വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

ദൈവത്തിരുമകള്‍

ഒരു സിനിമ, അതെത്ര കൊമേഴ്സ്യല്‍ വിജയം ലക്ഷ്യമിട്ടാലും സിനിമയിലൂടെ സമൂഹത്തിനു കൊടുക്കേണ്ടുന്ന ഒരു സന്ദേശമുണ്ട്. ആത്യന്തികമായി അത് നന്മയുടെ സത്തയേക്കുറിച്ചോ, സ്നേഹത്തിന്റെ മൂല്യത്തേക്കുറിച്ചോ ഒക്കെയുള്ള ഗുണപാഠങ്ങളായിരിക്കുംബോഴാണ് സിനിമ സമൂഹത്തിനു മാതൃകയാവുന്നത്. ഇത് സിനിമയ്ക്കെന്നല്ല, ഏതൊരു കലയ്ക്കും ബാധകമാണ്. ഗുണപാഠങ്ങള്‍ക്ക് ഏതു പ്രായത്തിലും, ഏതു കാലവസ്ഥയിലും, ഏതു സാഹചര്യത്തിലും, ഏതു സമൂഹത്തിലും അത്രയേറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും മൂല്യച്ച്യുതി ഏറെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം പൊയ്ക്കൊണ്ടിരിക്കുന്മ്പോള്‍.

എ.എല്‍. വിജയ് സ്റ്റോറിയും, ഡയറക്ഷനും നിര്‍വഹിച്ച ദൈവത്തിരുമകള്‍ ഇത്തരം സ്നേഹത്തിന്റേയും നന്‍മ്മയുടേയും അഭ്ര ചാരുത സമ്മാനിച്ച് നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദിപ്പിക്കുകയാണ്. അഞ്ചു വയസുകാരന്റെ ബുദ്ധി മാത്രമുള്ള കൃഷ്ണ (വിക്രം) എന്ന പിതാവും, അയാളുടെ ഏക മകളായ നിലായും (സാറ) തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ ആത്മ ബന്ധം വരച്ചു കാട്ടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊട്ടിയിലെ ഒരു ചോക്കലെറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ കൃഷ്ണയ്ക്ക് എല്ലാമെല്ലാം തന്റെ മകള്‍ നിലായാണ്. അവള്‍ക്ക് തിരിച്ചുള്ളതും അങ്ങനെ തന്നെ. പക്ഷേ ജീവിതത്തിന്റെ ഒരു ട്രാക്കില്‍ വെച്ച് ആ പിതാവിനു തന്റെ മകളെ നഷ്ട്ടപ്പെടുകയാണ്. കൃഷ്ണയുടെ ഭാര്യ (അവര്‍ മരിച്ചുപോയി) യുടെ വീട്ടുകാര്‍ അവളെ ചെന്നൈയിലെ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോകുന്നു. തന്റെ മകള്‍ക്കു വേണ്ടി കൃഷ്ണ എന്ന - അഞ്ചു വയസുകാരന്റെ ബുദ്ധിയുള്ള - പിതാവ് നടത്തുന്ന ശ്രമങ്ങളുടെ കണ്ണീരണിക്കുന്ന കധയാണീ സിനിമ.സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളും, പിടിപാടുമുള്ളവര്‍ക്കെതിരേ നീതി ലഭിക്കാന്‍ വേണ്ടി ഇതൊന്നുമില്ലാത്ത, ബുദ്ധി വളര്‍ച്ച പോലുമില്ലാത്ത ഒരാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വൈജാത്യങ്ങളുടെ കൂടി കഥയാണീ സിനിമ. ഇന്ത്യന്‍ സിനിമയില്‍ വിക്രത്തിന്റെ പ്രസക്തി എന്തെന്ന് ഒരിയ്ക്കല്‍ കൂടി ബോധ്യപ്പെടുത്തി തരുന്നു ഈ സിനിമ. അനിതര സാധാരണമായ അഭിനയ മികവു കൊണ്ട് വിക്രം നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. അഞ്ചു വയസ്സിന്റെ ബുദ്ധിയുള്ള കൃഷ്ണയുടെ ഒരോ മാനറിസങ്ങളും, എക്സ്പ്രെഷനുകളും ആ നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും.ഈ കഥാപാത്രമാകാന്‍ വേണ്ടി നടപ്പിലും, നോട്ടത്തിലും, ഭാവത്തിലും, സംസാരത്തിലും എന്നു മാത്രമല്ല, ശരീരം ഒരുക്കിയെടുക്കുന്നതില്‍ പോലും അദ്ധേഹം എത്ര കണ്ടു പരിശ്രമിച്ചിരിക്കുന്നു എന്നത് ഈ ചിത്രം കാണുന്ന ഒരോരുത്തവര്‍ക്കും മനസിലാകും. ഡയറ്റ് ചെയ്ത് മെലിഞ്ഞൊട്ടിയ ശരീരമാണ് ഈ ചിത്രത്തിലെ വിക്രത്തിന്റെ കഥാപാത്രത്തിനുള്ളത്. എന്നാല്‍ കഥ സൊല്ലപ്പോറേന്‍ ഒരു പാട്ടു സീനിലെ - സങ്കല്‍പ്പത്തില്‍- സൂപ്പര്‍മാനായും, രാജാവായും വരുന്ന വിക്രം അദ്ധേഹത്തിന്റെ സ്വഭാവികമോ, അല്ലെങ്കില്‍ ബില്‍ഡപ്പ് ചെയ്ത ശരീരവുമായോ ആണ് പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ചില ത്രീ ഡി ആനിമേഷന്‍ രംഗങ്ങളുള്ള ഈ ഗാനം ദൈവത്തിരുമകളുടെ സവിശേഷതയാണ്. അതിലേ ആനിമേറ്റഡ് രൂപങ്ങളുടെ നിലവാരവും മികച്ചത് തന്നെ. രണ്ട് ശാരീരികാവസ്ഥകളുണ്ടാക്കാന്‍ അദ്ധേഹം വളരെ അദ്ധ്വാനിച്ചിട്ടുണ്ട്. ഒരു നടന്‍ പെര്‍ഫെക്റ്റാവുന്നത്, അയാളുടെ ശരീരം കഥയ്ക്കും കഥാപാത്രത്തിനുമനുസരിച്ച് രൂപമാറ്റം സംഭവിപ്പിക്കുന്നതിനാലും കൂടിയാണ്. വിക്രത്തിനു പുരസ്ക്കാരങ്ങളുടെ പെരു മഴ തന്നെ ലഭിച്ചേക്കാം.

കൃഷ്ണയുടെ മകള്‍ നിലായായി അഭിനയിച്ചിരിക്കുന്ന സാറ, അതിന്റെ അഭിനയത്തിലൂടെ മറ്റൊരദ്ഭുതം കൂടി നമുക്കു സമ്മാനിക്കുന്നു. കുറേക്കാലം ആ കുട്ടിയും, അതിന്റെ മാസ്മരിക അഭിനയവും ചര്‍ച്ചാ വിഷയമായേക്കാം. ഒരു കുട്ടിയുടെ മുഖത്തു നിന്നും കഥാ തീവ്രതയ്ക്കനുസരിച്ച് അഭിനയം വരുത്താന്‍ പാടാണെങ്കില്‍, സാറ അതിനുള്ള ഉത്തരമാണ്. ചിത്രത്തിന്റെ ക്ലൈമാക്സിലെ നിശബ്ദമായ ഭാവാഭിനയ പ്രകടനത്തിലൂടെ വിക്രത്തോട് കിട പിടിക്കുന്ന പെര്‍ഫോമന്‍സ് സാറ കാഴ്ച്ച വെച്ചിരിക്കുന്നു. വിക്രമും , സാറയും ചേര്‍ന്നുള്ള ക്ലൈമാക്സ് രംഗങ്ങള്‍ നിങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചേക്കാം...

ചിത്രം ഇറങ്ങിയപ്പോഴുണ്ടായിരുന്ന വിവാദമാണ്, ഐ ആം സാം എന്ന ചിത്രത്തിന്റെ മോഷണമാണു ദൈവത്തിരുമകളെന്ന്. അതെന്തായാലും, കോപ്പിയടി ഇപ്പോ ഇന്ത്യന്‍ സിനിമയിലത്ര പുതിയ സംഭവം അല്ലാത്തതിനാല്‍ നമുക്കത് ക്ഷമിയ്ക്കാം. മദ്രാസിപ്പട്ടണം എന്ന ഗംഭീര ചിത്രമൊരുക്കിയ എ.എല്‍. വിജയ്, കെ. ബാല ചന്ദറും, ഭാരതി രാജയും, മണിരത്നവും ഒക്കെ തെളിയിച്ച വഴിയിലൂടെ, സ്വന്തമായ ഇരിപ്പിടം തേടിയുള്ള യാത്രയിലാണെന്ന് ഈ ചിത്രം മനസിലാക്കിത്തരുന്നു. പ്രീയദര്‍ശന്റെ അസിസ്റ്റന്റായിരുന്നത് കൊണ്ടാവാം, വിഷ്വലൈസേഷന്‍ മനോഹരമാക്കുന്നതില്‍ അദ്ധേഹം നിതാന്ത ജാഗ്രത പുലര്‍ത്തിയിരിക്കുന്നു. ഊട്ടിയുടെ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഫ്രെയിമുകളെ അലങ്കരിക്കുന്നത്. നിരവ് ഷായുടെ സിനിമാട്ടോഗ്രാഫിയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ചിത്രത്തിനു ഒരു ഹോളീവുഡ് ചിത്രത്തിന്റെ മൂഡ് നല്‍കുന്നതില്‍ സിനിമാട്ടോഗ്രാഫിയുടെ പങ്ക് വലുതാണ്. വിഴികളില്‍ എന്ന ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത് ഏറെ പുതുമകളോടെയാണ്. കൂടുതല്‍ ക്ലോസപ്പ് സീനുകളും, മുഴുവന്‍ സ്ലോമോഷന്‍ സീനുകളും ചേര്‍ത്ത്, ഭംഗിയേറിയ ഒരു മഴയുടെ അകമ്പടിയോടെയാണിത് ചിത്രീകരിച്ചിരിക്കുന്നത്. മഴയെ ഇത്ര മനോഹരമായി, ഇതിനു മുന്‍പ് ആരെങ്കിലും ചിത്രീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വ്യത്യസ്തവും, സ്റ്റാന്‍ഡേര്‍ഡുള്ളതുമായ കോമഡി കാണിച്ച് ശ്രദ്ധ നേടിയ സന്താനം, ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ല. എ.ആര്‍. റഹ്മാന്റെ സഹോദരീ പുത്രനായ ജി.വി. പ്രകാശാണ് ദൈവത്തിരുമക്കളുടെ സംഗീതം. മനോഹരമായ പാട്ടുകളാണിതില്‍. പ്രത്യേകിച്ചും വിഴികളില്‍ എന്ന ഗാനം. ജി.വി. പ്രകാശ് "അമ്മാവന്റെ അനന്തിരവന്‍" തന്നെ എന്ന് അടിവരയിട്ടുറപ്പിക്കുന്ന ചിത്രം കൂടിയാണിത്.ആന്റണിയുടെ എഡിറ്റിങ്ങും മനോഹരം. മലയാളി നടന്‍ കൃഷ്ണ കുമാറിന്റെ തിരിച്ചു വരവു കൂടിയായി ഈ ചിത്രം. ഇതിലെ ഒരോരുത്തവരും നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു. നാസര്‍, എം. എസ്. ഭാസ്ക്കര്‍, അനുഷ്ക്കാ ഷെട്ടി, അമലാ പോള്‍, വൈ. ഗീ. മഹേന്ദ്രന്‍ എന്നിവരെയെല്ലാം എടുത്ത് പറയേണ്ടതുണ്ട്.

പ്രധാന കഥയോട് അനുബന്ധമായി, മറ്റു കഥാപത്രങ്ങളുടേയും പിത്രു പുത്ര ബന്ധങ്ങളുടെ ആവിഷ്ക്കാരവും സമാന്തരമായി നീങ്ങുന്നുണ്ട്. കുടുംബത്തിലെ സ്നേഹവും, പാരസ്പര്യവും തന്നെയാണ് കഥയുടെ ത്രെഡ്ഡ്. മൊത്തത്തില്‍ ഈ ചിത്രം സ്നേഹത്തിന്റെ മൂല്യം എത്ര ഏറെയാണെന്ന് നമ്മെ കാണിച്ചു തരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പിത്രു പുത്രീ ബന്ധങ്ങളുടെ ഇടര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് ഒരു ഗുണപാഠം കൂടിയാകുന്നു ദൈവത്തിരുമകള്‍
.


Related Articles
വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍
മൊണാലിസയുടെ സെക്സ്

9 അഭിപ്രായങ്ങൾ:

  1. എന്തായാലും പടം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. ഞാന്‍ കണ്ടിരുന്നു ഈ പടം.. വളരെ നല്ല മികവ് പുലര്‍ത്തി ഈ ചിത്രം.. ക്ലൈമാക്സ്‌ കണ്ണുകളെ ഈറന്‍ അണിയിക്കും തീര്‍ച്ച.. നല്ല രീതിയില്‍ പറഞ്ഞു..പോസ്റ്റ്‌ കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. ഞാനും കണ്ടിരുന്നു സിനിമ...
    മുകളിൽ പറഞ്ഞതു വിട്ടൊരു വാക്ക് പോലും മറുത്തുപറയാനില്ല...
    പക്ഷേ സിനിമ കമേഴ്സ്യലി പരാജയമായിരുന്നുമില്ലെന്നാണെന്റെ വിശ്വാസം.....
    പറയേണ്ടതെല്ലാം പറഞ്ഞിരിയ്ക്കുന്നു...
    ഇതേവരെ കാണാത്തവർക്ക് കാണാൻ ഇതൊരു പ്രചോദനം കുടിയാകട്ടെ...

    മറുപടിഇല്ലാതാക്കൂ
  4. ഈ പടം ഞാന്‍ കണ്ടിടില്ലാ, പോസ്റ്റ് കോള്ളാം, എന്തയാലും കാണണം

    മറുപടിഇല്ലാതാക്കൂ
  5. ഞാനും കണ്ടിരുന്നു പോസ്റ്റ് കോള്ളാം,

    മറുപടിഇല്ലാതാക്കൂ
  6. പടം കണ്ടിരുന്നു.ഇഷ്ടപ്പെട്ടു- എങ്കിലും അത്ര മഹത്തായ ചിത്രം എന്നൊന്നും അവകാശപ്പെടാനില്ല. ഈ തീമൊക്കെ നാം നേരത്തേ കേട്ടിട്ടുള്ളതുതന്നെയാണ്.

    സാറ ഒരു വിസ്മയമാണ് ഒരു വലിയ അഭിനേത്രിയായി വളർന്നുവരാനുള്ള എല്ലാ സാധ്യതകളുമുണ്ട് ആ കുട്ടിക്ക്.
    ഐ ആം സാമും നമ്മുടെ മറ്റ് മുൻനിരനടന്മാർ ഇത്തരം വേഷങ്ങൾ പണ്ട് ചെയ്തിട്ടുള്ളതുമായിട്ട് താരതമ്യം ചെയ്താൽ അത്ര വിശ്വസനീയമായി അഭിനയിക്കാൻ വിക്രം ചില സീനുകളിലെങ്കിലും പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും- അദ്ദേഹത്തിന്റെ അഭിനയം വളരെ മോശമായി എന്നല്ല പറയുന്നത്.

    ചിത്രം സാമ്പത്തിക പരാജയം ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പബ്ലിസിറ്റിയും അത്ര പോരായിരുന്നു എന്നൊരു വസ്തുതകൂടിയുണ്ട്.

    മറുപടിഇല്ലാതാക്കൂ