ബുധനാഴ്‌ച, ജനുവരി 25, 2012

പ്രസംഗ പീഠങ്ങളില്‍ ഇനി മാഷ് ഇല്ല.....

തത്വമസിയുടെ ആചാര്യന്‍ സുകുമാര്‍ അഴീക്കോട് (86) പ്രസംഗ പീഠങ്ങളിലും, നിരൂപണ രംഗത്തും വലിയ ഒരു ശൂന്യത ബാക്കി വെച്ച് കൊണ്ടാണ് കടന്നു പോകുന്നത്.

അഴീക്കോട് മാഷ് സമകാലിക കേരളത്തിലെ മാര്‍ക്ക് ആന്റണിയായിരുന്നു. ചതിയിലൂടെ
അധികാരത്തിലേറിയ ബ്രൂട്ടസിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ച് കൊണ്ട്, മാര്‍ക്ക് ആന്റണി നടത്തിയ വാഗ്ധാര ഒരു ജനകീയ വിപ്ലവത്തിന് വഴി തെളിച്ചെങ്കില്‍, അഴിക്കോട് മാഷ് തന്റെ വാഗ്ധാര കൊണ്ട്  നേടിയെടുത്തത്  സമൂഹത്തിലെ ചീഞ്ഞഴുകലുകള്‍ക്കെതിരേ ജനങ്ങളെ ബോധവത്കരിയ്ക്കുകയായിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട പ്രസംഗ പീഠത്തിലെ ഉരുക്ക് ഗര്‍ജ്ജനമാണ് ഇന്നലെ 24 ജനുവരി 2012 അനശ്വരമായത്. പ്രസംഗം എന്ന കലയെ അതിന്റെ ഉദാത്തതയില്‍ പ്രതിഷ്ഠിച്ച മഹാ പ്രതിഭയായിരുന്നു സുകുമാര്‍ അഴീക്കോട്.  രാഷ്ട്രീയമായാലും, സിനിമയായാലും, സാമൂഹികമോ സാംസ്കാരികമോ സാഹിത്യമോ ആയാലും പൊതു ജനങ്ങള്‍ക്കു വേണ്ടി യാഥാര്‍ത്ഥ്യ ബോധത്തോടെ നിലപാടുകളെടുക്കാനും അവ വിളിച്ച് പറയാനും അദ്ധേഹം പ്രകടിപ്പിച്ച ആര്‍ജ്ജവം ഏതു വാക്കുകള്‍ക്കൊണ്ട് വിശദീകരിയ്ക്കാന്‍ പറ്റും?

ശ്വാസ കോശാര്‍ബുദ ബാധിതനായ അദ്ധേഹം 2011 ഡിസംബര്‍ പത്തിനാണ് ആശുപത്രിയില്‍ അഡ്മിറ്റായത്...  മാഷിന്റെ അസുഖ വിവരമറിഞ്ഞ് മലയാളികളൊന്നടങ്കം ആശങ്കപ്പെട്ടു. പ്രസംഗ വഴിയില്‍ അദ്ധേഹത്തിന്റെ വാക്കുകളോട് പിണങ്ങിയ ഒരുപാട് പ്രശസ്തര്‍ അദ്ധേഹത്തെ  സന്ദര്‍ശിക്കാനായി ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. ആരോടും പകയോ വെറുപ്പോ ശേഷിപ്പിക്കാതെ അദ്ധേഹം അവരോടൊക്കെ സൗഹൃദം പങ്ക് വെയ്ക്കുന്നത് നമ്മളൊക്കെ കണ്ടു.
 
മാഷ് എഴുതാന്‍ ബാക്കി വെച്ചതും പറയാന്‍ ബാക്കി വെച്ചതും ഇനിയും ഒരുപാടുണ്ടാവാം...  
ഹൈസ്കൂള്‍ കാലം മുതലേ അഴീക്കോട് എന്ന പേരു കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒരിയ്ക്കലെങ്കിലും അദ്ധേഹത്തെ നേരില്‍ കാണണമെന്നും അദ്ധേഹത്തിന്റെ പ്രസംഗം കേള്‍ക്കണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനു ഭാഗ്യം ലഭിച്ചില്ല... ഇന്ന് (ബുധനാഴ്ച്ച) അദ്ധേഹത്തിന്റെ സംസ്കാരം പയ്യമ്പലത്ത് (കണ്ണൂര്‍) വെച്ച് നടക്കും.

അഴീക്കോട് മാഷിന് നിത്യശാന്തി നേര്‍ന്നു കൊണ്ട്......


3 അഭിപ്രായങ്ങൾ: