തിങ്കളാഴ്‌ച, മേയ് 02, 2011

ഒബാമ കൊന്നു, ഒസാമയെ

ഇതൊരു ദുരന്ത ദിവസമാണ്‌. നമ്മുടെ എല്ലാമെല്ലാമായ അഭിവന്ദ്യ ഒസമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിരിക്കുന്നു. എന്തൊരു കരളലിയിക്കുന്ന വാര്‍ത്തയാണ്‌?
സത്യത്തില്‍ പ്രസ്തുത വാര്‍ത്ത കേട്ട നിമിഷം മുതല്‍ എനിക്കാണെങ്കില്‍ കരച്ചില്‍ അടക്കാനേ വയ്യ. വളരെയേറെ കരഞ്ഞു കൊണ്ടാണ് ഞാനീ പൊസ്റ്റ് എഴുതുന്നത്. എന്റെ കണ്ണുനീര്‍ ധാര ധാരയായി ഒഴുകി ഗൂഗില്‍ മാപ്പു വഴി ധാരാവി വരെ പൊയിരിക്കുന്നു. ഇതിന്റെ പാതി കണ്ണീര് മതിയായിരുന്നു ഇടുക്കി ഡാം നിറയാന്‍ .

സത്യത്തില്‍ എത്ര നല്ലൊരു തീവ്രവാദിയായിരുന്നു അദ്ദേഹം. ലാദന്‍ വാണരുളിയ നാളുകളില്‍ അഫ്ഗാനിസ്താനൊരു സ്വര്‍ഗമായിരുന്നു, സ്വര്‍ഗം. അവിടെ കള്ളവുമില്ല, ചതിവുമില്ല. എള്ളൂളമില്ല പൊളി വചനം. അത്തരം സിറ്റുവെഷനായിരുന്നു ആ രാജ്യത്ത്. എത്ര സമ്ബല്‍ സമൃദ്ധമായിരുന്നു ആ രാജ്യമന്ന്. എവിടെ നൊക്കിയാലും കുഴി ബോംബുകള്‍, റ്റൈം ബോംബുകള്‍, ഗുണ്ട്, തോക്ക്, പീരങ്കി, വെടി... എത്ര രസമായിരുന്നു അന്നൊക്കെ. മരിച്ചു കിടക്കുന്ന ഒരു മനുഷ്യനെ ചുമ്മാ അങ്ങ് പുകഴ്ത്തുകയാണെന്ന് വിചാരിക്കരുത്. സത്യത്തില്‍ ഇദ്ദേഹത്തിന്റെയൊക്കെ കാലത്ത് ജീവിക്കാന്‍ സാധിച്ചതാണ് നമ്മുടെയൊക്കെ ഒരു പുണ്യമെന്നു പറയുന്നത്. കുഴി ബോംബ് പൊട്ടി കുഞ്ഞുങ്ങള്‍ ചാകുന്നു, പെണ്ണുങ്ങളുടെ മൂക്ക് അറുത്തു മാറ്റുന്നു, ആരെടാ എന്നു ആരെങ്കിലും ചോദിച്ചാല്‍ എന്തെടാ എന്നു പറയുന്നതിനു പകരം നേരേ ചെന്ന് ഒരു ഷെല്ലങ്ങോട്ട് എടുത്ത് ഒറ്റ വിടീലാണ്. അന്നേരം ദാണ്ടേ കിടക്കുന്നു ആരെടാ എന്നു ചൊദിച്ചവന്‍ കരിക്കട്ടയായി. ചുരുക്കിപ്പറഞാല്‍ നല്ല അടിപൊളി ജോര്‍ ആയിരുന്നു ലാദന്‍
അങ്ങുന്നിന്റെ ഭരണകാലം.

അയല്‍ രാജ്യങ്ങളുമായി നല്ലൊരു ആത്മബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
ഇന്‍ഡ്യന്‍ പട്ടാളക്കാരെ വലിയ കാര്യമായിരുന്നു അദ്ദേഹത്തിന്. ഇന്‍ഡ്യന്‍ പട്ടാളം പണിയൊന്നുമില്ലതെ ചുമ്മാ ബോറടിച്ചു ഇരിക്കുന്നു എന്നു മനസിലായ ഉടനെ എത്രയെത്ര തീവ്രവാദികളെയാണ് അദ്ദേഹം പാക്കിസ്താനിലൂടെ, ഇന്‍ഡ്യയിലേക്ക് നുഴഞ്ഞു കയറാന്‍ വിട്ടത്. നുഴഞ്ഞു കയറ്റം ആരംഭിച്ചുതോട നമ്മുടെ പട്ടാളക്കാര്‍ക്ക് പണിയുമായി, ബോറടിയും മാറി. ആ മഹാനുഭാവന്റെ വിശാലമായ കാഴ്ചപ്പാടും, സ്നേഹവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസുമൊക്കെയാണ് ഇതിലൂടെ വെളിവാകുന്നത്.
അതുപോലെ തന്നെ പരമ പ്രധാനമായ ഒന്നാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഓപ്പറേറഷന്‍ .
സത്യതില്‍ ഇത്രയും വല്യ രണ്ടു കെട്ടിടങ്ങള്‍ എങ്ങനെയാണ് ഒന്ന് പൊളിച്ചു കളയുക എന്നോര്‍ത്ത് ജോര്‍ജ് ബുഷ് അന്തം വിട്ട് നില്‍ക്കുമ്പോഴാണു ലാദന്‍ അങ്ങുന്ന് അത് വളരെ ഈസിയായി തകര്‍ത്തത്. ലോകത്തെ ഏറ്റവും വല്യ കെട്ടിടങ്ങളായിരുന്നു അത്. അതൊന്നു പൊളിക്കണമെങ്കില്‍ എത്രയെത്ര ബുള്‍ഡോസര്‍ വേണ്ടി വരും, എത്രയെത്ര ജെ സി ബി വേണ്ടി വരും.ഇതിന്റെയെല്ലാം വാടക എവിടുന്നെടുത്തിട്ട് കൊടുക്കും. ആകെ ടെന്‍ഷനടിച്ച് പ്രാന്തു പിടിച്ച ബുഷ് അദ്ദെഹത്തിനു വെറും ഒരു മണിക്കൂറിനുള്ളില്‍ പുഷ്പ്പം പോലെ കെട്ടിടം ഇടിച്ചു കൊടുത്തത് ലാദന്‍ അങ്ങുന്നാണ്. ബുള്‍ഡോസറും വേണ്ട ഒരു ഡൈനോസറും വേണ്ട എന്നു പറഞ്ഞു വെറും രണ്ടു പുഷ്പക വിമാനങ്ങള്‍ കൊണ്ടാണ് ആശാന്‍ പുഷ്പം പോലെ പണി തീര്‍ത്തത്. അതും അഞ്ജു പൈസ പോലും വാങ്ങാതെ,
തികച്ചും ഫ്രീയായി. അത്രയും നല്ല മനുഷ്യനായിരുന്നു ലാദന്‍ സാര്‍. പക്ഷേ എന്നിട്ടെന്തായി. എല്ലാ നല്ല മനുഷ്യര്ക്കും പറ്റാറുള്ളത് പോലെ ഒടുവില്‍ പാലു കുടിച്ചവന്മ്മാര്‍ തന്നെ തിരിഞു കൊത്തി. ഉദ്ദിഷ്ട കാര്യത്തിന് ലവലേശം ഉപകാരസ്മരണയില്ലാത്ത, ബുഷും കൂട്ടരും ലാദന്‍ സാറിനെ ചുമ്മാ അങ്ങ് വേട്ടയാടാന്‍ തുടങ്ങി.അതോടെ ഗത്യന്തരമില്ലാതെ
ലാദന്‍ സാര്‍ പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ പോയൊളിച്ചു. അവിടേം ലവന്‍മ്മാര് (അമേരിക്ക) പറന്നെത്തി.. പിന്നെ ജീവനും കൊണ്ട് തേരാപാരാ ഓട്ടമായിരുന്നു.
ഓട്ടോമന്‍ തുര്‍ക്കി പോലും ഇങ്ങനത്തെ ഒരു ഓട്ടം ഓടിക്കാണുകേല.
ഓടിയോടി അവസാനം അദ്ദേഹത്തിന്റെ വായില്‍ നിന്നും ഓഡിയോ ശബ്ദം പോലും പുറത്തു വരാതായി. അല്ലായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് അല്‍ ജസീറ ചാനലിലൂടെ " അമേരിക്കയെ താന്‍ വീണ്ടും സഹായിക്കുന്നുണ്ട്"എന്നു പറഞ്ഞേനെ. അങ്ങനെയങ്ങനെ നിരന്തരമായ ഓട്ടത്തിനിടയില്‍ മഹാനായ അദ്ദേഹം അമേരിക്കന്‍ പട്ടാളത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു.
ഒടുവില്‍ ഇപ്പൊ ഇങ്ങനെയുമായി. ആള് കൊല്ലപ്പെട്ടു. ക്രൂരന്മാരായ അമേരിക്കന്‍
പട്ടാളക്കാരാല്‍ നിഷ്കളങ്കനായ ലാദന്‍ സാര്‍ വധിക്കപ്പെട്ടു. ലോക സമാധാനം ജീവിത
വ്രതമായെടുത്ത ഒരു പാവം മനുഷ്യനെ പട്ടിയെ കൊല്ലുന്നത് പോലെ കൊന്നുകളഞ്ഞു അമേരിക്ക. ഇനി ഇവിടെ എന്തു സമാധാനം???

വാല്:-
മലയാളികളോട് ഒസാമ ബിന്‍ ലാദന് ഒരു പ്രത്യേക സ്നേഹമായിരുന്നു. ലാദന്‍ സാര്‍
ആകെപ്പാടെ ഒരേ ഒരു ദ്രോഹം മാത്രമേ നമ്മള്‍ മലയാളികളോട് ചെയ്തുള്ളു.
അത് മുന്‍പൊരിക്കല്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം കാണ്ഡഹാറിലേക്ക്
തട്ടിക്കൊണ്ടുപോയതാണ്‌. ആ ഒരൊറ്റ സംഭവം കാരണമാണ്‌ മേജര്‍ രവി എന്ന സംവിധായകന്‍ കാണ്ഡഹാര്‍ എന്ന സിനിമ പിടിച്ചതും, അതു കണ്ട മലയാളികളുടെ കാശും,
ക്ഷമയും പോയതും. അല്ലാത്ത പക്ഷം മലയാളികളുടെ പൊന്നോമനപുത്രന്‍ ആയിരുന്നു ആ മഹാന്‍ . ലാദനെപ്പോലെ ഇത്രയും നല്ല പൊന്നുപോലത്തെ സ്വഭാവമുള്ള ഒരു മനുഷ്യന്‍
വേറെ ഇല്ലായിരുന്നു എന്നു തന്നെ പറയാം. മേജര്‍ രവി ഇങ്ങനെയൊരു സിനിമ
പിടിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ലാദന്‍ സാര്‍ അന്ന് ആ വിമാനം ഹൈജാക്ക്
ചെയ്യുകയേ ഇല്ലായിരുന്നത്രേ...


Related Articles



6 അഭിപ്രായങ്ങൾ:

  1. അങ്ങനെ ആ അധ്യായം അവസാനിച്ചു...
    വാല് എനിക്കിഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  2. ഹ.ഹ ഹ..അതിനിടെ മേജര്‍ രവിക്കിട്ടും താങ്ങിയോ. ..ഇനി ചിലപ്പോള്‍ മേജര്‍ രവി...ലാദന്റെ ജീവ ചരിത്രം വച്ചും പടം എടുത്തേക്കും ..

    മറുപടിഇല്ലാതാക്കൂ
  3. പുള്ളി ഒരു ടോര്‍ച്ചര്‍ രവിയാണ്‌...

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം Rijo ഇത് കലക്കി,പ്രത്യേകിച്ച് വാല്

    മറുപടിഇല്ലാതാക്കൂ
  5. സൂപ്പെർ ആയിട്ടൊണ്ട്....ഇത്രയും തങ്കപ്പെട്ട ഒരു മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും നമ്മുടെ ഒരു ചാനലിലും അദ്ദേഹത്തിന്റെ ഫൊട്ടൊ വച്ചു താഴെ ആദരാഞലികൾ എന്നു കണ്ടില്ലല്ലൊ...

    മറുപടിഇല്ലാതാക്കൂ
  6. അജയ്, ടോണിച്ചന്‍ :- നന്ദി. നമ്മുടെ ചാനലുകള് കാണിച്ചത് കടന്ന കയ്യായിപ്പോയി. എന്നാ പറയാനാ?! :(

    മറുപടിഇല്ലാതാക്കൂ