വിക്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിക്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

ഇന്‍സ്പെക്ടര്‍ ഗരുഡും, സീക്രട്ട് ഏജന്റ് വിക്രവും


കുട്ടിക്കാലത്തേക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ സചിത്ര കഥകളും, അവയിലൂടെ മനസ്സിനെ സ്വാധീനിച്ച ഘടാ ഘടിയന്‍ കഥാപാത്രങ്ങളും സെവന്റി എം.എം. റീലു പോലെ മനസ്സിലൂടെ ഓടുകയാണ്.

കുട്ടിക്കാലം വായനയുടെ വസന്തമായിരുന്നു. ബാലരമയും, പൂമ്പാറ്റയും, ബോബനും മോളിയും, ലോലനും, ഉണ്ണിക്കുട്ടനും, റീഗല്‍ കോമിക്സുകളും കുഞ്ഞു മനസ്സിനെ ഹരം പിടിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അന്നൊക്കെ രാത്രിയിലെ സ്വപ്നങ്ങളിലെ കൂട്ടുകാര്‍  ചിത്ര കഥകളിലെ കഥാപാത്രങ്ങളായിരുന്നു.

അന്ന് , ദ്വൈ വാരികകളായ ബാലരമയും പൂമ്പാറ്റയും ഇല്ലെങ്കില്‍ ജീവിതമില്ല എന്ന അവസ്ഥയായിരുന്നു. ബാലരമയും പൂമ്പാറ്റയും എന്തു വന്നാലും സംഘടിപ്പിച്ചിരിയ്ക്കും.ബാലരമയിലെ കപീഷ്, പൂമ്പാറ്റയിലെ കിഷ്കു, ബാലരമയിലെ മ്രിഗാധിപത്യം വന്നാല്‍, പൂമ്പാറ്റയിലെ പപ്പൂസ് തുടങ്ങി കാലിയയും, വിക്കിയും, ശിക്കാരി ശംഭുവും, തന്ത്ര ശാലിയായ മന്ത്രിയുമെല്ലാം അന്ന് ലഹരിയായിരുന്നു.

എങ്കിലും അന്ന് മനുഷ്യ രൂപമുള്ള വീര കഥാപാത്രങ്ങളോട് ഭീകരമായ ആരാധനയായിരുന്നു. അത്തരം ആരാധന തോന്നിയ രണ്ടു കഥാപാത്രങ്ങളുണ്ടായിരുന്നു. ഒരാള്‍ പൂമ്പാറ്റയിലെ സീക്രട്ട് ഏജന്റ് വിക്രം. വിക്രത്തെ ഓര്‍മയുണ്ടോ.  റിസര്‍ച്ച് ആന്റ് അനലൈസിസ് വിങ്ങിലെ (റോ) സമര്‍ത്ഥനായ ചാരന്‍ .അടുത്തയാള്‍ ബാലരമയിലെ ഇന്‍സ്പെക്ടര്‍  ഗരുഡ്. ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ സന്തത സഹചാരിയായിരുന്നു ഹവില്‍ദാര്‍ ബല്‍ബീര്‍. ഇന്ന് ഒരു ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള ആരും വിക്രത്തേയും ഗരുഡിനേയും, ബല്‍ബീറിനേയും മറക്കാൻ വഴിയില്ല.

ഇവരിരുവരുടേയും കുറ്റാന്വേഷണ കഥകള്‍ വായിച്ച് ആകാംഷയോടെയും ത്രില്ലോടെയും ശ്വാസമടക്കിപ്പിടിച്ച് ഇരുന്നിട്ടുണ്ട്. അന്ന് അവരേപ്പോലെയൊക്കെ ആകാന്‍ അദമ്യമായി ആഗ്രഹിച്ചു. അമ്പസാറ്റും, അക്കു കളിയും മാറ്റി വെച്ച് വിക്രം കളിയും ഇന്‍സ്പെക്ടര്‍ ഗരുഡ് കളിയും  ഞങ്ങളായി തുടങ്ങി വെച്ചിരുന്നു.

പിന്നീട് എന്നോ ഒരിയ്ക്കല്‍  ഇവരിരുവരും ബാലരമയില്‍ നിന്നും, പൂമ്പാറ്റയില്‍ നിന്നും അപ്രത്യക്ഷമാരായി. ഉറ്റ സുഹ്രുത്തുക്കളായ പ്രീയ കഥാപാത്രങ്ങളുടെ ആക്സ്മികമായ വേര്‍പാട് ആകമാനം ഉലച്ചിരുന്നു അന്ന്. പിന്നെ, പതിയെ പതിയെ ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പിന്‍ വലിഞ്ഞു തുടങ്ങി. 'നമ്മള്‍" കൗമാരത്തിലേക്കും യവ്വനത്തിലേക്കും സഞ്ചരിച്ചു തുടങ്ങി.

വര്‍ഷങ്ങളെത്ര കഴിഞ്ഞു. ഈയിടെ ഞാനൊരു  ഗവേഷണം നടത്തുകയുണ്ടായി. വിക്രം, ഗരുഡ് തുടങ്ങിയവര്‍ എവിടെ എന്ന്. കുറ്റവാളികളെ കണ്ടു പിടിയ്ക്കാന്‍ നടക്കുന്ന രണ്ട് കധാപാത്രങ്ങളെ തേടി ഞാന്‍ പലയിടത്തും ഒരുപാടലഞ്ഞു. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോള്‍  അത്യാവശ്യം ചില വിവരങ്ങളൊക്കെ ലഭിച്ചെന്ന് വേണം പറയാന്‍. പ്രധാനമായും ഞാന്‍ ഗവേഷിച്ചത് ആരാണ് വിക്രം, ഗരുഡ് തുടങ്ങിയ കഥാപാത്രങ്ങളുടെ സ്രിഷ്ട്ടാവ്  ആരാണ് എന്നാണ്.

വിക്രം സചിത്ര കഥകള്‍ എഴുതിയത് ജഗ്ജിത് ഉപ്പാലാണ്.   അദ്ധേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി വിടെ ക്ലിക്കുക.
 പ്രദീപ് സാതെ എന്ന അതുല്യനായ് പ്രതിഭയാണ് വിക്രം കഥകള്‍ക്ക് രൂപവും ഭാവവും നല്‍കിയത്. അനന്ത പയ്യുടെ കാലിയ ഉള്‍പ്പെടെയുള്ള ചിത്ര കഥകള്‍ക്ക് പ്രദീപ് സാതെ ആണ് വരച്ചിരുന്നത്.
അദ്ധേഹത്തെക്കുറിച്ച് ഇവിടെ ക്ലിക്കിയാല്‍ അറിയാന്‍ കഴിയും

താഴെ കൊടുത്തിരിയ്ക്കുന്ന ഫോട്ടോയിലുള്ളവരാണ് ജഗ്ജിത് ഉപ്പാലും, പ്രദീപ് സാതെയും...


ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ഇപ്പോഴും യാത്രയിലാണ്. ഗരുഡ് ഇന്നും അജ്ഞാതനായി തന്നെ ഇരിയ്ക്കുന്നു. ഉടനേ അദ്ധേഹത്തിന്റെ ബാക്ഗ്രൗണ്ടും കണ്ടു പിടിയ്ക്കാമെന്ന് പ്രതീക്ഷയുണ്ട്.
:)

അക്കാലത്തെ  സചിത്ര കഥാപാത്രങ്ങളൊക്കേയും ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.  അവയില്‍ സാക്ഷാല്‍ അനന്ത പൈയ്യുടെ സുപരിചിതങ്ങളായ ചിത്ര കഥകള്‍ മുതല്‍ ഫാന്റവും ഉരുക്കു കൈ മായാവിയും വരെയുണ്ട്. അന്നത്തെ പൊടി പിടിച്ച, പൊട്ടിപ്പൊളിഞ്ഞു, പോറലു വീണ, - ശിക്കാരി ശംഭു, കാലിയ, ശുപ്പാണ്ടി, ഇന്‍സ്പെക്ടര്‍ ആസാദ്, ഉരുക്കു കൈ മായാവി തുടങ്ങിയ കോമിക്ക് പേജുകള്‍,  ഗൃഹാതുരതയുടെ തിരു ശേഷിപ്പായി ഇവിടെ  സമര്‍പ്പിക്കുന്നു.......








ഇത്തരം കോമിക്സുകള്‍ ഓണ്‍ ലൈനായി സ്വന്തമാക്കണമെന്നുള്ളവര്‍  ഇവിടെ ക്ലിക്കുക.

അല്ലെങ്കില്‍ ഇവിടെ ക്ലിക്കിയാലും മതി.....




Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?


വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

ദൈവത്തിരുമകള്‍

ഒരു സിനിമ, അതെത്ര കൊമേഴ്സ്യല്‍ വിജയം ലക്ഷ്യമിട്ടാലും സിനിമയിലൂടെ സമൂഹത്തിനു കൊടുക്കേണ്ടുന്ന ഒരു സന്ദേശമുണ്ട്. ആത്യന്തികമായി അത് നന്മയുടെ സത്തയേക്കുറിച്ചോ, സ്നേഹത്തിന്റെ മൂല്യത്തേക്കുറിച്ചോ ഒക്കെയുള്ള ഗുണപാഠങ്ങളായിരിക്കുംബോഴാണ് സിനിമ സമൂഹത്തിനു മാതൃകയാവുന്നത്. ഇത് സിനിമയ്ക്കെന്നല്ല, ഏതൊരു കലയ്ക്കും ബാധകമാണ്. ഗുണപാഠങ്ങള്‍ക്ക് ഏതു പ്രായത്തിലും, ഏതു കാലവസ്ഥയിലും, ഏതു സാഹചര്യത്തിലും, ഏതു സമൂഹത്തിലും അത്രയേറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും മൂല്യച്ച്യുതി ഏറെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം പൊയ്ക്കൊണ്ടിരിക്കുന്മ്പോള്‍.

എ.എല്‍. വിജയ് സ്റ്റോറിയും, ഡയറക്ഷനും നിര്‍വഹിച്ച ദൈവത്തിരുമകള്‍ ഇത്തരം സ്നേഹത്തിന്റേയും നന്‍മ്മയുടേയും അഭ്ര ചാരുത സമ്മാനിച്ച് നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദിപ്പിക്കുകയാണ്. അഞ്ചു വയസുകാരന്റെ ബുദ്ധി മാത്രമുള്ള കൃഷ്ണ (വിക്രം) എന്ന പിതാവും, അയാളുടെ ഏക മകളായ നിലായും (സാറ) തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ ആത്മ ബന്ധം വരച്ചു കാട്ടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊട്ടിയിലെ ഒരു ചോക്കലെറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ കൃഷ്ണയ്ക്ക് എല്ലാമെല്ലാം തന്റെ മകള്‍ നിലായാണ്. അവള്‍ക്ക് തിരിച്ചുള്ളതും അങ്ങനെ തന്നെ. പക്ഷേ ജീവിതത്തിന്റെ ഒരു ട്രാക്കില്‍ വെച്ച് ആ പിതാവിനു തന്റെ മകളെ നഷ്ട്ടപ്പെടുകയാണ്. കൃഷ്ണയുടെ ഭാര്യ (അവര്‍ മരിച്ചുപോയി) യുടെ വീട്ടുകാര്‍ അവളെ ചെന്നൈയിലെ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോകുന്നു. തന്റെ മകള്‍ക്കു വേണ്ടി കൃഷ്ണ എന്ന - അഞ്ചു വയസുകാരന്റെ ബുദ്ധിയുള്ള - പിതാവ് നടത്തുന്ന ശ്രമങ്ങളുടെ കണ്ണീരണിക്കുന്ന കധയാണീ സിനിമ.സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളും, പിടിപാടുമുള്ളവര്‍ക്കെതിരേ നീതി ലഭിക്കാന്‍ വേണ്ടി ഇതൊന്നുമില്ലാത്ത, ബുദ്ധി വളര്‍ച്ച പോലുമില്ലാത്ത ഒരാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വൈജാത്യങ്ങളുടെ കൂടി കഥയാണീ സിനിമ. ഇന്ത്യന്‍ സിനിമയില്‍ വിക്രത്തിന്റെ പ്രസക്തി എന്തെന്ന് ഒരിയ്ക്കല്‍ കൂടി ബോധ്യപ്പെടുത്തി തരുന്നു ഈ സിനിമ. അനിതര സാധാരണമായ അഭിനയ മികവു കൊണ്ട് വിക്രം നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. അഞ്ചു വയസ്സിന്റെ ബുദ്ധിയുള്ള കൃഷ്ണയുടെ ഒരോ മാനറിസങ്ങളും, എക്സ്പ്രെഷനുകളും ആ നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും.ഈ കഥാപാത്രമാകാന്‍ വേണ്ടി നടപ്പിലും, നോട്ടത്തിലും, ഭാവത്തിലും, സംസാരത്തിലും എന്നു മാത്രമല്ല, ശരീരം ഒരുക്കിയെടുക്കുന്നതില്‍ പോലും അദ്ധേഹം എത്ര കണ്ടു പരിശ്രമിച്ചിരിക്കുന്നു എന്നത് ഈ ചിത്രം കാണുന്ന ഒരോരുത്തവര്‍ക്കും മനസിലാകും. ഡയറ്റ് ചെയ്ത് മെലിഞ്ഞൊട്ടിയ ശരീരമാണ് ഈ ചിത്രത്തിലെ വിക്രത്തിന്റെ കഥാപാത്രത്തിനുള്ളത്. എന്നാല്‍ കഥ സൊല്ലപ്പോറേന്‍ ഒരു പാട്ടു സീനിലെ - സങ്കല്‍പ്പത്തില്‍- സൂപ്പര്‍മാനായും, രാജാവായും വരുന്ന വിക്രം അദ്ധേഹത്തിന്റെ സ്വഭാവികമോ, അല്ലെങ്കില്‍ ബില്‍ഡപ്പ് ചെയ്ത ശരീരവുമായോ ആണ് പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ചില ത്രീ ഡി ആനിമേഷന്‍ രംഗങ്ങളുള്ള ഈ ഗാനം ദൈവത്തിരുമകളുടെ സവിശേഷതയാണ്. അതിലേ ആനിമേറ്റഡ് രൂപങ്ങളുടെ നിലവാരവും മികച്ചത് തന്നെ. രണ്ട് ശാരീരികാവസ്ഥകളുണ്ടാക്കാന്‍ അദ്ധേഹം വളരെ അദ്ധ്വാനിച്ചിട്ടുണ്ട്. ഒരു നടന്‍ പെര്‍ഫെക്റ്റാവുന്നത്, അയാളുടെ ശരീരം കഥയ്ക്കും കഥാപാത്രത്തിനുമനുസരിച്ച് രൂപമാറ്റം സംഭവിപ്പിക്കുന്നതിനാലും കൂടിയാണ്. വിക്രത്തിനു പുരസ്ക്കാരങ്ങളുടെ പെരു മഴ തന്നെ ലഭിച്ചേക്കാം.

കൃഷ്ണയുടെ മകള്‍ നിലായായി അഭിനയിച്ചിരിക്കുന്ന സാറ, അതിന്റെ അഭിനയത്തിലൂടെ മറ്റൊരദ്ഭുതം കൂടി നമുക്കു സമ്മാനിക്കുന്നു. കുറേക്കാലം ആ കുട്ടിയും, അതിന്റെ മാസ്മരിക അഭിനയവും ചര്‍ച്ചാ വിഷയമായേക്കാം. ഒരു കുട്ടിയുടെ മുഖത്തു നിന്നും കഥാ തീവ്രതയ്ക്കനുസരിച്ച് അഭിനയം വരുത്താന്‍ പാടാണെങ്കില്‍, സാറ അതിനുള്ള ഉത്തരമാണ്. ചിത്രത്തിന്റെ ക്ലൈമാക്സിലെ നിശബ്ദമായ ഭാവാഭിനയ പ്രകടനത്തിലൂടെ വിക്രത്തോട് കിട പിടിക്കുന്ന പെര്‍ഫോമന്‍സ് സാറ കാഴ്ച്ച വെച്ചിരിക്കുന്നു. വിക്രമും , സാറയും ചേര്‍ന്നുള്ള ക്ലൈമാക്സ് രംഗങ്ങള്‍ നിങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചേക്കാം...

ചിത്രം ഇറങ്ങിയപ്പോഴുണ്ടായിരുന്ന വിവാദമാണ്, ഐ ആം സാം എന്ന ചിത്രത്തിന്റെ മോഷണമാണു ദൈവത്തിരുമകളെന്ന്. അതെന്തായാലും, കോപ്പിയടി ഇപ്പോ ഇന്ത്യന്‍ സിനിമയിലത്ര പുതിയ സംഭവം അല്ലാത്തതിനാല്‍ നമുക്കത് ക്ഷമിയ്ക്കാം. മദ്രാസിപ്പട്ടണം എന്ന ഗംഭീര ചിത്രമൊരുക്കിയ എ.എല്‍. വിജയ്, കെ. ബാല ചന്ദറും, ഭാരതി രാജയും, മണിരത്നവും ഒക്കെ തെളിയിച്ച വഴിയിലൂടെ, സ്വന്തമായ ഇരിപ്പിടം തേടിയുള്ള യാത്രയിലാണെന്ന് ഈ ചിത്രം മനസിലാക്കിത്തരുന്നു. പ്രീയദര്‍ശന്റെ അസിസ്റ്റന്റായിരുന്നത് കൊണ്ടാവാം, വിഷ്വലൈസേഷന്‍ മനോഹരമാക്കുന്നതില്‍ അദ്ധേഹം നിതാന്ത ജാഗ്രത പുലര്‍ത്തിയിരിക്കുന്നു. ഊട്ടിയുടെ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഫ്രെയിമുകളെ അലങ്കരിക്കുന്നത്. നിരവ് ഷായുടെ സിനിമാട്ടോഗ്രാഫിയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ചിത്രത്തിനു ഒരു ഹോളീവുഡ് ചിത്രത്തിന്റെ മൂഡ് നല്‍കുന്നതില്‍ സിനിമാട്ടോഗ്രാഫിയുടെ പങ്ക് വലുതാണ്. വിഴികളില്‍ എന്ന ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത് ഏറെ പുതുമകളോടെയാണ്. കൂടുതല്‍ ക്ലോസപ്പ് സീനുകളും, മുഴുവന്‍ സ്ലോമോഷന്‍ സീനുകളും ചേര്‍ത്ത്, ഭംഗിയേറിയ ഒരു മഴയുടെ അകമ്പടിയോടെയാണിത് ചിത്രീകരിച്ചിരിക്കുന്നത്. മഴയെ ഇത്ര മനോഹരമായി, ഇതിനു മുന്‍പ് ആരെങ്കിലും ചിത്രീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വ്യത്യസ്തവും, സ്റ്റാന്‍ഡേര്‍ഡുള്ളതുമായ കോമഡി കാണിച്ച് ശ്രദ്ധ നേടിയ സന്താനം, ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ല. എ.ആര്‍. റഹ്മാന്റെ സഹോദരീ പുത്രനായ ജി.വി. പ്രകാശാണ് ദൈവത്തിരുമക്കളുടെ സംഗീതം. മനോഹരമായ പാട്ടുകളാണിതില്‍. പ്രത്യേകിച്ചും വിഴികളില്‍ എന്ന ഗാനം. ജി.വി. പ്രകാശ് "അമ്മാവന്റെ അനന്തിരവന്‍" തന്നെ എന്ന് അടിവരയിട്ടുറപ്പിക്കുന്ന ചിത്രം കൂടിയാണിത്.ആന്റണിയുടെ എഡിറ്റിങ്ങും മനോഹരം. മലയാളി നടന്‍ കൃഷ്ണ കുമാറിന്റെ തിരിച്ചു വരവു കൂടിയായി ഈ ചിത്രം. ഇതിലെ ഒരോരുത്തവരും നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു. നാസര്‍, എം. എസ്. ഭാസ്ക്കര്‍, അനുഷ്ക്കാ ഷെട്ടി, അമലാ പോള്‍, വൈ. ഗീ. മഹേന്ദ്രന്‍ എന്നിവരെയെല്ലാം എടുത്ത് പറയേണ്ടതുണ്ട്.

പ്രധാന കഥയോട് അനുബന്ധമായി, മറ്റു കഥാപത്രങ്ങളുടേയും പിത്രു പുത്ര ബന്ധങ്ങളുടെ ആവിഷ്ക്കാരവും സമാന്തരമായി നീങ്ങുന്നുണ്ട്. കുടുംബത്തിലെ സ്നേഹവും, പാരസ്പര്യവും തന്നെയാണ് കഥയുടെ ത്രെഡ്ഡ്. മൊത്തത്തില്‍ ഈ ചിത്രം സ്നേഹത്തിന്റെ മൂല്യം എത്ര ഏറെയാണെന്ന് നമ്മെ കാണിച്ചു തരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പിത്രു പുത്രീ ബന്ധങ്ങളുടെ ഇടര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് ഒരു ഗുണപാഠം കൂടിയാകുന്നു ദൈവത്തിരുമകള്‍
.


Related Articles
വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍
മൊണാലിസയുടെ സെക്സ്