ശനിയാഴ്‌ച, ഡിസംബർ 31, 2011

പുതുവത്സരാശംസകള്‍......

എല്ലാ പ്രീയ സുഹൃത്തുക്കള്‍ക്കും, വായനക്കാര്‍ക്കും എന്റെ മൃണാളീകവും, ആത്മാശ്വാകവും, ധിംധിഭവുമായ പുതുവത്സരാശംസകള്‍..............






വ്യാഴാഴ്‌ച, ഡിസംബർ 29, 2011

കുര്‍ളയിലെ ബിര്‍ളയുടെ കദന കഥ

കോലാപ്പൂരി ചെരിപ്പും കാലഹരണപ്പെട്ട കമന്റടികളുമായി കുര്‍ള എക്സ്പ്രസ്സില്‍ കയറി  ഞാന്‍ കോട്ടയം കഴക്കൂട്ടം വഴി പാഞ്ഞു നടന്ന കാലം.

സെന്റ് ജോര്‍ജ്ജ് കോളേജിലെ, ജോര്‍ജ്ജ് ക്ലാര്‍ക്കിന്റെ ഇളയ മോള് റീഷ്മാ ജോര്‍ജ്ജ്  എന്റെ ശ്രദ്ധയാകര്‍ഷിച്ചത്, ഞാന്‍ ഒരിയ്‌ക്കല്‍ കോട്ടയം സ്റ്റേഷനിലെ റെസ്റ്റോരന്റില്‍ നൂല്‍പ്പുട്ടും (ഇടിയപ്പം, ഇടിയപ്പം) ഗോപീ മഞ്ചൂരിയും കൂടി കഴിച്ചോണ്ടിരിയ്ക്കുമ്പോഴായിരുന്നു.

അപ്പോഴാണവളെ ഞാന്‍ ശ്രദ്ധിയ്ക്കുന്നത് ഉള്ളതു പറയാമല്ലോ, അവളൊരു ഒന്നൊന്നര പീസായിരുന്നു. അവളുടെ സ്ലീവ്ലസ്സിട്ട   കൈ വണ്ണ ബി.ടി. വഴുതന പോലെ കൊഴുത്തിരുന്നു. കൈ വിരലുകള്‍ മുരിങ്ങയ്ക്കാ പോലെ നീണ്ടിരുന്നു.കവിള് പാഷന്‍ ഫ്രൂട്ട് പോലെയും, മൂക്ക് തക്കാളി പോലെയും, കണ്‍ പിരികം ആടലോടകത്തിന്റെ വേരു പോലെ ചെമ്പിച്ചും കാണപ്പെട്ടു. കഴുത്ത് ചെത്തിയ ചേന പോലെന്നോ, ചുണ്ട് മെറൂണ്‍ മുന്തിരി പോലെന്നോ വര്‍ണിയ്ക്കുമ്പോ നിങ്ങള്‍ക്ക് എന്തു തോന്നുമെന്ന് എനിയ്ക്ക് ഭയാശങ്കയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അവള്, പള്ളീല്‍ ഹൈറേഞ്ച് തോമാച്ചായന്‍ ലേലത്തിന് കൊണ്ടുവരുന്ന കള്‍ട്ടാപുള്‍ട്ടാ കപ്പക്കിഴങ്ങ് പോലൊരു ഒന്നൊന്നര സാധനമായിരുന്നു.

പച്ചയും, സില്വറും ഇടകലര്‍ന്ന ചുരിദാറണിഞ്ഞ പെങ്കൊച്ചിനെ കണ്ട് എന്റെ  കണ്ണങ്ങ് തെള്ളി. സപ്ലയര്‍ കരുതി വെള്ളം കുടിക്കാഞ്ഞിട്ടായിരിക്കുമെന്ന്. അയാളോടി വന്ന് എന്റെ വാ തുറന്ന് വായിലേക്ക് വെള്ളം ധാര കോരി. ഞാന്‍ ഗ്ലപ്പ് ഗ്ലപ്പ് എന്ന് വിഴുങ്ങിക്കൊണ്ട് അലറി. "രാജാവേ വെള്ളം ഒഴിയ്ക്കുന്നത് നിര്‍ത്തോ" എന്ന്.

ഇന്‍ഡ്യന്‍ കോഫീ ഹൗസ് കഴിഞ്ഞാല്‍ പിന്നെ സപ്ലൈ ചെയ്യുന്ന ഉന്നത കുല ജാതരായ രാജാക്കന്‍മ്മാരെ കണ്ടിട്ടുള്ളത് ആ റസ്റ്റോറന്റിലാണ്. എന്റെ അലര്‍ച്ചയിലെ ഭീക്ഷണി മനസ്സിലായ രാജാവ് അങ്ങേരെടെ ജീവനും കൊണ്ട് കൗണ്ടറിലേക്ക് ഓടി.

അവളെ നോക്കി വെള്ളമിറക്കിക്കൊണ്ട് ഞാനിരുന്നു. ഇടിയപ്പം പെട്ടന്ന് കഴിയ്ക്കണം, അവളും കുര്‍ള എക്സ്പ്രസ്സില്‍ പോകാനുള്ളവളാണെന്ന് തോന്നുന്നു. കുര്‍ളയില്‍ കയറിയാല്‍ ഞാനൊരു ബിര്‍ളയാണെന്ന് എനിയ്ക്ക് തന്നെ തോന്നിയിട്ടുള്ളതു കൊണ്ട്, ഇവളെ എങ്ങനെ വേണേലും വളയ്ക്കാമെന്ന് ഞാനുദ്ധേശിച്ചു.

അപ്പുറത്തെ ടേബിളിലിരിയ്ക്കുന്ന ചേച്ചീടെ തല കാരണം റീഷ്മ അങ്ങോട്ട് വ്യക്തമാവുന്നില്ല. അവളെ വ്യക്തമാകാനായി സീറ്റില്‍ നിന്നും, മൂന്നിഞ്ച് ഉയരത്തില്‍, ഞാന്‍ ചന്തിയുറപ്പിയ്ക്കാതെ ഇരുന്നു. ഞാന്‍ ചന്തിയുറപ്പിക്കാതെ പൊങ്ങിയിരുന്നതു കൊണ്ട് അവളുടെ ചന്തി കാണാമെന്ന് നിങ്ങളു കരുതരുത്. വാതില്‍ക്കല്‍ നില്‍ക്കുന്ന പാറാവുകാരന്‍ രാജാവിന്റെ ഓഞ്ഞ ചന്തി മാത്രമേ കാണാനാവുമായിരുന്നുള്ളൂ. നൂല്‍പ്പുട്ടാണങ്കില്‍ ഇറങ്ങുന്നുമില്ല. മൂന്നെണ്ണം പിന്നേം കിടക്കുകയാണ്. ഈ നൂല്‍പ്പുട്ടൊരു നൂലാമാലയായിപ്പോയല്ലോ എന്ന് ചിന്തിയ്ക്കാതെയിരുന്നില്ല.

പെട്ടന്നാണത് സംഭവിച്ചത്, ഒരുത്തനൊണ്ട് ഒരൊറ്റ വരവാണ്. റീഷ്മാ ജോര്‍ജ്ജതാ, സണ്ണീ ലിയോണ്‍, സില്വസ്റ്റര്‍ സ്റ്റാലന്റെ ആയ കാലത്തെ രൂപം കണ്ട പോലെ മിഴിച്ചു നില്‍ക്കുന്നു. പിന്നൊരൊറ്റ കെട്ടിപ്പിടുത്തമാണ് വന്നവനനും  ഇവളും... അവടെത്തന്നെ നിന്ന് ഒരഞ്ചാറുമ്മേം, തഴുകലും, പരവേശൊം, ആക്രാന്തോം....  എന്റെ ചങ്കു തകര്‍ന്നു പോയെന്നു പറഞ്ഞാ മതിയല്ലോ..

ഞാന്‍ ഞെട്ടി. പ്ലാറ്റ് ഫോമിലെ മൊത്തം യാത്രക്കാരും പോണ്‍ രംഗങ്ങള്‍ കണ്ടതു പോലെ അന്തിച്ച് നില്‍ക്കുകയാണ്. എന്റെ പ്രതീക്ഷകളുടെ ഗ്യാസ് അരുവിപ്പുരം തെളിനീരു പോലെ ഒഴുകിപ്പോയി... അവളെ വാരിയെടുത്തു കൊണ്ട് ആഗതനായ കഴുവേറി എന്റെ കണ്‍ വെട്ടത്തൂന്ന്  ഫ്ലാറ്റ് ഫോമിന്റെ ഒരറ്റത്തേയ്ക്ക് നടന്നു.

ഞാന്‍ സീറ്റിലേക്ക് എന്റെ ചന്തി അമര്‍ത്തി ഇരുന്നു. നൂല്‍പ്പുട്ടിലേക്ക് നോക്കിയപ്പോള്‍ അത് വഴിയില്‍ ചത്തു കിടന്ന പട്ടിയുടെ ദേഹത്ത് വിരയും പുഴുക്കളും കിടക്കുന്നതു പോലെയാണ് എനിയ്ക്ക് തോന്നിയത്. അകത്തു നിന്നും ഒരു കൊടുവാള്‍ എന്റെ വയറ്റിലൂടെ പുറത്തേക്ക് എക്കിളിയിട്ടപ്പോള്‍ ഞാന്‍ ചാടി വാഷ്ബേസിനരികിലേക്ക് ഓടി. അപ്പോള്‍ കുര്‍ള എക്സ്പ്രസ്സിന്റെ വരവറിയിച്ചു കൊണ്ട്  സ്റ്റേഷനില്‍ അനൗണ്‍സ്മെന്റ് മുഴങ്ങി.


വ്യാഴാഴ്‌ച, ഡിസംബർ 22, 2011

ഗ്രീറ്റിംഗ്‌സ്....

എല്ലാ പ്രീയ വായനക്കാര്‍ക്കും ശുഭകരവും ഘടോല്‍ക്കിടിലവും മൃണാളീകരണവുമായ ഒരു ക്രിസ്തുമസ്സ് ആശംസിക്കുന്നു. വീണ്ടും കാണും വരെ ഒരു ചെറിയ ഇടവേള.........



ശനിയാഴ്‌ച, ഡിസംബർ 17, 2011

ഡാമാനിക്ക്. (ഒരു ദുരന്ത പ്രണയ കഥ)

അടുത്ത വാരം, ഉങ്കള്‍ മുല്ലപ്പെരിയാര്‍ ടീ വിയില്‍ ഇന്തിയ തൊലൈകാഴ്ച്ചികളില്‍  മുതല്‍ മുറയാകെ, അതിരടി ബ്രഹ്മാണ്ട ആക്ഷന്‍ ലവ്സ്റ്റോറി പുത്തന്‍ പുതിയ ഹോളീവുഡ് തിരൈപ്പടം.
"ഡാമാനിക്ക്....."
-Advt. -


ഇത് കൊല്ല വര്‍ഷം 1113 നും ആശാരി വര്‍ഷം 1114 നും ഇടയില്‍ മുല്ലപ്പെരിയാര്‍ എന്ന ഭ്രംശ മേഖലയില്‍ നടക്കുന്ന പ്രണയ കഥയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ, അക്കരെയിക്കരെ സര്‍വീസ് നടത്തുന്ന ബോട്ടില്‍ വെച്ച് നടക്കുന്ന കഥയാണീ സിനിമയുടെ മൂല പ്രമേയം.  ഇതിലെ കഥാപാത്രങ്ങള്‍ക്ക്,  ജീവിച്ചിരിക്കുന്നവരോ,    ചആരെങ്കിലും തല്ലിക്കൊന്നവരോ, ജനങ്ങളുടെ കയ്യാല്‍ ഇനി  തല്ലിക്കൊല്ലപ്പെടാന്‍ പോകുന്നവരോ ആയ ഒരൊറ്റ രാഷ്ട്രീയ നേതാവുമായും ബന്ധമില്ല.


ഉമ്മന്‍ ജാക്കും,  ജയ റോസുമാണ് ഇതിലെ നായികാ നായകന്മാര്‍. വെള്ളത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ ഒരു ദുരന്ത പ്രണയ കഥ ഉരുത്തിരിയുകയാണിവിടെ. ഉമ്മന്‍ ജാക്ക്  എന്ന പാവം മലയാളിയും, ജയാ റോസ് എന്ന  സെംതമിഴ് നാട്ട് തമിഴത്തിയും തമ്മിലുള്ള അന്യായ പ്രണയ കഥ.
(ജയാ റോസ് തമിഴ് രാജ കുടുമ്പത്തിലെ അഴിഞ്ഞാട്ടക്കാരുടെ തലൈവിയായിരുന്നു.)
എല്ലാ  പോക്രിത്തരത്തിനും പശ്ചാത്തലമായി ഒരു ഡാമും. അതാണ് ഡാമാനിക്!!!

സിനിമ തുടങ്ങുന്നു.


മല നാടെന്നും, പാണ്ടി നാടെന്നും പേരുള്ള  രണ്ട് ലോക രാജ്യങ്ങളുടെ ഇടയിലായുള്ള മുല്ലപ്പെരിയായാറെന്ന പ്രദേശത്തായിരുന്നു ഡാം സ്‌ഥിതി ചെയ്തിരുന്നത്. ഡാമിന്റെ ഇങ്ങേക്കരയില്‍ നിന്നും അങ്ങേക്കരയിലേക്ക് അക്കാലത്ത് ഒരു ബോട്ട് സര്‍വീസ് നടത്തുന്നുണ്ടായിരുന്നു.  ഡാം കടന്ന് പോകുന്നവരെല്ലാം ഈ രണ്ടു രാജ്യങ്ങളിലേയും സാധാ പീപ്പിള്‍സായിരുന്നു.

അങ്ങനെയിരിക്കെ ഉമ്മന്‍ ജാക്ക് എന്നു പേരുള്ള നമ്മുടെ ഊമനായ നായകന്‍  ഈ ബോട്ടില്‍ കയറി അക്കരെയിക്കരെ ഒന്നു സവാരി നടത്തണമെന്ന് ആഗ്രഹിക്കുന്നു. അതിനായി കട്ടും മോട്ടിച്ചും കൈക്കൂലി മേടിച്ചും ഉണ്ടാക്കിയ പതിനാലു രൂപാ അമ്പതു പൈസ കൊണ്ട് ഈ ബോട്ടില്‍ കയറാനായി ആള്‍ക്കൂട്ടത്തിലൊരാളായി എത്തുകയാണ്. പക്ഷേ രൂപയുടെ മൂല്യം ഇടിഞ്ഞതു കൊണ്ടും പെട്രോളിന് ലിറ്ററിന് അമ്പതു പൈസ കൂട്ടിയതു കൊണ്ടും കയ്യിലുള്ള കാശു കൊണ്ട് ഒന്നും നടക്കുകേലെന്ന് പാവം ഉമ്മന്‍ ജാക്ക്  മനസ്സിലാക്കുന്നു. ബോട്ടില്‍ കയറി ഏതെങ്കിലും പെണ്ണുങ്ങളെ നല്ല വൃത്തിയായി ജാക്കി വെയ്ക്കാമെന്നുള്ള മോഹം പണ്ടാരടങ്ങിയോ എന്ന് ആലോചിച്ച് വിഷണ്ണനായ ഉമ്മന്‍ ജാക്ക് പെട്ടന്നൊരു വഴി കണ്ടെത്തുകയും, ബോട്ടിന്റെ ഫുഡ്ബോഡില്‍ തൂങ്ങി ബോട്ട് സവാരി നടത്താന്‍ പ്ലാനിടുകയും ചെയ്യുന്നു.

അങ്ങനെ 'ഡാമാനിക്ക്" എന്ന ബോട്ട് മുല്ലപ്പെരിയാറില്‍ നിന്നും യാത്ര തുടങ്ങുന്നു. അതിന്റെ ഫുഡ്ബോഡില്‍ തൂങ്ങി നായകനായ ഉമ്മന്‍ ജാക്കും.....

ജാക്കിന് ജാക്കി വെക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും ജാക്ക് ഭാവിയില്‍ ജാക്കി വെക്കാന്‍ പാകത്തിലൊരു "ജരക്കിനെ"  ബോട്ടില്‍ കണ്ടു പിടിയ്ക്കുന്നു. ആയുസ്സില്‍ കുളിച്ചിട്ടില്ലാത്ത, പല്ലു തേച്ചിട്ടില്ലാത്ത,  തടിച്ചുരുണ്ട് ചീമപ്പന്നി പോലിരിക്കുന്ന അതി സുന്ദരിയായ ജയാ റോസ്  എന്ന തമിഴ് നാട്ടുകാരിയെ....

അവളുടെ പന്നിയിറച്ചി പോലെ തുടുത്ത ശരീരവും ഒടുക്കത്തെ വായ് നാറ്റവും, മുടിഞ്ഞ അഴിഞ്ഞാട്ടവും, കറ തീര്‍ന്ന ധിക്കാരവും,  വെള്ളത്തോടുള്ള ആക്രാന്തവും, കുളിയ്ക്കുന്നതിനോടുള്ള അലര്‍ജ്ജിയും  എല്ലാമെല്ലാം ഉമ്മന്‍ ജാക്കിന്  പിടിച്ചു പോയി. ഉമ്മന്‍ ജാക്ക് ഒറ്റ വീഴ്ച്ചയായിരുന്നു.  ഫുഡ്ബോഡില്‍ നിന്ന്  വെള്ളത്തിലേക്കല്ല, പ്രണയത്തിലേക്ക്.........

ഉമ്മന്‍ ജാക്ക് തുടര്‍ന്ന് ഫുഡ്ബോഡില്‍ തൂങ്ങി നിന്ന് ഒരു സര്‍ക്കസ് അഭ്യാസിയേപ്പോലെ അതി വിദഗ്ദ്ധമായി കത്തെഴുതുകയാണ്, തന്റെ പ്രീയ പ്രണയിനിക്ക്.  റോക്കറ്റ് രൂപത്തില്‍ ജയാ റോസിനരികിലേക്ക് പറത്തി വിടുകയാണ് നമ്മുടെ നായകന്‍.  പക്ഷേ കത്തുകളെല്ലാം ജയാ റോസ് നിരസിക്കുന്നു. റോക്കറ്റ് വലിച്ചു കീറി കപ്പലാക്കി ആ പെണ്ണൂമ്പിള്ള പെരിയാറ്റിലൊഴുക്കുന്നു. എന്നാലുണ്ടോ  ഉമ്മന്‍ ജാക്ക് കുലുങ്ങുന്നു. അദ്ധേഹം ക്ഷമയുടെ നെല്ലിപ്പലക കണ്ട് സംയമന പൂര്‍വ്വം വീണ്ടും തലൈവി
ജയാ റോസിന് പ്രണയ ലേഖനങ്ങളെഴുതിക്കൊണ്ടേയിരിക്കുന്നു. ഒടുവില്‍ സഹതാപം തോന്നിയിട്ടോ, അല്ലെങ്കില്‍  ഇവനിട്ടൊരു പണി കൊടുക്കാമെന്നു കണ്ടിട്ടോ എന്തോ,  ജയാ റോസ് ഉമ്മന്‍ ജാക്കിന് ഒരു സ്മൈലി നല്‍കുന്നതോടെ ഉദാത്തമായൊരു പ്രണയം ആരംഭിക്കയാണ്.

ഉടനേ പാട്ട് എത്തി.
"എവരി നൈറ്റ് ഇന്‍ മൈ ഡ്രീംസ്
ഐ സീ യൂ, ഐ ഫീല്‍ യൂ, ഐ ഫക്ക് യൂ ....."

പാട്ട് കഴിയുമ്പോഴേക്കും, ഉമ്മന്‍ ജാക്ക് ഫുഡ്ബോഡില്‍ നിന്നും, ജയാ റോസ് സ്ത്രീകളുടെ സീറ്റിലിരുന്നും      ലിപ് ലോക് കിസ്സ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ്.

അന്നേരമാണ് പ്രകൃതി പോലും ആ പ്രണയത്തിന് എതിരാണെന്ന മട്ടില്‍  ഭ്രംശ മേഖലയില്‍
അപ ഭ്രംശമായി ഒരു ഭൂകമ്പമുണ്ടാകുന്നത്. ഭൂകമ്പത്തില്‍ വനത്തിനുള്ളിലെ മരങ്ങള്‍ കുലുങ്ങി,
മുല്ലപ്പെരിയാറ്റില്‍ ചുഴികള്‍  രൂപപ്പെട്ടു, ബോട്ട് ഉലഞ്ഞു, ആളുകളില്‍ ചിലരൊക്കെ വെള്ളത്തിന്റെ
ആഴങ്ങളിലേക്ക്  അല്‍ഗൊല്‍ത്തായി വീണ....

പൊടുന്നനെ ആകാശം മുട്ടെ പണ്ടേതോ തെണ്ടി പണിതു വച്ച മുല്ലപ്പെരിയാര്‍ ഡാം ആകമാനം
ഒന്നുലയുകയാണ്.  വലിയ ഭീകര ശബ്ദം മുഴങ്ങി. കാറ്റിന്റെ മൂളക്കം അവിടെ ഇരമ്പി...


പിന്നൊട്ടും വൈകിയില്ല  മലപോലെ പൊങ്ങി നിന്ന  സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ പണിത ഡാം ഒന്നുലഞ്ഞു. തുടര്‍ന്ന് വികാരം അടക്കി വെച്ച ഗള്‍ഫ്കാരന്റെ  ഭാര്യയേപ്പോലെ  ഡാം ഒറ്റപ്പൊട്ടലായിരുന്നു....!!!

(സാഡ് വയലിന്‍ സോളോ:  "നിന്നോടെന്‍ ദൈവമേ  ഞാന്‍ ചേരട്ടെ" എന്ന ട്യൂണില്‍... )

വെള്ളം കുത്തിയൊലിച്ചു പാഞ്ഞെത്തി.  അവിടെ വെള്ളപ്പൊക്കമുണ്ടായി
എല്ലാം ചള കൊളമായി. ബോട്ട് മുങ്ങി. എല്ലാരും മുങ്ങി.

ജയാ റോസ് അലറി.
"ലൈഫ് ജാക്കറ്റ് കുടുങ്കോ.. ലഫ് ജാക്കറ്റ് കുടുങ്കോ"

ലൈഫ് ജാക്കറ്റ് കുടുങ്ങിയോ? എവിടെ? ഞാനത് അഴിച്ച് തരാം
ഉമ്മന്‍ ജാക്ക് വേവലാതിയോടെ മറുപടി പറഞ്ഞു..

അട പോടാ പൈത്യക്കാരാ
ജയാറോസ് ഉമ്മന്‍ ജാക്കിനെ തെറി പറഞ്ഞു.

 ലൈഫ് ജാക്കറ്റ് പോയിട്ട് ലൈഫ് ബോയ് സോപ്പ് പോലും ബോട്ടിലില്ലായിരുന്നു.

പെട്ടന്നാണ് ദൂരെ നിന്നും ഒരു  യമഹ ബോട്ട്  ഇരച്ച് വരുന്ന്നത് അവര്‍ കാണുന്നത്.. അതു  കണ്ട ഉമ്മന്‍ ജാക്ക്  "ലൈഫ് ബോയ് യമഹ തന്തുറുസ്തി യമഹ ലൈഫ്ബോയ്" എന്ന്  പ്രത്യാശയോടെ ഉറക്കെ പാടി

ഉമ്മന്‍ ജാക്കും, ജയാ റോസും വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ച് ആ ബോട്ടിനരികിലേക്ക് നീന്തി..  അവരെ തിന്നാനായി, ഡാമിനുള്ളില്‍  നിന്നും ആക്രാന്തത്തോടെ വന്ന ചീങ്കണ്ണികള്‍ കയ്യോടെ തന്നെ തിരിച്ചു പോയി.  ഈ വക പൊളിറ്റിക്കല്‍ നാറികളുടെ ഇറച്ചി ചീങ്കണ്ണികള്‍ ഭക്ഷിയ്ക്കില്ലായിരുന്നത്രേ....

ബോട്ടിലുണ്ടായിരുന്ന സകല പാണ്ടികളും, മലയാളികളും മുങ്ങിച്ചത്തു.
ഉമ്മന്‍ ജാക്കും തലൈവി റോസും മാത്രം മുങ്ങിയില്ല.അവരിരുവരും അല്‍പ്പ പ്രാണികളായി യമഹാ ബോട്ട്
ലക്ഷ്യമാക്കി ആഞ്ഞു നീന്തുകയാണ്.

അപ്പോഴേക്കും യമഹാ ബോട്ട് ഇങ്ങ് അടുത്തെത്തിയിരുന്നു.

വളരെ വിഷമത്തോടെ ഉമ്മന്‍ ജാക്ക് തന്റെ പ്രീയ പ്രണയിനിയെ കഷ്ട്ടപ്പെട്ട്  യമഹാ ബോട്ടിലേക്ക് കയറ്റിയിരുത്തി."ഈ മുടിഞ്ഞവള്‍ക്ക് എന്നാ ഒരു വെയ്റ്റാ എന്റപ്പോ"  എന്ന് ഉമ്മന്‍ ജാക്ക് മനസ്സില്‍ പറയുകയും ചെയ്തു.

യമഹ ബൊട്ട് ഓടിച്ച് വന്നത് സുന്ദരനും, സുമുഖനും, ജന്മനാ ഊമനും മൂങ്ങനും ബധിരനുമായ  സാക്ഷാല്‍ സര്‍ദാര്‍ ടര്‍ബന്‍ഹന്‍ സിങ്ങ് ആയിരുന്നു. അദ്ധേഹം കഞ്ചാവടിയ്ക്കാത്ത പഞ്ചാബിയായിരുന്നു അദ്ധേഹത്തിന്റെ ടര്‍ബനും, വായും ആയുസ്സിലിന്നേവരെ തുറന്നിട്ടില്ലായിരുന്നു.

പരസ്പരം കണ്ട മാത്രയില്‍ തന്നെ ടര്‍ബന്‍ഹന്‍ സിങ്ങും, ജയാ റോസും പ്രണയ ബദ്ധരായി.

അന്നേരം ഉമ്മന്‍ ജാക്ക് വിവശതയോടെ, ബോട്ടിലിരിയ്ക്കുന്ന തലൈവി ജയാറോസിന് നേര്‍ക്ക് തന്റെ
കുഴഞ്ഞ കൈ നീട്ടി...
 പക്ഷേ ആ മുടിഞ്ഞവള്‍ അത് കണ്ട ഭാവം നടിയ്ക്കാതെ തന്റെ  തല വെട്ടിച്ച് കളഞ്ഞു.
 പൂ.................... മാനമേ എന്ന പാട്ട് ഉമ്മന്‍ ജാക്കിനെ നോക്കി ടര്‍ബന്‍ഹന്‍ സിങ്ങ് മനസ്സില്‍ പാടി.

താന്‍ ചതിയ്ക്കപ്പെട്ടു എന്ന് ഉമ്മന്‍ ജാക്കിന് മനസ്സിലായി. എന്നിട്ടും അദ്ധേഹം സംയമനം വിട്ടില്ല.


അപ്പോള്‍  ടര്‍ബന്‍ഹന്‍ സിങ്ങ് ഒരു സാധൂ ബീഡി കത്തിച്ച് വലിച്ചു കൊണ്ട് തന്റെ യമഹാ ബൊട്ട് സ്റ്റാര്‍ട്ട് ചെയ്തു.


അന്നേരം എന്നേക്കൂടെ ബോട്ടേല്‍ കയറ്റോ എന്ന് ഉമ്മന്‍ ജാക്ക് അലറി.
ഉമ്മന്‍ ജാക്ക് വെള്ളത്തില്‍ കിടന്ന് കയ്യും കാലുമിട്ടടിച്ചു.

പക്ഷേ ജയാ റോസും ടര്‍ബന്‍ഹന്‍ സിങ്ങും അനങ്ങിയില്ല. 
അല്ലെങ്കിലും ജയാറോസ് മനസാക്ഷിയുടെ തരിമ്പും കാണിക്കുന്നവളല്ലായിരുന്നു.
അവള്‍ക്ക് മുടി ചീകാത്ത ഉമ്മന്‍ ജാക്കിനേക്കാളും ഇഷ്ട്ടപ്പെട്ടത് തൊപ്പി വെച്ച സര്‍ദാരിനെയായിരുന്നു.

താന്‍ പോയി ഊ...........ഞ്ഞാലാട് എന്ന് പറഞ്ഞ് ടര്‍ബന്‍ഹന്‍ സിങ്ങും ജയാ റോസും ബോട്ട് റിവേഴ്സ് അടിച്ചു.

തങ്ങളുടെ യമഹാ ബോട്ട് ലക്ഷ്യമാക്കി, പ്രാണ രക്ഷാര്‍ത്ഥം നീന്തി വരുന്ന  ഉമ്മന്‍ ജാക്കിനെ നോക്കി, തലൈവി ജയാ റോസ് പെട്ടന്ന് തന്നെ "തമ്പാക്ക് തമ്പാക്ക്" എന്ന് പറയുകയും, ഒപ്പം തന്നെ ഉമ്മന്‍ ജാക്കിന്റെ വായിലേക്ക് കുറച്ച് തമ്പാക്കിട്ടു കൊടുക്കുകയും ചെയ്തു.

അതോടെ തമ്പാക്ക് നെറുകയില്‍ പോയ ഉമ്മന്‍ ജാക്ക് ചുമച്ചും, വെള്ളം കുടിച്ചും അവിടെത്തന്നെ മുങ്ങി താഴുന്നു...

അതു കണ്ടു കൊണ്ട് "ഹോജാ രംഗീല" എന്ന മൂളീ പാട്ടും പാടി സര്‍ദാര്‍  ടര്‍ബന്‍ഹന്‍ സിങ്ങും,  തലൈവി ജയാറോസും യമഹാ ബോട്ട് ഡ്രൈവ് ചെയ്ത് ദൂരെ ദൂരേക്ക് പോകുകയാണ്...

അപ്പോള്‍ സാധുവായ നായകനും, നായകന്റെ രാജ്യവും മുങ്ങി പണ്ടാരടങ്ങുകയാണ്.
പിന്നീടുള്ള കാലം ജയാ റോസും, സര്‍ദാര്‍ ടര്‍ബന്‍ഹന്‍ സിങ്ങും പാണ്ടിനാട്ടിലെ പച്ചക്കറി തോട്ടങ്ങളില്‍ പോയി രാ പാര്‍ക്കുകയും, കുളിയ്ക്കാതെയും നനയ്ക്കാതെയും  ആയുഷ്ക്കാലം ജീവിയ്ക്കുകയും ചെയ്യും.
 ആ പച്ചക്കറി തോട്ടങ്ങളില്‍ വെച്ച്  "എന്‍ വീട്ട് തോട്ടത്തില്‍, പൂവെല്ലാം കേട്ടുപ്പാര്‍" എന്ന പാട്ട്
 ജയാ റോസും, സര്‍ദാര്‍ ടര്‍ബന്‍ഹന്‍ സിങ്ങും ഡ്യുയറ്റ് പാടുന്നതോടെ ഈ ഉദാത്ത പ്രണയ കഥ മുടിയും.

വണക്കം.


വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

ഇന്‍സ്പെക്ടര്‍ ഗരുഡും, സീക്രട്ട് ഏജന്റ് വിക്രവും


കുട്ടിക്കാലത്തേക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ സചിത്ര കഥകളും, അവയിലൂടെ മനസ്സിനെ സ്വാധീനിച്ച ഘടാ ഘടിയന്‍ കഥാപാത്രങ്ങളും സെവന്റി എം.എം. റീലു പോലെ മനസ്സിലൂടെ ഓടുകയാണ്.

കുട്ടിക്കാലം വായനയുടെ വസന്തമായിരുന്നു. ബാലരമയും, പൂമ്പാറ്റയും, ബോബനും മോളിയും, ലോലനും, ഉണ്ണിക്കുട്ടനും, റീഗല്‍ കോമിക്സുകളും കുഞ്ഞു മനസ്സിനെ ഹരം പിടിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അന്നൊക്കെ രാത്രിയിലെ സ്വപ്നങ്ങളിലെ കൂട്ടുകാര്‍  ചിത്ര കഥകളിലെ കഥാപാത്രങ്ങളായിരുന്നു.

അന്ന് , ദ്വൈ വാരികകളായ ബാലരമയും പൂമ്പാറ്റയും ഇല്ലെങ്കില്‍ ജീവിതമില്ല എന്ന അവസ്ഥയായിരുന്നു. ബാലരമയും പൂമ്പാറ്റയും എന്തു വന്നാലും സംഘടിപ്പിച്ചിരിയ്ക്കും.ബാലരമയിലെ കപീഷ്, പൂമ്പാറ്റയിലെ കിഷ്കു, ബാലരമയിലെ മ്രിഗാധിപത്യം വന്നാല്‍, പൂമ്പാറ്റയിലെ പപ്പൂസ് തുടങ്ങി കാലിയയും, വിക്കിയും, ശിക്കാരി ശംഭുവും, തന്ത്ര ശാലിയായ മന്ത്രിയുമെല്ലാം അന്ന് ലഹരിയായിരുന്നു.

എങ്കിലും അന്ന് മനുഷ്യ രൂപമുള്ള വീര കഥാപാത്രങ്ങളോട് ഭീകരമായ ആരാധനയായിരുന്നു. അത്തരം ആരാധന തോന്നിയ രണ്ടു കഥാപാത്രങ്ങളുണ്ടായിരുന്നു. ഒരാള്‍ പൂമ്പാറ്റയിലെ സീക്രട്ട് ഏജന്റ് വിക്രം. വിക്രത്തെ ഓര്‍മയുണ്ടോ.  റിസര്‍ച്ച് ആന്റ് അനലൈസിസ് വിങ്ങിലെ (റോ) സമര്‍ത്ഥനായ ചാരന്‍ .അടുത്തയാള്‍ ബാലരമയിലെ ഇന്‍സ്പെക്ടര്‍  ഗരുഡ്. ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ സന്തത സഹചാരിയായിരുന്നു ഹവില്‍ദാര്‍ ബല്‍ബീര്‍. ഇന്ന് ഒരു ഇരുപത്തഞ്ചു വയസ്സ് പ്രായമുള്ള ആരും വിക്രത്തേയും ഗരുഡിനേയും, ബല്‍ബീറിനേയും മറക്കാൻ വഴിയില്ല.

ഇവരിരുവരുടേയും കുറ്റാന്വേഷണ കഥകള്‍ വായിച്ച് ആകാംഷയോടെയും ത്രില്ലോടെയും ശ്വാസമടക്കിപ്പിടിച്ച് ഇരുന്നിട്ടുണ്ട്. അന്ന് അവരേപ്പോലെയൊക്കെ ആകാന്‍ അദമ്യമായി ആഗ്രഹിച്ചു. അമ്പസാറ്റും, അക്കു കളിയും മാറ്റി വെച്ച് വിക്രം കളിയും ഇന്‍സ്പെക്ടര്‍ ഗരുഡ് കളിയും  ഞങ്ങളായി തുടങ്ങി വെച്ചിരുന്നു.

പിന്നീട് എന്നോ ഒരിയ്ക്കല്‍  ഇവരിരുവരും ബാലരമയില്‍ നിന്നും, പൂമ്പാറ്റയില്‍ നിന്നും അപ്രത്യക്ഷമാരായി. ഉറ്റ സുഹ്രുത്തുക്കളായ പ്രീയ കഥാപാത്രങ്ങളുടെ ആക്സ്മികമായ വേര്‍പാട് ആകമാനം ഉലച്ചിരുന്നു അന്ന്. പിന്നെ, പതിയെ പതിയെ ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പിന്‍ വലിഞ്ഞു തുടങ്ങി. 'നമ്മള്‍" കൗമാരത്തിലേക്കും യവ്വനത്തിലേക്കും സഞ്ചരിച്ചു തുടങ്ങി.

വര്‍ഷങ്ങളെത്ര കഴിഞ്ഞു. ഈയിടെ ഞാനൊരു  ഗവേഷണം നടത്തുകയുണ്ടായി. വിക്രം, ഗരുഡ് തുടങ്ങിയവര്‍ എവിടെ എന്ന്. കുറ്റവാളികളെ കണ്ടു പിടിയ്ക്കാന്‍ നടക്കുന്ന രണ്ട് കധാപാത്രങ്ങളെ തേടി ഞാന്‍ പലയിടത്തും ഒരുപാടലഞ്ഞു. അങ്ങനെ അന്വേഷിച്ചു ചെന്നപ്പോള്‍  അത്യാവശ്യം ചില വിവരങ്ങളൊക്കെ ലഭിച്ചെന്ന് വേണം പറയാന്‍. പ്രധാനമായും ഞാന്‍ ഗവേഷിച്ചത് ആരാണ് വിക്രം, ഗരുഡ് തുടങ്ങിയ കഥാപാത്രങ്ങളുടെ സ്രിഷ്ട്ടാവ്  ആരാണ് എന്നാണ്.

വിക്രം സചിത്ര കഥകള്‍ എഴുതിയത് ജഗ്ജിത് ഉപ്പാലാണ്.   അദ്ധേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി വിടെ ക്ലിക്കുക.
 പ്രദീപ് സാതെ എന്ന അതുല്യനായ് പ്രതിഭയാണ് വിക്രം കഥകള്‍ക്ക് രൂപവും ഭാവവും നല്‍കിയത്. അനന്ത പയ്യുടെ കാലിയ ഉള്‍പ്പെടെയുള്ള ചിത്ര കഥകള്‍ക്ക് പ്രദീപ് സാതെ ആണ് വരച്ചിരുന്നത്.
അദ്ധേഹത്തെക്കുറിച്ച് ഇവിടെ ക്ലിക്കിയാല്‍ അറിയാന്‍ കഴിയും

താഴെ കൊടുത്തിരിയ്ക്കുന്ന ഫോട്ടോയിലുള്ളവരാണ് ജഗ്ജിത് ഉപ്പാലും, പ്രദീപ് സാതെയും...


ഇന്‍സ്പെക്ടര്‍ ഗരുഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് ഇപ്പോഴും യാത്രയിലാണ്. ഗരുഡ് ഇന്നും അജ്ഞാതനായി തന്നെ ഇരിയ്ക്കുന്നു. ഉടനേ അദ്ധേഹത്തിന്റെ ബാക്ഗ്രൗണ്ടും കണ്ടു പിടിയ്ക്കാമെന്ന് പ്രതീക്ഷയുണ്ട്.
:)

അക്കാലത്തെ  സചിത്ര കഥാപാത്രങ്ങളൊക്കേയും ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.  അവയില്‍ സാക്ഷാല്‍ അനന്ത പൈയ്യുടെ സുപരിചിതങ്ങളായ ചിത്ര കഥകള്‍ മുതല്‍ ഫാന്റവും ഉരുക്കു കൈ മായാവിയും വരെയുണ്ട്. അന്നത്തെ പൊടി പിടിച്ച, പൊട്ടിപ്പൊളിഞ്ഞു, പോറലു വീണ, - ശിക്കാരി ശംഭു, കാലിയ, ശുപ്പാണ്ടി, ഇന്‍സ്പെക്ടര്‍ ആസാദ്, ഉരുക്കു കൈ മായാവി തുടങ്ങിയ കോമിക്ക് പേജുകള്‍,  ഗൃഹാതുരതയുടെ തിരു ശേഷിപ്പായി ഇവിടെ  സമര്‍പ്പിക്കുന്നു.......








ഇത്തരം കോമിക്സുകള്‍ ഓണ്‍ ലൈനായി സ്വന്തമാക്കണമെന്നുള്ളവര്‍  ഇവിടെ ക്ലിക്കുക.

അല്ലെങ്കില്‍ ഇവിടെ ക്ലിക്കിയാലും മതി.....




Related Articles
കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?