തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?

വിക്കിപീഡിയയും, വിക്കിലീക്ക്സും വന്നതോടെ വിക്കിയെ ആര്‍ക്കും വേണ്ടാതായി. ഇന്‍സ്പെക്ടര്‍ ഗരുഡും, ഹവില്‍ദാര്‍ ബല്‍ബീറുമെല്ലാം വായനക്കാരോട് പണ്ടേ സുല്ല് പറഞ്ഞതാണ്.ഡിങ്കനു പണ്ടേപ്പോലെ ഫാന്‍സില്ല...

പറഞ്ഞു വന്നത് എന്റെയൊക്കെ കുട്ടിക്കാലത്തെ (വായനക്കാരുടെ പ്രായം അനുസരിച്ച് നമ്മുടെയൊക്കെ എന്നും വിവക്ഷിക്കാം. ) പ്രീയ കൂട്ടുകാരായിരുന്ന, കഥ പുസ്തകങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ്. ബാല്യകാലത്തിന്റെ ഗൃഹാതുരതയ്ക്ക് മേല്‍
ഓര്‍മകളായി എത്തുന്ന ഫാന്റസിക്കഥാപാത്രങ്ങള്‍. അന്നൊക്കെ എത്രയെത്ര കഥ പുസ്തകങ്ങളായിരുന്നു. ബാലരമ, പൂമ്പാറ്റ, ബാലമംഗളം, അമ്പിളിമാമന്‍, തേനരുവി, മലര്‍വാടി, ഉണ്ണിക്കുട്ടന്‍ , ബാബുസാലി, റ്റോംസ് മാഗസിന്‍ , കുട്ടികളുടെ ദീപിക,
യുറേക്കാ, മുത്തശ്ശി, പാതി വഴിയില്‍ എത്തിയ ബാലഭൂമി, ഒപ്പം അമര്‍ചിത്രകഥകള്‍, അസംഖ്യം സചിത്ര കഥകള്‍ അങ്ങനെ അങ്ങനെ...

നമ്പോലനും, വൈദ്യരും, ശുപ്പാണ്ടിയും, ഡിറ്റക്ടീവ് വിക്രമും, നസിറുദ്ദീന്‍ ഹോജയും എത്ര
ഹരമായിരുന്നു അന്ന്. പപ്പൂസ്, എതിരാളിക്കൊരു പോരാളിയായിരുന്ന ഡിങ്കന്‍ , കൌശലക്കാരനായ കലൂലൂ മുയല്‍, കാലിയ, മന്ത്രിയുടെ തന്ത്രങ്ങളിലെ ചതിയനായ മന്ത്രിയും, ഭോജ രാജാവും, കപീഷ്, വേട്ടക്കാരന്‍ ദോപ്പയ്യ, ലൊട്ടുലൊടുക്ക് - ഗുല്‍ഗുലുമാല്‍,
വാംബാ എന്ന റോബോട്ട്, തവളയുടെ രൂപമുള്ള അന്യഗ്രഹ ജീവിയായ വിക്കി, സീമാന്‍ ,
വീരോ... എണ്ണമറ്റ കോമിക് കഥാപാത്രങ്ങള്‍. കുഞ്ഞു നാളുകളിലെ യഥാര്‍ത്ഥ ഹീറോകള്‍
അവരൊക്കെയായിരുന്നു.

അന്ന് ഏറ്റവുമധികം ജനപ്രിയമായ ബാല മാസികകള്‍ ബാലരമയും, പൂമ്പാറ്റയും ആയിരുന്നു. ഇവയില്‍ ഏതിന്റെയെന്കിലും ഒരു ലക്കം കയ്യില്‍ കിട്ടാതെപോയാല്‍ അത് ഒരു വലിയ നഷ്ടം സംഭവിച്ചത് പോലെയായിരുന്നു അന്നൊക്കെ.
അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ തന്നെ വിനിമയം ചെയ്യുന്ന ബാര്‍ട്ടര്‍ സമ്പ്രദായമൊക്കെ നിലനിന്നിരുന്നു. കൂട്ടുകാരന്‍ വായിക്കാത്ത അഞ്ജു കഥ പുസ്‌തകങ്ങള്‍ അവന് കൊടുത്തിട്ട്, നമ്മള്‍ വായിക്കാത്ത അഞ്ജു എണ്ണം തിരികെ വാങ്ങുക. നമ്മുടെ കയ്യിലും,
അവന്റെ കയ്യിലും ഉള്ള കഥ പുസ്‌തകങ്ങളുടെ സംഖ്യയുടെ അടിസ്ഥാനത്തില്‍ പുസ്‌തകങ്ങളുടെ കണക്ക് കൂടുകയോ കുറയുകയോ ചെയ്യാം.

ബോബനും മോളിയും അക്കാലത്ത് എല്ലാവരുടെയും പ്രീയങ്കരരായിരുന്നു. റ്റോംസ് ചിരിപ്പിച്ച ബാല്യം ഇന്നും ഓര്‍മകളില്‍ നിറയുന്നു. അതുപോലെ തന്നെ പല കുട്ടികള്‍ക്കും അന്നൊക്കെബാലരമയിലെ മായാവി വല്യ ഹരമായിരുന്നു. ഞാന്‍ ലുട്ടാപ്പിയുടെ ആരാധകന്‍ ആയതു കൊണ്ട് മായാവിയോട് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു. വാലു ചുരുട്ടി
ശത്രുക്കളെ കബളിപ്പിക്കുന്ന കപീഷ്, കപീഷിന്റെ പൂമ്പാറ്റയിലെ എതിരാളി കിഷ്ക്കു തുടങ്ങിയവരൊക്കെ അല്‍ഭുത കഥാപാത്രങ്ങള്‍ ആയിരുന്നു. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍
ഉണ്ടെന്നു തന്നെ അന്ന് വിശ്വസിച്ചിരിന്നു. ജിംഡാന്‍ സിംഹവും, പിപ്പിക്കുരങ്ങനും, ബബൂണ്‍
അമ്മാവനും, സംഖര്‍ഷം തരുന്ന സാഹസ കഥാപാത്രങ്ങള്‍ ആയിരുന്നു

അക്കാലത്ത് ബാലരമയിലും, പൂമ്പാറ്റയിലും ബാല നോവലുകള്‍ എഴുതിയിരുന്നത് സി. രാധാകൃഷ്‌ണന്‍, കെ. ബാബു എന്നിവരായിരുന്നു. ശാസ്ത്രവും, സാഹസികതയും, മിത്തും കൈകോര്‍ക്കുന്ന ഗുണപാഠങ്ങള്‍ ഏറെയുള്ള നോവലുകളാണ്‌ അവര്‍ എഴുതിയത്.
കാര്‍ട്ടൂണിസ്റ്റ്‌ വേണു വര കൊണ്ട് ചിരിപ്പിച്ചു. ചലോ ചപ്പല്‍സ്, തല മാറട്ടെ , ജംബനും തുമ്പനും... ഒരു കാലത്തിന്റെ ചിന്തകള്‍ വേണു വരയിലൂടെ പകര്‍ന്നു നല്‍കി.
ഇടക്കാലത്ത് ബോബനും മോളിക്കും അപരന്മാര്‍ ആയി ബോണിയും സോണിയും, ബോബി സോമി, തുടങ്ങിയ കോമിക്സ്കളും ഇറങ്ങിയിരുന്നു. പക്ഷേ ബോബനേയും മോളിയെയും തോല്‍പ്പിക്കാന്‍ കഴിയാത്തത് കൊണ്ടാവാം അവര്‍ പിന്നെ അപ്രത്യക്ഷമായി.

നാടോടിക്കഥകളും, പുരാണകഥകളും, മറ്റും ഞങ്ങള്‍ക്കു സമ്മാനിച്ചിരുന്നത് അമര്‍ചിത്രകഥകളും, അമൃത് ചിത്രകഥകളുമായിരുന്നു. ഇവയിലൂടെയൊക്കെ
കുട്ടിക്കാലത്ത് ലഭിച്ച അറിവുകളും ഗുണപാഠങ്ങളും ഇന്നും
ഞങ്ങളെയൊക്കെ നന്മയുള്ളവരായി നിലനിര്‍ത്തുന്നു എന്നു തോന്നുന്നു.
കഥ പുസ്തക വായനാശീലം ഏതു പ്രായത്തിലാണോ നിര്‍ത്തിക്കളഞ്ഞത്?
യവ്വനത്തിന്റെ ആരംഭത്തിലാവണം.

എന്നാലിപ്പോള്‍
കഥ പുസ്തകങ്ങള്‍ ഇന്നത്തെ
കുട്ടികള്‍ക്ക് വേണ്ട എന്നായിട്ടുണ്ട്. മൊബൈലും, ഇന്റര്‍നെറ്റും കൈവെള്ളയില്‍
കൊണ്ടു നടക്കുന്ന കുട്ടികള്‍ക്കെവിടെ വായിക്കാന്‍ സമയം?
കഥകള്‍ വായിക്കാതെ വളരുന്ന കുട്ടികള്‍ സ്വയം നിഷേധിക്കുന്നത് അറിവിന്റെയും,
നന്മയുടേയും വലിയൊരു ഗുരു സന്നിധിയാണ്‌. ഇന്ന് എല്ലാവര്‍ക്കും വേണ്ടത് ഗെയിം ആണ്. ഗെയിമില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയും, ശത്രുക്കളെ വെടിവെച്ച് ഇടുകയും ചെയ്യുന്ന കുട്ടികള്‍ ,
എന്തിനേയും കീഴ്പ്പെടുത്താനാണ് പഠിക്കുന്നത്. പിന്നീട് വളര്‍ന്നു വരുമ്പോള്‍ ജീവിതത്തിലും ഒന്നാമത് ആകാന്‍ വേണ്ടിയുള്ള കീഴ്പ്പെടുത്തലുകള്‍ ആണ്. കഥകളിലൂടെ ലഭിക്കേണ്ട നന്മകളെ അവഗണിക്കുന്നത് പില്‍ക്കാലത്ത്‌ സഹവര്‍ത്തിത്വം, സഹനം എന്നിവയെ കൂടി ഇല്ലാതെയാക്കുന്നു. കുട്ടികള്‍ക്ക്‌ നന്മയുടെ കഥകളും, കഥ പുസ്തകങ്ങളും വാങ്ങി നല്‍കേണ്ടത് മാതാപിതാക്കള്‍ ഒരു കടമയായി ഏറ്റെടുത്തിരുന്നെന്കില്‍..!


Related Articles

ശനിയാഴ്‌ച, ഏപ്രിൽ 16, 2011

വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍

എത്ര വല്യ ഹോളിവുഡ്‌ ചിത്രവും തമിഴ്‌നാട്ടില്‍ ഓടുന്നത് തമിഴ്‌ മൊഴിമാറ്റം നടത്തിയാണല്ലോ. സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ചിത്രം വന്നാലുംതമിഴ്‌ മക്കള്‍ക്ക് അത് ഭാരതിരാജ പടം മാതിരി.
ഇതാ അത്തരം ചില മൊഴിമാറ്റ ചിത്രങ്ങളുടെ പേരുകള്‍. സിനിമകളുടെ പേരു മാത്രമല്ല, കൊടി കെട്ടിയ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളുടെ പേരുകളും, അവയുടെ തമിഴ് മൊഴിമാറ്റവും ഈ ലിസ്റ്റിലുണ്ട്. ആദ്യത്തേത് ഒറിജിനല്‍ ഇംഗ്ലീഷ്‌ പേര്‌, ഒപ്പം കൊടുത്തിരിക്കുന്നത് മൊഴിമാറ്റം ചെയ്ത തമിഴ്‌ പേര്‌.
(നോട്ട്:- വിക്കിപീഡിയ മുക്കി വെച്ചിരുന്ന അതീവ രഹസ്യങ്ങളായ ഈ വിവരങ്ങള്‍ മുക്കിപീഡിയയില്‍ നിന്നും ഞാന്‍ പൊക്കിയതാണ്‌. അതു കൊണ്ട് ഈപോസ്റ്റിനെ നിങ്ങള്‍ പൊക്കിപീഡിയ എന്നുവിളിച്ചോളൂ... )

വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ്: വാള്‍ട്ടര്‍ ദാക്ഷായണിപടങ്കള്‍
വാര്‍ണര്‍ ബ്രതേര്‍സ്: വാരാണസി സഹോദരര്‍ഗള്‍
കൊളംബിയ പിക്ചേഴ്സ്: കോളാമ്പിയില്‍ പിച്ചയ്
റോങ്ങ്
ടേണ്‍: തപ്പാന തിരുമ്പല്‍
അമേരിക്കന്‍ ബ്യൂട്ടി: അമേരിക്കാവൈ പൂട്ടി
ഗോസ്റ്റ് റൈഡേര്‍: പേയ്ക്കളിന്‍ റെയ്ഡ്
ജുറാസിക് പാര്‍ക്ക്: ഭീകരപ്പല്ലി വേഡിക്കൈ ഇടം
ഗോഡ്സില്ല: കടവുള്‍ ഇല്ലൈ
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍: വാഴ്ക്കൈ പൂട്ടിയ പുള്ളൈ
ഓവര്‍ ദ ടോപ്പ്: അവര്‍ താന്‍ തപ്പ്
ചാര്‍ലീസ് എന്‍ജല്‍സ്: ഹോര്‍ലിക്സ് ദേവതൈ
ഈവിള്‍ ഡെഡ്: ഇവള്‍ താന്‍ ലഡു
ഹോളോ മാന്‍ : ഓട്ടയാന മനിതന്‍
ഐസ് എയ്ജ്: കുളിരാന വയസ്സ്
അപ്പൊ കാലിപ്റ്റൊ: അപ്പനുക്ക് കാല്‍ പൊട്ടല്‍
ഷാര്‍ക്ക് അറ്റാക്ക്: സരക്ക് അത്തയ്ക്ക്
ഡീപ്പ് ബ്ലൂ സീ: ഡപ്പിയില്‍ ബ്ലൂ സീഡി
ലോസ്റ്റ് വേള്‍ഡ്‌: ലൂസാന ഉലകം

കൂടുതല്‍ ചിത്രങ്ങളുടെ പേര്‌ വിവരങ്ങള്‍ വിക്കിപീഡിയയില്‍ (മുക്കിപീഡിയയില്‍ )ലഭ്യമായിട്ടില്ല.
ലഭ്യമാകുമ്പോള്‍ വീണ്ടും ഇതുപോലെയൊരു പോസ്റ്റോ, അല്ലെന്കില്‍ ഒന്നിലധികംപോസ്റ്റോ വായനക്കാര്‍ക്ക്
പ്രതീക്ഷിക്കാവുന്നതാണ്‌.


Related Articles

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2011

കാര്‍ട്ടൂണ്‍ കോര്‍ണര്‍

രാഷ്‌ട്രീയ കേരളത്തെ ഇളക്കിമറിച്ച തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇന്നലെ നടന്ന
വോട്ടെടുപ്പോടെ സമാപനം കുറിക്കപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങളും ഭരണ പ്രതിപക്ഷ വിലയിരുത്തലുകളും വോട്ടെടുപ്പോടെ അന്ത്യം കുറിക്കപ്പെട്ടു.
ഇനി വരുന്ന പതിമൂന്നാം തീയതി ഫലപ്രഖ്യാപനം പുറത്തുവരും വരെ മുന്നണികള്‍ക്കും,
സ്ഥാനാര്‍ഥികള്‍ക്കും നെഞ്ചിടിപ്പ് തന്നെ നെഞ്ചിടിപ്പ്.
പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് വരച്ച മൂന്ന് കാര്‍ട്ടൂണുകള്‍ ഇവിടെ പോസ്റ്റുകയാണ്‌.
വെറും വരയും ചിന്തയും കൊണ്ട് ആവിഷ്കരിച്ച ഒരു ചിന്ന പോസ്റ്റ് ആണിത്.
ഇവിടെ എത്തുന്നവര്‍ അഭിപ്രായം അറിയിക്കുമല്ലോ.







Related Articles

തിങ്കളാഴ്‌ച, ഏപ്രിൽ 11, 2011

പ്രകടന പത്രിക

മാന്യ മഹാ ജനങ്ങളെ,
മാറിമാറി വരുന്ന മുന്നണികളുടെ കപടമായ പ്രവര്‍ത്തനങ്ങള്‍ നിമിത്തം മനസ് മുരടിച്ച നിങ്ങള്‍ക്ക് മുന്‍പിലേക്ക്‌ നാടിനെ രക്ഷിക്കാനായി വീണ്ടും ഒരു അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, മദ്യപക്ഷ ജനാധിപത്യ മുന്നണിയ്ക്കു വേണ്ടി നമ്മുടെ മാക്രി മുക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും, പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നത് നിങ്ങളുടെ സ്വന്തം കണ്ണിലുണ്ണിയായ ശ്രീ.കോരക്ക് ഒബാമയാണ്‌. ജനകീയ പ്രശ്നങ്ങളുടെ പരിഹാര ക്രീയകള്‍ക്കായി ഒരു മൂത്താപ്പാനെപ്പോലെ നിങ്ങള്‍ക്കൊപ്പം എന്നും ഉണ്ടായിരുന്നത് ശ്രീ.കോരക്ക് ഒബാമയും, മദ്യപക്ഷ ജനാധിപത്യ മുന്നണിയും മാത്രമായിരുന്നു എന്ന് നിങ്ങള്‍ക്ക് പറയാതെ തന്നെ അറിയാമല്ലോ.

ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നിങ്ങള്‍ക്കു തന്നെ അറിയുവാന്‍ കഴിയും,കഴിഞ്ഞ അഞ്ജു വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നാടിനു വേണ്ടി സംഭാവന ചെയ്തിരിക്കുന്നു എന്ന്! കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ ഒട്ടും തന്നെ മഴ പെയ്തിരുന്നില്ല എന്നത് നിങ്ങള്‍ മറന്നു കാണില്ലല്ലോ. എന്നാല്‍ ഈ സര്‍ക്കാരിന്റെകാലത്ത് ഇവിടെ കാലവര്‍ഷം കുത്തിപ്പെയ്തത് മദ്യപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ
എടുത്തു പപറയേണ്ട നേട്ടം തന്നെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ നാനൂറ് പെണ്‍കുട്ടികള്‍ മാത്രമേ പീഡനങ്ങള്‍ക്ക് ഇരയായുള്ളൂ. എന്നാല്‍ നമ്മുടെ സര്‍ക്കാരിന്റെ കാലത്ത് പീഡനങ്ങള്‍ക്ക് വന്‍ പുരോഗതിയുണ്ടായി എന്നതും, പീഡന സംഖ്യ എഴുനൂറ് കടക്കുകയുണ്ടായി എന്നതും തികച്ചും ശ്ലാഘനീയമാണ്‌. നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ വീണ്ടും തുടര്‍ന്നു കൊണ്ടു പോകുവാനായി ഒരിക്കല്‍ക്കൂടി മദ്യപക്ഷ ജനാധിപത്യ മുന്നണിയെത്തന്നെ അധികാരത്തില്‍ എത്തിക്കേണ്ടത് നിങ്ങള്‍ ഓരോരുത്തരുടെയും ആവശ്യമാണ്.

ആയതിനാല്‍ നാടിന്റെ അഭിവന്ദ്യ പുരോഗതിക്കായി
നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നമായ, "അരിവാള്‍ താമര കൈപ്പത്തി" ചിഹ്നത്തിനു നല്‍കി, മദ്യപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ശ്രീ.കോരക്ക് ഒബാമയെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ശ്രീ. കോരക്ക് ഒബാമ വിജയിച്ചാല്‍ നാടിനെ വികസിപ്പിച്ചു,
വികസിപ്പിച്ചു മൊത്തത്തില്‍ ഒരു വലിയ കുട്ടിച്ചോറാക്കി മാറ്റും എന്നു നിങ്ങള്‍ക്ക് ഇതിനാല്‍ ഉറപ്പ് തരുകയാണ്‌.

ശ്രീ. കോരക്ക് ഒബാമ വിജയിച്ചാല്‍,
1) ന്യൂയോര്‍ക്കില്‍ നിന്നും പോഞ്ഞിക്കര വരെ നാലുവരി എക്സ്പ്രസ്സ് പാത പണി കഴിക്കും. ( ത്രൂ പാതയാണ് )
2) കൊണ്ടോട്ടി മുതല്‍ മിയാമി ബീച്ച് വരെ ഭൂഗര്‍ഭ ബുള്ളറ്റ് ട്രെയിന്‍ പാത ആരംഭിക്കും.
3) രണ്ടു രൂപയ്ക്ക് ബിരിയാണിയും, സലാഡും കൊടുക്കും.
4) എന്‍ഡോസള്‍ഫാന്‍ വീടു വീടാന്തരം കയറി അടിക്കും.
5) ചിങ്ങവനത്ത് ഓക്സ്ഫോര്‍ഡ് യൂണിവേര്‍‌സിറ്റി സ്ഥാപിക്കും
6) നെഹ്രു ട്രോഫി വള്ളംകളി അടുത്ത വര്‍ഷംമുതല്‍ സൂയസ് കനാലില്‍ നടത്തുന്നതായിരിക്കും.
7) നയാഗ്ര വെള്ളച്ചാട്ടം ചെങ്ങന്നൂരിനോട് ചേര്‍ക്കും.
8) കോടനാട്, ഡയ്നോസര്‍ വളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കും.
9) വൈപ്പിന്‍ കുടിവെള്ള പദ്ധതിയുടെ പേര്‌ വാഷിങ്ങ്ടണ്‍ കുടിവെള്ള പദ്ധതി എന്നാക്കി പുനര്‍ നിര്‍വചിക്കും.
10) മുല്ലപ്പെരിയാര്‍ അണക്കെട്ടും, തൊട്ടപ്പുറത്തുള്ള തമിഴ്നാടും കാഞ്ഞിരപ്പള്ളി ജില്ലയോട് ചേര്‍ക്കും.
11) പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപം വേള്‍ഡ് ട്രേഡ് സെന്റര്‍ ശിലാസ്ഥാപനം ചെയ്യും.
12) സുല്‍ത്താന്‍ ബത്തേരിയില്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പണി ആരംഭിക്കും.
13) മലമ്പുഴയില്‍ ഇന്‍ഫോപാര്‍ക്ക്‌ കൊണ്ടു വരും.
14) ഇടുക്കി തുറമുഖത്തിന് അന്താരാഷ്ട്ര പദവി നല്‍കും.
15) സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും ഒറ്റപ്പാലം വരെ കെ എസ് ആര്‍ റ്റി സി ഓര്‍ഡിനറി ബസ്സ്‌ സര്‍വീസ്‌ ആരംഭിക്കും.

ആയതിനാല്‍ മാക്രി മുക്ക്പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി നിങ്ങള്‍ ഓരോരുത്തരും " അരിവാള്‍ താമര കൈപ്പത്തി " ചിഹ്നത്തില്‍ വോട്ട് ചെയ്ത് നമ്മുടെ സ്ഥാനാര്‍ഥി ശ്രീ.കോരക്ക് ഒബാമയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
മദ്യപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍
ശ്രീ. കാളന്‍ രാഘവന്‍ .


Related Articles

ബുധനാഴ്‌ച, ഏപ്രിൽ 06, 2011

ലോകം ജയിച്ചത്...

ഒരല്‍പ്പം വൈകിയാണെങ്കിലും ഇവിടെ ഇങ്ങനെയൊരു പോസ്റ്റ് ഇടാതിരിക്കുക എന്നത് അചിന്ത്യമായതു കൊണ്ടും, ഞാനൊരു കറ തീര്‍ന്ന ഇന്ത്യന്‍ ആകുന്നതു കൊണ്ടും, എനിക്ക് ക്രിക്കറ്റ്‌ അത്യാവശ്യം ഇഷ്ട്ടമുള്ള ഒരു കായിക ഇനം ആണെന്നതു കൊണ്ടും ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞു നാലാമത്തെ ദിവസമായ ഇന്ന് ഇന്ത്യയുടെ കപ്പ് വിജയത്തെക്കുറിച്ച് ഇവിടെ ഒരു പോസ്റ്റ് പോസ്റ്റുകയാണ്‌. 1983 നു ശേഷം വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ ലോക ക്രിക്കറ്റ് ചാമ്പ്യന്‍മാരായിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇന്ത്യയുടെ ഇത്തവണത്തെ കളികള്‍ എല്ലാം തന്നെ ഓര്‍മകളില്‍ സൂക്ഷിക്കപ്പെടേണ്ടവയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ മേധാവിത്വം, സെമി ഫൈനലില്‍ പാക്കിസ്ഥാന്റെ കരുത്ത്, ഫൈനലില്‍ ശ്രീലങ്കന്‍ വന്യതയെ... ഇന്ത്യ തകര്‍ത്തെറിഞ്ഞത് ചില്ലറക്കാരെ ആരെയും ആയിരുന്നില്ല. കളിച്ച കളികള്‍ ആകട്ടെ പ്രേക്ഷകന്റെ ഞരമ്പുകളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന തരം നെഞ്ചിടിപ്പന്‍ കളികളും.

ഫൈനലില്‍ രണ്ടാമത് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ചരിത്രം ഇന്ത്യയ്ക്ക് എതിരായിരുന്നു. ലോകകപ്പില്‍ ഇന്നു വരെ ആതിഥേയ രാജ്യം മുത്തമിട്ടിട്ടില്ല, വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ ജയിച്ചിട്ടില്ല, ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുകയും, അവരില്‍ ആരെങ്കിലും സെന്‍ച്ചുറി അടിക്കുകയും ചെയ്തിട്ടുള്ളപ്പോഴെല്ലാം രണ്ടാമത് ബാറ്റ് ചെയ്തവര്‍ തോല്‍ക്കുകയാണുണ്ടായത് തുടങ്ങി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒപ്പം തന്നെ രണ്ടാം ബോളില്‍ തന്നെ സെവാഗ് മടങ്ങുകയും അധികമൊന്നും ചെയ്യാതെ സച്ചിനും പോകുകയും
ചെയ്തതോടെ പ്രതീക്ഷകള്‍ അസ്തമിച്ചതാണ്‌. എന്നാല്‍ ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും മറ്റൊന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവര്‍ നമ്മെ ജയിപ്പിക്കാന്‍ വേണ്ടി ബാറ്റ് വീശിക്കൊണ്ടിരുന്നു. അവരുടെ നിശ്ചയ ദാര്‍ഢ്യം, സിംഹള സ്വപ്‌നങ്ങള്‍ക്കു മേല്‍ കണ്ണീര്‍ ചാര്‍ത്തിക്കൊണ്ട് ഒടുവില്‍ നമ്മെ ചാമ്പ്യന്മാര്‍ ആക്കുകയായിരുന്നു.

ലോക ക്രിക്കറ്റിലെ മഹാരഥന്മാരുടെ നിരയിലേക്ക് ധോനി ഉയര്‍ത്തപ്പെട്ട ഇന്നിങ്ങ്‌സും, കിരീട നേട്ടവും ആയിരുന്നു ഇത്‌. ഗ്യാരി ക്രിസ്റ്റ്യന്‍ എന്ന കോച്ചും, കളിക്കാരും, റ്റീമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. നന്ദി.
എല്ലാവര്‍ക്കും നന്ദി. നമ്മുടെ രാജ്യത്തിന്‌ ഒരിക്കല്‍ കൂടി കായിക ഭൂപടത്തിലെ യശസ്സു ചാര്‍ത്തി നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി.


Related Articles

ഞായറാഴ്‌ച, മാർച്ച് 27, 2011

മാത്തുക്കുട്ടിയുടെ പ്രണയ പരാക്രമങ്ങള്‍!!!


ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്കുള്ള പ്രവേശന പത്രികയുമായി മാത്തുക്കുട്ടി കോളേജിന്റെ വരാന്തയില്‍ ഒട്ടൊരു ആക്രാന്തത്തോടെയും, ഒരല്‍പ്പം പരവേശത്തോടെയും കാത്തു നിന്നു. ഗ്രെയ്സ് മേരിയോടുള്ള തന്റെ പ്രേമം, താന്‍ ഇന്നവളെ ആദ്യമായി നേരില്‍ അറിയിക്കാന്‍പോവുകയാണ്. ഒരിയ്‌ക്കല്‍ ഫോണിലൂടെ പറഞ്ഞിട്ടുണ്ട്.പക്ഷേ അതു ചീറ്റിപ്പോയി. എന്നാല്‍പ്പിന്നെ ഇനി നേരില്‍ പറഞ്ഞേക്കാംഎന്നങ്ങു കരുതി. തന്റെ ജീവിതത്തിലെ പുതിയൊരു ചരിത്രമാണ്‌, ഇന്ന് പിറക്കാന്‍ പോകുന്നത്. ഗ്രെയ്സ് മേരി വരാനുള്ള സമയമായി. ഇനിഏതാനും നിമിഷങ്ങള്‍ മാത്രം...
ടക്... ടക്.. ടക്... അവന്റെ ഹൃദയം ഇടിച്ചു.

മാത്തുക്കുട്ടി ആകെ വിവശനായി കോളേജ്‌ ഗെയ്റ്റിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. അവന്റെ നെടുവീര്‍പ്പൂകളെ അപ്രസക്തമാക്കി ഒരു ചുവന്ന സാരിയുമുടുത്തു കൊണ്ട് ഗ്രെയ്സ് മേരി ഗെയ്റ്റിങ്കല്‍ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ട മാത്രയില്‍ തന്നെ അവന്റെ നെഞ്ചത്ത് ഗ്യാസിന്റെ സോഡാ സര്‍ബത്ത്‌ പൊട്ടി. അതോടെ നല്ലൊരു ഏമ്പക്കം വലിയ വായില്‍ പുറത്തേക്ക് പറന്നു. ഗ്രെയ്സ് മേരി പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. അവളുടെയൊപ്പം അവളുടെ കൂട്ടുകാരികളായ ജീനാ മേരി പൌലോസ്, ലിറ്റു പോള്‍, സെലീന ടോമിച്ചന്‍ തുടങ്ങിയ അല്‍ഗുല്‍ത്ത് അര്‍മാദികളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി ഒരുമിച്ചു കണ്ടതോടെ മാത്തുക്കുട്ടിയുടെ സകല കോണ്‍ഫിഡന്‍സും, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കൊണ്ടുപോയി. യൂക്കാലിപ്റ്റസ് മരം കാറ്റത്ത് ആടുന്നത് പോലെ അവന്‍ നിന്ന് ആടാന്‍തുടങ്ങി. അന്നേരം മാത്തുക്കുട്ടിയ്ക്ക് ടോയ്‌ലറ്റില്‍ പോകണമെന്നും, മൂത്രമൊഴിക്കണമെന്നും തോന്നി. പക്ഷേ ഇതിനു രണ്ടിനും പറ്റാത്ത ഒരു മുടിഞ്ഞ സാഹചര്യമായിപ്പോയതു
കൊണ്ടു മാത്രം അവന്‍ അതിന് മിനക്കെട്ടില്ല.

ഗ്രെയ്സ് മേരിയും സംഖവും നടന്നു വരികയാണ്. ഗ്രെയ്സ് മേരി ദൂരെ നിന്ന് തന്നെ മാത്തുക്കുട്ടിയെ കണ്ടു. അതോടെ അവളുടെ മുഖത്ത്‌ ഒരുതരം പുച്ഛം വിടര്‍ന്നു. മാത്തുക്കുട്ടി രണ്ടും കല്‍പ്പിച്ച് അവര്‍ക്കെതിരെ നടന്നുതുടങ്ങി. അന്നേരം അവന്‍ അവന്റെ ഡയറക്ടറിയിലുള്ള സകല പുണ്യാളന്‍മ്മാരേയും പേരു പേരായി വിളിച്ചു. ഗ്രെയ്സ് മേരി തന്നെ ഈര്‍ഷ്യയോടെ തുറിച്ചു
നോക്കുന്നുണ്ടോ എന്നവന്‍ സംശയിച്ചു. സത്യത്തില്‍ ഗ്രെയ്സ്മേരിയെക്കാള്‍ അവനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് ജീനാ മേരി പൌലോസിന്റെ കൂര്‍ത്ത മുലകളായിരുന്നു... സത്യം പറഞ്ഞാല്‍ രാത്രിയുറക്കങ്ങളില്‍ അവന്റെ ടെമ്പറേച്ചര്‍ കൂട്ടുന്നത് ജീനാ മേരി പൌലോസായിരുന്നു. അവന്റെ പാതിരാക്കിനാവുകളില്‍ എന്നും, ചുരിദാറിന്റെ ഇറുകിയ ടോപ്പോ, അതിലും ഇറുകിയ പെറ്റിക്കോട്ടോ മാത്രം ഇട്ടുകൊണ്ട് അവള്‍ അവനെ സ്വര്‍ഗ്ഗലോകത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോകുമായിരുന്നു. മറ്റു പല ആണുങ്ങളെയും പോലെ, മാത്തുക്കുട്ടിയ്ക്കും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പ്രേമം ഒരുത്തിയോട്, കാമo വേറൊരുത്തിയോട്... പക്ഷേ അവന് ഗ്രെയ്സ്മേരിയോടുള്ളത് നൂറു ഗ്രാം തന്കത്തില്‍ പൊതിഞ്ഞ പരിശുദ്ധമായ് 916 ഹാള്‍മാര്‍ക് പ്രേമം തന്നെയായിരുന്നു.

ഏകദേശം അവര്‍ അടുത്തെത്തിയതും മാത്തുക്കുട്ടി ഒറ്റ നില്‍പ്പങ്ങു നിന്നു. എവിടുന്നോ കിട്ടിയ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ധൈര്യത്തില്‍ അവന്‍ ഒറ്റച്ചോദ്യമാണ്.
- ഗ്രെയ്സ് മേരി ഒന്നു നില്‍ക്കുമോ?
അവള്‍ നില്‍ക്കാതെയങ്ങ് പൊയ്ക്കളയും എന്നായിരുന്നു അവന്‍ കരുതിയത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി അവളങ്ങ് നിന്നു കളഞ്ഞു. അവളുടെ കൂട്ടുകക്ഷികളും അവിടെത്തന്നെ നിന്നു. അതോടെ മാത്തുക്കുട്ടിയുടെ ഉള്ള ധൈര്യം ആവിയായിപ്പോയി.
- ഉം എന്തു വേണം?
ഗ്രെയ്സ് മേരി അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
- ഒന്ന് സംസാരിക്കാന്‍ വേണ്ടിയാണ്...
- സംസാരിച്ചോ...
- അല്ല ഗ്രെയ്സ് മേരിയോട് ഒറ്റയ്ക്കായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
- ഇവരും കൂടെ കേള്‍ക്കുന്നതാണെന്കില്‍ സംസാരിച്ചാല്‍ മതി. അല്ലെന്കില്‍ സംസാരിക്കണോന്നില്ല

സത്യത്തി
ല്‍ മാത്തുക്കുട്ടി അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. കര്‍ത്താവേ എന്തു ചെയ്യും? വന്നു പോയി. നിന്നു പോയി. ഇനിയിപ്പം സംസാരിച്ചേ പറ്റൂ. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ അവനതങ്ങ് പറഞ്ഞു.
- എനിക്ക് ഗ്രെയ്സ് മേരിയെ ഇഷ്ട്ടമാണ്. അതാണ് പറയാനുള്ളത്.
ഒരു നിമിഷം അവിടൊരു നിശബ്ദത പരന്നു. നിശബ്ദതയ്ക്കു മേലേകൂടി അവന്റെ നെഞ്ച് കരിമ്പിന്‍ ജ്യൂസ് അടിക്കുന്ന മെഷീന്റെതുപോലെ പടപടായെന്നു ഇടിക്കാന്‍ തുടങ്ങി. നെഞ്ച്ടിപ്പ് കൂടിക്കൂടി ഒരു മാതിരി ആസ്ത്മ രോഗിയെപ്പോലെയായി ചളകൊളമായി തീരുമോ എന്ന് അവന്‍ വേവലാതിപ്പെട്ടു.
അന്നേരം ഗ്രെയ്സ് മേരി അവനോടു ചോദിച്ചു.
- മാത്തുക്കുട്ടി പൊട്ടനൊന്നുമല്ലല്ലോ
മാത്തുക്കുട്ടി ഒട്ടൊന്നു അമ്പരന്നു.
- ങേ? അതെന്താ ഗ്രെയ്സ് മേരി അങ്ങനെ ചോദിച്ചത്?
- മാത്തുക്കുട്ടിയ്ക്ക് ചെവിക്കു വല്ല കേള്‍വിക്കുറവും ഉണ്ടോ?
- ഇല്ല ഗ്രെയ്സ് മേരി. സത്യമായിട്ടും ഇല്ല. ഇന്നലേം കൂടി ഞാന്‍ ഹെഡ്ഫോണ്‍ വെച്ച് പാട്ടു കേട്ടതാ.
- ഓഹോ, എന്കില്‍ നിങ്ങളോടല്ലേ ഇക്കഴിഞ്ഞ വാലന്‍ന്റെയിന്‍സ് ഡേയ്ക്ക് ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ലെന്ന്. എന്നിട്ടും വീണ്ടും വന്നിങ്ങനെ നില്‍ക്കാന്‍ നിങ്ങള്‍ക്ക്‌ നാണമില്ലേ മിസ്റ്റര്‍ മാത്തുക്കുട്ടീ..?
അതോടെ മാത്തുക്കുട്ടി പരുങ്ങലിലായി. എന്കിലും ഒരല്പം തന്റേടത്തോടെ അവന്‍ പറഞ്ഞു.
- ഇഷ്ട്ടം മനസിലിരുന്ന് വിങ്ങുന്നതുകൊണ്ടാണ് ഗ്രെയ്സ് മേരീ വീണ്ടും ഞാന്‍ വന്നത്.
- അയ്യോ പാവം. വിങ്ങലു മാറ്റാന്‍ ഇവള്‍ടെ കയ്യില്‍ മരുന്നൊന്നുമില്ലല്ലോ മാത്തുക്കുട്ടീ...
അത് പറഞ്ഞത് സെലീന ടോമിച്ചനായിരുന്നു. ഇവളെന്തിനാ ഇതിനിടയില്‍ കയറിയത്?! മാത്തുക്കുട്ടി വീണ്ടും പ്രതിരോധത്തിലായി.
- മാത്തുക്കുട്ടിയോട് ഗ്രെയ്സ് മേരി അന്നേ പറഞ്ഞതല്യോ, മാത്തുക്കുട്ടിയെ ഇഷ്ട്ടമല്ലെന്ന്. പിന്നേം ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയാണോ?
‍ഈ ഡയലോഗ് ജീനാ മേരി പൌലോസ് വകയായിരുന്നു. മാത്തുക്കുട്ടി അവളെയൊന്നു
നോക്കി. എടി ജീനാ മേരി പൌലോസേ.., മുഴുത്ത മദാലസേ.. നിന്നെ ഞാനുണ്ടല്ലോ.. ഹും... അവനു കലിപ്പ്ഉം, ചമ്മലും ഒരുമിച്ച് വന്നു.
- മാത്തുക്കുട്ടി ഇങ്ങനെ വീണ്ടും വരികയാണെങ്കില്‍ ഞങ്ങള്‍ ഇത്‌ പ്രിന്‍സിപ്പാളിനോട്
കംപ്ലയിന്റു ചെയ്യും.
ഇത്തവണത്തെ ഊഴം ലിറ്റു പോളിന്റെതായിരുന്നു. കഴുതപുലികളുടെ ഇടയില്‍ പെട്ട മാന്‍പേടയെപ്പോലെ നിന്നു മാത്തുക്കുട്ടി വിയര്‍ത്തു. അന്നേരം മാത്തുക്കുട്ടിയുടെ പൊട്ടത്തലയില്‍ അപായമണി മുഴങ്ങി. ഇവറ്റകള്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ്. നീ പെട്ടു പോയി മാത്തുക്കുട്ടീ.
പെട്ടു പോയി. എത്രയും പെട്ടെന്ന് എസ്കേപ്പ് ആയിക്കോ, ഇല്ലെന്കില്‍ ഇവളുമ്മാര്‍ നിന്റെ ചീട്ടു കീറും.
പെട്ടന്ന് തന്നെ മാത്തുക്കുട്ടി ഗ്രെയ്സ്
മേരിയോയോടായി പറഞ്ഞു.
- ഗ്രെയ്സ് മേരിയോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ ഒറ്റയ്ക്കാണ് എനിക്ക് സംസാരിയ്ക്കേണ്ടതെന്നു. ഇനിയിപ്പോ നമുക്ക് നാളെ സംസാരിക്കാം.
- നാളെയോ എന്തിന്? എനിക്ക് നിങ്ങളോട് സംസാരിക്കുകയേ വേണ്ട.
അവള്‍ അസന്നിഗ്ധമായിത്തന്നെ പ്രഖ്യാപിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മാത്തുക്കുട്ടി ഒറ്റ നടപ്പങ്ങ് നടന്നു കഴിഞ്ഞിരുന്നു. അവന് വല്ല വിധേനയും കാന്റീനില്‍ പോയി സ്വല്പം വെള്ളം
കുടിച്ചാല്‍ മതിയെന്നായിരുന്നു.
തന്‍റെ പിന്നില്‍ അടക്കിപ്പിടിച്ച കൂട്ടച്ചിരി അവന്‍ കേട്ടു. പക്ഷേ ഒന്നും ഗൌനിക്കാതെ അവന്‍ സ്പീഡില്‍ തന്നെ നടന്നു. പക്ഷേ പെട്ടന്ന് ഉച്ചത്തില്‍ ഒരു പിന്‍വിളി കേട്ടു.
- മാത്തുക്കുട്ടീ.., ഒന്നു നിന്നേ...
കര്‍ത്താവേ, അതു ഗ്രെയ്സ് മേരിയാണ്‌. അവള്‍ എന്തിനാവും തന്നെ വിളിച്ചത്? ഒരു നിമിഷം മാത്തുക്കുട്ടി നിശ്ചലം നിന്നു പോയി. ഒരു പക്ഷേ തന്നെ ഇഷ്ട്ടമാണെന്നു പറയാന്‍ വേണ്ടിയാവുമോ? എന്റെ ലൈനോളജി പുണ്യാളാ...
ഐശ്വര്യ റായുടെ വിളി കേട്ട് അഭിഷേക് ബച്ചന്‍ തിരിയുന്നതു പോലെ മാത്തുക്കുട്ടി സ്ലോമോഷനില്‍ പതുക്കെ തിരിഞ്ഞു നിന്നു. അപ്പൊള്‍ ഗ്രെയ്സ് മേരി അതിലും സ്ലോമോഷനില്‍ അവനരികിലേക്ക് നടന്നടുത്തു. അവളുടെ മുഖത്ത്‌ അന്നേരം വിസ്പ്പറിന്റെ പരസ്യത്തിലെ മോഡലിന്റെതുപോലെ ഒരു ആത്മവിശ്വാസം മിനുങ്ങുന്നുണ്ടായിരുന്നു. അടുത്തെത്തിയതും അവള്‍ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ പതുക്കെപറഞ്ഞു.
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ല.
- ങേ?
മാത്തുക്കുട്ടി ഭീകരമായി ഒന്നു ഞെട്ടി
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ലെന്ന്.
ഈശ്വരാ... മാത്തുക്കുട്ടിയുടെ തലയില്‍ സോഡാക്കുപ്പി പൊട്ടി. അവനു തല കറങ്ങി.ചാരിത്ത്റയം
സംരക്ഷിക്കാന്‍ വിഫല ശ്രമം നടത്തുന്ന പെണ്‍കുട്ടിയെപ്പോലെ തന്റെ ദുര്‍ബലമായ കൈകള്‍ കൊണ്ട് അവന്‍ പാന്റിന്റെ മുന്‍വശം മറച്ചു പിടിച്ചു.
ഗ്രെയ്സ് മേരി തികച്ചും പുച്ഛത്തോടെ അവനോടു പറഞ്ഞു
- ആദ്യം സിബ്‌ ഇടാനും, മാന്യമായി ഒരു പെണ്ണിന്റെ മുന്‍പില്‍ നില്‍ക്കാനും നിങ്ങള്‍ പഠിച്ചെടുക്കൂ. അതിനു ശേഷം വേണം പ്രേമിക്കാന്‍ നടക്കാന്‍ കേട്ടോ. സ്വന്തം വസ്ത്രത്തിന്റെ കാര്യം പോലും മര്യാദയ്ക്ക് ഗൌനിക്കാത്ത നിങ്ങളെ പ്രേമിച്ചാല്‍, പ്രേമിക്കുന്നവര്‍ ചുറ്റിപ്പോയതു തന്നെ.
അത്രയും പറഞ്ഞിട്ട് ഒറ്റ വെട്ടിത്തിരിയലോടെ ഗ്രെയ്സ് മേരി, തന്റെ ഗ്യാങ്ങിനരികിലേക്ക് പോയി.

മാത്തുക്കുട്ടി
ചമ്മി .അവന്റെ ചോര വാര്‍ന്ന മുഖം ഡോബര്‍മാന്റെതുപോലെ പമ്മി.
ഒരു സുനാമി അടിച്ചിരുന്നെന്കിലെന്ന് അവന്‍ അപ്പോള്‍ ആത്മാര്‍ത്ഥമായും ആശിച്ചുപോയി. പക്ഷേ ആവശ്യമുള്ളപ്പോള്‍ സുനാമിയും അടിക്കുകേല, ഒരു കോപ്പും അടിക്കുകേല. ജാള്യതയോടെ തന്റെ പാന്റിന്റെ സിബ് വലിച്ചിടുമ്പോള്‍ അവന്‍ ആത്മഗതം പോലെ പറഞ്ഞു.
" ഈശ്വരാ... വീണ്ടും എന്റെ പ്രേമം മൂങ്ങാ കടിച്ച പേരയ്ക്കാ പോലെയായല്ലോ..."


Related Articles