ്പലുകളും അയക്കുകയുണ്ടായി. ഈ സമയം, അമേരിക്ക+മെക്സിക്കോ+കാനഡ എന്നിവരുടെ സഖ്യത്തിനെതിരേ, പസഫിക് മഹാ സമുദ്രത്തിൽ, റഷ്യ ഒറ്റയ്ക്ക് പോരാട്ടത്തിലേർപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.
_________________________
ഈസ്റ്റ് ചൈനാക്കടലിലെ യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ചൈന, ജാപ്പനീസ് അമേരിക്കൻ സഖ്യത്തെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് യുദ്ധത്തിൽ വലിയ ആധിപത്യം നേടുകയുണ്ടായി. എന്നാൽ ഇതിനിടയ്ക്ക് ഉത്തര കൊറിയയെ, ചൈനയ്ക്ക് സഹായിക്കാനായില്ല.
കൊറിയകൾ തമ്മിൽ കടുത്ത യുദ്ധം മൂർശ്ചിക്കവേ, യു.എസ്. ഉത്തര കൊറിയയെ അടപടലം നശിപ്പിക്കാനായി ഉഗ്ര ആക്രമണം ആരംഭിക്കുകയുണ്ടായി.. വളരെ സുവ്യക്തമായ ഒരു പ്ലാനോടെയായിരുന്നു അമേരിക്ക ഉത്തര കൊറിയയെ ആക്രമിച്ചത്. ഉത്തര കൊറിയ ആണവ മിസൈൽ പ്രയോഗിച്ചേക്കാം എന്ന മുൻ കരുതലിൽ, യു.എസ്. എയർഫോഴ്സ്, ഉത്തരകൊറിയൻ ആണവ പ്ലാന്റുകൾ ലക്ഷ്യമാക്കി കഠിനമായ വ്യോമാക്രമണമാണ് നടത്തിയത്. ഒപ്പം, ഉത്തര കൊറിയൻ സമുദ്രത്തിൽ അവരുടെ നേവിയെ യു.എസ്., തകർത്തു തരിപ്പണമാക്കുകയുമുണ്ടായി.
നാളുകളായി ഉണ്ടാക്കിയെടുത്ത എല്ലാ ബിൽഡപ്പുകളും ഉത്തര കൊറിയയെ നോക്കി കോമാളിച്ചിരി ചിരിച്ച നാളുകളായിരുന്നു അക്കാലം. യു. എസിനു മുൻപിൽ ഉത്തര കൊറിയ സമ്പൂർണമായി ചിതറിപ്പോകുന്നതിനാണ് കാലം സാക്ഷ്യം വഹിച്ചത്.
.
ഉത്തര കൊറിയയുടെ പതനം
_________________________
ഉത്തര കൊറിയയ്ക്ക് ഒരിക്കലും അവരുടെ ആറ്റം ആയുധങ്ങൾ ശത്രുക്കൾക്കെതിരേ പ്രയോഗിക്കാൻ കഴിഞ്ഞില്ല. യു. എസിന്റെ അതിശക്തവും വന്യവുമായ സൈന്യത്തിനു മുൻപിൽ ഉത്തര കൊറിയ അമ്പേ തകർന്നു പോയി. തെക്കൻ കൊറിയയ്ക്കെതിരേ യുദ്ധം ആരംഭിച്ച ഉത്തര കൊറിയ, -ഇതോടെ- കീഴടങ്ങുന്നതാണ് ഉചിതം എന്നു പോലും ചിന്തിക്കുകയുണ്ടായി.
എന്നാൽ സമയവും സന്ദർഭവും ഒരുപാട് വൈകിപ്പോയിരുന്നു.
യു.എസ്. സേന ഉത്തര കൊറിയ എന്ന ചെറിയ രാജ്യത്തെ ശവപ്പറമ്പാക്കി തീർത്തു. ഉത്തര കൊറിയൻ സൈനികരുടെ അഴുകിയ ശവശരീരങ്ങൾ, കഴുകൻമ്മാർ കൊത്തി വലിക്കുന്നത് ഈ ലോക യുദ്ധം അവശേഷിപ്പിച്ച ഏറ്റവും ഭീകരമായ ദൃശ്യങ്ങളിലൊന്നായി തീർന്നു.
യു.എസ്. ആക്രമണം തുടങ്ങി, ആദ്യ ദിനം തന്നെ ഉത്തര കൊറിയൻ ഏകാധിപതി ബോംബിങ്ങിൽ കൊല്ലപ്പെട്ടു. അണ്ടർ ഗ്രൗണ്ട് ഷെൽട്ടറുകളിലൊന്നിൽ പതുങ്ങിയിരിക്കുകയായിരുന്നു ആ സ്വേശ്ചാധിപതി. അത്തരം ദൈന്യമായ ഒരവസ്ഥയിലായിരുന്നു, ആ ഷെൽട്ടർ പോലും തകർത്ത യു. എസിന്റെ ഭീകര ബോംബിങ്ങുണ്ടായത്. യു.എസ്. ഉത്തര കൊറിയയെ തകർത്തത് Mother of All Bombs എന്ന് വിളിക്കപ്പെടുന്ന അതിമാരകമായ നോൺ ന്യൂക്ലിയർ ബോംബ് ഉപയോഗിച്ചായിരുന്നു.
ലോകത്തെ നോക്കി എന്നും വെല്ലു വിളിച്ചിരുന്ന ഉത്തര കൊറിയൻ ആണവായുധങ്ങൾ, അവരുടെ പ്ലാന്റുകളിലെ ഭൂഗർഭ ഗുഹകളിൽ തന്നെ പൊട്ടിത്തെറിക്കുകയോ നിർവീര്യമാക്കപ്പെടുകയോ ചെയ്തു.
യുദ്ധം തുടങ്ങി അഞ്ചാം നാൾ, ഉത്തര കൊറിയ എന്ന രാജ്യം സമ്പൂർണമായി ഭൂപടത്തിൽ നിന്ന് നീക്കപ്പെട്ടു. അതായിരുന്നു യു. എസിന്റെ പ്രഹരശേഷി.
ഉത്തര കൊറിയയുടെ പതനം, അമേരിക്കൻ സഖ്യം നേടിയ ആദ്യത്തെ വലിയ വിജയമായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. ഈ വിജയത്തിൽ ലഹരിപിടിച്ച അവർ, ലോകമൊട്ടുക്കുള്ള പോരാട്ട ഭൂമികളിൽ എതിരാളികൾക്കെതിരേ കൂടുതൽ ശക്തവും വന്യവുമായ ആക്രമണം അഴിച്ചു വിട്ടു...
.
ഇൻഡ്യ V/s ചീനീ+പാക്കി ഘോരയുദ്ധം
_________________________
2025 നവംബർ 01-ന് ഇൻഡ്യൻ അതിരുകൾ വെടി ശബ്ദത്താൽ പ്രകമ്പനം കൊള്ളാൻ തുടങ്ങി.
പാക്ക് ആർമിയുടെ ടാങ്ക് കവചം സൗത്ത് ഏഷ്യയിലെ ഈ ഘോര യുദ്ധത്തിനു തുടക്കം കുറിച്ചു. ഇതോടെ സർവ്വ സജ്ജമായിരുന്ന ഇൻഡ്യൻ കര+നാവീക+വ്യോമ സേന പ്രത്യാക്രമണം ആരംഭിച്ചു. തൊട്ടു പിന്നാലെ ചൈനീസ് അതിരുകളീൽ മാലപ്പടക്കം പോലെ ആർട്ടിലറികൾ പൊട്ടിത്തെറിച്ചു...
പാക്ക്+ചൈനീസ് സംയുക്ത സഖ്യത്തിന്റെ ആക്രമണത്തിൽ ഇൻഡ്യൻ അതിരുകൾ ഒന്നടക്കം യുദ്ധ മേഖലയായി പരിണമിച്ചു.
രാജ്യം അശാന്തിയിൽ ആണ്ടുപോയി...
ഇൻഡ്യയുടെ വടക്ക്, ഗുജറാത്ത്-പാക്ക് അതിർത്തിയിലെ "റാൺ ഓഫ് കച്ച്" മുതൽ, ചൈനയുമായി അവസാനിക്കുന്ന "അരുണാചൽ പ്രദേശ്" വരെയുള്ള വിശാലമായ അതിർത്തി പ്രദേശങ്ങളിൽ ഘോരയുദ്ധമാണ് നടന്നത്.
ഒപ്പം മുംബൈ, ഗോവ, വിശാഖപട്ടണം, മഡ്രാസ്, കൊച്ചി, കൊൽക്കട്ട, ആൻഡമാൻ ഉപദ്വീപുകൾ എന്നിവിടങ്ങളിലെ സമുദ്രാതിർത്തികളും അതിരൂഷമായ യുദ്ധത്തിന് വേദിയായി പരിണമിച്ചു...
ജിബൂട്ടിയിൽ നിന്നും, ശ്രീലങ്കയിൽ നിന്നും പുറപ്പെട്ട ചൈനയുടെ ഭീമാകാര നേവിയ്ക്കെതിരേ, ഇൻഡ്യൻ നേവി അവരുടെ ഏറ്റവും മികച്ച ആയുധങ്ങളും, യുദ്ധ തന്ത്രങ്ങളുമുപയോഗിച്ച് അതിജീവനത്തിനു വേണ്ടിയുള്ള അന്തിമ പോരാട്ടം ആരംഭിച്ചു. ഇതോടെ ബംഗ്ലാദേശി സൈന്യവും, ഇൻഡ്യൻ സഹായത്തിനായി യുദ്ധത്തിലേക്ക് ഇറങ്ങുകയുണ്ടായി. തുടർന്ന് ബേ ഓഫ് ബംഗാൾ ഉൾക്കടലിലേക്കും യുദ്ധം വ്യാപിച്ചു.
.
സ്വാതന്ത്ര്യത്തിനു ശേഷം നിരന്തരമായി അതിരുകളിൽ യുദ്ധം ചെയ്ത്, തഴക്കവും വഴക്കവും വന്ന ഇൻഡ്യയും, മുൻപ് യാതൊരു യുദ്ധ പരിചയവുമില്ലാത്ത - ബിൽഡപ്പ് മാത്രമുള്ള - ചൈനയും തമ്മിലുള്ള പ്രകടമായ വ്യത്യാസം, ലോകത്തിനു ബോധ്യമായത് ഈ യുദ്ധത്തിലായിരുന്നു. ഭീമാകാരമായി ലോകത്തെ വിറപ്പിച്ച് നിന്നിരുന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഇൻഡ്യൻ പോരാട്ട വീര്യത്തിനു മുൻപിൽ പലയിടത്തും തകർന്നു തുടങ്ങി...
ഇത് ലോകത്തിന് തികച്ചും അവിശ്വസനീയമായിരുന്നു. എന്നാൽ യുക്തിസഹമായി ചിന്തിക്കുമ്പോൾ, അതിനായിരുന്നു സർവ്വ സാദ്ധ്യതയും. എന്തെന്നാൽ അയൽക്കാരനുമായി നിരന്തര പോരാട്ടത്തിലേർപ്പെടുന്നവൻ എപ്പോഴും കരുതലോടെയിരിക്കും. അതിജീവിക്കാനുള്ള സർവ്വ അടവുകളും അവനറിയാം. ഇതായിരുന്നു ഇൻഡ്യയുടെ രഹസ്യം.
ശ്രീലങ്കയെ, ഇൻഡ്യ പിടിച്ചടക്കുന്നു.
_________________________
ഇതേ സമയം, ഇൻഡ്യൻ മഹാ സമുദ്രത്തിലാകട്ടെ, ഇൻഡ്യ; -ചൈനീസ്+ശ്രീലങ്കാ സംയുക്ത സഖ്യത്തിനു മേൽ തുടക്കം തൊട്ടേ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരുന്നു. ശ്രീലങ്കൻ നേവി ഇൻഡ്യൻ മഹാസമുദ്രത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. ചൈനയുടെ ഇരുപത്തഞ്ചോളം പടക്കപ്പലുകൾ ഇൻഡ്യൻ സംഹാര കപ്പലുകളുടെ ആക്രമണത്തിൽ അഗാധത്തിലേക്ക് ആഴ്ന്നു പോയി.
ശ്രീലങ്കയ്ക്കുണ്ടായ നാശ നഷ്ടം അഭേദ്യമായിരുന്നു.
അവരുടെ 40 പടക്കപ്പലുകളും, നൂറു കണക്കിന് വിമാനങ്ങളും അപ്രത്യക്ഷമായി.
ഇൻഡോ ചൈനീസ് കര അതിരുകളിലും+അമേരിക്കയ്ക്കെതിരേ ഈസ്റ്റ് ചൈനാക്കടലിലും+പസഫിക് സമുദ്രത്തിലും, സങ്കീർണവും ഭീകരവുമായ യുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നതിനാൽ ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് കൂടുതൽ സൈനികരെ എത്തിയ്ക്കാനും ചൈനയ്ക്ക് സാധിച്ചില്ല.
ജൂൺ മുപ്പതിന് ഇൻഡ്യൻനേവി ശ്രീലങ്കൻ കര പിടിച്ചടക്കി.
കിളിനോച്ചിയിൽ ഇൻഡ്യൻ സേന, ദേശീയ പതാക ഉയർത്തി.
.
പാക്കിസ്ഥാന്റെ പതനം
_________________________
ഇൻഡോ പാക്ക് യുദ്ധത്തിൽ ഇൻഡ്യ ശത്രുവിനെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. പാക്കിസ്ഥാനിലെ ഗുജ്രാൻ വാല, മുൾട്ടാൻ, കറാച്ചി തുറമുഖം എന്നിവ ഇൻഡ്യൻ എയർ ഫോഴ്സിന്റെ മാരകമായ ബോംബിങ്ങിൽ തകർന്നു.
പെഷാവറിനും, ലാഹോറിനും മേലേ ഇൻഡ്യൻ വ്യോമസേനാ വിമാനങ്ങൾ ബോംബുകൾ വർഷിച്ചു കൊണ്ട് മൂളിപ്പറന്നു. കറാച്ചി തുറമുഖം പൂർണമായും ഇൻഡ്യ പിടിച്ചടക്കി. നൂറു കണക്കിനു പാക്ക് വിമാനങ്ങളും കപ്പലുകളും ഗുജറാത്+പാക്ക് തീരത്ത് ആഴങ്ങളിലേക്ക് മാഞ്ഞു പോയി...
പരാജയം മുന്നിൽ കണ്ട പാക് ജനത, ഇതിനകം തന്നെ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അഫ്ഗാൻ, അവരുടെ അതിർത്തി സീൽ ചെയ്യുകയുണ്ടായി.
ഇതേ സമയം ഇൻഡോ-ചൈനാ യുദ്ധം അതിന്റെ സർവ ഭീകരതകളും ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് അനുദിനം മുന്നേറുകയായിരുന്നു. അതേ സമയം, ശ്രീലങ്കയിലും ഇൻഡ്യൻ മഹാ സമുദ്രത്തിലും ചൈനീസ് സൈന്യം സമ്പൂർണ പരാജയമടഞ്ഞെങ്കിലും, കര അതിർത്തിയിൽ ചൈന അതിശക്തമായി ഇൻഡ്യയെ ആക്രമിക്കുകയായിരുന്നു.
അക്സായ് ചിന്നിലും, ടിബറ്റൻ അതിർത്തിയിലും ഇൻഡ്യ ചൈനയെ പ്രതിരോധിച്ചു. ടിബറ്റിൽ ചൈനീസ് സൈന്യത്തിന് തങ്ങളുടെ ടാങ്കുകളും ആർട്ടിലറികളും ഉപേക്ഷിച്ച്, അഞ്ച് കിലോമീറ്ററുകൾ പുറകോട്ട് പിൻ വലിയേണ്ടി വന്നു.
എന്നാൽ 2025 നവംബർ 20-ന്; ഭൂട്ടൻ അതിർത്തിയിലെ "ധോക് ലാ", ചൈനീസ് സൈനികർ കീഴടക്കി. ഇതോടെ ഒറ്റയടിയ്ക്ക് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇൻഡ്യയിൽ നിന്ന് ചൈന പറിച്ചു മാറ്റി. ഇൻഡ്യൻ ഭൂപടം മാറ്റി വരയ്ക്കപ്പെട്ടു.
.
ഈ സന്നിഗ്ദ ഘട്ടത്തിൽ ഇൻഡ്യയ്ക്ക് ഇസ്രായേലും+ഇറാനും ചേർന്ന് വലിയൊരു സഹായം ചെയ്തു. അവർ പാക്കിസ്ഥാനെതിരേ സ്വമേധയാ യുദ്ധ പ്രഖ്യാപനം നടത്തി. ഇതിനേ തുടർന്ന് ഇസ്രായേൽ എയർഫോഴ്സും ഇറാൻ കരസേനയും, പാക്കിസ്ഥാനിലേക്ക് കനത്ത ആക്രമണം ആരംഭിച്ചു. ഇതിൽ ചൈന ഞെട്ടിയെങ്കിലും, റഷ്യൻ പക്ഷത്ത് ഒരുമിച്ച് അണി നിരന്ന് അമേരിക്കയ്ക്കെതിരേ തോളോട് തോൾ ചേർന്ന് പോരാടുന്നവരായതിനാൽ, ഇസ്രായേൽ+ഇറാൻ എന്നിവർക്കെതിരേ ചെറുവിരൽ പോലും അനക്കാൻ ചൈനയ്ക്ക് സാധിച്ചില്ല.
ഇസ്രായേൽ+ഇറാൻ എന്നിവർ പാക്കിസ്ഥാനെതിരേ കളത്തിലിറങ്ങിയതോടെ, ഇൻഡ്യ, ചൈനയ്ക്കെതിരേയുള്ള പോരാട്ടത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. ഇതിനേ തുടർന്ന് ന്യൂഡൽഹിയില പ്രതിരോധ കേന്ദ്രങ്ങളിൽ നവംബർ അവസാന ആഴ്ച്ചകളിലെ ഒരു രാത്രിയിൽ ഉന്നത സൈനീക മീറ്റിങ്ങ് വിളിച്ചു കൂടപ്പെട്ടു. പുതിയ യുദ്ധ തന്ത്രങ്ങൾ ആ രാത്രിയിൽ ഉടലെടുത്തു...
.
ചില സുപ്രധാന വഴിത്തിരിവുകൾ
_________________________
ജർമനി - ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ തുടങ്ങിയ യൂറോപ്പിലെ നോൺ-നാറ്റോ അംഗങ്ങൾ രൂപീകരിച്ച സ്വതന്ത്ര പാശ്ചാത്യ സഖ്യം (Independent European Ally), ഐതിഹാസികമായ പോരാട്ടമാണ് യൂറോപ്പിൽ നടത്തിക്കൊണ്ടിരുന്നത്. 20-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആരംഭത്തിലും ഒരു പ്രബല സൈനീകശക്തിയായി ആരും കണക്കിലെടുക്കാതിരുന്ന ജർമനി, ഇത്രകാലവും അവർ ലോകത്തിനു മുൻപിൽ ഒളിപ്പിച്ചു വച്ചിരുന്ന മാരകായുധങ്ങളുമായി നാറ്റോയെ നേരിടാൻ തുടങ്ങി. ജർമനിയുടെ സെവൻത് പാൻസർ ഡിവിഷനും, നയൻത് പാൻസർ ഡിവിഷനും ഉഗ്രമായ മിന്നൽ യുദ്ധങ്ങളിലൂടെ യൂറോപ്യൻ കരകളിൽ വിജയക്കൊടി പാറിക്കാൻ തുടങ്ങി. ഈ സഖ്യം ഇറ്റലിയെ അടപടലം കീഴടക്കി. ഫ്രെഞ്ച് സേനയെ തകർത്തെറിഞ്ഞു. സ്പെയിനിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി.
എന്നാൽ ഈ പോരാട്ടത്തിൽ ബ്രിട്ടീഷ് സേന വിനാശകരമായ ആക്രമണമാണ് ജർമൻ സഖ്യത്തിൽ പെട്ട, ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ എന്നീ രാജ്യങ്ങൾക്ക് മേൽ അഴിച്ച് വിട്ടത്.
.
ജർമനിക്കും ബ്രിട്ടണും ഇടയിലുള്ള ഇംഗ്ലീഷ് ചാനൽ, വടക്കൻ കടൽ (North Sea), നോർവീജിയൻ കടൽ (Norwegian Sea) എന്നിവിടങ്ങളിൽ ജർമനിയുടേയും ബ്രിട്ടന്റേയും നൂറുകണക്കിനു വരുന്ന കപ്പൽ പട പരസ്പരം പോരാട്ടത്തിൽ ഏർപ്പെട്ടു. ബ്രിട്ടീഷ് റോയൽ എയർഫോഴ്സും+നേവിയും ജർമൻ നേവിയ്ക്ക് മേൽ ആധിപത്യം കാട്ടിക്കൊണ്ടിരുന്നു. കടലിൽ വിന്യസിക്കപ്പെട്ട മൈനുകളീൽ തട്ടി ഒട്ടനവധി ജർമൻ പടക്കപ്പലുകളും അന്തർ വാഹിനികളും പൊട്ടിത്തെറിച്ചു...
അധികം വൈകാതെ റഷ്യയുടെ വൻ കപ്പൽ പട ഇംഗ്ലീഷ്, നോർവീജിയൻ കടലുകളിലേക്കെത്തി. ഇതോടെ ബ്രിട്ടന്റെ
അതുവരെയുള്ള മേധാവിത്വത്തിന് ഇടിച്ചിൽ അനുഭവപ്പെട്ടു...
_________________________
റഷ്യയും X യൂറോപ്പുമായി പങ്കിടുന്ന അതിരുകളിൽ ആയിരക്കണക്കിനു ടാങ്കുകളുമായി റഷ്യ ഭീകര ആക്രമണം നടത്തിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. തങ്ങൾക്കും ജർമനിയ്ക്കും ഇടയിലുള്ള സകല ശത്രുക്കളേയും തൂത്തെറിഞ്ഞ് ജർമൻ ബോർഡറിൽ സന്ധിക്കാനുള്ള യാത്രയിലായിരുന്നു അവർ.
2025 ഡിസംബർ 25 ആയപ്പോഴേക്കും റഷ്യൻ ഗ്രൗണ്ട് ഫോഴ്സ് - ഫിൻലാന്റ്, ഈസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ, ബെലാറസ്, ഉക്രയിൻ, റൊമാനിയ എന്നീ രാജ്യങ്ങൾ കീഴടക്കി. ഇനി പോളണ്ടു കൂടി പിടിച്ചെടുത്താൽ തങ്ങളുടെ സഖ്യമായ ജർമൻ അതിരിലേക്ക് റഷ്യൻ സാമ്രാജ്യം വ്യാപിപ്പിക്കാം. റഷ്യയുടെ കണക്കു കൂട്ടൽ ഇതായിരുന്നു...
എന്നാൽ പോളണ്ടിനു വേണ്ടി യു.എസ്., ബ്രിട്ടീഷ്, ഫ്രെഞ്ച് സൈനികർ ഒറ്റക്കെട്ടായി ഇറങ്ങി. ഇതോടെ റഷ്യൻ സേനയും
യു.എസ്. ഉൾപ്പെട്ട നാറ്റോ സേനയും തമ്മിൽ പോളണ്ടിൽ ഘോരമായ യുദ്ധം നടക്കുകയുണ്ടായി. മൂന്നാം ലോക മഹായുദ്ധത്തിലെ ഏറ്റവും വലിയ കരയുദ്ധത്തിനായിരുന്നു പോളണ്ട് വേദിയായത്...
_________________________
ഇതേ സമയം അറേബി കടലും+ഇൻഡ്യൻ മഹാ സമുദ്രവും സമ്മേളിക്കുന്നിടത്ത് അമേരിക്കൻ പക്ഷം ആദ്യത്തെ തോൽവി അറിഞ്ഞു. അറബ്-നാറ്റോ സഖ്യം ഇവിടെ അടിമുടി തകർന്നു. റഷ്യ-ഇസ്രായേൽ-സിറിയ-ഇറാൻ-ഇറാഖ്-ഖത്തർ എന്നിവർ ചേർന്ന് മിഡിൽ ഈസ്റ്റിലെ അറേബ്യൻ രാജ്യങ്ങൾ മൊത്തത്തിൽ തന്നെ പിടിച്ചെടുത്തു.
യെമൻ, ഒമൻ, യു.എ.ഇ, സൗദി, ഖത്തർ, ബഹ്ര്രിൻ, കുവൈറ്റ്, ജോർദ്ദാൻ, പാലസ്ഥീൻ, ഈജിപ്റ്റ് എന്നിവ കീഴടക്കപ്പെട്ടു. ഇസ്രായേൽ-സിറിയ-ഇറാൻ-ഇറാഖ് എന്നീ വിജയികൾ ചേർന്ന് ആ രാജ്യങ്ങളെ ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിൽ നാലായി വിഭജിച്ച് പങ്കിട്ടെടുത്തു.
ലെബനൻ, പാലസ്തീൻ, ഈജിപ്ത് എന്നിവയെ ഒറ്റരാജ്യമാക്കി ഇസ്രായേൽ സ്വന്തമാക്കി. വിശാല ഇസ്രായേൽ എന്ന് അതിന് നാമകരണം ചെയ്തു.
ജോർദാൻ മുഴുവനായും, സൗദി അറേബ്യയും ചേർത്ത് ഒറ്റ രാജ്യമാക്കി, സിറിയയൻ അഡ്മിനിസ്ട്രേഷനിലേക്ക് ചേർക്കപ്പെട്ടു.
കുവൈറ്റ് ബഹ്ര്രിൻ യു.എ.ഇ. എന്നിവയെ ഇറാഖും,
ഒമൻ+യെമൻ എന്നീ രാജ്യങ്ങളെ ഒന്നിച്ച് ചേർത്ത് ഇറാനും സ്വന്തമാക്കി. ഈ വിജയ സഖ്യത്തിലെ താരതമ്യേന ദുർബലരായ ഖത്തറാകട്ടെ, തോൽപ്പിക്കപ്പെട്ട രാജ്യങ്ങളുടെ ഭാഗം തങ്ങൾക്ക് വേണ്ട എന്ന നിലപാടിലായിരുന്നു.
മിഡിൽ ഈസ്റ്റ് യുദ്ധം റഷ്യൻ പക്ഷം ഏക പക്ഷീയമായി വിജയിച്ചതോടെ, ഈ സഖ്യം ബാക്കിയുള്ള യൂറോപ്യൻ ശത്രുക്കളെ കീഴടക്കാൻ അവരുടെ ജൈത്രയാത്ര ആരംഭിച്ചു...
_________________________
ഈ ലോക യുദ്ധം ആരംഭിച്ച തുർക്കിയുടെ ഗതിവിഗതികൾ പിന്നീടെന്തായി? ഇക്കാലത്ത് തുർക്കി അമേരിക്കൻ പിന്തുണയോടെ സർവ ശക്തിയുമുപയോഗിച്ച് റഷ്യയ്ക്കെതിരേ പിടിച്ച് നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കെ തുർക്കിയെ കീഴടക്കാൻ റഷ്യ ഒരു പദ്ധതി വിഭാവനം ചെയ്തു. ഡമാസ്കസിൽ വെച്ച് നടത്തപ്പെട്ട റഷ്യൻ പക്ഷ രാജ്യങ്ങളുടെ മീറ്റിങ്ങിലായിരുന്നു ആ പദ്ധതി രൂപപ്പെട്ടത്.
ജർമൻ അതിരു വരേക്കും വിശാല റഷ്യ സ്ഥാപിക്കപ്പെടുന്നതിന്റെ യാത്രയിലാണ് തങ്ങളിപ്പോൾ. പോളണ്ടു കൂടി വീണാൽ ആ ഭാഗം ക്ലിയറായി. ഈ സമയം ഇസ്രായേൽ+സിറിയ +ഇറാൻ+ഇറാഖ് എന്നിവർ തുർക്കിയെ ആക്രമിക്കുക. ഇതിനകം തങ്ങൾ ജർമനിയ്ക്കൊപ്പം യോജിച്ച് യൂറോപ്പിലെ അവശേഷിക്കുന്ന അവസാനത്തെ പ്രബലനായ ബ്രിട്ടൺ പിടിച്ചെടുക്കും. ഈ ഘട്ടത്തിൽ തങ്ങൾ തുർക്കിയിലേക്കും, ഇസ്രായേൽ+സിറിയ +ഇറാൻ+ഇറാഖ് എന്നിവർ താഴെ നിന്നും മുകളിലേക്കും വരും. ഇങ്ങനെ തുർക്കിയും, മറ്റു നാറ്റോ അംഗ രാജ്യങ്ങളും കീഴടങ്ങും. ഇതോടെ യൂറോപ്പിനെ,റഷ്യ+ജർമനി+ആസ്ട്രിയ+സ്വിറ്റ്സർലൻഡ്+ ബോസ്നിയ+സെർബിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ആറ്
വലിയ രാജ്യങ്ങളായി രൂപവത്കരിക്കാം. തുടർന്ന് അമേരിക്കയെ വീഴ്ത്താനുള്ള ഘോര യുദ്ധത്തിലേർപ്പെടാം.
.
അങ്ങനെ അന്തിമ യുദ്ധത്തിന്റെ നരകവാതിൽ തുറക്കപ്പെട്ടു.
ഇനി ക്ലൈമാക്സിലേക്ക് ഏതാനും മിനിട്ടുകൾ മാത്രം...

(തുടരും)
അടുത്ത ഭാഗത്തിൻറെ ലിങ്ക്. :-
https://padaarblog.blogspot.in/2018/04/blog-post_50.html

മൂന്നാം ലോക മഹായുദ്ധം: ഭാഗം ഒന്ന്

Statutory Warning:- ഈ പോസ്റ്റ് വായിക്കുന്ന നിങ്ങളിപ്പോൾ 2050 ലാണ് ജീവിക്കുന്നതെന്ന് വെറുതേ സങ്കൽപ്പിക്കുക. അപ്പോൾ ഇന്നേയ്ക്ക് ഇരുപത്തഞ്ച് വർഷം മുൻപ്, 2025-ൽ നടന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ ചരിത്രമാണ് നിങ്ങളിനി വായിക്കാൻ പോകുന്നത്.
മൂന്ന് പാർട്ട് ആയാണ് ഇത് എഴുതിയിരിക്കുന്നത്. ആദ്യം യുദ്ധത്തിലേക്ക് വഴിവെച്ച കാരണങ്ങൾ.
രണ്ടാം ഭാഗത്ത് യുദ്ധം & യുദ്ധത്തിലെ വഴിത്തിരിവുകൾ.
മൂന്നാമത്തേയും അവസാനത്തേയും പോസ്റ്റിൽ യുദ്ധാവസാനവും അനുബന്ധ ലോകവും.
ഇത് ചരിത്രമാണ്. എന്നാൽ ഇത് അടിമുടി ഫിക്ഷനാണ്. (കൽപ്പിത കഥ)
വായനയുടെ ഒഴുക്ക് മുറിയാതിരിക്കാനായി, ഒരു പോസ്റ്റ് ഇട്ട്, മൂന്ന് ദിവസം കഴിയുമ്പോൾ അടുത്ത ഭാഗം പോസ്റ്റ് ചെയ്യുന്നതായിരിക്കും.
**********************************
.
മൂന്നാം ലോക മഹായുദ്ധം: കാരണങ്ങൾ സാഹചര്യങ്ങൾ
_____________________________
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ 80 - വർഷങ്ങൾ സംഭവബഹുലമായിരുന്നു. രണ്ടാം ലോകമഹായുദ്ധ വിജയത്തിനു ശേഷം, സോവിയറ്റ് റഷ്യയും അമേരിക്കയും തമ്മിൽ ഉടലെടുത്ത ശീതയുദ്ധം, എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന മറ്റൊരു യുദ്ധത്തിന്റെ കൗണ്ട് ഡൗൺ ആയിരുന്നു. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നു. ശീതയുദ്ധം പ്രത്യക്ഷത്തിൽ അവസാനിച്ചു. പക്ഷേ ലോകത്തിനു മീതേ അശാന്തിയുടെ കാർമേഘം പടർന്നു തന്നെ കിടന്നു.
ഒരിക്കലും ഒരു ലോക മഹായുദ്ധം പെട്ടന്നൊരുനാൾ പൊട്ടിപ്പുറപ്പെടുകയായിരുന്നില്ല. ഒന്നും, രണ്ടും ലോക മഹായുദ്ധങ്ങൾക്ക് മുൻപ് അനവധി പ്രശ്നങ്ങൾ അതിൽ പങ്കെടുത്ത രാജ്യങ്ങളെ ചുറ്റിപ്പറ്റി കിടന്നിരുന്നു. ഫ്രാൻസിനോടുള്ള പകയാണ് ജർമനിയുടെ ഉരുക്കു മുഷ്ടിയായ ബിസ്മാർക്കിനെ ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ ഒത്തു തീർപ്പു വ്യവസ്ഥകളിലുള്ള അസംതൃപ്തിയും, കോളനിവത്കരണത്തിൽ തങ്ങൾക്ക് അടിമകളായി രാജ്യങ്ങളെ കിട്ടാതിരുന്നതുമായിരുന്നു ഹിറ്റ്ലറേക്കൊണ്ട് രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കമിടീച്ചത്.
എന്നാൽ തുടർന്നും നിരവധി തർക്കങ്ങളും, പ്രശ്നങ്ങളും വൻശക്തികൾക്കിടയിൽ ഉണ്ടായെങ്കിലും മൂന്നാം ലോക മഹായുദ്ധം ഉണ്ടാവാൻ 80 വർഷങ്ങൾ വേണ്ടിവന്നു എന്നത് അദ്ഭുതമായിരുന്നു. പലരും അണിയറയിൽ ഒളിച്ച് വെച്ചിരുന്ന ന്യൂക്ലിയർ ആയുധങ്ങളുടെ ഭയാനകത ഒന്നു കൊണ്ട് മാത്രമാണ് മൂന്നാം ലോകമഹായുദ്ധം ഇത്ര വൈകിയത്. എന്നാൽ ഒടുവിലൊരുനാൾ അത് സംഭവിക്കുക തന്നെ ചെയ്തു.
1939 – 1945 ൽ ആയിരുന്നു രണ്ടാം ലോകയുദ്ധം നടന്നത്. അത് അവസാനിച്ച് 80 വർഷങ്ങൾക്കിപ്പുറം , 2025-സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് അഞ്ച് മാസങ്ങൾ നീണ്ട് 2026-ഫെബ്രുവരി 28 ന് അവസാനിച്ചതായിരുന്നു മൂന്നാം ലോക മഹായുദ്ധം. മാനവ ചരിത്രത്തിലെ ഏറ്റവും നശീകരണാത്മകമായ യുദ്ധമായിരുന്നു ഇത്.
.
റഷ്യൻ കരടിയും അമേരിക്കൻ കഴുകനും
____________________________________
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സങ്കീർണമായ നിരവധി പ്രശ്നങ്ങൾ ലോക രാജ്യങ്ങൾക്കിടയിൽ ഉയർന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം, 1991 ഡിസംബർ 26 ന് ആയിരുന്നു ഉരുക്കു മുഷ്ടി ചുരുട്ടിപ്പിടിച്ച മഹാമേരുവായിരുന്ന സോവിയറ്റ് യൂണിയൻ പിരിച്ച് വിടപ്പെട്ടത്. 2000 ലായിരുന്നു വ്ലാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റായി അവതരിക്കുന്നത്. നീണ്ട കാലം ലോകത്തെ യുദ്ധ ഭീതിയിൽ ആഴ്ത്തിയ കോൾഡ് വാറിനും, സോവിയറ്റ് റഷ്യയുടെ തകർച്ചയ്ക്കും ശേഷം ഒരു ചെറിയ ഇടവേള കഴിഞ്ഞ് റഷ്യയെ വീണ്ടും ആയുധ / ശാക്തിക കിടമത്സരങ്ങളിലേക്ക് മടങ്ങിയെത്തിക്കുന്നതിൽ വ്ലാഡിമിർപുടിന്റെ നേതൃത്വം വലിയ പങ്ക് വഹിച്ചു.
മനുഷ്യ രാശിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് റഷ്യയും അമേരിക്കയും തമ്മിൽ നൂതനമായ ആയുധങ്ങൾ വികസിപ്പിക്കുകയും, വിന്യസിക്കുകയും ചെയ്തു കൊണ്ടിരുന്നു. പകരത്തിനു പകരം എന്ന രീതിയിൽ ഇരു കൂട്ടരും ഗണ്യമായ രീതിയിൽ മാരകായുധങ്ങൾ കുന്നു കൂട്ടി. ലോകമെങ്ങും ഏതു നിമിഷവും എത്തിപ്പെടാവുന്നതും, ലോകത്തെവിടെ വെച്ചും, എവിടേക്കും യുദ്ധം ചെയ്യാവുന്നതുമായ ആയുധങ്ങളും പോർ വിമാനങ്ങളും പടക്കപ്പലുകളും അന്തർവാഹിനികളും ഇരു കൂട്ടർക്കുമുണ്ടായിരുന്നു. സ്പേസ് പോലും ഇതിൽ ഒഴിവായില്ല. ഭൂമിയെ ചുറ്റുന്ന മാരകായുധങ്ങൾ സ്പേസിൽ ഒഴുകി നടന്നു. രണ്ടാം ലോക മഹായുദ്ധ ശേഷം ലോക ജനത ഭയപ്പെട്ട ഒരേറ്റുമുട്ടലിലേക്ക് ഇരു കൂട്ടരും തമ്മിൽ മെല്ലെ മെല്ലെ അടുത്തു കൊണ്ടിരിക്കുകയായിരുന്നു.
അമേരിക്കൻ ശാക്തിക ഭരണത്തിന്റെ അമരത്ത്, സമാധാന പ്രേമിയായ ബരാക് ഒബാമ ഇരുന്നതും പുടിന്റേയും റഷ്യയുടേയും വളർച്ചയുടെ കാലത്തായിരുന്നു. തുടർന്ന് 2017 ൽ ഡൊണാൾഡ് ട്രമ്പ് യു.എസ്. പ്രസിഡന്റ് ആയി. ലോകരാജ്യങ്ങളിൽ മുഴുവൻ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്ക ആയിരുന്നെങ്കിലും, 2017 ൽ അമേരിക്കയെ ആരു ഭരിക്കണം എന്ന് തീരുമാനിച്ചത് റഷ്യ ആയിരുന്നു. ഇങ്ങനെ തമ്മിൽ കേമൻ ആരെന്നുറപ്പിക്കാനുള്ള ഗെയിമുകളുമായി ഇരു കൂട്ടരും ലോകത്തെ ചൂടു പിടിപ്പിച്ചു കൊണ്ടിരുന്നു.
.
ഈ കാലഘട്ടത്തിൽ, ലോകമെങ്ങും പല രൂപത്തിലും ഭാവത്തിലും സംഘർഷങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയുമായിരുന്നു. കരയിലേയും കടലിലേയും അതിർത്തികളായിരുന്നു മിക്ക ഇടങ്ങളിലേയും തർക്ക വിഷയം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടു മുൻപുണ്ടായ കാലത്തെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു ഇക്കാലം.
അറബ് രാജ്യങ്ങളിൽ ഐസിസ് വലിയ ശക്തിയായി പടരാൻ തുടങ്ങി. തീവ്രവാദം ലോകമൊട്ടുക്ക് വേരാഴ്ത്തി. സിറിയയിൽ അസദിനെ പുറത്താക്കാൻ ഐസിസിനു പിന്നിൽ നിന്ന് അമേരിക്ക ചൂതാട്ടം നടത്തുമ്പോൾ, അസദിന്റെ കസേരയ്ക്ക് ഇളക്കം തട്ടാതിരിക്കാനും, ഐസിസിനെ വേരോടെ പിഴുതെറിയാനുമായി മറുഭാഗത്ത് റഷ്യ കരുക്കൾ നീക്കി. അമേരിക്കയും - റഷ്യയും നേർക്കു നേർ വരുന്നതിന്റെ ആദ്യകാല ലക്ഷണങ്ങളായിരുന്നു ഇവ.
.
യൂറോപ്പ്
__________
തൽസമയം യൂറോപ്പ് രണ്ട് വലിയ പ്രശ്നങ്ങളെ നേരിടേണ്ടുന്ന അവസ്ഥയിലായിരുന്നു.
.
ഒന്ന്: ഫ്രാൻസ്, ബ്രിട്ടൺ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിരന്തരമായ തീവ്രവാദ ആക്രമണങ്ങളിലൂടെ ഐസിസ് ഈ സമയം തിരിച്ചടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഐസിസിനെ പ്രത്യക്ഷത്തിൽ തള്ളിപ്പറയാത്ത അമേരിക്കയെ പിണക്കാനും വയ്യ, എന്നാൽ ഐസിസിനെ ഉന്മൂലനാശം ചെയ്യേണ്ടത് ആവശ്യവുമാണ് എന്ന ധർമ്മ സങ്കടത്തിലായി അമേരിക്കൻ സഖ്യത്തിലുള്ള, യൂറോപ്യൻ രാജ്യങ്ങൾ. ഈ ഘട്ടം മുതൽ ജർമനി നാറ്റോയുമായി അഭിപ്രായ ഭിന്നതകളിലായി. തീവ്രവാദത്തിനെതിരേ നാറ്റോ അനങ്ങാപ്പാറ നയമാണെന്ന് ജർമനിയ്ക്ക് ആരോപണമുണ്ടായിരുന്നു. യൂറോപ്പിന്റെ സുരക്ഷയ്ക്ക് അമേരിക്കയെ ആശ്രയിക്കാതെ സ്വയം പര്യാപ്തമാകണമെന്ന് ജർമൻ ചാൻസലർ ആംഗലാ മെർക്കൽ ആഹ്വാനം ചെയ്തു.
.
രണ്ട്: റഷ്യൻ പ്രകോപനങ്ങളായിരുന്നു. യുക്രയിനിലേക്കുള്ള റഷ്യൻ മാർച്ച്, നാറ്റോയെ ഞെട്ടിപ്പിച്ചു. ഒപ്പം ഇംഗ്ലീഷ് ചാനലിലൂടെയും, യൂറോപ്യൻ വ്യോമാതിർത്തികൾ കവർ ചെയ്തും റഷ്യൻ പടക്കപ്പലുകളും, ഫൈറ്റർ വിമാനങ്ങളും സകല സീമയും ലംഘിച്ചത് നാറ്റോയുടെ ഈഗോയിസത്തിനേറ്റ കനത്ത തിരിച്ചടികളായിരുന്നു.
.
ഇൻഡ്യൻ കടുവയും ചൈനീസ് വ്യാളിയും
__________________________________________
സൗത്ത് ഏഷ്യയിൽ രണ്ട് വമ്പൻമ്മാർ കൊമ്പു കോർത്തു കൊണ്ടിരുന്നതും സമ കാലത്ത് തന്നെയാണ്. ലോകത്തെ ഏറ്റവും വലിയ സൈനീക ശക്തികളിൽ മൂന്നാമതുള്ള ചൈനയും, നാലാമതുള്ള ഇൻഡ്യയും തമ്മിലുള്ള ഉരസലുകളായിരുന്നു അത്.
രണ്ടാം ലോക മഹായുദ്ധ ശേഷം, ഇൻഡോ-പാക്ക് അതിരുകളിൽ നിരന്തരമായി യുദ്ധങ്ങളും യുദ്ധ സംഘർഷങ്ങളും തുടരുന്നതിനിടയിലായിരുന്നു ഈ പുതിയ പോർമുഖം തുറക്കപ്പെട്ടത്. പാക്കിസ്ഥാനെ കയ്യയച്ചു സഹായിച്ചു കൊണ്ടിരുന്ന ചൈന, ഇൻഡ്യയെ സംബന്ധിച്ച് ഭീക്ഷണമായി നിൽക്കുന്നുണ്ടായിരുന്നു. അരുണാചൽ, സിക്കിം അതിർത്തികളിലെ നിരന്തര പ്രശ്നങ്ങൾ, പാക്കിസ്ഥാനിലും ശ്രീലങ്കയിലും, ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലും ചൈന തുറന്ന മിലിട്ടറി സ്റ്റേഷനുകൾ, ഇതിലൂടെ ഇൻഡ്യയെ നാലു വശവും ചുറ്റുന്ന സ്ട്രിങ് ഓഫ് പേൾസ് തുടങ്ങി, ഇൻഡ്യയെ നിരന്തരം സമ്മർദ്ധത്തിലാക്കുന്ന നടപടികളുമായി ചൈന മേഖലയെ ആശങ്കപ്പെടുത്താൻ തുടങ്ങി. ഇതിനേത്തുടർന്നാണ് - പാക്കിസ്ഥാനും+ചൈനയും+ആഭ്യന്തര വിധ്വംസക ശക്തികളും ഉൾപ്പെടുന്ന ശത്രുക്കൾക്കെതിരേ ഒരു രണ്ടര യുദ്ധത്തിന് സജ്ജമാണെന്ന് ഇൻഡ്യ പ്രഖ്യാപിക്കുകയുണ്ടായത്.
ആയുധ പന്തയത്തിന്റെ കാര്യത്തിലും ഇൻഡ്യയും ചൈനയും പരസ്പരം മത്സരിച്ചു കൊണ്ടിരുന്നു. മേഖലയിലെ സുപ്പീരിയോറി ഇൻഡ്യ വകവെച്ചു കൊടുക്കാത്തതായിരുന്നു ചൈനയുടെ പ്രശ്നം.
.
ഈസ്റ്റ് ചൈനാ കടൽ
_____________________
ഈസ്റ്റ് ചൈനാ കടൽ, നിരന്തരമായി മറ്റൊരു പ്രശ്നബാധിത പ്രദേശമായിരുന്നു. അവിടെ ചൈന, ഉത്തര കൊറിയ, ജപ്പാൻ, തെക്കൻ കൊറിയ, തായ്വാൻ, തുടങ്ങിയ രാജ്യങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഈസ്റ്റ് ചൈനാക്കടലിന്റെ അവകാശവാദത്തെ ചൊല്ലി ചൈന നിരന്തരമായി ഈ അയൽ രാജ്യങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ജപ്പാനുമായും തെക്കൻ കൊറിയയുമായും സൗഹൃദവും സഖ്യവുമുള്ള രാഷ്ട്രമായിരുന്നു അമേരിക്ക. അതിനാൽ ഈ പ്രശ്നത്തിൽ അമേരിക്കയും കണ്ണി ചേർക്കപ്പെട്ടു.
.
ഉത്തര കൊറിയൻ ഭീഷണികൾ
_________________________________
ഈ മേഖലയിലെ ഗുരുതരമായ ഒരു പ്രശ്നം പക്ഷേ ഇവയൊന്നുമല്ലായിരുന്നു. അത് ഉത്തര കൊറിയ എന്ന ഏകാധിപത്യ രാഷ്ട്രമായിരുന്നു. ജപ്പാൻ, തെക്കൻ കൊറിയ എന്നിവരുമായി കടുത്ത ശത്രുതയിലായിരുന്നു ഉത്തര കൊറിയ. ചൈനയുടെ പിൻബലത്തിന്റെ ഉറപ്പിൽ, അവർ ഈ രാജ്യങ്ങളെ നിരന്തരം വെല്ലു വിളിച്ചു കൊണ്ടിരുന്നു. ഒരർത്ഥത്തിൽ ആണവായുധങ്ങൾ വരെ സ്വന്തമായുള്ള ഉത്തര കൊറിയ, ലോകത്തിനു തന്നെ നിരന്തര ഭീഷണിയായിരുന്നു. അവരുടെ മിസൈൽ പരീക്ഷണങ്ങളും, യുദ്ധ ഭീഷണികളും ജപ്പാനേയും തെക്കൻ കൊറിയയേയും സംഭ്രമിപ്പിച്ചു കൊണ്ടിരുന്നു. ജപ്പാൻ, തെക്കൻ കൊറിയ എന്നിവരുടെ കാവലാളായ അമേരിക്കയ്ക്ക് ഇതൊരു തീരാ തലവേദനയായി മാറി.
.
ഇസ്രായേലും അറേബ്യൻ രാജ്യങ്ങളും
____________________________________
ട്രമ്പിന്റെ വരവോടെ ഇസ്രായേലും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിൽ തട്ടുകയുണ്ടായി. ട്രമ്പിന്റെ അറബ് പ്രീണനം, ഇസ്രായേലിനെ അലോസരപ്പെടുത്തി. പലസ്ഥീനുമായി മുൻപെന്നത്തേക്കാളും ഇസ്രായേലിന്റെ സംഘർഷം കടുത്തത്, അറബ് രാജ്യങ്ങളുടെ ഗാഡ വിരോധത്തിനിടയാക്കുകയുണ്ടായി.
റഷ്യയ്ക്കെതിരേ അറേബ്യൻ രാജ്യങ്ങളുടെ സപ്പോർട്ട് ആവശ്യമായത് കൊണ്ട്, ഇസ്രായേലിനേക്കാൾ അറബ് രാജ്യങ്ങളുടെ സൗഹൃദമാണ് അമേരിക്ക ആഗ്രഹിച്ചിരുന്നതും.
ഇത് ഇസ്രായേലിന് ഹിതകരമായിരുന്നില്ല.
.
യുദ്ധമുഖങ്ങൾ തുറക്കപ്പെടുന്നു
________________________________
ഇങ്ങനെ നിരന്തരമായ പ്രശ്നങ്ങൾ പുകയുന്ന പ്രദേശങ്ങൾ, വേൾഡ് മാപ്പിൽ, ചുവന്ന വട്ടത്തിൽ പെരുകിക്കൊണ്ടിരിക്കവേയാണ് അപ്രതീക്ഷിതമായി നാലു സംഭവങ്ങൾ ഉണ്ടാകുന്നത്.
.
ഒന്നാമത്തെ സംഭവം:-
സിറിയയിൽ ഐസിസ് ആധിപത്യം ഇല്ലാതായതോടെ, റഷ്യയും അമേരിക്കയും സിറിയയെ രണ്ടായി വിഭജിച്ച് (പ്രത്യക്ഷത്തിലോ പ്രകടമായോ അല്ല) അവിടെ ആധിപത്യം തുടർന്നു. റഷ്യയുടെ മിസൈൽവേധ കവചമായ "S-400 ട്രയംഫ്" സിറിയയിൽ വിന്യസിച്ചതോടെ അമേരിക്ക-നാറ്റോ-തുർക്കി-മറ്റ് അറബ് രാജ്യങ്ങൾ എന്നിവർ അതിനെ സംശയത്തോടെ കാണാൻ തുടങ്ങി. ഇക്കാലത്താണ് യൂറോപ്പിലെ ഏക മുസ്ലീം രാജ്യമായ തുർക്കി, റഷ്യൻ എയർഫോഴ്സിന്റെ ഒരു സുഖോയ് വിമാനം വെടി വെച്ചിടുന്നത്. അവരുടെ വ്യോമാതിർത്തി ലംഘിച്ചു എന്നതായിരുന്നു കാരണം. 2024 ഡിസംബർ 10-നായിരുന്നു അത്. 1952 മുതൽ തുർക്കി നാറ്റോ മെംബറാണ്.
ഇത് രണ്ടാമത്തെ തവണയായിരുന്നു തുർക്കി ഇങ്ങനെ ചെയ്യുന്നത്. 9-വർഷങ്ങൾക്ക് മുൻപ് 2015 നവംബർ 25 നും തുർക്കി ഇതേ കാര്യം ചെയ്തിരുന്നു. അന്നും അവർ പറഞ്ഞത് തങ്ങളുടെ വ്യോമാതിർത്തി റഷ്യ ലംഘിച്ചു എന്നായിരുന്നു. അന്ന് റഷ്യ അതിനെതിരേ പ്രതികരിച്ചിരുന്നില്ല. പക്ഷേ രണ്ടാമത്തെ ഈ ആക്രമണം റഷ്യൻ അഭിമാനത്തിനു മേലേയുള്ള ഒരു വെല്ലുവിളിയായിരുന്നു.
ഇതിനെ തുടർന്ന് തികച്ചും അപ്രതീക്ഷിതമായി ടർക്കിഷ് അതിരുകളിൽ റഷ്യ ഒരു സ്മാൾ സ്കെയിൽ വ്യോമാക്രമണം നടത്തി. 2024 ഡിസംബർ 25 ക്രിസ്മസ് ദിനത്തിലായിരുന്നു അത്.
ആക്രമണത്തിൽ തുർക്കിയുടെ അതിരുകൾ തകർന്നു. നൂറോളം സൈനികർ കൊല്ലപ്പെട്ടു. ലോകം നടുങ്ങി. നാറ്റോ റഷ്യയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു.
കാര്യങ്ങൾ ഇങ്ങനെ അപ്രതീക്ഷിതമായി പരിണമിക്കവേ അതേ ആഴ്ച്ചയിൽ തന്നെ മറ്റൊരു ട്വിസ്റ്റുണ്ടായി. തങ്ങൾ നാറ്റോയോടൊപ്പം ഇനി സഹകരിക്കില്ല എന്ന് ജർമനി പ്രഖ്യാപിച്ചതായിരുന്നു അത്. നാറ്റോ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അവർ ബോയ്ക്കോട്ട് ചെയ്തത്. ഇത് മൂന്നാം ലോക മഹായുദ്ധ ആരംഭകാലത്തെ അപ്രതീക്ഷിത വഴിത്തിരിവുകളിലൊന്നായിരുന്നു.
എന്നാൽ ഒരാവേശത്തിനുണ്ടായ സംഭവങ്ങളേത്തുടർന്ന് അബദ്ധം മനസ്സിലായ റഷ്യയും, മറുവശത്ത് നാറ്റോയും തുടർ നടപടികളുമായി മുന്നോട്ട് പോയില്ല.
എന്നാൽ മേഖല, വലിയൊരു പൊട്ടിത്തെറിയ്ക്ക് മുൻപുള്ള നിഗൂഡമായ ശാന്തതയിൽ ആഴ്ന്നു കിടന്നു...
.
രണ്ടാമത്തെ സംഭവം:-
മേൽ പറഞ്ഞ സംഭവം നടന്ന്, രണ്ടാഴ്ച്ചയ്ക്ക് ശേഷം ഈസ്റ്റ് ചൈനാ കടലിലൂടെ പോകുകയായിരുന്ന ഒരു ജാപ്പനീസ് മിലിട്ടറി പട്രോളിങ്ങ് വാഹനത്തെ, ചൈനീസ് നേവി വെടി വെക്കുകയുണ്ടായി. ബോട്ട് മുങ്ങുകയും, അഞ്ച് ജാപ്പനീസ് സായുധ സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ഇത് ജപ്പാനും അമേരിക്കയ്ക്കും സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഇതോടെ ജാപ്പനീസ് സൈനികർ കൂടുതൽ പട്രോളിങ്ങ് ബോട്ടുകളുമായി തർക്ക പ്രദേശത്തേക്കിറങ്ങി. മറുപടിയായി ചൈന അവരുടെ മൂന്ന് പടക്കപ്പലുകൾ സമുദ്രാതിർത്തിയിൽ വിന്യസിച്ചു. ഈസ്റ്റ് ചൈനീസ് സമുദ്ര മേഖല ഇതോടെ ആശങ്കയിലായി.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് തായ്വാൻ, തെക്കൻ കൊറിയ എന്നിവർ സമുദ്രാതിർത്തിയിൽ സൈനീക അലർട്ട് പുറപ്പെടുവിച്ചു. അതേ സമയം ചൈനയ്ക്ക് മറുപടിയായി, യു.എസ്.എസ് ജോർജ്ജ് വാഷിങ്ഡൺ എന്ന അമേരിക്കൻ എയർക്രാഫ്റ്റ് കാരിയറും അഞ്ച് പടക്കപ്പലുകളും ജപ്പാന്റെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് തീരത്ത് നങ്കൂരമിട്ടു.
.
ഇതോടെ, ചൈനയ്ക്കെതിരേ അമേരിക്ക ഇറങ്ങിയാൽ തങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് ഉത്തര കൊറിയയുടെ ഏകാധിപതി പ്രഖ്യാപിച്ചു. ഒപ്പം ഉത്തര കൊറിയയിൽ വൻ സൈനീക വിന്യാസവും, ആയുധ അഭ്യാസ പ്രകടനങ്ങളും ഒരുങ്ങിയതും അതേ ദിവസം തന്നെയായിരുന്നു. ഇതോടെ ചൈനയ്ക്കും ഉത്തര കൊറിയയ്ക്കുമെതിരേ ഓസ്ട്രേലിയ അമേരിക്കയോട് യോജിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയും, തങ്ങളുടെ സൈനീകരോട് തയ്യാറായിരിക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2025 ജനുവരി 10-നായിരുന്നു അത്.
ഇതോടെ മേഖല പരിഭ്രാന്തിയിലായി...
.
മൂന്നാമത്തെ സംഭവം:-
പഞ്ചാബിലെ അമൃത്സറിനു മേലേക്ക് ഒരു പാക്ക് ചാര വിമാനം തകർന്നു വീഴുന്നത് 2025 ജനുവരി മാസം പത്താം തീയതി ആയിരുന്നു. ഇൻഡ്യൻ റഡാറുകളുടെ കണ്ണ് വെട്ടിച്ച് കടന്ന ചാര വിമാനം, തിരികെപ്പോകാനുള്ള ശ്രമത്തിനിടയിൽ തകരുകയായിരുന്നു എന്നത് ഇൻഡ്യൻ പ്രതിരോധ കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്നാൽ പാക്കിസ്ഥാൻ ഇത് നിഷേധിച്ചു. എന്നു മാത്രമല്ല, ദിശ തെറ്റിയ വിമാനത്തെ ഒരു മുന്നറിയിപ്പോ താക്കീതോ പോലും നൽകാതെ ഇൻഡ്യ വെടി വെച്ചിടുകയായിരുന്നു എന്ന് അവർ ആരോപിച്ചു. ഒപ്പം ഇൻഡോ പാക്ക് അതിർത്തികളിൽ പാക്കിസ്ഥാൻ വൻ പടയൊരുക്കം നടത്തുകയുണ്ടായി.
ഇതോടെ ആപത്ത് അടുത്തെത്തിയിരിക്കുന്നു എന്ന സംശയത്തിൽ ഇൻഡ്യ, പാക്ക്-ചൈനാ ബോർഡറുകളിൽ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു...
.
എന്നാൽ വിപത്ത് സംഭവിച്ചത് അവിടെയായിരുന്നില്ല. അഞ്ച് ദിവസത്തിനു ശേഷം ജനുവരി 15-ന് ഇൻഡ്യയെ ഞെട്ടിച്ചു കൊണ്ട് ഇൻഡ്യൻ മഹാ സമുദ്രത്തിൽ ഒരു ഞെട്ടിക്കുന്ന സംഭവം നടന്നു. ശ്രീലങ്കൻ നേവി ഇൻഡ്യൻ നേവിയ്ക്കെതിരേ വെടി വെക്കുകയുണ്ടായി എന്നതായിരുന്നു അത്. ആളപായം ഒന്നുമുണ്ടായില്ലെങ്കിലും പ്രകോപനപരമായ ഈ പുതിയ നടപടിയെ വഞ്ചനയായി ഇൻഡ്യ വിലയിരുത്തി. ഒപ്പം ഇൻഡ്യൻ മഹാ സമുദ്രത്തിൽ കൂടുതൽ കരുതലിനായി, ഇൻഡ്യ - നേവൽ പട്രോളിങ്ങ് ശക്തമാക്കി. ഇതിനെതിരേ മറുവശത്തെ നീക്കം അപ്രതീക്ഷിതവും ഇൻഡ്യയെ നടുക്കുന്നതുമായിരുന്നു. ശ്രീലങ്കയ്ക്കെതിരേ ഇൻഡ്യ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങൾ ഇൻഡ്യയെ ആക്രമിക്കും എന്ന ചൈനയുടെ പ്രഖ്യാപനമായിരുന്നു അത്.
ശ്രീലങ്കൻ തുറമുഖത്തും, കറാച്ചിയിലും, ജിബൂട്ടിയിലുമുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി, ഒരു ആക്രമണത്തിന് വട്ടം കൂട്ടുന്നു എന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തിന്റെ നാലതിരുകളിലും അലർട്ടാവാൻ സൈനീക വിഭാഗങ്ങൾക്ക് മുന്നറിയിപ്പ് കിട്ടി. 1962 ൽ ചൈന ചെയ്ത ചതിയേക്കാൾ നടുക്കുന്നതായിരുന്നു, ചിരകാല സുഹൃത്തുക്കളായിരുന്ന ശ്രീലങ്കയുടെ ഈ പിന്നിൽ നിന്നുള്ള കുത്ത്.
.
നാലാമത്തെ സംഭവം:-
വെസ്റ്റ് ബാങ്കിൽ ഉണ്ടായ ഒരു സംഘർഷത്തേ തുടർന്ന് ഇസ്രായേലും പലസ്ഥീനും തമ്മിൽ മൂർദ്ധന്യ വൈരത്തിലെത്തി നിൽക്കുകയായിരുന്നു. ഇതോടെ സൗദി, ജോർദാൻ, ഈജിപ്റ്റ് എന്നിവർ തുർക്കിയുമായി യോജിച്ച് ഇസ്രായേലിനെതിരേ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയുണ്ടായി. ഈ രാജ്യങ്ങൾ പാലസ്ഥീനെ പിന്തുണച്ച് ഇസ്രായേലിനെ ആക്രമിക്കാൻ കോപ്പു കൂട്ടി. 1948 ലെ അറബ് യുദ്ധത്തിനു ശേഷം വീണ്ടും ഇസ്രായേൽ-അറബ് യുദ്ധത്തിന് സമാനമായ ഒന്നിന് കളമൊരുങ്ങുകയായി.
.
സഖ്യങ്ങൾ
____________
A - അമേരിക്കൻ സഖ്യം:-
മേൽ പറഞ്ഞ ഈ നാലു സംഭവങ്ങളായിരുന്നു മൂന്നാം ലോക മഹായുദ്ധത്തിന് കാരണമായി ചരിത്രകാരൻമ്മാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മുൻ ലോക മഹായുദ്ധങ്ങൾക്ക് മുൻപുണ്ടായിരുന്നത് പോലെ സഖ്യങ്ങളോ സഖ്യ ഉടമ്പടികളോ പല രാജ്യങ്ങളും തമ്മിൽ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് നാറ്റോ സഖ്യം മാത്രമായിരുന്നു. (NATO - North Atlantic Treaty Organization) അമേരിക്ക, കാനഡ, മെക്സിക്കോ, ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, തുർക്കി, സ്പെയിൻ, ഇറ്റലി, ഹംഗറി എന്നി പ്രബലർ ഉൾപ്പെടെ 29 യൂറോപ്യൻ രാജ്യങ്ങൾ നാറ്റോ അംഗങ്ങളായിരുന്നു.
.
എന്നാൽ ഇതിൽ നിന്നാണ് ആയടുത്ത് ജർമനി തെറ്റിപ്പിരിഞ്ഞത്. ജർമനി; ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, ബോസ്നിയ, സെർബിയ തുടങ്ങിയ യൂറോപ്പിലെ നോൺ-നാറ്റോ അംഗങ്ങളുമായി ഒരു സഖ്യസന്ധി ഉടമ്പടി ചെയ്യുകയുണ്ടായി.
അമേരിക്കയെ ആശ്രയിച്ച് യൂറോപ്പിന് നില നിൽക്കാനാവില്ലെന്നും, യൂറോപ്പ് പ്രൊട്ടക്ഷന്റേയും+സെക്യൂരിറ്റിയുടേയും കാര്യത്തിൽ സ്വയം പര്യാപ്തരാകണമെന്നുമുള്ള മുൻ ജർമൻ ചാൻസലർ ആംഗല മെർക്കലിന്റേയും ജർമൻ താല്പര്യത്തിന്റേയും പരിണിത ഫലമായിരുന്നു ഈ പുതിയ സഖ്യം.
ഈ സഖ്യം സ്വതന്ത്ര യൂറോപ്യൻ സഖ്യം (Independent European Ally) എന്ന് അറിയപ്പെട്ടു. ഇതായിരുന്നു മൂന്നാം ലോക മഹായുദ്ധാരംഭത്തിലെ ആദ്യത്തെ സഖ്യം. ഇതൊരു ആരംഭം മാത്രമായിരുന്നു. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ അടുത്തടുത്ത് തന്നെ വീണ്ടും സൈനീക സഹകരണ സഖ്യങ്ങളുണ്ടായി. ഈ സംഭവത്തോടെ, കാലങ്ങളായി ഒരേ സഖ്യത്തിൽ തുടർന്നിരുന്നവർ തന്നെ വിരുദ്ധ ചേരികളിലാവുകയും, സഖ്യ സമവാക്യങ്ങൾ തെറ്റിപ്പിണയുകയും ചെയ്തു.
ഈ സ്വതന്ത്ര യൂറോപ്യൻ സഖ്യം, റഷ്യയോടായിരുന്നു ചായ്വ് പ്രകടിപ്പിച്ചിരുന്നത്...
.
B - മിഡിൽ ഈസ്റ്റ് സഖ്യം:-
മേൽ പറഞ്ഞ ഇസ്രായേൽ - അറബ് സംഘർഷത്തിൽ അമേരിക്കയും നാറ്റോയും ന്യൂട്രൽ നിലപാടായിരുന്നു കൈക്കൊണ്ടത്. ഇതോടെ ഇസ്രായേൽ ഒറ്റപ്പെടുന്ന നില വന്നു.
എന്നാൽ റഷ്യൻ ഗവണ്മെന്റ് ഇസ്രായേലിനെ സപ്പോർട്ട് ചെയ്ത് കൊണ്ട് മോസ്കോയിൽ ഒരു പ്രഖ്യാപനം നടത്തി. തങ്ങളുടെ സുഹൃദ് രാഷ്ട്രമായ ഇസ്രായേലിനെ സഹായിക്കാൻ തങ്ങൾ സന്നദ്ധരാണ് എന്നതായിരുന്നു അത്.
ഇതേ കാലത്ത് സിറിയ, ഇറാൻ, ഇറാഖ്, ഖത്തർ എന്നിവർ റഷ്യയുമായി സൗഹൃദത്തിലായിരുന്നു. ഒപ്പം മറ്റ് അറബ് രാജ്യങ്ങളും+അമേരിക്കയും തമ്മിലുള്ള ഗാഡമായ ബന്ധത്തിൽ അസ്വസ്ഥരുമായിരുന്നു. അമേരിക്കയ്ക്കെതിരേ ഇതിനകം ഇറാഖിൽ ജനവികാരമുയരുകയും ഗവണ്മെന്റ് പുതിയതും ശക്തവുമായ ഒരു അമേരിക്കൻ വിരുദ്ധ നിലപാടെടുക്കുകയും ചെയ്തിരുന്നു.
മാറിയ സാഹചര്യത്തിൽ ഈ നാലു രാജ്യങ്ങൾ അവരുടെ പാരമ്പര്യ ശത്രുവായ ഇസ്രായേലുമായി കൈ കോർക്കാൻ നിർബന്ധിതരായി. അങ്ങനെ റഷ്യൻ രക്ഷാധികാരത്തിൽ സിറിയ, ഇറാൻ, ഇറാഖ്, ഇസ്രായേൽ, ഖത്തർ എന്നിവർ ഒത്തു ചേർന്ന് ഒരു സഖ്യത്തിൽ പങ്കാളികളാവാൻ തീരുമാനമെടുത്തു. മിഡിൽ ഈസ്റ്റ് സഖ്യം എന്ന് ഇത് അറിയപ്പെട്ടു.
മിഡിൽ ഈസ്റ്റ് സഖ്യവും, റഷ്യൻ പക്ഷത്ത് നിലയുറപ്പിക്കുന്നതായിരുന്നു.
.
C - ചൈനീസ് സഖ്യം:-
ഇക്കാലത്ത് ഈസ്റ്റ് ചൈനാക്കടലിലെ സംഘർഷങ്ങളേ തുടർന്ന് ചൈനയും+ഉത്തര കൊറിയയും തമ്മിൽ ഒരു കൂട്ടായ്മ രൂപപ്പെട്ടിരുന്നു. ഈ കൂട്ടായ്മയെ, തങ്ങളുടെ വിമാനം ഇൻഡ്യയിൽ തകർന്നു വീണ സംഭവത്തേത്തുടർന്ന് പാക്കിസ്ഥാൻ മുൻ കൈ എടുത്ത് ഒരു സഖ്യമായി സൗത് ഏഷ്യയിലേക്കും വികസിപ്പിക്കുകയുണ്ടായി. പ്രത്യക്ഷത്തിൽ പേരുകളൊന്നും നൽകി സഖ്യം ഒപ്പ് വെച്ചില്ലെങ്കിലും, ഇൻഡ്യ ആക്രമിച്ചാൽ പാക്കിസ്ഥാനെ ചൈന സഹായിക്കും എന്ന ഉറപ്പായിരുന്നു പാക്കിസ്ഥാന് ആവശ്യം. ഫലത്തിൽ അദൃശ്യമായ ഒരു സഖ്യമായി ഇത് തെക്കൻ ഏഷ്യയ്ക്ക് മേലേ പുകമഞ്ഞു പോലെ കിടന്നു.
ഈ സഖ്യവും ചൈനീസ്-റഷ്യൻ സഹൃദത്തിന്റെ പേരിൽ റഷ്യൻ സഖ്യമായി തന്നെ വളർന്നുകൊണ്ടിരുന്നു.
.
രണ്ടു വലിയ സഖ്യങ്ങളായി പരിണമിക്കുന്നു
_______________________________________________
ഈ സഖ്യങ്ങളെല്ലാം യോജിച്ച് വലിയ സഖ്യങ്ങളായി രൂപാന്തരപ്പെട്ടു.
A. റഷ്യൻ നേതൃത്വത്തിലുള്ള സഖ്യം:-
മദ്ധ്യയൂറോപ്പിൽ പുതിയ സുരക്ഷാ സഖ്യം രൂപീകരിച്ച ജർമനിയ്ക്കും സഖ്യത്തിനുമെതിരേ യു എസും, യൂറോപ്യൻ യൂണിയനും ചേർന്ന് ഉപരോധങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. എന്നു മാത്രമല്ല തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ പാടില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സമ്മർദ്ധത്തിലായ ജർമനി അവരുടെ സഖ്യമായ സ്വതന്ത്ര പാശ്ചാത്യ സഖ്യത്തെ, റഷ്യ, ഇസ്രായേൽ, സിറിയ, ഇറാൻ, ഇറാഖ്, ഖത്തർ എന്നിവരുൾപ്പെട്ട മിഡിൽ ഈസ്റ്റ് സുരക്ഷാ സഖ്യവുമായി കൂട്ടിച്ചേർക്കാൻ നിർബന്ധിതരായി. ഇതേ സമയം ഈസ്റ്റ് ചൈനാ കടലിൽ ചൈനീസ്-ഉത്തര കൊറിയൻ സഖ്യവും ഈ സഖ്യത്തിൽ ലയിക്കുകയുണ്ടായി.
സ്വതന്ത്ര പാശ്ചാത്യ സഖ്യവും, മിഡിൽ ഈസ്റ്റ് സഖ്യവും, ചൈനീസ് സഖ്യവും ഒരു ചേരിയിൽ ഒറ്റക്കെട്ടായി റഷ്യൻ ലീഡർഷിപ്പിനു കീഴിൽ നിൽക്കാൻ തുടങ്ങി.
ലോകം ഈ സഖ്യത്തെ ഒന്നിച്ച് "റഷ്യൻ സഖ്യം" എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി.
.
B അമേരിക്കൻ-അറബ്-നാറ്റോ ശക്തികൾ:-
റഷ്യ തുർക്കിയിൽ വ്യോമാക്രമണം നടത്തിയതോടെ അമേരിക്ക - തുർക്കി, ബ്രിട്ടൺ, ഫ്രാൻസ് എന്നീ നാറ്റോ അംഗ രാജ്യങ്ങൾ റഷ്യയ്ക്കെതിരേ മിഡിൽ ഈസ്റ്റിൽ യുദ്ധമുഖം തുറന്ന കാലമായിരുന്നല്ലോ അത്. ആ സന്ദർഭത്തിലായിരുന്നു ഇസ്രായേലും സിറിയയും ഇറാഖ്-ഇറാനും ചേർന്ന് റഷ്യയുമായി യോജിച്ച് സഖ്യം ഉടലെടുത്തത്.
അമേരിക്കൻ പക്ഷത്തായിരുന്ന സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ഇതോടെ ഭയപ്പാടിലായി. അവർ സുരക്ഷാ ഭീതി കണക്കിലെടുത്ത് അമേരിക്കയും നാറ്റോയുമായി സഖ്യ ഉടമ്പടി ഒപ്പ് വച്ചു. ഇറാൻ-ഇറാഖ്-സിറിയ-ഖത്തർ എന്നീ രാജ്യങ്ങൾ ഒഴികെയുള്ള അറബ് രാജ്യങ്ങളായ കുവൈറ്റ്, സൗദി, യു. എ. ഇ., ഒമൻ, യെമൻ, ഈജിപ്റ്റ്, പലസ്ഥീൻ തുടങ്ങിയ പ്രമുഖരെല്ലാം ഈ സഖ്യത്തിൽ അണി ചേർന്നു.
നാറ്റോയും അറബ് രാജ്യങ്ങളും ഒന്നു ചേർന്ന ഈ സഖ്യം അമേരിക്കൻ-അറബ്-നാറ്റോ ശക്തികൾ എന്ന ഒറ്റ പേരിൽ അറിയപ്പെട്ടു.
.
യുദ്ധത്തിനു മുന്നോടിയായുള്ള ചില ഇൻഡ്യൻ അനുരഞ്ചനങ്ങൾ
___________________________
ലോകം യുദ്ധഭീതിയിലാഴവേ ഇൻഡ്യൻ വിദേശകാര്യ നയതന്ത്രജ്ഞൻമ്മാർ റഷ്യയിലും അമേരിക്കയിലുമായി തിരക്കിട്ട ചർച്ചകളായിരുന്നു. അമേരിക്കയുമായി സഖ്യം ഒപ്പ് വെക്കാൻ
അവർ ഇൻഡ്യയോട് ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ സഹായം ലഭിക്കൂ എന്ന് അവർ ഒരു ഉദാരത മുന്നോട്ട് വെച്ചു. ഇൻഡ്യയെ സംബന്ധിച്ച് അത് വലിയ ഭവിഷ്യത്ത് ഉളവാക്കാൻ പോകുന്ന ഒന്നായിരുന്നു.
.
അമേരിക്കൻ-നാറ്റോ സഖ്യത്തിൽ അണി ചേർന്നാൽ, മറുഭാഗത്ത് റഷ്യ എതിരാളിയായി വരും. നാളുകളായുള്ള സൗഹൃദം തകരും. റഷ്യൻ ആയുധങ്ങളാണ് കാലങ്ങളായി ഇൻഡ്യൻ സേന ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ആ ആയുധങ്ങളുടെ വരവ് നിലയ്ക്കും. പെട്ടന്നൊരു ദിവസം കൊണ്ട് അമേരിക്കയുടേയോ, ബ്രിട്ടന്റേയോ ആയുധങ്ങൾ ഇൻഡ്യൻ സേനയ്ക്ക് എളുപ്പം വഴങ്ങണമെന്നുമില്ല. ഒപ്പം, തുറക്കപ്പെട്ടു കഴിഞ്ഞ പല യുദ്ധമുഖങ്ങളിൽ അമേരിക്കയ്ക്കൊപ്പം നിന്ന് അവരെ സഹായിക്കേണ്ടി വരും. ഇത്രയും നീണ്ട കാലം, പല ഭൂഖണ്ടങ്ങളിൽ ഒരേ സമയം യുദ്ധം ചെയ്യാനുള്ള ശേഷി തങ്ങൾക്കില്ല. ഇങ്ങനെ പല കാരണങ്ങളാൽ ഇൻഡ്യ ആ സഖ്യ ഉടമ്പടി നിരസിച്ചു. പകരം ഒന്നു മാത്രം അഭ്യർത്ഥിച്ചു. തങ്ങൾ അമേരിക്കക്കെതിരേ ഒരു സഖ്യത്തിനൊപ്പവും കൈ കോർക്കില്ല.പകരം തങ്ങളുടെ ശത്രുവിനൊപ്പം അമേരിക്ക കൂട്ടു ചേരാൻ പാടില്ല എന്ന ഒരു ഉറപ്പ് വേണം. ഈ അഭ്യർത്ഥന അവർ മാനിച്ചു.
.
അതേ സമയം റഷ്യയുമായുള്ള ചർച്ചകളിൽ അവർ ആവശ്യപ്പെട്ടതും, പറഞ്ഞതും ഇത്ര മാത്രമായിരുന്നു. റഷ്യ ഇല്ലാതാകും വരെ ആയുധങ്ങളിൽ ഒരു ഭാഗം ഇൻഡ്യയ്ക്ക് നൽകിയിരിക്കും. ചൈനയ്ക്കൊപ്പമോ മറ്റേതെങ്കിലും രാജ്യത്തിനൊപ്പമോ നിന്ന് റഷ്യ ഇൻഡ്യയെ ഒരിക്കലും ആക്രമിക്കില്ല. സൗഹൃദത്തിൽ ചതിവ് കാട്ടുന്നവരല്ല റഷ്യ. എന്നാൽ റഷ്യയ്ക്ക് ചൈനയുമായും ബന്ധമുള്ളതിനാൽ, യുദ്ധത്തിൽ ഇൻഡ്യയെ നേരിട്ട് സഹായിക്കുകയും ചെയ്യില്ല. അതിനു പകരം ഒരു കാരണവശാലും റഷ്യയുടെ ശത്രുക്കൾക്കൊപ്പം ചേർന്ന് ഇൻഡ്യ റഷ്യയ്ക്കെതിരേ കളത്തിലിറങ്ങാൻ പാടില്ല. ഇതായിരുന്നു റഷ്യൻ നിബന്ധന.
ഈ നിലപാട് ഇൻഡ്യയ്ക്ക് സർവാത്മനാ സ്വാഗതാർഹമായിരുന്നു. 80 വർഷങ്ങളായുള്ള വലിയ രണ്ട് സുഹൃദ് രാഷ്ട്രങ്ങളുടെ വികാര നിർഭരമായ ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്.
.
എന്നാൽ ഇതേ സമയം ചൈനയും റഷ്യയുമായി സഖ്യ ഉടമ്പടി ഒപ്പു വെച്ചു. ആ ഉടമ്പടി ഒപ്പു വെക്കുമ്പോൾ റഷ്യൻ പ്രസിഡന്റ്, ചൈനീസ് പ്രസിഡന്റിനോട് ഇത്രയുമേ പറഞ്ഞുള്ളൂ. ശത്രുക്കൾക്കെതിരേ നമ്മൾ സഖ്യമായി ഒരുമിച്ച് നിൽക്കും. പക്ഷേ ഒരാളൊഴികെ. ഇൻഡ്യ. ഇൻഡ്യയ്ക്കെതിരേ ഞങ്ങൾ ഒരു വഞ്ചനയും നടത്തില്ല. അവരുമായുള്ള യുദ്ധം നിങ്ങൾ രണ്ടുപേരുടെ മാത്രം പ്രശ്നമാണ്. നിങ്ങൾ രണ്ടു സുഹൃത്തുക്കളും റഷ്യൻ ഫെഡറേഷന് ഒരേപോലെ വിലപ്പെട്ടവരാണ്...
.
യുദ്ധം
______________
ഇങ്ങനെ യുദ്ധമുഖം തയ്യാറായി. കളിക്കാരും.
ഗെയിം സ്റ്റാർട്ട് ചെയ്യാനായി ഭൂമുഖത്തെ പ്രബല ശക്തികൾ അവരുടെ ആവനാഴിയിലുള്ള ഏറ്റവും വിനാശകരങ്ങളായ ആയുധങ്ങളുമായി മുഖാമുഖം വന്ന് വാം അപ്പ് ചെയ്യാൻ ആരംഭിച്ചു.
വെസ്റ്റേൺ യൂറോപ്പ് മുതൽ നോർത്ത് അമേരിക്ക വരെ.
ഈസ്റ്റേൺ യൂറോപ്പ് മുതൽ ഓഷ്യാനിയ വരെ.
പസഫിക് ഓഷ്യൻ മുതൽ ഈസ്റ്റ് ചൈനാ കടൽ വരെ.
ആർട്ടിക് ഓഷ്യൻ മുതൽ ഇൻഡ്യൻ ഓഷ്യൻ വരെ.
പടിഞ്ഞാറ് അലാസ്ക - യു. എസ്.-കാനഡ-മെക്സിക്കോ എന്നിവരുൾപ്പെടുന്ന വടക്കേ അമേരിക്കൻ ഭൂഖണ്ടം മുതൽ, യൂറോപ്പ്-ഏഷ്യ എന്നിവയിലൂടെ കിഴക്ക് ജപ്പാൻ വരെ കളിക്കളം പടർന്നു കിടന്നു.
നോർത്ത് അമേരിക്ക, നോർത്ത് വെസ്റ്റ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സൗത് സെൻട്രൽ ഏഷ്യ, സൗത് ഈസ്റ്റ് ഏഷ്യ തുടങ്ങി കരയായ കരയും, കടലായ കടലും ആ ഫൈനൽ ഗെയിമിന് പ്ലേ ഗ്രൗണ്ട് ആയി മാറി.
___________________
2025 സെപ്ടംബർ 1-ന് മൂന്നാം ലോക മഹായുദ്ധത്തിന്റെ ആദ്യ വെടി പൊട്ടി. പിന്നീട് അഞ്ച് മാസത്തോളം നടന്നത് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വിനാശകരവും, മനുഷ്യ സങ്കൽപ്പങ്ങൾക്കതീതമാം വിധം ഭീകരവുമായ, ഒരു മഹായുദ്ധമായിരുന്നു. അലാസ്ക മുതൽ മഗഡാൻ വരെ, അറ്റ്ലാന്റിക് ഓഷ്യൻ മുതൽ ഈസ്റ്റ് സൈബീരിയൻ കടൽ വരെ ലോകം മുഴുവനും പടർന്ന സംഭ്രമാത്മകമായ ഒരു യുദ്ധം...
.

(തുടരും)
.
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്കുക:- 
https://padaarblog.blogspot.in/2018/04/blog-post_54.html