ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

കാര്‍ത്തികാ റോഡ് സെവന്‍ത് ബ്ലോക്ക്

കടുത്ത പേമാരിയില്‍ ബാംഗ്ലൂര്‍ നഗരം ഉറങ്ങിക്കൊണ്ടിരുന്ന ഒരു വേനല്‍ക്കാലമായിരുന്നു അത്. കൂറ്റാ കൂരിരുട്ട്. അന്ന് പിള്ളേരായ പിള്ളേരെയെല്ലാം എഴുത്തിനിരുത്തുന്ന
കഷ്ട്ടപൂജാഷ്ട്ടമി നാളായിരുന്നു. കോള്‍ സെന്ററിലെ വൈകിയുള്ള ഡ്യൂട്ടി കഴിഞ്ഞ്  പുലര്‍ച്ചെ നാലരയ്ക്ക് ഞാന്‍ ഇന്ദിരാ നഗറില്‍ ബസ്സിറങ്ങുമ്പോള്‍ റോഡ് വിജനം. അന്നവിടെ കന്നഡികരുടെ ദേശീയോത്സവമായ ഓണം സെലിബ്രേഷനും കൂടിയായിരുന്നു. കഷ്ട്ടകാലം വരുമ്പോള്‍ എല്ലാം കൂട്ടത്തോടെന്നും, ഓണത്തപ്പനും, ഓടനാവട്ടം ഓമനേം ഒരുമിച്ച് വരുമെന്നും പണ്ടേ ബനാനാ ടോക്കുണ്ടല്ലോ.

വഴിയോരം വിജനമായിരുന്നു. ഇന്ദിരാ നഗറില്‍ നിന്ന് ഞാന്‍ റൈറ്റ് കട്ട് ചെയ്ത്
കന്നഡിക  രക്ഷണ്‍ വേദിയുടെ ഓഫീസിനു മുന്‍പിലൂടെ കാര്‍ത്തികാ റോഡിലെക്ക് തിരിഞ്ഞു.
സ്ട്രീറ്റ് ലൈറ്റുകളെല്ലാം അണഞ്ഞു കിടന്നിരുന്നു. ദൂരെ  മജസ്റ്റിക്കിനടുത്ത് ദേവീകുളം ആകാശവാണി നിലയത്തിന്റെ ഓഫീസിനു മേലെ  അവിടുത്തെ സ്റ്റാഫിന്റെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ശബ്ദം കേള്‍ക്കാമായിരുന്നു...  രാവിലെ ദര്‍ബാര്‍ സിങ്ങിനൊപ്പം അടിച്ച കിങ്ങ്ഫിഷറിന്റെ ഹങ്ങോവര്‍ മാറാഞ്ഞതു കൊണ്ടാവണം എന്റെ കാലുകള്‍ കുഴയുന്നുണ്ടായിരുന്നു.

ബസന്ത് നഗറിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുറകില്‍ നിന്നും
ചെന്നായ്ക്കളുടെ ഉച്ചത്തിലുള്ള ഓരിയിടീല്‍ കേള്‍ക്കാമായിരുന്നു. തലയ്ക്കു മുകളിലെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നും ഒരു മൂങ്ങയുടെ ക്രൗര്യമായ മൂളല്‍ കേട്ടു.  ചെരുപ്പിന്റെ നീണ്ട ഹീലു കാരണം എനിക്ക് ഇപ്പോ വീഴുമെന്ന് പോലും തോന്നിപ്പോയി.

സെവന്‍ത് ബ്ലോക്കിലേക്ക് ഞാന്‍ തിരിഞ്ഞപ്പോഴാണ് എനിക്കൊരു സംശയം ഉദിച്ചത്. ആരോ പിന്തുടരുന്നുണ്ടോ?
ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി...
ഇല്ല തോന്നലാണ്...
വീണ്ടും നടന്നു.
ബംഗ്ലൂര്‍ മേയറുടെ ഭാര്യ വീടെന്ന് മറ്റുള്ളവരില്‍ നിന്ന് അറിഞ്ഞ വലിയ  ബംഗ്ലാവിനു മുന്‍പിലൂടെ ഞാന്‍ പതിയെ നടന്നു.
പിന്നില്‍ വീണ്ടും അതേ കാലടി ശബ്ദം..?
യെസ്. എന്റെ ഉള്ളിലൂടെ ഒരു നടുക്കം പാഞ്ഞു....
ഞാന്‍ പതിയെ തല ചരിച്ച്, ഇടംകണ്ണ് കൊണ്ട് ഒന്നു നോക്കി. ഇല്ല ആരും ഇല്ല....
എന്റെ ചെവിയുടെ പിറകിലൂടെ വിയര്‍പ്പു തുള്ളി ചാലിട്ടു... എന്റ കാലുകള്‍ക്ക് ബലം വര്‍ദ്ധിച്ചു. നടപ്പിനു വേഗത കൂടി. സീസ്റ്റന്‍ ചാപ്പലിലിരുന്ന്  മാര്‍പ്പാപ്പ പ്രാര്‍ത്തിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ അനുഗ്രഹീത വലയം എന്നേക്കൂടെ  ഭ്രമണം  ചെയ്യട്ടെ എന്ന് ഞാന്‍ മനസ്സുകൊണ്ടാശിച്ചു...

സെവന്‍ത് ബ്ലോക്കിലെ അവസാനത്തെ കെട്ടിടമായിരുന്നു എന്റെ അപ്പാര്‍ട്ട്മെന്റായ സൈമൺ ലില്ലി. ഞാനതിന്റെ ഗേറ്റിലെത്തി. വാച്ച്മാന്‍  ഉറക്കമാണോ?

"വാച്ച്മാന്‍ ... വാച്ച്മാന്‍ ..."
ഞാന്‍ വിളിച്ചുകൊണ്ടിരുന്നു.

വാച്ച്മാന്‍ അപ്പുറത്തിരുന്ന് ബാറ്റ്മാന്‍ കാണുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
വാച്ച്മാനെ വിളിച്ച് വിളിച്ച് എന്റെ തൊണ്ടക്കുഴിയിലെ വെള്ളം വറ്റി. പതിയെ കാര്‍ത്തികാ  റോഡിന്റെ, ബന്നാര്‍ഗട്ട ജംഗഷനിലെ എന്റിലേക്ക് നോക്കി. ഞാന്‍ നടുങ്ങിപ്പോയി... ഒരു രൂപം, ഒരു ഏഴേഴര എട്ടൊന്‍പത് അടിയുള്ള ഒരു ആജാനുബാഹുവായ രൂപം, അത് സ്ട്രീറ്റ് ലൈറ്റുകളുടെ അവ്യക്തമായ പ്രകാശത്തെ വകഞ്ഞു മാറ്റിക്കൊണ്ട് നടന്നടുക്കുന്നു...

ഈശ്വരാ, ഇങ്ങനൊരു രൂപത്തേക്കുറിച്ച് ഏറ്റുമാനൂര്‍ ശിവകുമാറിന്റെ മാന്ത്രിക നോവലില്‍ പോലും കേട്ടിട്ടില്ലല്ലോ എന്ന ചിന്ത എന്നെ തളര്‍ത്തിക്കളഞ്ഞു. അടുത്തേക്ക് വരുന്ന രൂപത്തിന് മുഖമുണ്ടായിരുന്നില്ല. കടുത്ത ബ്രൗണും, ബ്ലാക്കും ഇടകലര്‍ന്ന നിറങ്ങളുള്ള തല മറയ്ക്കുന്ന നീണ്ട രോമക്കുപ്പായമാണയാള്‍ ധരിച്ചിരുന്നത്.  പൊടുന്നനെ ഇന്‍ഡ്യന്‍  എയര്‍ഫോഴ്സിന്റെ ഒരു ഹെലികോപ്ടര്‍ തലയ്ക്കു മുകളിലൂടെ ഒരു ഇരമ്പലോടെ പാഞ്ഞു പോയി. ഹെലികോപ്ടറിന്റെ ഇന്‍ഡിക്കേറ്ററിന്റെ വെളിച്ചത്തില്‍ ഞാനാ രൂപത്തെ മുഴുവനായി കണ്ടു. ആ ഭീമാകാരന് വലതു കൈ ഇല്ലായിരുന്നു. ഇടതുകൈയ്യില്‍ വലിയൊരു  പിക്കാസ് വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു...
എന്റെ രക്തം ഉറഞ്ഞു തുടങ്ങി... പിക്കാസ്സാ വെബ് ആല്‍ബത്തില്‍പ്പോലും ഇത്ര വല്യൊരു പിക്കാസ് ഞാന്‍ കണ്ടിട്ടില്ല...

ഏതോ ഘാതകനാണ്. അവന്റെ ഉദ്ധേശം എന്താണ്. റേപ്പാണോ?
ഒരു റോപ്പ്  കിട്ടിയിരുന്നെങ്കില്‍ ഈ ഗേറ്റ് ചാടിക്കടന്നു പോകാമായിരുന്നു. അല്ലെങ്കില്‍ ഒരു റോക്ക്  കിട്ടിയാല്‍ അതെടുത്ത് അവന്റെ മണ്ടയ്ക്കെറിഞ്ഞിട്ട് ഓടാമായിരുന്നു. ഗേറ്റിനു മേലേ  നിന്നും ഒരു വവ്വാൽ ചിറകടിച്ച് പറന്നു പോയി. മേയറുടെ ഭാര്യ വീട്ടിലെ ചെയിഞ്ചിങ്ങ് റോസിന്റെ ചുവട്ടില്‍ വെച്ച് ഒരു കരിമ്പൂച്ച ഒരു പന്നിയെലിയെ തിന്നുകൊണ്ടിരുന്നു.

മരണം ഉറപ്പായി.. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു...
അമ്മോ അച്ചോ ഓടി വരണേ.
പക്ഷേ ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.
മാടമ്പള്ളിയിലെ നിലവറ മൈന മയങ്ങിപ്പോയിരുന്നു....

ഞാന്‍ ഓടി. എനിക്ക് പിന്നില്‍ സെവന്‍ത്  ബ്ലോക്കിലെ ഒരോരോ അപ്പാര്‍ട്ടുമെന്റുകളും മറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കാനയുടെ സൈഡിലെ കാനം രാജേന്ദ്രന്റെ വീടിന്റെ  മതിലിലൂടെ വലിഞ്ഞു കയറി. അവരുടെ വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ മതിലിനോട് ചേര്‍ന്ന് ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് പതുങ്ങിയിരുന്നു. എത്ര നേരമങ്ങനെ കടന്നു പോയി എന്നറിയില്ല.

പെട്ടന്ന് ചെറിയ ഞരങ്ങലോടെ  ഗേറ്റ് തുറക്കപ്പെട്ടു. അതേ അയാള്‍
വരുകയാണ്... ആ ആജാനുബാഹു....
ഭഗവതീ... ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
 എന്റെ ബ്ലൂ സ്കേർട്ട് ഞാന്‍  ഇലകള്‍ക്കിടയിലേക്ക് പതിയെ കയറ്റി എന്നെത്തെന്നെ ഒളിപ്പിക്കാന്‍  ശ്രമിച്ചു.  എന്നെ  വിറയ്ക്കുന്നുണ്ടായിരുന്നു. ആ വേനലിലും, മഞ്ഞു കാലത്തെന്നത് പോലെ എന്റെ താടി  കിടുകിടുത്തു.  രൂപത്തെ ഞാന്‍ പാതി കണ്ണ്  തുറന്ന് നോക്കിക്കൊണ്ടിരുന്നു. എന്റെ മുഖവും മനസ്സും ഭീതികൊണ്ട് കരുവാളിച്ച് പോയിരുന്നു....

മരിക്കാന്‍ പോകയാണ്.
അല്ല, കൊല്ലപ്പെടാന്‍ .....
എന്റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍  പാഞ്ഞു...
തണുത്ത മരണം മുന്‍പിലുണ്ട്.

പട്ടി കാലന്‍ കൂവി. കോഴി കാലക്കേട്കൊണ്ട് കൂവി...
ചെവിയില്‍ ചൂളം കുത്തുന്നു... മരണത്തിന്റെ ചൂളം കുത്തല്‍.
ഞാന്‍ ചെവി പൊത്തി.
ഗ്വാണ്ടനാമോയിലെ തടവുകാര്‍  ഉറക്കെയുറക്കെ ഓരിയിട്ടു.
ഓാഓാഓാഓാഓയ്.................

ഇനി ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഉടനേ തന്നെ ഞാന്‍ ബാഗില്‍ നിന്നും ലിപ്സ്റ്റിക്കെടുത്ത് ചുണ്ടില്‍ പുരട്ടി.
ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്ന് അമ്മ പറയാറുള്ളത് ഞാനോര്‍ത്തു. ഫെയര്‍ ആന്റ് ലൗലി പതുക്കെ ഞെക്കി മുഖത്തും കഴുത്തിലും തേച്ചു. കണ്ണില്‍ കണ്മഷി  തേക്കാനായി ബാഗില്‍ പരതി. പക്ഷേ അത് മാത്രം കിട്ടിയില്ല. എങ്കിലും തക്ക  സമയത്ത് ഒരു ഐഡിയാ കിട്ടി.നേരേ, മതിലിലെ പായലിനടിയിലിരുന്ന കറുത്ത ചെളി  വാരി കണ്‍ പിരികത്തില്‍ തേച്ചു. ഇപ്പോ സുന്ദരിയായിട്ടുണ്ട്. ഇനി ചിരിച്ചുകൊണ്ടിരിക്കണം. കൊലപാതകി എന്ത് ചെയ്താലും ചിരിച്ചു കൊണ്ട് തന്നെയിരിക്കണം. മുഖം വികൃതമാകരുത്.
കത്തി കൊണ്ട് കുത്തിയാലും പിക്കാസ്സു കൊണ്ട് വെട്ടിയാലും
ചിരി വിടരുത്. നാളത്തെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലും, ഡെക്കാന്‍ ക്രോണിക്കിളിലും ഞാന്‍
കൊല്ലപ്പെട്ടുകിടക്കുന്ന സുന്ദരമായ ഫോട്ടോ തന്നെ അച്ചടിക്കപ്പെടണം...

എങ്ങനെയായിരിക്കും അയാളെന്നെ കൊല്ലുക?
ഗജിനിയിലെ അസിനേപ്പോലെ കത്തികൊണ്ട് കുത്തിയോ?
അതോ തലയ്ക്ക് വലിയ ടി.എം.ടി. കമ്പി കൊണ്ട് അടിച്ചോ?
അതിന്റെയൊക്കെ ഉപയോഗം അയാള്‍ക്ക് വരുമെന്ന് തോന്നുന്നില്ല.
കയ്യിലൊരു പിക്കാസ്സുണ്ട്. മൈ ബ്ലഡീ വാലന്റൈന്‍സിലേപ്പോലെ, ഫ്രൈഡേ ദ തേര്‍ട്ടീന്തിലേപ്പോലെ.. ഒരു പിക്കാസ്സ് കൊലപാതകി...
അയാള്‍ക്ക് അതു തന്നെ ധാരാളം!

പൊടുന്നനെയാണത് സംഭവിച്ചത്.  ബാഗിലിരുന്ന എന്റെ മൊബൈല്‍ അപ്രതീക്ഷിതമായി റിങ്ങ് ചെയ്തു....
എന്റെ തലയില്‍ നക്ഷത്രങ്ങള്‍ പറന്നു. എന്റെ ഹ്രിദയമിടിപ്പ് നിലച്ചു.
എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ ഞാന്‍ ഭയാക്രാന്തയായി.
ക്രൗര്യമായ ആ രൂപം - അതേ,  ഗെറ്റില്‍ പിടിച്ചുകൊണ്ട് കിതയ്ക്കുകയായിരുന്ന ആ രൂപം - എന്നെ, ഞാനിരുന്ന ഭാഗത്തേക്ക് പൊടുന്നനെ ചുഴിഞ്ഞു നോക്കി.

കാനം രാജേന്ദ്രന്റെ ബെഡ്രൂമിലെ റോസ് വെളിച്ചം എന്റെ മേലേ പടരുന്നുണ്ടായിരുന്നു.
എന്റെ ചുണ്ടുകള്‍ വിറച്ചു. രൂപം എന്റെ  അടുത്തേക്ക് ചുവടുകള്‍ വെച്ചു... വാച്ചിലെ സക്കന്റ് സൂചിയുടെ നേരിയ ശബ്ദം പോലും എനിക്കു കേള്‍ക്കാവുന്നത്ര നിശബ്ദത അവിടെയുണ്ടായിരുന്നു... ഇപ്പോ പിക്കാസ് ഉയര്‍ന്നു താഴും... എന്റെ അന്ത്യ കുര്‍ബാന ഇവിടെ പൂര്‍ത്തിയാകും. അതിനു മുന്‍പ് സ്വയം ഒപ്രിശുമ ചൊല്ലിയേക്കാം.....

ഉറക്കെ അലറിയാല്‍ പോലും കാര്‍ത്തികാറോഡ് സെവൻത്  ബ്ലോക്ക് എനിക്ക് രക്ഷ തരുമെന്ന് തോന്നുന്നില്ല... ഞാന്‍ കൈ കൂപ്പിക്കൊണ്ട് മതിലിനോട് പറ്റിയിരുന്നു.
രൂപം അടുത്തു വന്നു. ഞാന്‍  യാചനയൊടെ ആ പത്തടിയുള്ള രൂപത്തെ നോക്കി.
പെട്ടന്ന് അയാളുടെ കയ്യില്‍ നിന്ന് പിക്കാസ്സ് താഴെ വീണു.
അയാള്‍ പുതച്ചിരുന്ന. ശീല പോലെ ചുറ്റിയ വലിയ ജാക്കറ്റ് -കരിമ്പടം-   പിന്നിലേക്ക്
ഊര്‍ത്തി എറിഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അത് ആജാനുബാഹുവായ ഒരാളല്ല. രണ്ട് പേരാണ്.
അതാ ഒരുത്തന്റെ തോളില്‍ ഒരു അഞ്ചു വയസ്സുകാരന്‍ പയ്യന്‍  ഇരിക്കുന്നു...
ഞാൻ കണ്ണു തിരുമ്മി വീണ്ടും നോക്കി.
അതേ. അതങ്ങനെ തന്നെയാണ്.

എനിക്ക് മുന്‍പില്‍ നില്‍ക്കുന്ന ആളുടെ തോളില്‍  ഒരു ചിന്ന പയ്യന്‍സ് ഇരിക്കുകയാണ്.
പെട്ടന്ന് രൂപം പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് എന്റെ മുഖത്തേക്ക് തെളിച്ചു.

എന്റെ മുഖം വ്യക്തമായതും അയാളില്‍  നിന്ന് ഒരു ആശ്ച്ചര്യകരമായ ശബ്ദം പുരപ്പെട്ടു

"അക്കാ നീങ്ക ഏന്‍ ഇങ്കെ വന്ത് ഒക്കാന്തിരിക്കിറേന്‍ ? ഏന്‍ , എന്നാ ആച്ച് അക്കാ?"

]അക്കയെന്നോ. ആരുടെ അക്ക.ഞാന്‍ അംബരന്നു.
 കൊലപാതകിക്കും മാനേഴ്സോ? പക്ഷേ ഈ ശബ്ദം, ഇത് നല്ല പരിചയമുണ്ട്!

"അക്കാ ഇത് നാന്‍ താന്‍ . ഇന്ത സ്ട്രീറ്റിലെ ട്രെയിനേജ് ക്ലീനാക്കിറ വേലയെല്ലാം സെയ്യിറ അന്‍പഴകന്‍ ."

അന്‍പഴകനോ.
ഞാൻ ആലോചിച്ചു
ട്രെയിനേജ് ക്ലീനര്‍ അന്‍പഴകന്‍ ..?!
ഇവനാരുന്നോ ഈ കാലമാടനായി തന്നെ പേടിപ്പിച്ചത്?

"അക്കാ ഇന്ന് കാലത്ത് വന്ത് ട്രെയിനേജ്  ക്ലീനാക്കറുതുക്ക് താന്‍ , നാനും എന്‍ കുഴൈന്തയും
വന്തത്. അപ്പോ ഒരു പൊണ്ണ് ഇന്തപ്പക്കം ഓടി പോകിറത് നാങ്ക പാത്തേന്‍ . അത് യാരെന്ന് തെരിയ്റുതുക്ക് താന്‍ നാങ്ക ഫോളോ പണ്ണി വന്തത്. അന്ത ആള്‍ നീങ്ക താന്‍ന്ന് ഇപ്പൊതാന്‍ തെരിഞ്ചത്. നീങ്ക എതുക്ക് ഇങ്കെ വന്ത്.......?"

ഞാന്‍ ചാടി എഴുനേറ്റു.
ഞാന്‍ രണ്ടുമൂന്നു തവണ ദീര്‍ഘമായി നിശ്വസിച്ചു.
എത്ര നേരം ശ്വാസം അടക്കിപ്പിടിച്ചതാണ്...
എന്നിട്ട് എന്നിട്ട് അന്‍പഴകനെ നോക്കി ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.

"എന്റെ അന്‍പഴകാ, ഇത് നീയാണെന്ന് ആദ്യേ അറിഞ്ഞിരുന്നെങ്കില്‍ ഞാനിത്ര  ടെന്‍ഷനടിക്കൂലാരുന്നു. ഞാന്‍ പേടിച്ച് ചത്ത് പോകേണ്ടതായിരുന്നു... ഞാനെന്തുമ്മാത്രം പേടിച്ച് പോയി... ഗജിനി, സഞ്ചയ് രാമസ്വാമി, അസിന്‍ ... അവസാനം പവനായി ശവമായി"

അത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ബോധം കെട്ട് കാനം രാജേന്ദ്രന്റെ ഉദ്യാനത്തിന്
നടുവിലേക്ക് വീണു. അത്രയും നേരം കെടാതെ പോയ എന്റെ ബോധം അന്നേരമാണ് കെട്ട് പോയത്.


(കാർത്തികാ ലക്ഷ്മിയുടെ ബാംഗ്ലൂര്‍ അനുഭവങ്ങളുടെ ഡയറിയില്‍ നിന്നും)


ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

ശോഭയുടെ ബലാല്‍സംഗം. ഒരു ഫ്ലാഷ്ബാക്


ശോഭേ... എടീ ശോഭേ... കതക് തുറക്കാനാ പറഞ്ഞത്. എടീ കതക് തുറക്കാന്‍ . മര്യാദയ്ക്ക് നീ കതക് തുറക്കുന്നോ അതോ ഞാന്‍ ചവിട്ടി പൊളിയ്ക്കണോ?
- ഉമ്മര്‍ അലറി.

നിശബ്ദത...
മുറിയ്ക്കുള്ളില്‍, അടച്ചിട്ട  കതകില്‍ ചാരി നിന്ന് കിതയ്ക്കുന്ന ശോഭ. ശോഭയുടെ മാറിടം കിതപ്പുകൊണ്ട് വിജ്രുംഭനങ്ങള്‍ സൃഷ്ടിയ്ക്കുന്നു. 

ശോഭേ, എന്റെ ക്ഷമയെ നീ പരീക്ഷിയ്ക്കരുത്.  ഞാന്‍ കതക്  ചവിട്ടിപ്പൊളിയ്ക്കുമെന്ന് പറഞ്ഞാല്‍ ചവിട്ടിപ്പൊളിച്ചിരിയ്ക്കും!

ശോഭ ദയനീയമായി അപേക്ഷിയ്ക്കുന്നു.
അരുത്...  ഉമ്മറു ചേട്ടന്‍ പോകണം. എനിക്കൊരു കുടുംബമുള്ളതാണ്. എന്നെ ദ്രോഹിക്കരുത്. ദയവായി എന്നെ ഉപദ്രവിയ്ക്കരുത്..

ഉമ്മറു ചേട്ടന്റെ ഉണ്ടക്കണ്ണുകള്‍ തവള പിടുത്തക്കാരെക്കണ്ട പച്ചത്തവളയുടേതു പോലെ ഒന്നുകൂടി ഉരുളുന്നു. കതകു തുറന്നാല്‍ ശോഭയോടൊപ്പം കട്ടിലില്‍ കിടന്ന് ഉരുളുന്ന സൗഭാഗ്യത്തെയോര്‍ത്ത് ഉമ്മര്‍ ഏതോ അമ്പലത്തിലേക്ക് ഒരു ഉരുളി നേര്‍ന്നു.

ശോഭേ...  ഭേ..  ഭേ..  ഫേ... ഫേ...  ഏഏഏഏഏ........
ഉമ്മര്‍ ഗര്‍ജിച്ചു-

ഞാനൊരു ഭര്ത്രുമതിയാണ്. ഭര്‍ത്താവിനെ മതിയായവളായാണ്.  എങ്കിലും ഒരു ബലാല്‍സംഗത്തിനൊന്നും നിന്നുകൊടുക്കാന്‍ എന്നേക്കൊണ്ട് പറ്റില്ല. ഉമ്മറു ചേട്ടന്‍ എന്റെ പിറക്കാതെ പോയ ആങ്ങളയാണ്... എന്നെ മനസ്സിലാക്കൂ...
ശോഭ കെഞ്ചി-

ശോഭ വാതിലിനരികില്‍ നിന്ന് ഭിത്തിയിലേക്ക് നീങ്ങി നിന്ന് കിതയ്ക്കുന്നു. നെറ്റിയിലൂടെ മാറിടത്തിലേക്ക് വിയര്‍പ്പ് ചാലിട്ടൊഴുകുന്നു. ശോഭയുടെ മാറിടം ആരുടെയോ കരങ്ങള്‍ക്കുള്ളില്‍ കിടന്ന് ഞെരിഞ്ഞമരാന്‍ വേണ്ടി പൊട്ടിത്തരിയ്ക്കുകയാണ്...

അത്രയുമായപ്പോള്‍ ക്ഷമകെട്ട് ഉമ്മര്‍ ഒറ്റച്ചവിട്ടിന് വാതിലു പൊളിച്ചു!!! 

അകത്തു കയറിയ ഉമ്മര്‍ ഗ്രഹിണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടതു പോലെ ശോഭയെ നോക്കി കണ്ണുരുട്ടുന്നു. ശോഭ വെള്ള സാരി കൊണ്ട് ദേഹമാസകലം മൂടിപ്പുതയ്ക്കാന്‍ വിഫലമായി ശ്രമിയ്ക്കുന്നു. താന്‍ സാരിയല്ല ഉടുത്തിരിയ്ക്കുന്നതെന്നും, സാരിയാണെന്ന് കരുതി വെള്ള തോര്‍ത്താണു ചുറ്റിയിരിക്കുന്നതെന്നും ശോഭ അപ്പോഴാണ് മനസ്സിലാക്കുന്നത്. ഈശ്വരാ...

അരുത്.. അരുത്... ദയവായി എന്നെ ഉപദ്രവിക്കരുത്... എന്നെ നശിപ്പിക്കരുത്...

ശോഭേ ഞാനൊരു വികാര ജീവിയാണ്. നിന്നെ കാണുമ്പോഴൊക്കെ പ്രത്യേകിച്ചും!  
ദാഹം വന്നാല്‍ സോഡാ സര്‍ബത്ത് കുടിച്ച് ദാഹം തീര്‍ക്കാം. മനുഷ്യന് വികാരം വന്നാല്‍ എന്ത് ചെയ്യും? പറയൂ ശോഭേ പറയൂ...  

എനിക്കറിയില്ല.. ദയവ് ചെയ്ത് പോകൂ.

എന്നാല്‍ ഞാന്‍ പറയാം. വികാരം വന്നാല്‍ ബലാല്‍സംഗം ചെയ്യണം.

ശോഭ മുറിയുടെ മൂലയിലേക്ക് പമ്മിയിരിക്കുന്നു. ഉമ്മര്‍ കരടി ചുവടു വെയ്ക്കുമ്പോലെ ചുവട് വെച്ച് ശോഭയുടെ അരികിലെത്തുന്നു. പിന്നെ നടക്കുന്നതൊരു മല്‍പ്പിടുത്തമാണ്

ത്സം ജം ത്സം ജം ത്സം ജം...... (ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ശോഭ അലറുന്നു. ബച്ചാവോ ബച്ചാവോ

ബചാവോയോ? ങാ ഇനി അവനേക്കൂടെ വിളിക്ക്. എന്നിട്ട് വേണം അവനും വന്ന് നിന്നെ ബലാല്‍സംഗം ചെയ്യാന്‍ ...

വീണ്ടും ശോഭ-
ബചാവോ ബചാവോ... രക്ഷിക്കൂ രക്ഷിക്കൂ...

പെട്ടന്ന് വാതില്‍ക്കലേക്ക് ഒരു രൂപം കടന്ന് നിന്നു. ഉമ്മര്‍ ഞെട്ടി തിരിഞ്ഞ് നോക്കുന്നു. വെള്ള കോട്ട്, സ്യൂട്ട്, ഷൂ, കൂളിങ്ങ് ഗ്ലാസ്സ്, തൊപ്പി, ചുണ്ടിലൊരു എരിയുന്ന സിഗരറ്റ്... ആഗതന്‍ പതിയെ ഉപചാരം പ്രകടിപ്പിച്ചു.

ഹലോ മിസ്റ്റര്‍ പെരേര...

ഓ.., ജോസ് പ്രകാശ്...!
ഉമ്മര്‍ മനസ്സില്‍ പ്രാകി.

മിസ്റ്റര്‍ പെരേര..., ഹാര്‍ബറില്‍ ഒരു ലോഡ് സ്വര്‍ണ ബിസ്കറ്റ് എത്തിയിട്ടുണ്ട്. കസ്റ്റംസുകാരില്ലാത്ത നേരമാണ്... നമ്മുടെ പയ്യന്‍മ്മാരുടെ കൂടെ നിങ്ങളൊന്ന് അത്രടം വരെ പോയാല്‍.., നമുക്ക് കിട്ടുന്നത് കോടികളാണ്....

ത്സം ജം ത്സം ജം ത്സം ജം...... ( വീണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ഒന്നു പോടോ, മനുഷ്യനിവിടെ ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പോഴാണ് അവന്റെയൊരു സ്വര്‍ണ്ണ ബിസ്ക്കറ്റ്. എന്തായാലും ഇതൊന്ന് തീര്‍ത്തിട്ടേ ഞാനിനി ഏതു പരിപാടിയ്ക്കും ഉള്ളൂ.

ധിക്കാരം ഞാന്‍ വെച്ച് പൊറുപ്പിക്കില്ല!


ഞാനിന്ന് ഇല്ലെന്ന് പറഞ്ഞില്ലേ?!!!
ഉമ്മര്‍ ക്ഷോഭാകുലനായി-

ഓഹോ.. നിങ്ങളപ്പോ ഇന്ന് ഓപ്പറേഷനില്ല, അല്ലേ മിസ്റ്റര്‍ പെരേര...?  

ഇന്നത്തെ ഓപ്പറേഷന് ഞാന്‍ എന്തായാലും ഇല്ല. നാളെ  ഹിരണ്യേടെ ഒരു ഓപ്പറേഷനുണ്ട്. അത് വരത്തന്‍ നാടാരുടെ ആശുപത്രീലാ... അതിന് ഞാന്‍ പോകുന്നുണ്ട്. ബോസിപ്പോ പോ

അപ്പോ നിങ്ങളെന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാകാന്‍ തീരുമാനിച്ചു എന്നര്‍ഥം!. കൊള്ളാം. 

ഇതെല്ലാം കേട്ടു കൊണ്ട് നില്‍ക്കുകയായിരുന്ന ശോഭ പെട്ടന്നാണ് സഹികെട്ട് അലറിയത്.

എടോ കിഴട്ട് കിഴവന്‍ ബോസ് പ്രകാശേ. താനൊന്ന് പോയേ. ഇവിടൊരുത്തന്‍ വന്ന് എന്നെയൊന്ന് ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പഴാ അവന്റെയൊരു കോപ്പിലെ കിടങ്ങും, മുതലേം,  സ്വര്‍ണ്ണ ബിസ്കറ്റും. ഒന്ന് പോടോ അവിടുന്ന്.... ആറ്റു നോറ്റിരുന്നാ ഒരുത്തനെന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്നത്. അന്നേരം വന്നേക്കുന്നു അത് കുളമാക്കാന്‍ . എങ്കില്‍ താനൊന്ന് എന്നെ ബലാല്‍സംഗം ചെയ്യ്. താനൊട്ട് ചെയ്യുകേമില്ല, ചെയ്യുന്നവനേക്കൊണ്ടൊട്ട് ചെയ്യിക്കുകേമില്ല. ഒന്ന് പോടോ പ്രകാശേ... ഉമ്മറു ചേട്ടന്‍ വാ.. അങ്ങേരെ പൊറത്താക്കീട്ട് ചേട്ടനൊന്ന് ഉത്സാഹിച്ചേ...

ശോഭയുടെ അപ്രതീക്ഷിത് ഡയലോഗ് അവിടെ പ്രകമ്പനം സൃഷ്ടിച്ചു. ജോസ് പ്രകാശ് ഞെട്ടി. ഉമ്മറു ചേട്ടന്റെ ഗ്യാസു പോയി.

രണ്ടു പേരും ബ്ലിങ്കി നില്‍ക്കവേ വാതിലിലൂടെ താടി ചൊറിഞ്ഞു കൊണ്ട് ബാലന്‍ കെ നായര്‍ നടന്നു വന്നു. ബാലന്‍ കെ നായര്‍ വിടല നോട്ടത്തോടെ പുലമ്പി.-
ശോഭേ, നീ ഒരു ബലാല്‍സംഗത്തിനല്ല, ഒരു മുന്നൂറു ബലാല്‍സംഗത്തിനെങ്കിലും സ്കോപ്പുള്ള സാധനമാ.. പക്ഷേ അന്നത്തെ ആ ഹെലികോപ്റ്ററപകടത്തെ തുടര്‍ന്ന് എനിക്ക് ബലാല്‍സംഗം ചെയ്യാനുള്ള ആംബിയറില്ല.  എം. എന്‍ . നംബ്യാര്‍ സാര്‍ വന്നിട്ടുണ്ട്. അദ്ധേഹം ഈ വക കമ്പി പരിപാടികള്‍ക്കെല്ലാം എപ്പോഴും റെഡിയാണ്. അദ്ധേഹത്തോടെങ്ങനെ, ശോഭയ്ക്ക് താല്‍പ്പര്യമുണ്ടോ?

ശോഭയുടെ മാറിടം രാജപ്പന്റെ കടയിലെ ബോണ്ട പോലെ ഉരുണ്ടു നിന്നു.  അന്നേരം എം.എന്‍ . നംബ്യാര്‍ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കയറി വന്നു. അദ്ധ്ഹത്തിന്റെ തോളില്‍ ഒരു പരുന്ത് തുറിച്ച് നോക്കിക്കൊണ്ട് ഇരുന്നു. ക്രാ ക്രാ എന്നൊരു ബാക്ഗ്രൗണ്ട് മ്യൂസിക്ക് മുഴങ്ങി.

കൊമ്പന്‍ മീശ തലോടിക്കൊണ്ട് എം.എന്‍ . നംബ്യാര്‍ എല്ലാവരേയും തുറിച്ച് നോക്കി.

നിശബ്ദമായ നിമിഷങ്ങള്‍ കടന്നു പോയി.

ഉമ്മര്‍, ജോസ്  പ്രകാശ്, ബാലന്‍ കെ. നായര്‍, എം.എന്‍ . നംബ്യാര്‍.... ചെ! ഇന്നത്തെ ദിവസം പോയിക്കിട്ടി. ഇന്ന് ബലാല്‍സംഗോം നടക്കില്ല ഒരു കോപ്പും നടക്കില്ല. ശോഭ ആകെ നിരാശയായി. 

പെട്ടന്നായിരുന്നു ശോഭയുടെ മനസ്സിലൊരു ഐഡിയ തെളിഞ്ഞത്. യെസ്. അതു തന്നെ...
തന്നെ ബലാല്‍സംഗം ചെയ്യാന്‍ ഇവരേക്കാളൊക്കെ യോഗ്യതയുള്ള ഒരു പെരിയ ഗഡി സ്ഥലത്തുണ്ട്. അയാളെ വിളിച്ച് വരുത്തുക തന്നെ. പുള്ളിയാണ് ശരിയ്ക്കും ബലാല്‍സംഗ എക്സ്പേര്‍ട്ട്.

ശോഭ മൊബൈലെടുത്തു. കോണ്ടാക്റ്റിലെ സേര്‍ച്ചില്‍ ടി എന്ന അക്ഷരം അമര്‍ത്തി.

അന്നേരം ഡിപ്ലേയില്‍ തെളിഞ്ഞു വന്ന പേരു കണ്ട് അവള്‍ രോമാഞ്ചം കൊണ്ടു.
ടി.ജി. രവി!!!
ത്സം ജം ത്സം ജം ത്സം ജം...... ( ഒരിയ്ക്കല്‍ കൂടി ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുഴങ്ങി..)

ശോഭ, ടി.ജി. രവിയ്ക്ക് ഡയല്‍ ചെയ്യുമ്പോള്‍, അവളുടെ മനസ്സില്‍ ലഡ്ഡുവും, അവിടെ കൂടി നിന്നിരുന്ന മറ്റ് വില്ലന്‍മ്മാരുടെ ചങ്കും പൊട്ടിക്കൊണ്ടിരുന്നു.





*ഈ കഥയിലെ കഥാപാത്രങ്ങൾക്ക് പല പ്രശസ്തരുടേയും പേരുകളുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദ്രിശ്ചികം മാത്രമാണ്.


തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

വാച്ച് ആന്റ് വാര്‍ഡ് മത്തുക്കുട്ടി

കാലങ്ങള്‍ക്കു മുന്‍പ് മാത്തുക്കുട്ടി ഒരു വാച്ച് ആന്റ് വാര്‍ഡ് ആയിരുന്നു. ഗ്രെയ്സ് മേരിയെ ലൈനടിയ്ക്കുന്ന കാലത്ത് തന്നെയായിരുന്നു മാത്തുക്കുട്ടി ആ പദവിയും വഹിച്ചിരുന്നത്.

മാര്‍ത്ത മറിയം കോളെജിന്റെ തൊട്ടടുത്ത കോമ്പൗണ്ടിലെ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ രോഗികള്‍ക്ക്  കൂട്ടിരിക്കുന്ന പെണ്‍പിള്ളാരെ  വായ്നോക്കാന്‍ വേണ്ടി ഒരോ വാര്‍ഡിലും
പോയി രഹ്സ്യമായി വാച്ച് ചെയ്യും.

അന്ന് അവന് പേരു വീണു.
വാച്ച് ആന്റ് വാര്‍ഡ്....!

അങ്ങനെയിരിക്കെ ഏതോ പെങ്കൊച്ചിന്റെ തന്തപ്പടി ഹോസ്പിറ്റലില്‍ വെച്ച് മാത്തുക്കുട്ടിയെ ശരിക്കൊന്ന് കൈകാര്യം ചെയ്തു.  അക്കാലത്ത് അതൊരു വല്യ സംഭവമായിരുന്നു.

വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന് പിറ്റേന്ന് പത്രപത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നു.

സംഭവം വല്യ ഇഷ്യൂ ആയിത്തീര്‍ന്നത് പെട്ടന്നായിരുന്നു. മാത്തുക്കുട്ടി തല്ലുകൊണ്ട് ചത്തെന്ന് ഏതോ തെണ്ട് മാര്‍ത്ത മറിയം കോളേജില്‍ അടിച്ചിറക്കിയത് ന്യൂട്ടറിലായിരുന്നു.  മാത്തുക്കുട്ടി ചത്തില്ലെന്ന് മാത്തുക്കുട്ടിയ്ക്ക് മാത്രമേ അന്ന് അറിയാമായിരുന്നുള്ളൂ.

അടി കൊണ്ട് ഒരു മാസം ബെഡ് റെസ്റ്റ് വിധിയ്ക്കപ്പെട്ട് എല്ലു നുറുങ്ങുന്ന വേദനയുമായി കിടക്കവേ അവനെ ഗ്രെയ്സ്മേരിയുടെ ഓര്‍മ്മകള്‍ അലട്ടി. മാര്‍ത്ത മറിയം കോളെജില്‍ പോകുന്നതും പച്ചച്ചുരിദാറിട്ട് വരുന്ന ഗ്രെയ്സ്മേരിയെ വായ്നോക്ക് നിന്ന് സായൂജ്യമടയുന്നതുമൊക്കെ അവനു വല്ലാതെ നഷ്ട്ടമായി. ആയിടയ്ക്കാണ് കൂട്ടുകാരന്‍ വര്‍ഗ്ഗീസ് ആ ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി മാത്തുക്കുട്ടിയെ തേടി എത്തിയത്. മാത്തുക്കുട്ടി ലീവെടുക്കുന്നതിന്റെ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ റ്റീ.സി. തന്ന് പുരത്താക്കും എന്നൊരു തീരുമാനം മാനേജ്മെന്റ് എടുത്തിട്ടുണ്ടത്രെ. വിവരമറിഞ്ഞ് മാത്തുക്കുട്ടി ഞെട്ടി.

താന്‍ ചത്തിട്ടില്ലെന്നും പെണ്ണു കേസില്‍ പെട്ട് തല്ലു കൊണ്ടതല്ലെന്നും വരുത്തി തീര്‍ക്കേണ്ടത് മാത്തുക്കുട്ടിയുടെ ഏറ്റവും വലിയ ഒരാവശ്യമായി തീര്‍ന്നു. ടീച്ചര്‍ക്കൊരു ലീവ് ലെറ്റര്‍ കൊടുത്താലോ എന്ന ഐഡിയ അന്നേരമാണവനുദിച്ചത്. അടി കൊണ്ട് അവശനായി സ്വന്തം വീടിന്റെ കന്നി മൂലയിലെ മുറിയിലെ കട്ടിലില്‍ കിടന്ന് അവന്‍ ടീച്ചര്‍ക്കൊരു ലീവ് ലെറ്ററെഴുതി.

കത്ത് ഇങ്ങനെയായിരുന്നു-


"കണ്ണിച്ചോരയില്ലാത്ത, കരുണാമയിയായ കത്രീന ടീച്ചര് അറിയുന്നതിന്,

ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച എനിക്ക് ലീവെടുക്കേണ്ടി വന്നു.
ടീച്ചറു ഷമി. ഒരു ചെറിയ അപകടം പറ്റിയതു കൊണ്ടാണ് ഞാന്‍ ലീവെടുത്തത്.

കാരാപ്പുഴയില്‍ നിന്ന് കാക്കോത്തിക്കാവിലേക്ക് കാര്‍ഗില്‍ സിനിമ കാണാന്‍  പോയ ഒരു യാത്രയുടെ കാരമുള്ളു കുത്തുന്ന കാനനാനുഭവം കാരണം എനിക്ക്  കാലിനു വേദനയും, കാലിഡോസ്ക്കോപ്പും ഒരുമിച്ച് പിടിച്ചതു കൊണ്ടാണ് ഞാനീയിടെയൊക്കെ  ലീവായിപ്പോയത്.  അങ്ങനെയാണ് ഞാന്‍ കാതങ്ങള്‍ക്കപ്പുറത്തുള്ള കാലു ചികിത്സാ ക്ലിനിക്കിലേക്ക് പോകാന്‍ തീരുമാനിച്ചത്.  കരുനാഗപ്പള്ളീക്കടലു കടന്ന് കാനാഞ്ചിറയിലേക്ക് പോയാലേ കാലിനു വേദന മാറൂ എന്ന്  കാനായിക്കുഞ്ഞിരാജന്‍ ഡോക്ടറു പറഞ്ഞതനുസരിച്ചാണങ്ങനെ ചെയ്തത്.

കാനായീടെ ക്വാര്‍ട്ടേഴ്സിന്റെ സ്റ്റെപ്പിറങ്ങുമ്പോ ദേ പിന്നേം ഞാന്‍ കിടക്കുന്നു കാറ്റാടി മരത്തിന്റെ മണ്ട പോലെ കല്ല് പാകിയ തറയില്‍. കാലിന്റെ കാതലായ ഭാഗത്തിന് ഉളുക്കം. അതോടെ ഞാന്‍ കാണിപ്പയ്യൂരോട്ടേ പോകുന്നുള്ളു, കാലക്കേട് മാറാനെന്നും പറഞ്ഞ് കൂട്ടുകാരനായ കാദറിന്റെ കാലിബറില്‍ കയറി കാറ്റ് തട്ടാതെ കാട്ടാക്കടയിലേക്ക് വെച്ച് പിടിച്ചു.  ഇത്രയും കടുത്ത തിരക്കുകളും കടുത്ത അസഹ്യതകളും ഈയിടെയായി ഉണ്ടായത് കൊണ്ടാണ് കരളേ, ക്ലാസ്സിന് വരാന്‍ കഴിയാതെ പോയത്.

കത്രീന ടീച്ചറു കലിക്കരുത്. ടീച്ചറുടെ ക്ലാസ്സില്‍ തുടരാന്‍ ഈ കാലമാടനേക്കൂടി അനുവദിക്കണം.
ടീച്ചറിന് ഒരുപാട് ഐ ലവ് യൂ നേര്‍ന്നു കൊണ്ട് ,

സ്വന്തം
മാത്തുക്കുട്ടി
കപ്പ്.
സോറി, ഒപ്പ്."

വര്‍ഗീസ് മുഖേന മാത്തുക്കുട്ടി കത്ത് കോളേജിലേക്ക് കൊടുത്തു വിട്ടു.

വളരെ ഭവ്യതയോടെ മടക്കിയ വെള്ളക്കടലാസുമായി നില്‍ക്കുന്ന വര്‍ഗീസിനെ ഒന്ന് നോക്കിയിട്ട്, ക്ലാസ്സ് ഇന്‍ ചാര്‍ജ്ജ് കത്രീന ടീച്ചര്‍ ആ കടലാസ് വാങ്ങി നിവര്‍ത്തി. ടീച്ചറുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നത് വര്‍ഗീസ് സാകൂതം നോക്കി നിന്നു.

സിനിമാ നടി കല്‍പ്പനയേപ്പോലെ ഇരുന്ന ടീച്ചര്‍ പൊടുന്നനെയാണ്  സിനിമാ നടന്‍ കീരിക്കാടന്‍ ജോസിന്റെ ഭാവഹാദികള്‍ മുഖത്ത് ആവാഹിച്ചത്. ഒറ്റ അലര്‍ച്ചയായിരുന്നു കത്രീന ടീച്ചര്‍. അലര്‍ച്ചയുടെ ശക്തിയില്‍  വര്‍ഗ്ഗീസ് കോളെജ് കാന്റീനിന്റെ കിച്ചണില്‍ ചെന്ന് വീണു....

അന്ന് വൈകിട്ട് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടി. മാത്തുക്കുട്ടിയ്ക്കും, വര്‍ഗ്ഗീസിനും...

ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

സ്മോളടിച്ചാല്‍ ഗേളടിക്കും

നാലു കാലില്‍ മദ്യപിച്ചെത്തുന്ന  ഭര്‍ത്താവ്... ഭര്‍ത്താവിന്റെ റോഡളന്നുള്ള വരവ് കണ്ട്, മുതുക് കുനിച്ച്, അതിയാന്റെ ഇടി മുഴുവനും പുറത്തേറ്റ് വാങ്ങാന്‍ തയ്യാറെടുക്കുന്ന അബലയായ ഭാര്യ... തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തുകയറി, കുഴഞ്ഞ കൈ കൊണ്ട് വിളഞ്ഞ ഇടി ഇടിക്കാന്‍ തയ്യാറെടുക്കുന്ന വെളഞ്ഞ ഭര്‍ത്താവ്.... പ്രോഗ്രാം ആരംഭിക്കുകയായി. ഇടി... ഇടിയോടിടി... ഭര്‍ത്താവിന്റെ കൈമുട്ട് ഉയര്‍ന്നു താഴുന്നു. ഭാര്യയുടെ മുതുകത്ത് നിന്നും ഡ്രം സെറ്റ് മുഴങ്ങുന്നതുപോലുള്ള ശബ്ദം കേള്‍ക്കുന്നു. ഒപ്പം  ഭാര്യയുടെ വലിയ വായിലുള്ള ദയനീയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും....

ആന്ദ്രാപ്രദേശിലെ കള്ളുകുടിയനായ ഭര്‍ത്താക്കന്മാരുള്ള വീടുകളില്‍ ഇന്നലെ വരെ ഇങ്ങനെയൊക്കെ തന്നെയീയിരുന്നു കാര്യങ്ങള്‍. എന്നാല്‍ അതെല്ലാം ആകെ തകിടം മറിഞ്ഞിരിക്കുന്നു. ആന്ദ്രാപ്രദേശിലിപ്പോ രാത്രിയായാല്‍ മദ്യപിച്ചെത്തുന്ന ഭര്‍ത്താവിനെ പ്രതീക്ഷിച്ച്, ദേഹമാസകലം സുമോഗുസ്തിക്കാരേപ്പോലെ എണ്ണതേച്ച് , പല്ലിറുമ്മി നില്‍ക്കുന്ന ഭാര്യമാരുടെ മേളമാണ്.ഭര്‍ത്താവ് കുടിച്ചിട്ടിങ്ങ് വരട്ടെ, എന്നിട്ട് വേണം ഭര്‍ത്താവിന്റെ നെഞ്ചാംകൂട് ഇടിച്ച് കലക്കാന്‍ എന്നതാണ് അവരുടെയൊക്കെ മനസിലിരിപ്പ്.

പതിവു പോലെ ഭര്‍ത്താവ് കുടിച്ച് വെളിവില്ലാതെ വരുന്നു, മുറിയില്‍ കയറുന്നു, എന്നത്തേയും പോലെ ഇടിക്കാന്‍ റെഡിയാകുന്നു. അന്നേരമാണ് കളി മാറിയ വിവരം ഭര്‍ത്താവ് അറിയുന്നത്. ഇടിയുണ്ട് ഇടിവെട്ട്പോലെ ചറപറാ വരുന്നു. ഭര്‍ത്താവിന് എന്താണ് സംഭവിക്കുന്നത് എന്നൊന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. ആരാണിടിക്കുന്നത്? വേറാരുമല്ല സ്വന്തം പെണ്ണുമ്പിള്ള തന്നെയാണ്. ഇന്നു വരെ പെണ്ണുമ്പിള്ളയുടെ ഇടി കൊണ്ടിട്ടില്ലാത്തതു കൊണ്ട് അതെങ്ങനെ പ്രധിരോധിക്കണമെന്നോ, അതില്‍നിന്നെങ്ങനെ ഒഴിയണമെന്നോ എന്നറിയാതെ ഭര്‍ത്താവ് വട്ടം കറങ്ങുന്നു. ഒടുവില്‍  ഭര്‍ത്താവ് ബോധം കെട്ട് താഴെ വീഴുമ്പോള്‍, ഭര്‍ത്താവിന്റെ നെഞ്ചത്ത് ചവിട്ടി നിന്ന് ഭാര്യ വൈജയന്തി ഐ.പി.എസ്സിലെ വിജയ ശാന്തിയെപ്പോലെ ഗര്‍ജ്ജിക്കുന്നു.      "റേ, ഇക്കടാ ചൂഡൂ..."

പിറ്റേന്ന് തൊട്ട് അതാ, ഭര്‍ത്താവുണ്ട് കുടിയൊക്കെ നിര്‍ത്തി ഡീസന്റായി വീട്ടിലേക്ക് വന്നു കയറുന്നു. ഭാര്യയുടെ ഇടിയ്ക്ക് കുടി നിര്‍ത്താനുള്ള പവറുണ്ടെന്ന രഹസ്യമറിഞ്ഞ് ഇടിയുടെ ഉപഭോക്താക്കളായ ഭാര്യയും ഭര്‍ത്താവും "വൗ" എന്ന് അദ്ഭുതത്തോടെ തൊള്ള തുറക്കുന്നത് ഈ കഥയുടെ ശുഭാന്ത്യം.

ആന്ധ്രാപ്രദേശിലെ ചെറുകിട ജലസേചന മന്ത്രിയായ ടി.ജി. വെങ്കിടേഷ് കള്ളു കുടിയന്‍മ്മാരെ ഒതുക്കാന്‍ വേണ്ടി ആവിഷ്ക്കരിച്ച ഒരു പദ്ധതിയേക്കുറിച്ചാണ് പറഞ്ഞു വന്നത്. കള്ളുകുടിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവിനിട്ട് നല്ല നാലു പെട കൊടുക്കാമെങ്കില്‍, ഭാര്യമാരെ കാത്തിരിക്കുന്ന സമ്മാനം പതിനായിരം രൂപയാണ്. മദ്യപിച്ചെത്തി ഭാര്യമാരുമായി വഴക്കിടുന്ന ഭര്‍ത്താക്കന്‍മ്മാരെ ഒതുക്കാനാണ് അദ്ധേഹം ഈ അടവ് എടുത്തത്. "പതിപത്നി - 10000" എന്നാണ് പദ്ധതിയുടെ പേര്‍. ഇതിനോടകം ഇരുനൂറ്റിചില്ല്വാനം പേര്‍ക്ക് സമ്മാനം നല്‍കിക്കഴിഞ്ഞത്രേ. സംഭവം ഇപ്പോ ആന്ധ്ര മുഴുവനും ക്ലിക്കായി. മദ്യപിക്കാത്ത ഭര്‍ത്താവിനിട്ട് രണ്ട് പൊട്ടിച്ചിട്ട്, മൊബൈലില്‍ റെക്കോഡ് ചെയ്ത് കാശിനു വേണ്ടി ക്യൂ നില്‍ക്കുന്ന ഭാര്യമാരും, ഈ അവസരം ഒരു "അവസരമായി" എടുത്ത് ഭര്‍ത്താവിനെ തൊഴിച്ച് മലര്‍ത്തുന്നവരും ആന്ധ്രയില്‍ കൂടുന്നുണ്ടോ എന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി.

ടമാര്‍ പടാര്‍:
ഈ പദ്ധതി കേരളത്തിലായിരുന്നെങ്കില്‍, ഭാര്യയെ ക്കൊണ്ട് തന്നെ തല്ലിപ്പിച്ചിട്ട്, അതിന് കിട്ടുന്ന കാശുകൊണ്ട് ഒരുമാസം വെള്ളമടിച്ച്  അര്‍മാദിക്കുമായിരുന്നു ഇവിടുത്തെ പുള്ളികള്‍...