വ്യാഴാഴ്‌ച, മേയ് 05, 2011

ചില എയര്‍ മെയില്‍ ആധികള്‍

എന്‍റെ കരളിന്റെ കരളായ സെലീനയ്ക്ക്,
നിന്റെ ഷിബുച്ചായന്‍ എഴുതുന്ന കത്ത്‌.
പറയാന്‍ പോകുന്ന കാര്യങ്ങളുടെ സീരിയസ്സ് കൊണ്ട് ഞാനാകെ വറീഡ് ആണ്.

കത്തെഴുത്ത്
ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷന്‍ ആയെന്ന് അച്ചായനറിയാമെങ്കിലും ഇതൊക്കെ ഫോണില്‍ സംസാരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടു മാത്രം ഇങ്ങനെയൊരു കത്തെഴുതിപ്പോവുകയാണ്.
സെലീനമോളേ ഞാനിത് നിന്നോട് എങ്ങെനെ അവതരിപ്പിക്കും?
കഴിഞ്ഞ ആഴ്ച്ചയാണ്‌ നാട്ടില്‍ നിന്നും ഒരു ഊമക്കത്ത്‌ എന്റെ കയ്യില്‍ വന്നു ചേര്‍ന്നത്.


സംഭവം ഊമക്കത്ത്‌ ആണെന്കിലും എഴുതിയവന്‍ ഊമയാകാന്‍ തരമില്ല. അതില്‍ നമ്മളെയും നമ്മുടെ കുടുംബ കാര്യങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയതില്‍ നിന്നും, എഴുതിയവന് നമ്മളെപ്പറ്റിയുള്ള മിക്കാവാറും കാര്യങ്ങളെല്ലാം അറിയാം എന്നും, ലേഖകന്‍ നമ്മുടെ പരിസരത്ത് തന്നെയുള്ള ആളാണെന്നും എനിക്ക് ബലമായ സംശയം ഉണ്ട്.എഴുതിയവന്‍ ഈ മൊബൈല്‍ കാലഘട്ടത്തില്‍ ഒരു മൊബൈല്‍ക്കോള്‍ ചെയ്താല്‍ പോരായിരുന്നില്ലേ എന്നൊരു പരിഭവം എനിക്കില്ലാതില്ല.


ഇത്രയും പറഞ്ഞത് ആമുഖമാണ്. എന്തിനും ഒരു ആമുഖം നല്ലതാണല്ലോ. ഇനി നേരേ കാര്യത്തിലേക്ക് കടക്കുകയാണ്. സത്യം പറഞ്ഞാല്‍ കത്ത്‌ വായിച്ചതോടെ അച്ചായന്‍ ആകെയങ്ങ് തകര്‍ന്നു പോയി. ഇപ്പോള്‍ ആറു ദിവസമായിട്ട് ഞാന്‍ ജോലിക്കും പോകുന്നില്ല ഒരു കോപ്പിനും പോകുന്നില്ല. റൂമിലിരുന്ന് ഒരേ വെള്ളമടിയാണ്‌. എനിക്കറിയേണ്ടത് ഈ
കേട്ടതെല്ലാം സത്യമാണോ എന്നാണ്.



കത്തിലെ ഒന്നാമത്തെ കാര്യം, നീ പ്രായം ചെന്ന എന്‍റെ അമ്മച്ചിയെ പള്ളും, പരത്തെറിയും പതിവായി പറയുന്നു എന്നതാണ്. അമ്മച്ചിയെ നീ തെറി വിളിക്കുന്നത് കാരണം തെറി വിളിയില്‍ നമ്മുടെ പഞ്ചായത്തിലെ തന്നെ റെക്കോര്‍ഡ്കാരിയായിരുന്ന തൊട്ടപ്പുറത്തെ നാരായണിയേടത്തിയെപ്പോലും നീ തോല്‍പ്പിച്ചു കളഞ്ഞു എന്നു കേട്ടു ഞാനാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് സെലീനേ. ഇങ്ങനൊരു മാറ്റം നിനക്ക് എങ്ങനെ വന്നു കരളേ?
നമ്മുടെ കല്യാണം കഴിഞ്ഞ് ഇപ്പോള്‍ പത്തു വര്‍ഷമാകുന്നു. കല്യാണ ശേഷം രണ്ടു വര്‍ഷത്തോളം നമ്മള്‍ ഒരുമിച്ച് ഹണിമൂണ്‍ ആഘോഷിച്ചു. അത് കഴിഞ്ഞാണ് ഞാന്‍ ഗള്‍ഫിലേക്കു വരുന്നത്. ഇപ്പോള്‍ ഇവിടെ എട്ടു വര്‍ഷമായി. ഇതു വരെ എനിക്ക് നാട്ടിലേക്ക് ലീവിനു വരാന്‍ കഴിഞ്ഞില്ല. നിനക്കു വേണ്ടിയാണ് ഞാന്‍ നാട്ടിലേക്ക് ഒന്നു വരുകപോലും ചെയ്യാതെ ഇവിടെക്കിടന്നു കഷ്ട്ടപ്പെടുന്നത്. അറിയാമോ നിനക്ക്. ഇനിയിപ്പോ വരുന്ന ഡിസംബറില്‍ നാട്ടിലേക്ക് വന്നു അവിടെത്തന്നെ കൂടാം എന്നു ചിന്തിച്ചിരിക്കുകയുമാണ്‌. അന്ന് നമ്മള്‍ ഒരുമിച്ചുള്ള രണ്ടു വര്‍ഷങ്ങള്‍ നീ എത്ര പാവമായിരുന്നു?! വല്ലപ്പോഴുമൊക്കെ എന്നെ "ഡാഷ്' മോനേ എന്നും, പോയി "ഡാഷ്'ചെയ്യഡാ എന്നൊക്കെ പറഞ്ഞിരുന്നു എന്നല്ലാതെ നാരായണിയേടത്തിയെ തോല്‍പ്പിക്കാന്‍ മാത്രം തെറികള്‍ ഒന്നും നിനക്ക് അന്ന് അറിഞ്ഞു കൂടായിരുന്നു. അതു പോയിട്ട് ഇപ്പോ നീ എന്റമ്മച്ചിയെ തെറി പറയുന്നു. കുനിച്ചു നിര്‍ത്തി മുതുകത്ത് ഇടിക്കുന്നു...നിനക്കറിയാമോ സെലീനേ, എന്‍റെ അപ്പച്ചന്‍ പോലും മരിക്കുന്നതു വരെ എന്റമ്മച്ചിയുടെ ദേഹത്ത് കൈ വച്ചിട്ടില്ല. മ്മച്ചി വല്ലപ്പോഴും ചിരവ കൊണ്ടും ചൂലു കൊണ്ടും അപ്പച്ചനിട്ട്
രണ്ടു കൊടുത്തെങ്കിലേ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ പോയിട്ട് ഇപ്പോള്‍ മരുമകളുടെ ചവിട്ടും, ഇടിയും കൊള്ളേണ്ട ഗതികേടിലായി എന്റമ്മച്ചി. ഇതൊക്കെ വായിച്ചു എന്‍റെ അണ്ഡകടാഹം വരെ വിയര്‍ത്തു പോയിരിക്കുന്നു സെലീനേ.



ഊമക്കത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്ന അടുത്ത കാര്യം അതിലും വിചിത്രമാണ്. എന്‍റെ ഒരേയൊരു പെങ്ങളെയും, അളിയനെയും നീ നമ്മുടെ വീട്ടില്‍ കയറാന്‍ സമ്മതിക്കില്ല എന്നതാണ്. പെങ്ങളും, അളിയനും നിന്നോട് എന്തു ചെയ്തു? ഒരു ദിവസം വീട്ടിലേക്ക് വന്ന സാലിയെയും അളിയനെയും നീ സ്വീകരിച്ചത് പശുവിനു കൊടുക്കുന്ന കാടിവെള്ളം കോരി അവരുടെ മോന്തയ്ക്ക് ഒഴിച്ചു കൊണ്ടാണ് എന്നു വായിച്ചു ഞാന്‍ വീണ്ടും ഞെട്ടി. തെന്‍കാശിപ്പട്ടണത്തിലെ ദിലീപിനെപ്പോലെ കാടിയില്‍ കുളിച്ചു നില്‍ക്കുന്ന അളിയന്റെ അന്നേരത്തെ അവസ്ഥ എന്തായിരിക്കണം എന്നോര്‍ത്തപ്പോള്‍ ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണ്‌ കപ്പി. പശു കുടിക്കേണ്ടുന്ന പഴത്തൊലിയും, പിണ്ണാക്കും അളിയനും, പെങ്ങളും കൂടി കുടിക്കേണ്ടിവന്നത് എത്ര മാനക്കേടായി എന്നു ഓര്‍ത്ത് എനിക്ക് ഒരു സമാധാനവും ഇല്ല.പിന്നെ പശുവിനു നീ എന്തെടുത്തിട്ട് കൊടുത്തു? പശു പട്ടിണിയായിരുന്നോ? അളിയനും, പെങ്ങളും പിന്നെന്തു ചെയ്തു? ഇതൊന്നും കത്തില്‍ ഇല്ല.



അടുത്ത വെളിപ്പെടുത്തല്‍ ആണ് അതിലും ഭീകരം. നീ ഇഞ്ജിപ്പറമ്പിലെ കുര്യാക്കോസിന്റെ ഒപ്പം തേക്കടിക്ക് ടൂര്‍ പോയി എന്നതായിരുന്നു അത്. സത്യമാണോ സെലീനേ അത്? കുര്യാക്കോസ് പണ്ടേ സ്ത്രീ വിഷയത്തില്‍ വീക്ക് ആണ്. അവന്റെയൊപ്പം പോകാന്‍ മാത്രം അത്രയ്ക്ക് പോക്ക് അല്ലല്ലോ നീ. സെലീന അവന്റെ കീപ്പ് ആണെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. അവനു നീയൊരു സൂപ്പ്‌ ആണത്രേ. കാര്യങ്ങളുടെ കിടപ്പ് വശം വെറും ചീപ്പ് ആണല്ലോ സെലീനേ? ഒപ്പം നീയും, അവനും ചേര്‍ന്നുള്ള ചില ബ്ലൂടൂത്ത് രംഗങ്ങള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ടു പോലും. ഇതൊക്കെ കേട്ടു ഞാനാകെപ്പാടെ ഒരു വല്ലാത്ത അവസ്ഥയിലാണ്. ഇതൊക്കെ സത്യമാണോ സെലീനേ? ഇതെല്ലാം കൂടി എന്നെ വട്ടു പിടിപ്പിക്കുകയാണ്‌. ഞാനീ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം നിന്റെ കയ്യില്‍ നിന്നും വ്യക്തമായ ഉത്തരം എനിക്ക് വേണം. ഇതെല്ലാം വെറും കെട്ടുകഥകള്‍ ആണെന്നും, നിന്നെ വളയ്ക്കാന് ശ്രമിച്ചിട്ട് കിട്ടാഞ്ഞതിന്റെ വാശിക്ക് ഒരുത്തന്‍ എഴുതിക്കൂട്ടിയ മൂന്നാംകിട ഫ്രാഡ് നംബര്കള്‍ ആണെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്‍റെ സെലീന ഇപ്പോഴും പളുങ്കു പോലെ നിഷ്കളങ്കയാണ് എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്...


എന്തു തന്നെയായാലും എത്രയും വേഗം നീ ഇതിനു മറുപടി പറയണം. മറുപടി
ഫോണിലൂടെ പറഞ്ഞാല്‍ മതി. കത്ത് കയ്യില്‍ കിട്ടിയാലുടന്‍ തന്നെ എന്നെ വിളിക്കണം. അതു വരെ ഞാന്‍ ഇവിടിരുന്ന് വെള്ളം അടിച്ചോളാം. ഇനി അഥവാ ഈ പറഞ്ഞതൊക്കെ സത്യമാണെങ്കില്‍, ഞാന്‍ നാട്ടില്‍ വന്നാലുടന്‍ നമ്മുടെ ഡൈവോഴ്സ് നടക്കുന്നതായിരിക്കും.



സ്വന്തം
ഷിബുച്ചായന്‍
അല്‍ ഹുബ്മാബിദ് ലിമിറ്റഡ്
ദുബായ്‌ ജംഗ്ഷന്‍
ദുബായ്‌.



Related Articles
ഷിബുച്ചായന് സെലീനയുടെ എയര്‍ മെയില്‍ മറുപടി
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?

6 അഭിപ്രായങ്ങൾ:

  1. എട്ട് വർഷായി നാട്ടിൽ പോകാതെ ഇവിടെ തന്നെ കിടക്കുന്ന അച്ചായനെ ആണ് ആദ്യം തല്ലേണ്ടത്...എല്ലാവർക്കും ഇല്ലേ വികാരങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  2. ഷിബുവേ..എട്ടുവർഷമായോ നാട്ടിൽ പോയിട്ട്?ഇത്രയല്ലേ സംഭവിച്ചൊള്ളൂ...സമാധാനിക്ക്...

    മറുപടിഇല്ലാതാക്കൂ
  3. എട്ടുവര്‍ഷം ആയിട്ടു നാട്ടില്‍ പോയിട്ട്, ഇത്രയൊക്കെ സംബവിച്ചുളൂ എന്ന് സമാധാനിക്കു.

    മറുപടി ഉടന്‍ പോസ്റ്റ്‌ ആയിട്ടു തന്നെ വേണം, ഫോണ്‍ വിളിച്ചാല്‍ പറ്റില്ല.

    മറുപടിഇല്ലാതാക്കൂ
  4. ഇത് പോലെ ഒരു കത്ത് മുന്‍ബ് വേറെ എവിടെയോ? വായിച്ചതായി ഓര്‍ക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, മേയ് 8 6:39 PM

    machu vagam naatilekku vitto

    മറുപടിഇല്ലാതാക്കൂ
  6. തൂവലാൻ, ടോണിച്ചന്‍, മനോജ്‌, കൊമ്പന്‍ - എല്ലാവര്‍ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു...

    മറുപടിഇല്ലാതാക്കൂ