വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

കൊല്‍ക്കൊത്തയിലിന്ന് നീല വസന്തം

ഇന്നൊരു ചരിത്രം പിറക്കുകയാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ നവയുഗപ്പിറവിക്ക് തുടക്കമിടുന്നത് ഒരു പക്ഷേ ഇന്നത്തെ ദിവസമായിരിക്കാം... ലോകത്തെ നംബര്‍ വണ്‍ ടീമുകളിലൊന്നായ, സാക്ഷാല്‍ അര്‍ജന്റീന ഇന്ന് കൊല്‍ക്കൊത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനീസ്വലയുമായി ഏറ്റുമുട്ടും. ലാറ്റിനമേരിക്കയുടെ തനതായ കവിത തുളുമ്പുന്ന കേളീ ശൈലിയുടെ ഉപാസകരായ അര്‍ജന്റീന ഇന്ത്യന്‍ മണ്ണിലെ ഒരോ പുല്‍നാമ്പുകളേയും കോരിത്തരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോക ഫുട്ബോളര്‍ മെസ്സി നയിക്കുന്ന പുതിയൊരു അര്‍ജന്റീനയെയാണ് നമ്മളിന്ന് കാണാന്‍ പോകുന്നത്. അവര്‍ ഇന്ന് ഇന്ത്യയിലൊരു പുതിയ ഫുട്ബോള്‍ ചരിത്രം സ്രിഷ്ട്ടിക്കാന്‍ പോകുന്നു. ഇന്ന് രാത്രി ഏഴു മണിക്ക് ഒരു ലക്ഷം വരുന്ന കാണികളുടെ മുന്‍പില്‍ വിഖ്യാതരായ ആ നീലപ്പട കാല്‍പ്പന്ത് ഇന്ദ്രജാലങ്ങള്‍ കാഴ്ച്ച വെയ്ക്കും. കളി ഇ.എസ്.പി.എന്നില്‍ തത്സമയ ഉണ്ടായിരിക്കും. (കഴിഞ്ഞ ലോകക്കപ്പ് നാളുകളി വരച്ച ഒരു മെസ്സി ചിത്രം ഇതോടൊപ്പം കൊടുത്തിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.)

ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാ സംഭവം തന്നെയാണ്. പല കാരണങ്ങള്‍കൊണ്ടും ഈ മത്സരത്തിന് ചില പ്രത്യേകതകളുണ്ട്. നാളിതു വരെയുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ലോകറാങ്കിങ്ങില്‍ ആദ്യ റാങ്കുകളിലുള്ള രണ്ട് ടീമുകള്‍ തമ്മില്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഫിഫ ഔദ്യൊഗികമായി ഒരിന്റര്‍നാഷണല്‍ ക്ലാസ്സ് മല്‍സരം ഇന്ത്യയില്‍ നടത്തുന്നത് നടാടെയാണ്. അര്‍ജന്റീന, വെനെസ്വല എന്നിവര്‍ ഇന്ത്യയില്‍ കളിക്കുന്നതും ആദ്യം തന്നെ. എല്ലാം കൊണ്ടും ഇന്ത്യന്‍ ഫുട്ബോളിനൊരു ഉണര്‍ത്തുപാട്ടാവുകയാണ് മത്സരം. ലയണല്‍ മെസ്സി, ഗോണ്‍സ്വാലോ ഹിഗ്വെയിന്‍,എയിഞ്ചല്‍ ഡി മരിയ തുടങ്ങി ലോകമെങ്ങും കേള്‍വി കേട്ട പ്രതിഭാധനരായ, ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ താരങ്ങള്‍ ഇന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി, ഇന്ത്യന്‍ മണ്ണില്‍ പന്ത് തട്ടും. എതിരാളികള്‍ വെനീസ്വലേയാണ്. അവരും ലാറ്റിനമേരിക്കയില്‍ നിന്നു തന്നെയുള്ളവര്‍. ഇക്കഴിഞ്ഞ കോപ്പാ അമേരിക്കാ സെമി കളിച്ചവര്‍. ഫിഫാ റാങ്കിങ്ങില്‍ നാല്‍പ്പതാം സ്ഥാനക്കാര്‍. പോരാട്ടം കൊഴുക്കാന്‍ വേറേ കാരണങ്ങള്‍ വേണ്ട.

മാച്ച് ഒരര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ നേട്ടം കൂടിയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് പ്രത്യേകം സ്ഥാനം ഫിഫ നല്‍കുന്നു എന്നതിനൊരു അടിവരയാണീ മാച്ച്. ഫിഫയേ സംബന്ധിച്ച് ഫുട്ബോള്‍ വിറ്റഴിക്കാവുന്ന ഒരു വിശാല മാര്‍ക്കറ്റാണിന്ത്യ. മാച്ചിനു ശേഷം ഇനി കൂടുതല്‍ രാജ്യാന്തര മാച്ചുകള്‍ ഇന്ത്യയില്‍ നടക്കാമെന്നതും സന്തോഷകരമാണ്. ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്ന കൊല്‍ക്കൊത്ത്യ്ക്ക് ശേഷം ഫുട്ബോള്‍ ആരാധകര്‍ കൂടുതലുള്ള കേരളത്തിലേക്കും, ഗോവയിലേക്കും പ്രതീക്ഷകളുടെ സ്പോട്ട് കിക്കുകള്‍ നീണ്ട് വന്നേക്കാം. ( കേരളത്തിനങ്ങനെ മോഹിക്കാന്‍ ഒരു "ദേശീയ" നിലവാരത്തിലുള്ള സ്റ്റേഡിയം പോലുമില്ല എന്നത് ഓര്‍ത്തുകൊണ്ട് തന്നെ പറയുന്നു) അങ്ങനെയങ്ങനെ ഇന്നത്തെ കിക്കോഫിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. ഇത് കേവലമൊരു സൗഹ്രിദ മത്സരമാണെങ്കിലും, അവസാന വിജയം അര്‍ജന്റീനയ്ക്കായിരിക്കണം എന്നാവും ഇന്ത്യയിലെ ഒരൊ ഫുട്ബോള്‍ പ്രേമിയും ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും അതങ്ങനെ തന്നെ ആവണമല്ലോ. അര്‍ജന്റീനയ്ക്ക് വേണ്ടി കയ്യടിക്കാന്‍ ഞാനുമുണ്ടാവും......


5 അഭിപ്രായങ്ങൾ:

  1. ഹം.. പടാര്‍ ബ്ലോഗ്‌ ആയത് കൊണ്ടും നീല എന്ന് കണ്ടത് കൊണ്ടും ഇത്തിരി ചൂടനെ കഴിക്കാം എന്ന് വിചാരിച്ചാ വന്നെ :) എന്ത് ചെയ്യാം.. ഇനിയിപ്പം മെസ്സികൊണ്ട് തൃപ്തി നേടാം.. ഞാന്‍ ഒരു അര്‍ജെന്റീന ഫാന്‍ ആണ്.. വളരെ ഇഷ്ട്ടമുള്ള കളിയാണ് ഫുട്ബാള്‍.. അത് കൊണ്ട് തന്നെ ഈ പോസ്റ്റും ഇഷ്ട്ടപെട്ടു കേട്ടാ..

    മറുപടിഇല്ലാതാക്കൂ
  2. അല്ലെങ്കിൽ തന്നെ ഈ ബ്ലോഗിലിച്ചിരെ നീല കൂടുതലാണോന്ന് എല്ലാർക്കുമൊരു സംശയമുണ്ട്. എന്നാൽ കിടക്കട്ടെ ഒരു നീല കൂടി എന്നങ്ങ് കരുത്... ഹ ഹ

    മറുപടിഇല്ലാതാക്കൂ
  3. നീല വസന്തം എന്നൊക്കെ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചു

    മറുപടിഇല്ലാതാക്കൂ
  4. നീലവസന്തം കണ്ടു വന്നതാ .., ഓണാശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  5. പഞ്ചാരകുട്ടന്‍-malarvadiclub :
    :D

    സിദ്ധീക്ക.. :
    നന്ദി സിദ്ദിക്കാ... എന്റേയും ഓണാശംസകള്‍....

    മറുപടിഇല്ലാതാക്കൂ