വ്യാഴാഴ്‌ച, ജനുവരി 12, 2012

പാലച്ചോട്ടിലെ യക്ഷി

ഒരുപാട് കഥകളുറങ്ങുന്ന ഒരു പാല മരം മാത്തുക്കുട്ടിയുടെ നാട്ടിന്‍ പുറത്ത് അന്നുണ്ടായിരുന്നു. പാല പൂക്കുന്നതും യക്ഷി ഇറങ്ങുന്നതുമൊക്കെ അന്ന് അവിടുത്തെ ഹിറ്റ് സ്റ്റോറികളായിരുന്നു. യക്ഷിയെ കണ്ടവരും കാണാത്തവരും എന്നു വേണ്ട യക്ഷിയുടെ കൂടെ ഒരു രാത്രി കിടന്ന്, യക്ഷിയ്ക്ക് നൂറ്റന്‍പതു രൂപാ കൊടുത്തു വിട്ടവന്‍മ്മാരു വരെ ആ നാട്ടിലുണ്ടായിരുന്നു.

അങ്ങനെയിരിയ്ക്കെയാണ് തികച്ചും അവിചാരിതമായി നമ്മുടെ കഥാ നായകന്‍ മാത്തുക്കുട്ടിയും യക്ഷിയെ കാണുന്നത്. മാത്തുക്കുട്ടി ഒന്നല്ല മൂന്നു വട്ടം യക്ഷിയെ കണ്ടു. മൂന്നാം വട്ടത്തിന് ശേഷം പിന്നീടിന്നു വരെ മാത്തുക്കുട്ടി ആ പാലച്ചുവട്ടിലൂടെ പോയിട്ടേയില്ല....

ആദ്യമായി മാത്തുക്കുട്ടി യക്ഷിയെ കാണുന്നത് ഒരു വെള്ളിയാഴ്ച്ച രാത്രി എട്ടു മണിയ്ക്കായിരുന്നു.
അന്ന് കറുത്ത വാവായിരുന്നു. കൂട്ടും കൂടി കലുങ്കിലിരുപ്പും കമന്റടിയുമെല്ലാം കഴിഞ്ഞ് കൂട്ടം പിരിഞ്ഞപ്പോള്‍, മൂളിപ്പാട്ടും പാടി നടന്നു വരികയായിരുന്നു മാത്തുക്കുട്ടി. പാല പൂത്തിരുന്നു. എങ്ങും പാലപ്പൂവിന്റെ നറുമണം...

പെട്ടന്നാണ് മാത്തുക്കുട്ടി   ഒരപ്രതീക്ഷിത കാഴ്ച്ച കാണുന്നത്. 
വെള്ള പാന്റും വെള്ള   ഷര്‍ട്ടുമണിഞ്ഞ ഒരു രൂപം പാലച്ചോട്ടില്‍ നില്‍ക്കുന്നു.
മാത്തുക്കുട്ടി   കരുതി അത് ദൂരെയുള്ള വീടിന്റെ ബള്‍ബിലെ പ്രകാശം പാളി വീഴുന്നതായിരിക്കുമെന്ന്.

 അന്നേരമുണ്ട് രൂപം അടുത്തേക്ക് വന്ന് ചോദിക്കുന്നു
- "ചുണ്ണാമ്പുണ്ടോ...?"
 അപ്പോഴാണ്  മാത്തുക്കുട്ടി  രൂപത്തെ തുറിച്ച് നോക്കിയത്.
മുഖം മൂടിയിട്ടിരുന്നു, ചുണ്ടിന്റെ കോണിലൂടെ ചുവപ്പ് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.മാത്തുക്കുട്ടി ഒന്നേ നോക്കിയുള്ളൂ....
അതു കണ്ടതും ഹല്ലേലൂയാ എന്നു പറഞ്ഞു  മാത്തുക്കുട്ടി  ബോധം കെട്ടു വീണു.


പിന്നെ ഒരാഴ്ച്ച കഴിഞ്ഞാണ് മാത്തുക്കുട്ടി അതേ വഴിയിലൂടെ പോകുന്നത്. അന്നും രാത്രിയായിരുന്നു....
പാലച്ചുവട്ടില്‍ എത്തിയപ്പോഴുണ്ട്, വെളുത്ത വസ്ത്രങ്ങളണിഞ്ഞ അതേ രൂപം അവിടെത്തന്നെ നില്‍ക്കുന്നു.
യക്ഷിയുടെ ചുറ്റുപാടും പുക വലയങ്ങള്‍ നിറഞ്ഞിരുന്നു.  മാത്തുക്കുട്ടി  ഒന്ന് വിരണ്ടു

മാത്തുക്കുട്ടിയുടെ കഴുത്തില്‍ കൊന്തയുണ്ടായിരുന്നതു കൊണ്ട്  ഇത്തവണ  മാത്തുക്കുട്ടി പേടിച്ചില്ല.

ഈശോയേന്ന് വിളിച്ച് ഒറ്റ നടപ്പങ്ങ് നടന്നു.
അപ്പോള്‍ രൂപം മാത്തുക്കുട്ടിയുടെ അടുത്തേക്ക് നടന്നു വന്നു.
അതു കണ്ടതും മാത്തുക്കുട്ടി ചലിയ്ക്കാനാവാതെ അവിടെത്തന്നെ നിന്നുപോയി. അവനെ വെട്ടി വിയര്‍ത്തു
 അന്നേരം രൂപം ഒറ്റച്ചോദ്യമാണ്
-"സിഗരറ്റുണ്ടോ"
അതു കേട്ടതും, മാത്തുക്കുട്ടി ഹല്ലേലൂയാ എന്നു പറഞ്ഞു  വീണ്ടും ബോധം കെട്ടു വീണു.


അതിനു ശേഷം മാത്തുക്കുട്ടി പോട്ടയില്‍ പോയി കരിസ്മാറ്റിയ്ക്ക് കൂടിയിട്ടാണ് ഒരു ലെവലായത്. അങ്ങനെയിരിക്കെ വീണ്ടും ഒരിയ്ക്കല്‍ കൂടി ഒരു സന്ധ്യാ സമയത്ത് മാത്തുക്കുട്ടിയ്ക്ക് അതേ പാലമരത്തിന്റെ ചുവട്ടിലൂടെ വരേണ്ടിയിരുന്നു. ധ്യാനം കൂടിയതോടെ ധൈര്യ ശാലിയായി മാറിയ മാത്തുക്കുട്ടി യക്ഷി വെറും പുല്ലെന്ന മട്ടിലാണ് പാലച്ചുവട്ടിലൂടെ നടന്നു വന്നത്

പെട്ടന്ന് അതാ, അതേ രൂപം അവിടെത്തന്നെ നില്‍ക്കുന്നു. വെള്ള വസ്ത്രങ്ങളുമണിഞ്ഞ്... മാത്തുക്കുട്ടിയുടെ ഉള്ളൊന്ന് കിടുകിടുത്തു. എങ്കിലും അവന്‍ ദുര്‍ബലമായ കാല്‍ വെയ്പ്പുകളോടെ അവിടുന്ന് നടന്ന് രക്ഷപെടുവാന്‍ ശ്രമിച്ചു

പൊടുന്നനെ വെള്ള വസ്ത്രമണിഞ്ഞ യക്ഷി മാത്തുക്കുട്ടിയുടെ അടുത്തേക്ക് വന്നു. മാത്തുക്കുട്ടി അവിടെ നിന്ന് ഒപ്പീസ് ചൊല്ലിക്കൊണ്ട് ട്രിപ്പീസു കളിച്ചു... അവന്റെ ഞെളിപിരിയല്‍ കണ്ട് ഊറി ചിരിച്ചുകൊണ്ട് രൂപം ചോദിച്ചു

 "ചുണ്ണാമ്പുണ്ടോ?"
മാത്തുക്കുട്ടി
 "ഇല്ല"

രൂപം
 "സിഗരറ്റ് ഉണ്ടോ ?"
മാത്തുക്കുട്ടി വീണ്ടും പറഞ്ഞു
"ഇല്ല "

ഉടനേ  രൂപം   കുറച്ചു കൂടി അടുത്തു വന്നു.
മാത്തുക്കുട്ടി  ഞെട്ടി,  തന്റെ കൊന്തയിലെ കുരിശില്‍  മുറിക്കെ പ്പിടിച്ചു.
മാത്തുക്കുട്ടി രൂപത്തിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി
രൂപത്തിന്റെ ചുണ്ടിന്റെ കോണിലൂടെ രക്തം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു...

അടക്കിപ്പിടിച്ച ശബ്ദത്തില്‍  രൂപം  ചോദിച്ചു
- "പോട്ടെ, മൊബൈലില്‍ ബ്ലൂ ടൂത്തുണ്ടോ"
അന്നേരം മാത്തുക്കുട്ടി  ഹല്ലേലൂയ്യ എന്നും പറഞ്ഞ്  അവസാനമായി ബോധം കെട്ടു...

മാത്തുക്കുട്ടി വീഴുന്നത് കണ്ട് രൂപം പരിഭ്രമിച്ചു.
രൂപം തന്റെ മുഖത്തു നിന്നും വെള്ള തോര്‍ത്ത് വലിച്ചു മാറ്റി.

അത് അന്ത്രയോസ് പാസ്റ്ററായിരുന്നു!!!
അന്ത്രയോസ്  പാസ്റ്റര്‍ പിന്നെ അവിടെ നില്‍ക്കാതെ തന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു....

സത്യത്തില്‍ മൂന്നു വട്ടവും സംഭവിച്ചത് ഇതാണ്.
പാസ്റ്ററുടെ വീട് അവിടുന്ന് ഒരല്‍പ്പം അടുത്തു തന്നെയായിരുന്നു. സിഗരറ്റ് വലിയ്ക്കാനും, മുറുക്കാനുമാണ് പാസ്റ്റര്‍ ആ പാലച്ചുവട്ടിലെത്തുന്നത്. ചുവന്ന മുറുക്കാന്‍, ചുണ്ടില്‍ കോണിലൂടെ ഒലിച്ചിറങ്ങിയതും, സിഗരറ്റിന്റെ പുകച്ചുരുളുകളും മാത്തുക്കുട്ടി മൂന്നു തവണയും തെറ്റിദ്ധരിയ്ക്കുകയായിരുന്നു.

അല്ല, പാസ്റ്റര്‍ക്കുമില്ലേ വികാരങ്ങളും വിചാരങ്ങളും...
പാസ്റ്റര്‍ക്കുമില്ലേ സിഗരറ്റും, മുറുക്കാനും, ബ്ലൂടൂത്തും.......

7 അഭിപ്രായങ്ങൾ:

  1. padar ningalude 'എന്നെക്കുറിച്ച്' kollaam...

    post gambheeram.

    മറുപടിഇല്ലാതാക്കൂ
  2. അവസാന വട്ട വിശദീകരണം ഒഴിവാക്കാം ആയിരുന്നു ..

    മറുപടിഇല്ലാതാക്കൂ
  3. ഹൊ പാവം പേടിച്ചു പോയി
    അല്ല, പാസ്റ്റര്‍ക്കുമില്ലേ വികാരങ്ങളും വിചാരങ്ങളും...

    മറുപടിഇല്ലാതാക്കൂ
  4. ഹല്ലേലൂയ..... കലക്കി മച്ചൂ..

    മറുപടിഇല്ലാതാക്കൂ
  5. ഇമ്മാതിരി പ്രേതങ്ങളൊക്കെ എന്തിനാ വെള്ള വസ്ത്രം തന്നെ ധരിക്കുന്നത്..

    മറുപടിഇല്ലാതാക്കൂ