തിങ്കളാഴ്‌ച, ജൂൺ 13, 2011

മാത്തുക്കുട്ടി ഫ്രം ചെന്നൈ: ഒരു തിരുമണം സ്റ്റോറി


ചെന്നൈ ലയോളാ കോളേജില്‍ പഠിക്കുന്ന തമിഴ് പെണ്കുട്ടിയെ മാത്തുക്കുട്ടി പരിചയപ്പെട്ടത് മവ്ണ്ട് റോഡ് വഴി പോകുന്ന 27 H എന്ന ബസ്സില്‍ വെച്ചായിരുന്നു. എന്നും രാവിലെയുള്ള അവന്റെ ജോലിയ്ക്കു പോക്കാണ് അതേ ബസ്സില്‍ തന്നെ യാത്ര ചെയ്യുന്ന അവളെ കാണുവാന്‍ വഴി വെച്ചത്. പതിവായി കണ്ട് കണ്ട്, ഇവളു കൊള്ളാമല്ലോ, ഇവളെയങ്ങ് വളച്ചാലോ എന്നായിരുന്നു
മാത്തുക്കുട്ടിയ്ക്ക് മനസിലുണ്ടായ ചിന്താഗതി. അല്ലെങ്കിലും അവന്‍ ചെന്നൈയില്‍
എത്തിയതോടുകൂടി ഏറെക്കുറെ, ഗ്രെയ്സ്മേരിയെ മറന്നു കളഞ്ഞിരുന്നു.
എങ്ങനെ അവളെക്കേറി മുട്ടും എന്നത് അവനൊരു ധൈര്യക്കേട് തന്നെയായിരുന്നു.
പോരാത്തതിനു നാട്ടില്‍ വെച്ച് ഗ്രെയ്സ്മേരിയുമായുള്ള മുന്‍ അനുഭവങ്ങള്‍ അവനെ കൂടുതല്‍
കരുതലുള്ളവനാക്കി.

അങ്ങനെയിരിക്കെ ഒരിയ്‌ക്കല്‍ ബസ്സിലെ പെണ്‍‌കുട്ടി മാത്തുക്കുട്ടിയോട് ചിരിച്ചു കാണിച്ചതോടെ അവന് ആത്മ വിശ്വാസമായി.അതേ തുടര്‍ന്ന് പിന്നീട് എല്ലാ ദിവസവും അതേ ബസ്സില്‍ വെച്ച് അവള്‍ ചെന്നൈ സെന്തമിഴിലും അവന്‍ മധ്യ തിരുവിതാമ്കൂര്‍ മലയാളത്തിലും പരസ്പ്പരം ചിരിച്ചു കൊണ്ടിരുന്നു. ലയോളാ കോളേജിന്റെ
മുന്പിലുള്ള ബസ് സ്റ്റോപ്പില്‍ തന്നെയായിരുന്നു ഇരുവരും ഇറങ്ങാറുണ്ടായിരുന്നത്.
എന്നും അവള്‍ കടാക്ഷങ്ങള്‍ നല്കി കോളേജിലേക്കും, കടാക്ഷങ്ങള്‍ ഏറ്റ് അവന്‍ ഒഫീസിലേയ്ക്കും
പൊയ്ക്കൊണ്ടിരുന്നു. പക്ഷേ അവളോട് മിണ്ടണമെന്നും ഫോണ്‍ നമ്ബര്‍ വാങ്ങണമെന്നുമുള്ള
അവന്റെ ആശ ആശയായിത്തന്നെ ഇരുന്നു. തമിഴ് പെണ്‍കുട്ടിയോട് പേര് ചോദിയ്ക്കണമെന്നും,
അവളെ പരിചയപ്പെടണമെന്നും അവന്‍ അതോടെ മനസില്‍ പ്ളാനും പദ്ദതിയും ആസൂത്റണം ചെയ്തു. അതെങ്ങനെ എന്നവന്‍ ആലോചിച്ചു നൊക്കി. പക്ഷേ വലിയൊരു പ്രശ്നം ഉണ്ടായിരുന്നു. മാത്തുക്കുട്ടി ചെന്നൈയില്‍ എത്തിയിട്ട് വെറും മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂ. അവനു മലയാളവും,
ഒരിത്തിരി ഇങ്ളീഷുമല്ലാതെ മറ്റൊരു ഭാക്ഷയും അറിഞ്ഞു കൂടാ. തമിഴാണെങ്കില്‍ തീരേം അറിഞ്ഞു കൂടാ. എന്നാലും ലവളെ വളച്ച് സെറ്റപ്പാക്കണമെന്നു മാത്തുക്കുട്ടി ഗാഡ പ്രതിജ്ഞയെടുത്തു.

അങ്ങനെയാണു പ്രസ്തുത ദിവസം വന്നു ചേര്‍ന്നത്.
അന്നൊരു സൂര്യ ഗ്രഹണ ദിവസമായിരുന്നു. മാത്തുക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഗ്രഹണവും സംഭവിച്ചത് അതേ ദിവസം തന്നെയായിരുന്നു എന്നത് തികച്ചും യാദ്രിസ്ചികം മാത്രമായിരുന്നു..

പതിവു പോലെ ലയോളാ കോളേജിനു മുന്‍പില്‍ ബസ്സിറങ്ങിയ മത്തുക്കുട്ടി ഒട്ടൊരു നിമിഷം പേരറിയാത്ത ആ തമിഴ് സുന്ദരിയ്ക്കു വേണ്ടി ഒന്നു വെയ്റ്റ് ചെയ്തു. അവള്‍ മുന്‍വശത്തെ ഡോര്‍ തുറന്നിറങ്ങി പിന്നിലേയ്ക്കു വരുകയായിരുന്നു. അവള്‍ അടുത്തെത്തിയതും പെട്ടന്നു മാത്തുക്കുട്ടി പറഞ്ഞു.

- ഒന്നു സംസാരിക്കണം..
- എന്നാ?
അവള്‍ ഞെട്ടി. കാര്യം വ്യക്തമാകാതെ അവള്‍ നില്ക്കുന്നതു കണ്ട് ചുറ്റുപാടും ഒന്നു ശ്രദ്ദിച്ചു കൊണ്ട് അവന്‍ വീണ്ടും പറഞ്ഞു.
- എനിയ്ക്കൊന്നു സംസാരിക്കണം.
അവള്‍ ഒരു നിമിഷം ആലൊചിച്ചു. സംസാരമാ? അതെന്നാ? സംസാരമ്ന്നാ തമിഴില്‍ വൈഫ് എന്നു താന്‍ മീനിങ്. ഇതെന്ന സംസാരം???
അവള്‍ പതുക്കെ ചോദിച്ചു. അവന്‍ പരുങ്ങലിലായി. അവന്റെ ബ ബ ബ കണ്ടപ്പോള്‍ അവള്‍ ചോദിച്ചു.
- നീങ്ക മലയാളമാ?
- ഞാന്‍ മലയാളമാണു. അയാം ഫ്രം കേരളാ.. എനിക്കൊന്നു സംസാരിക്കണം..
അപ്പോള്‍ അവള്‍ക്ക് കാര്യം പിടി കിട്ടി. അവള്‍ ചോദിച്ചു.
- പേസണുമാ?
- പോയിസണോ?
മാത്തുക്കുട്ടി ഒന്നു ഞെട്ടി. അവള്‍ പറഞ്ഞു
- പോയിസണല്ലയ്‌. ഉങ്കളോട് എനിക്ക് ചംചാരിയ്ക്കണം... ച്ചെ സംസാരിക്കണം. അതാണ്...
അപ്പോള്‍ അവള്‍ ചിരിച്ചു..എന്നിട്ട് പറഞ്ഞു,
- പുരിഞ്ചാച്ച്... പുരിഞ്ചാച്ച്...
(പിരിഞ്ഞെന്നോ? ദൈവമേ.. സംസാരിച്ച് തുടങ്ങിയില്ല അതിനു മുന്‍പ്‌ ദേ പറയുന്നു പിരിഞ്ചാച്ചെന്ന്.. ച്ചെ!)
അന്നേരം അവള്‍ ഒരല്പ്പം നാണത്തോടെ പറഞ്ഞു,
- അതാ അങ്കെപ്പോയി പേസലാം, വാങ്കോ..
എന്നിട്ടവള്‍ പതുക്കെ നടന്നു.
വങ്കനെന്നോ? മാത്തുക്കുട്ടി പിന്നേം വാ പൊളിച്ചു. താനൊരു വങ്കനാണെന്ന് ഇവള്‍ക്കും പിടി കിട്ടിയിരിയ്ക്കുന്നു... ആകെ നാശമായി....
പെണ്‍‌കുട്ടി വീണ്ടൂം അവനോട് പറഞ്ഞു.
- വാങ്കോ... വാങ്കോ...
(ഈശോയേ ഇതെന്തു കഷ്ട്ടമാണു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ തന്നെ വങ്കാ വങ്കാ എന്നു വിളിയ്ക്കുന്നു.നാട്ടിലെ എന്റെ ഇരട്ടപ്പെരു എങ്ങനെയാണ്‍ ഈ മുടിഞ്ഞവള്‍ അറിഞ്ഞത്?)
അവനാകെ
ചമ്മി അവിടെത്തന്നെയങ്ങ് നിന്നു. അപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കിക്കൊണ്ട് ആശ്ചര്യത്തോടെ അവനെ വിളിച്ചു.
- ഏയ്, ഏന്‍ അങ്കെ നിക്കുറേന്‍? വാ വാ..
(നിക്കറോ? ഞനിന്ന് നിക്കറിട്ടിട്ടില്ലെന്നു ഇവളും അറിഞ്ഞോ... ഈശ്വരാ. എന്തായാലും ചെല്ലുക തന്നെ.) ഗീവറ്ഗീസ് പുണ്ണ്യാളാ കാത്തോളണേ...

അവന്‍ മടിച്ച് മടിച്ചാണെങ്കിലും അവള്‍ക്കൊപ്പം ഒരു നിശ്ചിത ഗ്യാപ്പ് ഇട്ട് കൊണ്ട് നടക്കാന്‍ തുടങ്ങി. ഇവള്‍ ഇന്നു ക്ലാസ്സില്‍ കേറുന്നില്ലേ എന്ന് അവന്‍ മനസില്‍ ചിന്തിയ്ക്കാതിരുന്നില്ല. തനിയ്ക്ക് എന്തായാലും ഇനി അര മണിയ്ക്കൂര്‍ കൂടിയുണ്ട് ഡ്യൂട്ടി ആരംഭിക്കാന്‍...
ഒരേപോലെ നടക്കുന്നതിനിടയില്‍ അവന്‍ എറുകണ്ണിട്ട് അവളുടെ മുഖത്തേയ്ക്ക് ഒന്നു നോക്കി. അവളുടെ മുഖത്ത് ചെറിയൊരു നാണമുണ്ടോ? ഉണ്ടേന്നാണു തോന്നുന്നത്. അവള്‍ അവനേയും വിളിച്ച് മദ്രാസ് കോഫീ ഹവ്സിലേയ്ക്കാണ് കയറിയത്...

കോഫീ ഹവ്സില്‍ വലിയ തിരക്കില്ലായിരുന്നു.കോഫീ ഹവ്സിന്റെ മൂലയ്ക്കുള്ള റ്റേബിളിന്റെ കസേരയില്‍ അവള്‍ ഇരുന്നു. അഭിമുഖമായി അവനും.
- എന്നാ വേണും?
- എണ്ണ വേണോ? എന്തിനു?
മാത്തുക്കുട്ടി അവളെ ചൂഴ്ന്നു നോക്കി
- അയ്യോ , അപ്പടിയില്ലൈ.. ഉങ്കളുക്ക് എന്നാ വേണും ? കോഫിയാ, റ്റീയാ?
- കോഫി
അവന്‍ പെട്ടന്നു പറഞ്ഞു.
അപ്പോഴാണ് സപ്ളയര്‍ അടുത്തെത്തിയത്. തമിഴന്‍ സപ്ളയര്‍ മാത്തുക്കുട്ടിയെ കണ്ട് വിഷ് ചെയ്തു.
- വണക്കം അണ്ണാ..
- ആവണക്കെണ്ണയോ? അതൊന്നും വേണ്ടാ.. കാപ്പി മാത്രം മതി.
അതു കേട്ട് സപ്ളയര്‍ക്ക് ചിരി വന്നു. അയാള്‍ ചോദിച്ചു.
- നീങ്ക മലയാളിയാ? അതു താന്‍ ഇപ്പടി പേസറത്.. പറവായില്ലൈ... പോകെപ്പോകെ എല്ലാം തെരിഞ്ച് താന്‍ ആകണും.

മാത്തുക്കുട്ടിയ്ക്ക് ഒന്നുമങ്ങോട്ട് മനസിലായില്ലെങ്കിലും അവന്‍ എല്ലാം മനസിലായെന്ന മട്ടില്‍ ചുമ്മാ ആയാളെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. എന്തൊരു വ്രിത്തികെട്ട ഭാഷയാണു ഈ തമിഴെന്നു അവന്‍ ചിന്തിക്കാതെയിരുന്നില്ല.

അന്നേരം അവള്‍ മേശമേല്‍ കയ്യൂന്നി, താടി കൈവെള്ളയില്‍ താങ്ങിക്കൊണ്ട് ചോദിച്ചു.
- അക്ച്വലി ഉങ്കളുക്ക് തമിള്‍ പുരിയിലൈ?
- തമിഴ് പൂരിയൊന്നും വേണ്ടാ. എനിക്ക് കോഫി മാത്രം മതി.
മാത്തുക്കുട്ടി വിനയാന്വിതനായി പറഞ്ഞു.
അവള്‍ പൊട്ടിച്ചിരിച്ചു.
- ഉങ്കളുക്ക് കൊഞ്ചം കൂടെ തമിഴ് തെരിയാത്...
അതു കേട്ട് മാത്തുക്കുട്ടിയും പൊട്ടിച്ചിരിച്ചൂ.
അപ്പോഴേക്കും കോഫി എത്തി. കോഫി മൊത്തിക്കൊണ്ട് അവന്‍ ചോദിച്ചു.
- ഉങ്കപ്പേരെന്നാ?
- മാത്തുക്കുട്ടി. പീ.പീ. മാത്തുക്കുട്ടി.
- ഒഹോ.. സറി, നാന്‍ ഉങ്കളെ മാത്യൂന്ന് താന്‍ കാള്‍ പണ്ണുവേന്‍ ഓകേ?
- എന്താ നിങ്ങളുടെ പേരു..
- എന്‍ പേരു റേണുക. ഉങ്ക വീട്ടില്‍ യാറാര്‍ ഇറുക്കിറാങ്കെ?
- ഇറിക്കിയോ? ആരു?
അവള്‍ തലയ്ക്ക് കൈ കൊടുത്തു.
- അയ്യോ, ഉങ്കളെ സമാളിയ്ക്കിറതേ കഷ്ട്ടം താന്‍...
(തങ്ങളുടെ ഈ സമ്മേളനം കഷ്ട്ടമാണെന്നാണു അവള്‍ പറയുന്നതെന്നു തോന്നുന്നു.)
- അനാല്‍ നാന്‍ ഉങ്കളെ കണ്ടിപ്പാ തമിഴ് കത്തിക്കുവേന്‍..
(നീ തമിഴ് കണ്ടിക്കുവോ, കത്തിക്കുവോ എന്നാ വേണെല്‍ ചെയ്തോ. എനിക്കിപ്പൊ നിന്റടുത്തൂന്നു രക്ഷപെട്ടാല്‍ മതി. എനിക്കൊരു കോപ്പും മനസിലാകുന്നില്ല)

അവര്‍ കാപ്പി കുടിച്ചു തീര്‍ന്നു...
അപ്പോള്‍ അവനെ നോക്കി രേണുക ചോദിച്ചു.
- അപ്പൊ, നമ്ബ പോലാം ?
നമ്ബോലനോ? ഇവള്‍ എന്തൊക്കെയാണീ വിളിക്കുന്നത്?
- വാ എന്തിരിങ്കൈ..
(ഓഹോ, എന്തിരന് പോകാമെന്നാണോ...? എന്തിരന്‍ ഞാന്‍ കണ്ടതാണ്. ഇനി ഒന്നൂടേ കാണാനുള്ള ഗട്ട്സ് എനിക്കില്ല കുട്ടീ.)
- അയ്യോ, വാ പോയിടലാം ...
(പോയി ഇടാമെന്നോ? എന്ത് ഇടാമെന്നു? ചെ.. ചെ.. അയ്യേ, ഇവള്‍ ഇത്തരക്കാരിയാണോ.. ച്ചേ! സംസാരിച്ച് തുടങ്ങിയിട്ട് അര മണിക്കൂര്‍ ആയിട്ടില്ല. അതിനു മുന്‍പേ.. ച്ചെ!.. എന്തായാലും പോവുക തന്നെ.)

കോഫീ ഷോപ്പിലെ ബില്ലു പേ ചെയ്തത് അവള്‍ തന്നെയായിരുന്നു. അവര്‍ ഇരുവരും പുറത്തെ നിരത്തിലേയ്ക്കിറങ്ങി.

റോഡിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.
അപ്പോഴാണു അവള്‍ പെട്ടന്നു അവനോടായി പറഞ്ഞത്.

- മാത്യൂ, അതാ അങ്കെപ്പാറ്..?!
- അങ്കപ്പാറയെന്നോ? എവിടെ ഞാന്‍ കണ്ടില്ലല്ലോ അങ്കപ്പാറ?
അവര്‍ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് അവന്‍ ആകാംഷയോടെ നോക്കി. അവിടെങ്ങും അങ്കപ്പാറയോ മങ്കിപ്പാറയോ അവന്‍ കണ്ടില്ല.
- അയ്യോ, അതില്ലൈ... അതാ അന്തപ്പക്കം പാര്‍... അതെന്നുടെ ബെസ്റ്റ് ഫ്രണ്ട് മീനാക്ഷി.
അപ്പോള്‍ റോഡ് ക്രോസ്സ് ചെയ്ത് ഒരു പെണ്‍കൊച്ച്, അവര്‍ക്കരികിലേക്ക് വരുന്നുണ്ടായിരുന്നു. ഓഹോ അതാണോ ഇത്ര കാര്യമായിപ്പറഞ്ഞത്.. മീനാക്ഷി എന്ന പുതിയ കക്ഷി
അവര്‍ക്കടുത്തെത്തുകയും മാത്തുക്കുട്ടിയെ നോക്കി ഒരു തഞ്ചാവൂര്‍ ചിരി സമ്മാനിക്കുകയും ചെയ്തു.
മാത്തുക്കുട്ടിയും കൊടുത്തു ഒരു ട്രാവന്‍കൂര്‍ ചിരി.
- ഹായ് അയാം മീനാക്ഷി.
- ഹായ് അയാം മാത്തുക്കുട്ടി.
അന്നേരം ഇടയ്ക്കു കയറി രേണുക, മാത്തുക്കുട്ടിയെ ചൂണ്ടിക്കാട്ടിക്കൊണ്ട് മീനാക്ഷിയോട് പറഞ്ഞു .
- മീനാക്ഷീ, ഇവരുക്ക് തമിള്‍ തെരിയാത്
- കൊഞ്ചം കൂടി തെരിയിലെയാ?
മീനാക്ഷി അദ്ഭുതം കൂറി. അപ്പോള്‍ രേണുക പറഞ്ഞു.
- തെരിയമാട്ടേന്‍...
(തെറിയമിട്ടോ..? അതെന്തൊന്ന്. ചിലപ്പോള്‍ തെറിയുടെ പൂരം എന്നായിരിക്കും)
മറുപടിയായി മീനാക്ഷി പറഞ്ഞു.
- അതു പറവായില്ലൈ. പോകെപ്പോകെ എല്ലാം സരിയാത്താന്‍ വരും.
(പറവയേം പ്രാണിയേം സരി അത്തിനേം കുറിച്ചൊക്കെയാണല്ലോ ഇവളുമ്മാര്‍ സംസാരിക്കുന്നത്.
നല്ല വിവരമുള്ള ടീമുകളാണെന്നു തോന്നുന്നു.)

അന്നേരമാണു വളരെ ആകാംഷയൊടെ രേണുക മറ്റവളോട് ചോദിക്കുന്നത്.
- ഇപ്പൊ ഉനക്ക് പെയിന്‍ എപ്പടിയിരുക്ക്?
- ഇപ്പോ നോര്‍മലാത്താന്‍ ഇരുക്ക്.
അതും പറഞ്ഞു കൊണ്ട് മീനാക്ഷി സ്വന്തം നെഞ്ചത്തേയ്ക്ക് കൈ അമര്‍ത്തി പതിയെ ഒന്നു തിരുമ്മി.
അന്നേരം രേണുക മാത്തുക്കുട്ടിയോട് പറഞ്ഞു.

- ഇവളുക്ക് നെഞ്ചിലേ പെരിയ പെയിന്‍ ആയിരുക്ക്.
- അതേയോ? എന്നിട്ട് തിരുമ്മിയില്ലേ?
- തിരുമണം നാളെയ്ക്ക് താന്‍. അതെല്ലാം ഉനക്ക് എപ്പടി തെരിഞ്ചു പോച്ച്?
രേണുക അദ്ഭുതത്തോടെ അവനെ നോക്കി. മീനാക്ഷിയും വണ്ടര്‍ അടിച്ചതു പോലെ നില്‍ക്കുകയാണ്.
മാത്തുക്കുട്ടി ആളു പുലിയാണെന്നുള്ള ധാരണയില്‍ മീനാക്ഷി പറഞ്ഞു
- നാളേയ്ക്ക് എനക്ക് തിരുമണം. നീങ്ക വരണും.. ഓക്കേവാ?
അതു കേട്ട് മാത്തുക്കുട്ടി ഒരു വേള ആലോചിച്ച് നിന്നു. ഇവള്‍ക്ക് നെഞ്ച് തിരുമ്മിക്കൊടുക്കാന്‍
നാളെ ഇവളുടെ വീട്ടിലേക്ക് ചെല്ലണമെന്നാണോ പറയുന്നത്. ആയിരിക്കണം

പണ്ട്
അമ്മാവനായ ഇട്ടൂപ്പ് വൈദ്യനൊപ്പം
അത്യാവശ്യം തിരുമ്മല്‍ സഹായിയായി നിന്ന പരിചയമുണ്ട്. അതെടുത്ത് ഇവള്‍ക്കിട്ട് പ്രയോഗിച്ചാലോ?

അന്നേരം മാത്തുക്കുട്ടി മീനാക്ഷിയോട് ചോദിച്ചു.
- ഇപ്പൊ പെയിന്‍ ഉണ്ടോ?
അവള്‍ക്ക് അര്‍ത്ഥം പിടികിട്ടി.
- ഉം ഉണ്ട്.. ഉണ്ട്

വീണ്ടും മാത്തുക്കുട്ടി
ചോദിച്ചു
- നാളെ തിരുമണം... അതിനു ഞാന്‍ വരണം അല്ലേ..??!

- നാളെ തിരുമണം... നീങ്ക വരണം..!
മീനാക്ഷി ചിരിച്ചു
- എങ്കില്‍ ഇപ്പൊ തിരുമട്ടെ?
- എന്നാ?
മീനാക്ഷിയും, രേണുകയും വാ പൊളിച്ചു
ഉടനേ മാത്തുക്കുട്ടി ഒരടി കയറി അവളുടെ തൊട്ടരികിലേക്ക് നിന്നു. എന്നിട്ട് എന്തോ വലിയ കാര്യം അവതരിപ്പിക്കുന്നത് പോലെ തിരിഞ്ഞു നോക്കി, രേണുകയോട് പറഞ്ഞു.

- കൂട്ടികാരിയ്ക്ക് നെഞ്ച് വേദനയാണെന്നും, നാളെ ഞാന്‍ തിരുമ്മാന്‍ ചെല്ലണമെന്നും കൂട്ടുകാരി പറഞ്ഞത് കേട്ടില്ലേ? എനിക്ക് തിരുമ്മി കൊടുക്കുന്നതില്‍ യാതൊരു വിരോധവുമില്ല. ചേതമില്ലാത്തൊരുപകാരമല്ലേ. തിരുമ്മാം. പക്ഷേ ഒരു പ്രശ്നമുണ്ട്. നാളെ എനിക്ക് ലീവില്ല. ഇപ്പൊള്‍ വേണമെങ്കില്‍ ലൈറ്റായിട്ട് ഒന്നു തിരുമ്മി കൊടുത്തേക്കാം... എന്താ?

മാത്തുക്കുട്ടി ഒരു വേള ഇരുവരെയും നോക്കി നിന്നു. അവരാകട്ടെ കാര്യമറിയാതെ മിഴിച്ചങ്ങനെ നില്‍ക്കുകയാണു.
- സാരമില്ല, ഞാന്‍ കുട്ടിയെ തിരുമ്മിത്തരാം..
അതു പറയുകയും മാത്തുക്കുട്ടി ഇടതു കൈ കൊണ്ട് മീനാക്ഷിയെ ചേർത്ത് പിടിച്ചു വലതു കൈ കൊണ്ട് അവളുടെ നെഞ്ച് അമര്‍ത്തി തിരുമ്മാന്‍ തുടങ്ങി.
അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ മീനാക്ഷി പതറിപ്പോയി.
കടവുളേ എന്നൊരു ആര്‍ത്ത നാദം മാത്രം മീനാക്ഷിയില്‍ നിന്നും മുഴങ്ങിക്കേട്ടു.
- അയ്യൊ, നീയെന്നാ കാട്ടറത് എന്നൊരു ആര്‍ത്ത നാദം രേണുകയില്‍ നിന്നും ഉണ്ടായതും അതേ നിമിഷം തന്നെയാണു.

മാത്തുക്കുട്ടി, മീനാക്ഷിയുടെ നെഞ്ചാങ്കൂട്ടില്‍ തിരുമ്മല്‍ പ്രക്രിയ ഊര്‍ജിതമായി തുടരുന്നതിനിടയില്‍ വിഫലമായ ചില ചെറുത്തു നില്‍ക്കല്‍ ശ്രമങ്ങളോടെ മീനാക്ഷി ബോധം കെട്ട് നിലം പതിച്ചു.
ഈ സമയം രേണുക മാത്തുക്കുട്ടിയുടെ നടുവിനിട്ട് ഒരൊറ്റച്ചവിട്ടായിരുന്നു. ഒപ്പം ഒരലര്‍ച്ചയും

- പൊറംബോക്ക് നായേ... പൊറുക്കി റാസ്ക്കല്‍... എന്നാ കൊടുമൈ ഇത്...?!
മൂക്കും കുത്തി വീണ മാത്തുക്കുട്ടിയോട് അവള്‍ അലറി.
- ഡായ്.. എന്നാ സെഞ്ചിരുക്കേന്ന് പാരു. ..
പതുക്കെ എഴുനേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് മാത്തുക്കുട്ടി പറഞ്ഞു
- അവളല്ലേ പറഞ്ഞത് തിരുമണമെന്നു... അതിനെന്തിനാ എന്നെ തൊഴിച്ചത്?
ഏയ്.. പയലേ... തിരുമണം എന്നാല്‍ അതുക്ക് അര്‍ത്ഥം കല്യാണം എന്നു താന്‍ഡാ.. കല്യാണം...!

മാത്തുക്കുട്ടി ഞെട്ടി. അവന്‍ ഇന്ദ്രന്‍സിനേപ്പോലെ തല മുന്‍പോട്ട് നീക്കിക്കൊണ്ട് വാ പൊളിച്ച് ചോദിച്ചു.
- അപ്പോ തിരുമാന്‍ നാളെ വരണമെന്നു പറഞ്ഞതോ?
- അതു താന്‍ഡാ സൊന്നത്.. ഉന്നൈ നാളെ അവളുടൈ തിരുമണത്തുക്ക് ഇന്‍വൈറ്റ് താന്‍ അവള്‍ സെഞ്ചത്. ഇപ്പൊ നീയേ അവളെ തിരുമണം സെഞ്ചിട്ടിയാടാ പാപീ....
- മനസിലായില്ല???
-
മനസിലായില്ലയാ...
- തിരുമണം ന്നാ മീനിങ്ങ് കല്യാണം. ഇപ്പൊത് മനസിലായാച്ചാ? ഇനിമേല്‍ എന്‍ മുന്നാടി വരക്കൂടാത്...
രേണുക തലയില്‍ കൈ വെച്ച് അലറി. എന്നിട്ട് താഴെക്കിടക്കുന്ന മീനാക്ഷിയെ പൊക്കിയെടുക്കാന്‍ തുടങ്ങി...
തിരുമണം എന്നു തമിഴില്‍ പറഞ്ഞാല്‍ അതിന്റര്‍ത്ഥം കല്യാണം എന്നാണോ... ദൈവമേ..
പുതിയൊരു തിരിച്ചറിവു കിട്ടിയതിന്റെ നടുക്കത്തില്‍ മാത്തുക്കുട്ടി പ്രകംബനം കൊണ്ടു

ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ഒരു സംഘം കോളേജ് വിദ്യാര്‍ഥികള്‍ മാത്തുക്കുട്ടിയ്ക്കു സമീപത്തേയ്ക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. അതു കണ്ട് മാത്തുക്കുട്ടിയുടെ അടിവയറ്റില്‍ നിന്നും ഒരു പുഷ്പ്പുള്‍ ട്രെയിന്‍ അവന്റെ തലസ്താനത്തേയ്ക്ക് പാഞ്ഞു. ഇനിയിവിടെ നിന്നാല്‍ തനിക്ക് ഇടിയുടെ പൂരമായിരിക്കും..
മമ്മീ എന്നൊരു വിളി മാത്തുക്കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങി..

മാത്തുക്കുട്ടി പിന്നൊന്നും ചിന്തിച്ചില്ല. കാലില്‍ കിടന്ന പാരഗണ്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു കൊണ്ട്
അവന്‍ മവുണ്ട് റോഡ് വഴി കോഡംബാക്കം ലക്ഷ്യമാക്കി ഓടാന്‍ തുടങ്ങി.....


12 അഭിപ്രായങ്ങൾ:

  1. ഹോ...ഇങ്ങനെ ചിരിപ്പിക്കരുത്...ഹെന്റയ്യോ.. അടിപൊളിയായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. എന്തായാലും കുറച്ചു തമിഴ് ഞാനും ഇതീന്ന് പഠിച്ചു... എവിടേലും പ്രയോഗിക്കാമല്ലോ :-)

    മറുപടിഇല്ലാതാക്കൂ
  3. kazhchakkaran
    നന്ദി ചേട്ടാ... :)

    ഏപ്രില്‍ ലില്ലി.
    അതു കാര്യം.... :P

    വര്‍ഷിണി
    നന്ദി വര്‍ഷിണി...

    മറുപടിഇല്ലാതാക്കൂ
  4. ഉങ്കളുക്ക്‌ എന്നേയ്ക്കു താന്‍ തിരുമണം? :D

    മറുപടിഇല്ലാതാക്കൂ
  5. ആ വഴി ഓടി വന്നു നേരെ ഒരു ബ്ലോഗ്‌ ആ കാച്ചി അല്ലെ .....

    മറുപടിഇല്ലാതാക്കൂ
  6. Lipi Ranju:
    തിരുമണം രണ്ട് വര്‍ഷത്ത്ക്ക് അപ്പറം... :P

    ബ്ലാക്ക്‌ മെമ്മറീസ്:
    റെസ്റ്റില്ലാത്ത ഓട്ടമായിരുന്നു.ഹൊ!!! :(

    മറുപടിഇല്ലാതാക്കൂ
  7. ഉങ്കള്ക്കും അന്ത മാതുക്കുട്ടിക്കും എന്ന സംബന്ധം?

    മറുപടിഇല്ലാതാക്കൂ
  8. ഡോ.ആര്‍ .കെ.തിരൂര്‍:
    എന്ത സമ്ബന്ധവും കടയാത്... :D

    മറുപടിഇല്ലാതാക്കൂ
  9. തഞ്ചാവൂര്‍ ചിരി വെര്‍സസ് ട്രാവങ്കൂര്‍ ചിരി ഒരു സൂപ്പര്‍ ചിരിപോസ്റ്റ് ആയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. ഹി ഹി ഹി ഈ മലയാളം ചിരി ഒന് തമിഴ് ആക്കാമോ ???

    മറുപടിഇല്ലാതാക്കൂ