ഗ്രെയ്സ്മേരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗ്രെയ്സ്മേരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

മാത്തുക്കുട്ടി ചരിതം: ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ഫെയ്സ്

മാത്തുക്കുട്ടിയുടെ മുഖത്തു നോക്കി ഗ്രെയ്സ്മേരി വീണ്ടും ഒരു ആട്ട് ആട്ടി. എന്നിട്ട്‌ പല്ലു കടിച്ച്‌ ഇത്രയും
കൂടി പറഞ്ഞു - "ഇഡിയറ്റ്‌!!! "
മാത്തുക്കുട്ടിയുടെ ഗ്യാസുപൂട്ടിയ നിമിഷമായിരുന്നു അത്.
ഗ്രെയ്സ്മേരി ചവിട്ടിതുള്ളി പോകവേ ഭൂമിയും, പാതാളവും മേലുകീഴ് മറിഞ്ഞ്
അവന്റെ കണ്ണില്‍ ഇരുട്ടു കയറി... അവന്‍ വിവശതയോടെ എന്തിനോ വേണ്ടി തിരഞ്ഞു...
പെട്ടന്ന് സംഭവിച്ചതെല്ലാം കണ്ടുകൊണ്ട് മറഞ്ഞു നില്‍ക്കുകയായിരുന്ന അവന്റെ കൂട്ടുകാരന്‍ വര്‍ഗീസ്‌ ഓടിപ്പാഞ്ഞെത്തി, ഒരു ചൈനീ കൈനി എടുത്ത് മാത്തുക്കുട്ടിക്ക് നല്‍കി.
അവനത്‌ ആര്‍ത്തിയോടെ വായിലിട്ട് ഇങ്ങനെ പറഞ്ഞു.- " സിഗര്‍റ്റ് എഡ് ഡേയ്... "
ഇനിയൊരു ഫ്ലാഷ് ബാക്കാണ്‌.
(ഇപ്പോള്‍ നടന്ന ഈ സംഭവത്തിന്റെ കാര്യകാരണങ്ങളിലേക്ക് എത്തും മുന്‍പ്‌ അതിലേക്ക്
നയിച്ച മാത്തുക്കുട്ടിയുടെ പ്രണയ കഥയിലേക്കും നമുക്ക് പോകാം)

മാര്‍ത്തമറിയം കോളേജില്‍ ചേര്‍ന്ന കാലം തൊട്ടേ മാത്തുക്കുട്ടി ഡീസന്റ് ആണ്‌ .
പ്രേമിക്കണമെന്ന യാതൊരുവിധ ഉദ്ദേശവുമായിട്ടല്ല മാത്തുക്കുട്ടി കോളേജില്‍ ചേര്‍ന്നത്.
(അല്ലെന്കില്‍ തന്നെ സിഗരറ്റ്‌ വലിക്കാനും, വെള്ളമടിക്കാനും മര്യാദയ്ക്ക് നേരം കിട്ടുന്നില്ല.അന്നേരമാ പ്രേമം!) പെണ്‍പിള്ളേരുടെ മുഖത്തു പോലും അവന്‍ നോക്കാറില്ല.
എന്നുകരുതി ബാക്കിയുള്ള ഭാഗങ്ങള്‍ അവന്‍ നോക്കാതെ വിട്ടിരുന്നതുമില്ല.
അത്തരം ഒരു കണ്ട്രിപ്പരുവത്തില്‍ പൊയ്ക്കൊണ്ടിരുന്ന മാത്തുക്കുട്ടി പൊടുന്നനെയാണ്‌
പ്രേമം എന്ന വാരിക്കുഴിയില്‍ വീണുപോയത്.

കഥാനായിക കൈത അവറാന്‍ മകള്‍ മിനിമോള്‍ എന്ന ഗ്രെയ്സ്മേരി!

ക്ലാസ്സിലെ സുന്ദരിയായിരുന്നു ഗ്രെയ്സ്. അവള്‍ എല്ലാം തികഞ്ഞവള്‍ ആയിരുന്നില്ലെന്കിലും, ചിലതൊക്കെ തികഞ്ഞവള്‍ തന്നെയായിരുന്നു! എന്നുമാത്രമല്ല ചിലതൊക്കെ അവള്‍ക്ക് അല്‍പ്പം കൂടുതല്‍ ഉണ്ടായിരുന്നില്ലേ എന്നും സംശയമുണ്ട്.
അതില്‍ പല്ലിന്റെ കാര്യമാണ് എടുത്തു പറയേണ്ടത്. (കോന്ത്രപ്പല്ലുള്‍പ്പെടെ അവള്‍ക്ക് 33 പല്ലുണ്ടായിരുന്നു.)

സത്യമായും ഈ ഗ്രെയ്സ്മേരി എന്നുപറയുന്ന കൂതറയെ
മാത്തുക്കുട്ടി ശ്രദ്ധിച്ചിരുന്നതേയില്ല എന്നതാണ്‌ വാസ്തവം. അവളെയെന്നല്ല, ഒരവളുമ്മാരേം
ശ്രദ്ധിക്കുന്ന കൂട്ടത്തിലല്ലാരുന്നു ഡീസന്റായ മാത്തുക്കുട്ടി.
ആകെപ്പാടെ ഒന്നു ശ്രദ്ധ വച്ചിരുന്നത് മലയാളം പഠിപ്പിക്കാന്‍ എത്തുന്ന ആനി ടീച്ചറിനെയാണ്.
ചെറുപ്പക്കാരിയും സുന്ദരിയുമായ ഒരു ടീച്ചറെ ഏത് വിദ്യാര്‍ത്ഥിയും ഒന്ന് ശ്രദ്ധിച്ചെന്നൊക്കെയിരിക്കും.
അതിനിപ്പോ ആരെയും കുറ്റം പറയാന്‍ പറ്റുകേല! മാത്തുക്കുട്ടി ക്ലാസ്സില്‍ വരുന്നതു തന്നെ
ആനി ടീച്ചറെ കാണാനും, പിന്നെ ക്ളാസ് കട്ടു ചെയ്യാനും വേണ്ടി മാത്രമായിരുന്നു.
അങ്ങനെ ഒരുവക അലമ്പും അങ്ങേയറ്റത്തെ ഫ്രോഡു പരുപാടികളും ഒക്കെയായി പൊയ്ക്കൊണ്ടിരുന്ന കാലത്താണ്‌ മാത്തുക്കുട്ടി ഒരു സ്വയം പ്രഖ്യാപിത കാമുകനായി
കൂട്ടുകാര്‍ക്കിടയില്‍ സ്ഥാനാരോഹണം ചെയ്തത്.

ഇരുപത്തൊന്നു പെണ്‍കുട്ടികളുള്ള ആ ക്ലാസ്സില്‍ ഗ്രെയ്സ്മേരിയോട്‌ മാത്രം
പ്രേമം തോന്നാന്‍ കാരണം, മുന്‍പ് ഒരിക്കല്‍ നടന്ന ഒരു നോട്ടപ്പിശക്
കാരണമായിരുന്നു! ഒരിയ്‌ക്കല്‍ പതിവുപോലെ അലക്ഷ്യമായി ക്ലാസ്സില്‍ ഇരുന്ന മാത്തുക്കുട്ടി അറിയാതെ ഒന്നു തിരിഞ്ഞു നോക്കി. അന്നേരമാണ് തന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്ന ഗ്രെയ്സ്മേരിയെ അവന്‍ കാണുന്നത്.
പരസ്പരം ഒട്ടൊരു നേരം കണ്ണുകള്‍ മാറ്റാത്ത അവസ്ഥയില്‍ നിന്നുപോയെങ്കിലും,
തന്റെ കണ്ണുകളെ അവന്‍ ഒരു എക്സ്പേര്‍ട്ട് ഡ്രൈവറെപ്പോലെ ബ്രേക്കിട്ട് വെട്ടിച്ചു മാറ്റിക്കളഞ്ഞു.
ഒരല്‍പ്പം കഴിഞ്ഞ് അവന്‍ വീണ്ടും പിന്നിലേക്ക് പാളിനോക്കി. അപ്പോഴും അവള്‍ അതേ നോട്ടം നോക്കിയിരിക്കുന്നു!
അന്നാദ്യമായി ബി.ടി. വഴുതന പോലെ ഒരു പെണ്‍മിഴി അവന്‍റെ മനസിനെ ഉലച്ചു.
മാത്തുക്കുട്ടിയുടെ മനസ്സ് പ്രകമ്പനങ്ങള്‍ കൊണ്ടു നിറഞ്ഞു.

ഉള്ളതു പറഞ്ഞാല്‍ അന്നതില്‍പ്പിന്നെ മാത്തുക്കുട്ടി മര്യാദക്ക് ഉറങ്ങിയിട്ടില്ല.
ഉറങ്ങാന്‍ കിടന്ന അവന്റെ ഹൃദയത്തെ ഗ്രെയ്സ്മേരിയുടെ കണ്ണുകള്‍ ഹാക്ക് ചെയ്യാന്‍ തുടങ്ങി.
അവന്‍റെ മനസില്‍ നിന്ന് ആനി ടീച്ചര്‍ എന്നെന്നേക്കുമായി ഡൈവോഴ്സ് ചെയ്യപ്പെടുകയും,
പകരം തല്‍ സ്ഥാനത്തേക്ക് ഗ്രെയ്സ്മേരി കുടിയിരിക്കപ്പെടുകയും ചെയ്തത് വളരെപ്പെട്ടന്നാണ്.
ഗ്രെയ്സ്മേരിയുടെ കോന്ത്രപ്പല്ലാല്‍ തന്റെ മാറത്ത് ഏറ്റുവാങ്ങേണ്ട ദന്തക്ഷതങ്ങളെ കിനാവു കണ്ട്‌
മാത്തുക്കുട്ടി രാത്രികള്‍ പകലുകളാക്കി.

അസയിന്‍മെന്‍്റ് വെക്കാത്തതിന് ക്ലാസ്സില്‍ നിന്നിറക്കി വിട്ടാല്‍പോലും, മാത്തുക്കുട്ടി
വീട്ടില്‍ പോകാതെ ക്ലാസ് അരികില്‍ തന്നെ ചുറ്റിപ്പറ്റി നിന്നു. മുന്‍പൊക്കെ അസയിന്‍മെന്‍്റ് വെക്കാത്തപ്പോള്‍ അസിന്‍റെ പടത്തിനും, ആസിയാന്‍ കരാറിനെതിരെയുള്ള സമരത്തിനും പോകുമായിരുന്ന മാത്തുക്കുട്ടിക്ക് വന്ന മാറ്റം അവന്റെ ഉറ്റ സുഹൃത്തായ വര്‍ഗീസിനെപ്പോലും അംബരപ്പിച്ചു. കാര്യങ്ങള്‍ അറിഞ്ഞതോടെ വര്‍ഗീസ്‌ അവന് ധൈര്യം പകര്‍ന്നു.

അങ്ങനെയാണ് മാത്തുക്കുട്ടി തന്റെ ഗാഡ ഗൂഡ പ്രണയം ഗ്രെയ്സ്മേരിയോട് പറയുവാന്‍
തീരുമാനിക്കുന്നത്. അതിനു വേണ്ടിയുള്ള ഗഹനമായ പദ്ദതികള്‍ ഇരുവരും ചേര്‍ന്നു
മെനഞ്ഞു. അത്യന്തം അപകടകരമായ പദ്ദതിയ്ക്ക് വര്‍ഗീസ് ഒരു പേരുമിട്ടു.
ഓപ്പറേഷന്‍ ലൌസ്മേരി.
പദ്ദതിയുടെ പേരു കേട്ട് മാത്തുക്കുട്ടി തന്റെ സുഹൃത്തിനെ അപ്രീഷിയേറ്റ്‌ ചെയ്തു.
- കൊള്ളാമെടാ... കൊള്ളാം. നീ ഇത്രേം ബുദ്ധിമാനാണെന്ന് ഞാന്‍ വിചാരിച്ചില്ല.
അതു കേട്ടപ്പോള്‍ വര്‍ഗീസിന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ പറഞ്ഞു.
- നന്ദിയുണ്ട് നന്ദിയുണ്ട്... എനിക്ക് ബുദ്ധിയുണ്ടെന്ന് നിനക്കെന്കിലും മനസിലായല്ലോ.
- അതിന് നീ കരയുന്നതെന്തിനാ?
മാത്തുക്കുട്ടി ചോദിച്ചു. അപ്പൊള്‍ വര്‍ഗീസ്‌ പറഞ്ഞു.
- ഇത്‌ സന്തോഷക്കണ്ണീരാടാ... സന്തോഷക്കണ്ണീര്‍.
- അതു ശരി. സന്തോഷത്തിനു വേണ്ടി ഇങ്ങനെ കരഞ്ഞാല്‍, നീ പിന്നെ സന്‍കടം
വരുമ്പോള്‍ എവിടുന്നെടുത്തിട്ട് കരയും?
അതോടെ സുഹൃത്ത് കരച്ചില്‍ നിര്‍ത്തി.
അങ്ങനെ അവര്‍ ഗ്രെയ്സ്മേരിയോട് പ്രണയം പറയുന്ന പദ്ദതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.
ലന്ചു ബ്രേക് സമയമാണ് പറ്റിയത്. അവള്‍ ഊണു കഴിഞ്ഞ് കൈ കഴുകാന്‍ പൈപ്പിന്‍
ചോട്ടിലേക്ക് വരുമ്പോള്‍ അവളോട് മാത്തുക്കുട്ടി തന്റെ ഹൃദയം തുറക്കുക.
പദ്ദതി സൂപ്പര്‍! ഇനി അതൊന്ന് നടന്നു കിട്ടിയാല്‍ മാത്രം മതി.
അന്നവര്‍ പിരിഞ്ഞു.

അങ്ങനെ അവര്‍ കാത്തുകാത്തിരുന്ന മുഹൂര്‍ത്തം വന്നു ചേര്‍ന്നു.
തദ്ദിവസം മാത്തുക്കുട്ടിയും, വര്‍ഗീസും ക്ലാസ്സ് കട്ട് ചെയ്തു ക്യാമ്പസിലെ ആകെയുണ്ടായിരുന്ന പൈപ്പുകളുടെ പരിസരത്ത് കാവലിരുന്നു.
ഉച്ചയായി. ഒരുമണിയായി. കോളേജില്‍ ലന്ചു ബ്രേക്കിന്റെ ബെല്ലടിച്ചു.
അതോടെ മാത്തുക്കുട്ടിയ്ക്ക് ടെന്‍ഷനായിത്തുടങ്ങി. അവന്റെ നെഞ്ച് പടപടാ എന്നിടിക്കാന്‍ തുടങ്ങി. ഇന്നത്തെ ഓപ്പറേഷന്‍ വേണ്ടെന്നു വെച്ചില്ലെങ്കില്‍ തനിക്ക് ഒരു
ഹാര്‍ട്ട് ഓപ്പറേഷന്‍ വേണ്ടിവരും എന്ന് മാത്തുക്കുട്ടിയ്ക്ക് തോന്നി. പക്ഷേ അവനത്
വര്‍ഗീസിനോടു പറഞ്ഞില്ല. നിശബ്ദമായി അവര്‍ക്കിടയില്‍ സമയം കടന്നു പോയി. പെട്ടന്ന് വര്‍ഗീസ്
പറഞ്ഞു
- ഗ്രെയ്സ്മേരി വരുന്നുണ്ട്. ഇനി ഞാന്‍ ഇവിടെ നിന്നാല്‍ ശരിയാവില്ല. ഞാന്‍ ദാ ആ പോസ്റ്റിന്റെ മറവില്‍ നില്‍ക്കാം. നീ ധൈര്യമായി കാര്യം അവതരിപ്പിച്ചോ. ഒന്നും പേടിക്കേണ്ട. മറുപടി
ഉടനേ വേണ്ട ആലോചിച്ചിട്ട് നാളെ തന്നാല്‍ മതി എന്നു പറയണം കേട്ടോ.
അതും പറഞ്ഞ് വര്‍ഗീസ് പെട്ടന്ന് തന്നെ മാറിക്കളഞ്ഞു.
മാത്തുക്കുട്ടി നോക്കുമ്പോള്‍ ഗ്രെയ്സ്മേരി ഒരു കറുപ്പ് നിറമുള്ള ചുരിദാര്‍ അണിഞ്ഞു നടന്നു വരികയാണ്.
ഈശ്വരാ...

അവള്‍ മാത്തുക്കുട്ടിയെ കണ്ടിട്ടും ഒട്ടും മൈന്‍ഡ് ചെയ്യാതെ പൈപ്പിന്‍ ചുവട്ടിലേക്ക് നടന്നു. മാത്തുക്കുട്ടിയ്ക്ക് ആകെപ്പാടെ ഒരു വിറയല്‍ അനുഭവപ്പെട്ടു. അവന്‍ പോസ്റ്റിന് മറഞ്ഞു നിന്ന്, തന്നെ
പാളിനോക്കുന്ന വര്‍ഗീസിനെ നോക്കി. വര്‍ഗീസ് അവനെ കണ്ണ്‌ കാണിച്ചു. പോയി പറ പോയി പറ എന്ന്.
മാത്തുക്കുട്ടി പതുക്കെ ഗ്രെയ്സ്മേരി നില്‍ക്കുന്ന പൈപ്പിന്‍ ചുവട്ടിലേക്ക് ചെന്നു. പക്ഷേ ഗ്രെയ്സ്മേരി പെട്ടന്നതാ ലേഡീസ് ബാത്ത് റൂം ലക്ഷ്യമാക്കി നടക്കുന്നു. ഒട്ടൊന്നമാന്തിച്ച മാത്തുക്കുട്ടിയും അവളുടെ പുറകേ നടന്നു. പിന്നില്‍ കാലടി ശബ്ദം കേട്ട് ഗ്രെയ്സ്മേരി ഒന്ന് തിരിഞ്ഞു നോക്കി. പിന്നില്‍ വളിച്ച ചിരിയുമായി നില്‍ക്കുന്ന മാത്തുക്കുട്ടിയെക്കണ്ടു അവള്‍ പെട്ടന്ന് തന്നെ നിന്നു.
- ഉം.. എന്താ?
- അത്... അത്... എനിക്ക് ഗ്രെയ്സ്മേരിയോട് ഒരു കാര്യം പറയാനുണ്ട്...
- പറഞ്ഞോളൂ
അവള്‍ ചുരിദാറിന്റെ ഷാളിന്റെ തലപ്പ് കൊണ്ട് മുഖം തുടച്ചു.
- അത്... ആരും കാണാതെ വേണം സംസാരിക്കാന്‍. അതാണ്...
- ഓഹോ. എന്കില്‍ അങ്ങോട്ട് പൊയ്ക്കോളൂ. ഞാനിതാ ബാത്രൂമില്‍ പോയിട്ട് ഇപ്പൊ
വന്നേക്കാം. ഓകേ?!
ബാത്രൂമിലോ?മാത്തുക്കുട്ടി ഒന്ന് മിഴിച്ചു. അന്നേരമാണ്‌ അവന് ഒരു ഐഡിയ തോന്നിയത്. ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് എന്നല്ലേ.
- എന്നാല്‍ ഞാനും വരട്ടെ ബാത്രൂമിലേക്ക്? അവിടെയാവുമ്പോള്‍ മറ്റാരും കാണുകയുമില്ല.
- ങേ
ഗ്രെയ്സ്മേരി ഞെട്ടിപ്പോയി. അപ്പൊള്‍ മാത്തുക്കുട്ടി വിറയലോടെ തുടര്‍ന്നു
- ഞാനും വന്നോട്ടെ ബാത്രൂമിലേക്ക്. ഇവിടെ വെച്ചാണെന്കില്‍ മറ്റ് സ്റ്റുഡന്റ്സ് ഒക്കെ
കണ്ടെന്നു വരും.
ഗ്രെയ്സ്മേരി വീണ്ടും ഞെട്ടി.
- മാത്തുക്കുട്ടി എന്തനാവശ്യമാണ് ഈ പറയുന്നത്?
- പ്ലീസ് എനിക്ക് പറഞ്ഞേ തീരൂ. അതു കൊണ്ടാ. ബാത്രൂമിലാവുമ്പോള്‍ എന്ത് കൊണ്ടും
സൗകര്യവുമാണ്‌
-
മാത്തുക്കുട്ടീ...
ഗ്രെയ്സ്മേരി ഒറ്റ അലര്‍ച്ചയായിരുന്നു. മാത്തുക്കുട്ടി കിടുങ്ങിപ്പോയി. മറഞ്ഞു നിന്ന് കാര്യങ്ങള്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന പദ്ദതി ഉപജ്ഞാതാവ് വര്‍ഗീസും ആ അലര്‍ച്ചയില്‍ കിടുങ്ങിപ്പോയി. കിടുങ്ങലില്‍
വര്‍ഗീസിന്റെ പാന്റിന്റെ ബെല്‍റ്റിലെ ബക്കിള് പൊട്ടി.
അതോടെ അവന്റെ വയറ്റില്‍ ഒരു എക്കിള് പൊട്ടി.

എന്താണ് സംഭവിയ്ക്കുന്നത് എന്ന്
മാത്തുക്കുട്ടിയ്ക്കു മനസിലായില്ല. ഗ്രെയ്സ്മേരി ഒന്ന് കറങ്ങുന്നത്‌ കണ്ടു. മാത്തുക്കുട്ടിയുടെ ചെകിട്ടത്ത് പട്ടേ എന്നൊരു അടി കിട്ടിയത് മാത്രം
മാത്തുക്കുട്ടിയറിഞ്ഞു. അവന്റെ കണ്ണില്‍ പൊന്നീച്ച പറന്നു. ചെവിയില്‍ കുഴല്‍കിണറു
കുഴിക്കുന്നതുപോലുള്ള ഒരു ശബ്ദമാണാദ്യം കേട്ടത്. പിന്നെയത് ദൂര്‍ദര്‍ശന്‍ ചാനല്‍
തടസ്സം കാണിക്കുമ്പോള്‍ കേള്‍ക്കാറുള്ള നീണ്ട വിസിലടി ശബ്ദമായി മാറി.
- ഭ! അലവലാതി... നീയെന്താ എന്നോട് പറഞ്ഞത്? നിന്റെ അമ്മയോട് പോയി പറയെടാ...
ഗ്രെയ്സ്മേരി അലറി.
അവള്‍ രണ്ടു നിമിഷം കോപം കൊണ്ട്‌ വിറച്ച് അവിടെത്തന്നെ നിന്നുപോയി. എന്നിട്ട്
മാത്തുക്കുട്ടിയുടെ മുഖത്തു നോക്കി ഗ്രെയ്സ്മേരി വീണ്ടും ഒരു ആട്ട് ആട്ടി. ഒപ്പം പല്ലു കടിച്ച്‌ ഇത്രയും കൂടി പറഞ്ഞു - "ഇഡിയറ്റ്‌!!! "
മാത്തുക്കുട്ടിയുടെ ആപ്പീസ് പൂട്ടിയ നിമിഷങ്ങളായിരുന്നു അത്.
തുടര്‍ന്ന് ഗ്രെയ്സ്മേരി കലിപ്പോടെ ചവിട്ടിത്തുള്ളി ക്ലാസ്സിലേക്ക് നടന്നു.
അവള്‍ നടന്നകലുമ്പോള്‍
മാത്തുക്കുട്ടി വിവശനായി അവിടെത്തന്നെ നിശ്ചലം നിന്നു.

ഗ്രെയ്സ്മേരി അകന്നകന്ന് മറയുമ്പോള്‍ ഫ്ലാഷ് ബാക്ക് തീരുകയാണ്. ഇപ്പോള്‍ നാം ആദ്യം വായിച്ച തല്‍സമയ ദ്രിശ്യത്തില്‍ എത്തി...
(ഇതെല്ലാം കണ്ടു നിന്ന വര്‍ഗീസ്‌ അന്നേരമാണ്‌ മാത്തുക്കുട്ടിയുടെ അരികിലേക്ക് ഓടിച്ചെല്ലുന്നത്.
അപ്പോഴാണു മാത്തുക്കുട്ടി പറഞ്ഞത് " സിഗര്‍റ്റ് എഡ് ഡേയ്... ")


Related Articles

തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2011

മാത്തുക്കുട്ടിയുടെ വാലന്‍റൈന്‍സ്ഡേ ടമാര്‍... പടാര്‍...

ഹലോ ഗ്രെയ്സ്മേരിയാണോ?
-അതേ ഗ്രെയ്സ്മേരിയാണ്‌!
ഇതാരാ?
ഞാന്‍ ഗ്രെയ്സ്മേരിയുടെ ക്ലാസ്മേറ്റ്
മാത്തുക്കുട്ടിയാണ്‌.
-മാത്തുക്കുട്ടിയ്ക്ക് എന്നാവേണം? എവിടുന്നാ എന്റെ നംബര് കിട്ടിയെ?
നംബരൊക്കെ ഞാനങ്ങ് പൊക്കി.
( വേണമെന്കില്‍ നിന്നേo പോക്കും! )
-എന്നതാ പറഞ്ഞെ വ്യക്തമായില്ലല്ലോ...?
വ്യക്തമാകാത്തത് റേഞ്ചില്ലാത്ത കൊണ്ടാ... ( മൊബൈലിനല്ല, നിനക്ക്. നിനക്ക്എന്റെത്രേം റേഞ്ചില്ല! )
-മൊബൈലിന്‌ ഇല്ലേലും എന്റെ അപ്പന്‌ നല്ലറേഞ്ചാ..!
ഗ്രെയ്സ്മേരീടപ്പന്‍ റേഞ്ചാപ്പീസറാണോ?
-എന്റെ അപ്പന്‌ റേഞ്ചാപ്പീസറാണോ, അല്ലയോ എന്നുള്ള കാര്യമവിടെ നിക്കട്ടെ, തനിക്കിപ്പം എന്നതാവേണ്ടേ?
ഞാനൊരു കാര്യം പറയാന്‍ വേണ്ടിയാ ഗ്രെയ്സ്മേരിയെ വിളിച്ചത്.
-എന്നാലതങ്ങ് പറഞ്ഞ്‌ തൊല!!!
ഗ്രെയ്സ്മേരിക്കറിയ്യോ ഇന്ന്‌ കാതലര്‍ ദിനമാണ്‌. വാലന്‍റൈന്‍സ് ഡേയ്...
-അതിനു ഞാന്‍ എന്നാവേണം? തല കുത്തിനിക്കണോ?
അതല്ല എനിക്കൊരു കാര്യം പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
-ന്നാപ്പറ!
അതിപ്പോ.., ഒരു തുടക്കം കിട്ടുന്നില്ല...
-ന്നാ വെച്ചേച്ചു പോ...
അല്ല ഞാന്‍ പറയാം... ഞാന്‍ പറയാം...
-എന്നാവേണേ പറഞ്ഞോ. പക്ഷേ പോളണ്ടിനെക്കുറിച്ച്‌ മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്!!!
ഗ്രെയ്സ്മേരിനല്ലോണം തമാശ പറയാറുണ്ട് അല്ലേ...
-തമാശ മാത്രമല്ല ചിലപ്പോ തരവഴീം പറഞ്ഞെന്നിരിക്കും.
ഈ സ്മാര്‍ട്ട്നസ് എനിക്കിഷ്ടപ്പെട്ടു.
-മാത്തുക്കുട്ടി പറയാന്‍ വന്ന കാര്യം പറഞ്ഞില്ല...?!
പറയാം. ഗ്രെയ്സ്മേരിക്ക് ഓര്‍മയുണ്ടോ എന്നെനിക്ക് ഓര്‍മയില്ല.
ഗ്രെയ്സ്മേരിയെ ഞാന്‍ ആദ്യമായി കാണുന്നത്, കോളേജിന്റെ പിന്നില്‍ ഞങ്ങള്‍ ആണുങ്ങള്‍ മൂത്രമൊഴിക്കാറുള്ളഇടവഴിയില്‍ വച്ചാണ്. അന്ന് ഗ്രെയ്സ്മേരി ആര്‍ട്സ്‌ ക്ലബ്ബ് സെക്രട്ടറി
ഷിജു കെ. കെയുമായി എന്തൊക്കെയോ പറഞ്ഞത് ചിരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ്‌ ഞാനങ്ങോട്ട്
ഓടി വരുന്നത്. എന്നെക്കണ്ട്‌ നിങ്ങള്‍ രണ്ടുപേരും പെട്ടന്ന് മാറിക്കളഞ്ഞു. അന്നൊരു വയലററു
ചുരിദാറായിരുന്നു ഗ്രെയ്സ്മേരി ഇട്ടിരുന്നത്. അന്നുമുതലാണ് ഗ്രെയ്സ്മേരിയെ ഞാന്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ അന്നുമുതല്‍ ഗ്രെയ്സ്മേരി എന്റെ മനസിലേക്ക് നുഴഞ്ഞു
കയറുകയായിരുന്നു എന്നതാണ് വാസ്തവം. അതിനു ശേഷം ഞാന്‍ മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല.
എപ്പോഴും ഗ്രെയ്സ്മേരിയെക്കുറിച്ചുള്ള വിചാരമേ എനിക്കുള്ളൂ. അതേ ഗ്രെയ്സ്മേരീ., ഗ്രെയ്സ്മേരിയെ എനിക്കിഷ്ടമാണ്. ഒരുപാടൊരുപാട് ഇഷ്ടമാണ്. എന്നെ ഇഷ്ടമാണെന്കില്‍ എന്നോട് ഇന്നു തന്നെ പറയണം. പ്ലീസ്. ഇന്നത്തെ ദിവസത്തേക്കാള്‍ നല്ലൊരു ദിവസം ഇനിയില്ലാത്തതുകൊണ്ടാണ് ഞാനിത് ഗ്രെയ്സ്മേരിയോട്പറയുന്നത്. പ്ളീസ് ഗ്രെയ്സ്മേരീ... അനുകൂലമായ ഒരു മറുപടി തന്നു അനുഗ്രഹിക്കണം!
-ഇതു പറയാനാണോ മാത്തുക്കുട്ടി ഇത്ര കഷ്ട്ടപ്പെട്ടു വിളിച്ചത്.
അതേ ഗ്രെയ്സ്മേരീ...
-എന്നാല്‍ കേട്ടോ, മാത്തുക്കുട്ടിയെ എനിക്ക് ഇഷ്ട്ടമല്ല. എന്നു മാത്രമല്ല, ഒരിക്കലും ഞാന്‍ ഇഷ്ട്ടപ്പെടാനും പോകുന്നില്ല എന്ന് താഴ്മയായി അറിയിച്ചു കൊള്ളട്ടെ!
അങ്ങനെ പറയരുത് പ്ലീസ്... എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ നിന്റെ
അപ്പനെ വന്നു കാണട്ടേ...
-ങ്ങാ ഹാ ! എന്കില്‍ എന്റെ അപ്പന്‍ നിന്നെ മടക്കും. കാരണം എന്റെ അപ്പന്‍ വെറും ബെഡക്കാ!
ഗ്രെയ്സ്മേരി തെറ്റിദ്ധരിച്ചു. ഞാന്‍ ഗ്രെയ്സ്മേരിയെയാണ് പ്രേമിക്കുന്നത്. ഗ്രെയ്സ്മേരിയുടെ
അപ്പനെയല്ലല്ലോ.
-നിങ്ങള്‍ എന്നാ ഒക്കെ പറഞ്ഞാലും എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല. നിങ്ങളെപ്പോലുള്ള ഒരു കുറ്റിച്ചൂലിനെ ഞാനെന്നല്ല, ഒരു പെമ്പിള്ളേരും ഇഷ്ട്ടപ്പെടുകേല.
കുറ്റിച്ചൂലോ? ഞാനോ? ഗ്രെയ്സ്മേരി എന്താണീ പറയുന്നെ? ഒരു പെണ്ണും ഇഷ്ട്ടപ്പെടാതിരിക്കാന്‍
മാത്രം യോഗ്യത കെട്ടവനാണ്‌ ഞാനെന്നു പറയാന്‍ ഗ്രെയ്സ്മേരിക്കെങ്ങനെ കഴിഞ്ഞു???
-അതേ. നിങ്ങള്‍ ഈ പ്രേമം കാമം തുടങ്ങിയ കാര്യങ്ങള്‍ പറയും മുമ്പ്‌ ആദ്യം കണ്ണാടിയില്‍ പോയി
മുഖമൊക്കെ ഒന്ന് നോക്കണം. അല്ലാതെ ചാടിക്കേറി പ്രേമിക്കാന്‍ നടക്കരുത്.
എന്റെ വീട്ടില്‍ കണ്ണാടിയില്ല. പകരം നാലു കന്നാലിയുണ്ട്. അതുമാത്രമേയുള്ളൂ!
-എന്നാല്‍ കന്നാലിയെ പ്രേമിക്ക്. അതിനാവുമ്പോ നിങ്ങളു ചേരും.
എന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ ഗ്രെയ്സ്മേരിയ്ക്ക് എങ്ങനെ കഴിയുന്നു?
-ഞാനാണോ ഈ സംസാരം ആരംഭിച്ചത്‌? അതു നിങ്ങള്‍തന്നെയായിരുന്നല്ലോ. അപ്പോള്‍ പിന്നെ
എന്റെ മറുപടി കേള്‍ക്കാനും നിങ്ങള്‍ ബാധിയസ്ഥനാണ്‌.
പ്രണയിക്കാന്‍ നല്ലൊരു മനസ് പോരേ ഗ്രെയ്സ്മേരീ... ?
-ആര്‍ക്കുവേണം മനസും കോപ്പ്മൊക്കെ. മിസ്റ്റര്‍ മാത്തുക്കുട്ടിക്ക് കാണാന്‍ കൊള്ളാവുന്ന ഒരു
മുഖമുണ്ടോ? ബാങ്ക്‌ ബാലന്‍സുണ്ടോ? നല്ലൊരു പേഴ്സണാലിറ്റിയെന്കിലുമുണ്ടോ? പോട്ടെ,
വെറുതെയെങ്കിലും ഒരു പെണ്ണിന്‍റെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്ന എന്തേലും "ഒരിത്" നിങ്ങള്‍ക്കുണ്ടോ?
എല്ലാ പെണ്‍പിള്ളേരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണോ പ്രേമിക്കപ്പെടാനുള്ള യോഗ്യത? ശരി
അതെനിക്കില്ല. പക്ഷേ മറ്റെന്തെല്ലാo യോഗ്യതകള്‍ എനിക്കുണ്ട്. അതെന്താ മനസിലാക്കാത്തെ?
-വേറെന്തു യോഗ്യത നിങ്ങള്‍ക്കുണ്ടെന്നാ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്ക് ജിമെയിലുണ്ടോ?
ജിമെയിലോ? അതെന്തോന്ന്‌?
-പോട്ടെ ഏതെങ്കിലുമൊരു ഇമെയിലുണ്ടോ?
എനിക്ക് ജിമെയിലുമില്ല ഇമെയിലുമില്ല പകരം എന്റെ മനസിലൊരു ഫീ മെയില്‍ ഉണ്ട്. അതു നീയാണ്, ഗ്രെയ്സ്മേരീ...!!!
-ഹ... ഹാ... സ്വന്തമായി ഒരു മെയില്‍ ഐഡി പോലുമില്ലാത്ത നിങ്ങളെ ഇനി എന്തു പറയാന്‍?
ഒരു ജല്‍സയുമില്ലാത്ത വെറും സല്‍സയാണു നിങ്ങള്‍! ഇമെയിലയ്ഡിയില്ലാത്ത
ഒറ്റയൊരു ചെററയെപ്പോലും പ്രേമിച്ചേക്കരുതെന്നാ എന്റെ മമ്മി എന്നോട് പറഞ്ഞേക്കുന്നത്.
ഇമെയിലയ്ഡിയില്ലാത്തവര്‍ വെറും ചെററകള്‍ ആണെന്ന് മനസിലാക്കി വെയ്ക്കാന്‍ മാത്രം നീയും നിന്റെ മമ്മിയും അത്രയ്ക്ക് അധഃപതിച്ചു പോയവരാണോ ഗ്രെയ്സ്മേരീ? അപ്പൊള്‍ ഞാനാണു മണ്ടന്‍!
ഇത്രയും ഇന്നസെന്റ് ആയ എന്നോട് ഇങ്ങനെ കണ്ണില് ചോരയില്ലാത സംസാരിക്കാന്‍ ഗ്രെയ്സ്മേരിയ്ക്ക്കഴിയുന്നല്ലോ എന്നാണെനിക്ക് അല്‍ഭുതം!
-നിങ്ങള്‍ ഇന്നസെന്റോ, ജഗതിയോ, സുരാജ് വെഞ്ഞാറമൂടോ, ആരുവേണേല്‍ ആയിക്കോളൂ.
എനിക്കത് പ്രശ്നമല്ല.
ഇതൊക്കെ കേട്ടിട്ട്‌ എനിക്ക് ആത്മഹത്യ ചെയ്യാനാണ്‌ തോന്നുന്നത്.
-എന്കില്‍ വേഗം പോയി ചെയ്തോളൂ. നാളെ കോളേജിന് ഒരവധി കിട്ടും.
എന്നെ ഒരു യോഗ്യതയും ഇല്ലാത്തവനായി നീ മാത്രമാണ് പരിഹസിച്ചത്. ഇങ്ങനെയുള്ള
ഒരുത്തിയെയാണല്ലോ ഞാന്‍ മനസില്‍ കൊണ്ടു നടന്നത് എന്നോര്‍ത്ത് എനിക്ക് എന്നോട് തന്നെ
അവജ്ഞ തോന്നുന്നു.
-എന്നെ സംബന്ധിച്ചിടത്തോളം മാത്തുക്കുട്ടി അയോഗ്യനാണ്‌. അയോഗ്യപ്പയലാണ്! അയോഗ്യ റാസ്ക്കലാണ്! അതിന് ഒരു കാലത്തും മാറ്റമുണ്ടാവില്ല മാത്തുക്കുട്ടി...
ഇനി മേലാല്‍ ഇത്തരം കേസുകെട്ടുമായി എന്റെ അടുക്കല്‍ വരരുത്. വന്നാല്‍ ഞാന്‍ സൈബര്‍
പോലീസില്‍ പരാതി കൊടുക്കും. തീര്‍ച്ച!

ഗ്രെയ്സ്മേരി ട്ടപ്പെന്നു മൊബൈല്‍ കട്ട് ചെയ്തു. എന്നിട്ട് സ്വിച്ച്ഓഫും!
മുഖത്ത് അടി കിട്ടിയ പോലെ മാത്തുക്കുട്ടി നിന്നുപോയി...!

വിപ്രലോലഫനായ മാത്തുക്കുട്ടിയ്ക്ക് മുന്‍പില്‍ അവന്റെ നീണ്ട പ്രണയവും, ഈ
വാലന്‍റൈന്‍സ് ഡേയും എല്ലാം ടമാര്‍... പടാര്‍...


Related Articles
ലെബനനിലെ ദേവതാരുക്കള്‍
ബോബന്‍ , ഫെമീനാ: ചില അവിഹിത സംഭാഷണങ്ങള്‍