വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

രാജ്യ തലസ്ഥാനത്തേയ്ക്കൊരു സൈനീക നീക്കം. ഒരു അട്ടിമറി അലർട്ടിന് പിന്നിൽ...

 ഹരിയാനയിലെ ഹിസാറിൽ നിന്ന് ഇൻഡ്യൻ കാലാൾപ്പടയുടെ, മെക്കനൈസ്ഡ് ഇൻഫെന്ററി യൂണിറ്റും, ആഗ്രയിൽ നിന്ന് 50 പാരാബ്രിഗേഡിന്റെ ഒരു യൂണിറ്റും ചേർന്ന് രാജ്യ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങിയത് എന്തിനെന്ന് രാജ്യവ്യാപകമായി  തലപുകച്ച് കൊണ്ടിരിക്കുകയാണ്.... ഹിസാറിൽ നിന്ന് സർവ യുദ്ധോപകരണങ്ങളുമായി നീങ്ങിയ സൈന്യം, നജഫ്ഗഡ് വരെയും, ആഗ്രയിൽ നിന്നുള്ള സൈന്യം, പാലം വിമാനത്താവളം വരെയും എന്തിന് എത്തി എന്നതിന്റെ സീക്രട്ട് വശങ്ങളെ ന്യായീകരിച്ചും, സംശയിച്ചും ആഭ്യന്തര മന്ത്രാലയം ഇരുട്ടില് തപ്പുമ്പൊൾ മഹത്തായ ഒരു ജനാധിപത്യ പ്രക്രിയയ്ക്ക് മേൽ ഒരു പട്ടാള അട്ടിമറി നടന്നേക്കുമായിരുന്നോ എന്നുള്ള ഒരു ഞെട്ടലിലേക്കും പ്രസ്തുത സംഭവം, സാധ്യതയെ വിടര്ത്തിയിടുന്നു.

കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു രാജ്യത്ത് ഇന്ന് ചർച്ചയായിത്തീർന്ന സംഭവം. കരസേനാ മേധാവി, ജനറൽ വി.കെ. സിങ്ങിന്റെ ജനന തീയതി വിവാദവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് പരിഗണിയ്ക്കപ്പെടുന്നതിന്റെ തലേ ദിവസമായിരുന്നു, ഇന്ന് സംശയ നിഴലിലായ ആ സൈനീക നീക്കം നടന്നത്. ദ്രുദ ഗതിയിൽ രണ്ട് വശങ്ങളിലൂടെ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിയ സൈനീക യൂണിറ്റുകളുടെ നടപടിയേക്കുറിച്ച് ഇൻഡ്യൻ എയർഫോഴ്സ്, ഇൻഡ്യൻ നേവി എന്നിവർക്കു പോലും അറിവ് കിട്ടിയിരുന്നില്ല. പ്രതിരോധ മന്ത്രാലയം ഈ വിവരം അറിഞ്ഞിരുന്നില്ല. സൈനീക വിജ്ഞാപനം പുറപ്പെടുവിക്കപ്പെട്ടതുമില്ല.

ഇന്റലിജൻസ് ബ്യൂറോയുടേയും, റോയുടേയും അപായ സിഗ്നൽ കിട്ടിയതോടെ ഭരണ നേതൃത്വം ഉണരുകയും, രണ്ട് സൈനീക യൂണിറ്റുകളുടേയും ദേശീയ പാത വഴിയുളള വരവ് തടസപ്പെടുത്താൻ ഉത്തരവിറക്കുകയും ചെയ്തു. ഭീകരാക്രമണ സാധ്യത ഉണ്ടെന്ന ജാഗ്രതാ നിർദേശം പോലീസിന് നൽകുകയും, തലസ്ഥാനം പോലീസിനെക്കൊണ്ട് നിറയുകയും, ഹൈവേകളിൽ കടുത്ത വാഹന പരിശോധനക്ക് കർശന നിർദേശം നൽകുകയും ചെയ്തു. ഇങ്ങനെ ചെയ്തത്, സൈന്യത്തിന്റെ വേഗത കുറച്ച് യാത്ര മന്ദഗതിയിലാക്കാനായിരുന്നു.
16 നു രാത്രിയോടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ആഭ്യന്തര മന്ത്രാലയം എന്നിവർക്ക് ഇന്റലിജൻസ് വിവരം ലഭിയ്ക്കുകയും തുടർന്ന് അടിയന്തിരമായി രണ്ട് സൈനീക യൂണിറ്റുകളോടും മടങ്ങിപ്പോകാൻ ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു.
സത്യത്തിൽ അന്ന് നടന്ന സൈനീക നീക്കം ഒരു പരീക്ഷണ യാത്രയായിരുന്നു എന്ന് പിന്നീട് സൈനീവ വൃത്തങ്ങൾ വ്യക്തമാക്കുന്നു.. പാർളമെന്റ് ആക്രമണത്തേത്തുടർന്ന് എത്ര വേഗം യുദ്ധ സന്നദ്ദരായി അതിർത്തിയിലേക്ക് എത്താനാവും എന്ന പരീക്ഷണ യാത്രയായിരുന്നു അതെന്ന് സൈനീക വൃത്തങ്ങൾ  പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. സൈനീക മേധാവിയും സർക്കാരും തമ്മിലുളള പൊരുത്തക്കേടുകളുടെ പുറത്ത്, അടിസ്ഥാനമില്ലാതെ സംശയിക്കപ്പെടുകയായിരുന്നു പ്രസ്തുത സൈനീക നീക്കം എന്ന് ഇന്ന് പറയപ്പെടുന്നു. സേനാ മേധാവി ജനറൽ വി.കെ. സിങ്ങ് ഉയർത്തിയ ചില വിവാദങ്ങൾ, രണ്ട് കാലാൾ യൂണിറ്റുകളുടെ ഡെൽഹി സന്ദർശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾക്കിടയാക്കിയതാണെന്ന് ഇന്ന് സർക്കാരും ന്യായീകരിയ്ക്കുന്നുണ്ട്. എങ്കിലും ആശങ്ക അടങ്ങിയിട്ടില്ല.

ആയിരത്തി തൊളളായിരത്തി അമ്പതുകളോടനുബന്ധിച്ച് സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും, റിപ്പബ്ലിക്കുകളും പിന്നീട് പട്ടാള അട്ടിമറിയ്ക്ക് വിധേയമായ ചരിത്രം ലോകത്ത് അങ്ങോളം ഇങ്ങോളം ഉണ്ട്. ഇന്നും അത് തുടരുന്നു. പ്രത്യേകിച്ചും പരമോന്നത ജനാധിപത്യ രാജ്യമായ ഇൻഡ്യയുടെ സമീപ കാല വളർച്ചയിൽ അസൂയാലുക്കളായ മറ്റ് രാജ്യങ്ങളുടെ തുരങ്കം വെയ്ക്കലുകൾക്കും സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഏതൊരു സൈനീക വിന്യാസവും ഭരണ നേതൃത്വം സംശയ ദ്രിഷ്ട്ടിയോടെയാവും വീക്ഷിയ്ക്കുക.

മറ്റ് രാജ്യങ്ങളിലെ പട്ടാള നേതൃത്വത്തെ അപേക്ഷിച്ച് ജനാധിപത്യ വിശ്വാസികളായ ഇൻഡ്യൻ സൈനീക നേതൃത്വത്തെ അനാവശ്യമായി സംശയിക്കുന്നതിൽ കാര്യമില്ല. എവിടെയൊക്കെ പട്ടാള വിപ്ലവം ഉണ്ടായോ, അവിടെയെല്ലാം സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും, സൈനീക ഓഫീസർ ക്ലാസും ഒരു പക്ഷത്തും മറുപക്ഷത്ത് സർക്കാരും നിന്നപ്പോഴാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്. സർക്കാരും സൈന്യവും യോജിച്ച് പോകാനാവാത്ത നില വന്നാൽ ഒരു സൈനീക അട്ടിമറിയ്ക്ക് സ്കോപ്പുണ്ട്. പക്ഷേ അനാവശ്യമായ അഭ്യൂഹങ്ങളുടെ പേരിൽ നമ്മുടെ സൈന്യത്തെ സംശയിക്കുന്നത് അവരോട് ചെയ്യുന്ന നീതികേടാണ്. ജനാധിപത്യത്തിന്റെ കാവലാളുകൾ രാഷ്ട്രീയക്കാരാണെങ്കിൽ, രാജ്യത്തിന്റെ കാവൽക്കാരാണ് സൈനീകർ. അവരിൽ നിന്ന് പൗരൻമ്മാർക്ക് ദോഷകരമായി തീരുന്ന നടപടിയുണ്ടാവില്ല. അങ്ങനെ നമുക്ക് വിശ്വസിയ്ക്കാം.....

അഭ്യൂഹങ്ങൾക്കപ്പുറം ഇൻഡ്യ എന്ന വികാരം നമ്മുടെ സൈന്യത്തേയും, രാഷ്ട്രീയക്കാരേയും, പൊതുജനത്തേയും നയിക്കുന്നു എന്ന പൊതു വിശ്വാസം തകർക്കപ്പെടാതെയിരിക്കട്ടെ.

മേരാ ഭാരത് മഹാൻ.
ജയ് ജവാൻ. ജയ് കിസാൻ... 

1 അഭിപ്രായം:

  1. നല്ല കുറിപ്പ്...മേരാ ഭാരത് മഹാന്‍. എന്തെല്ലാം കുറ്റം കുറവുകളുണ്ടായാലും ശരി എനിക്കെന്റെ ഭാരതം എത്ര പ്രിയപ്പെട്ടതാണ്. അഭിനന്ദനങ്ങള്‍ റിജോ

    മറുപടിഇല്ലാതാക്കൂ