തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

രാജാ രവി വർമ്മ കോഡ്

ആമുഖം:- വിഖ്യാത ത്രില്ലർ എഴുത്തുകാരൻ ഡാൻബ്രൗണിന്, അദ്ധേഹത്തിന്റെ നോവൽ സീരീസുകളായ ഡാവിഞ്ചി കോഡ്, എയ്ഞ്ചൽസ് ആന്റ് ഡിമോൺസ്, ഇൻഫർണോ എന്നീ നോവലുകൾക്ക്, അവയിലൂടെ പ്രശസ്ഥനായ കഥാപാത്രം ഹാർവാർഡ് പ്രൊഫസ്സർ റോബർട്ട് ലാങ്ഡണ്, ലാങ്ഡണ് അഭ്രപാളിയിൽ ജീവൻ നൽകിയ ടോം ഹാങ്ക്സിന്, - ഈ കഥ സമർപ്പിക്കുന്നു.
_________________________________

ഹാഗിയ ട്രൈയാസ് മെട്രോപോളിറ്റൻ കത്തീഡ്രൽ.
ബോൺ, ജർമനി. രാത്രി 09, 15
പരിശുദ്ധ ഇഗ്നാത്തിയോസ് സഖാപ്രഥമൻ: ബറാബസ് മാർ ജിറാഫോസ് തിരുമേനി ഒരു ഒളിയിടം ലക്ഷ്യമാക്കി വേച്ച് വേച്ച് നടന്നു. ക്രൂശിത രൂപം കൊത്തിയ സവിശേഷമായ ചില്ലു ജനാലയ്ക്കപ്പുറം ഒരു നിഴൽ രൂപം പ്രത്യക്ഷപ്പെട്ടു. തിരുമേനി വലിയ കമാന വാതിലിനു ചുവടേയുള്ള മെഴുകുതിരിക്കാലുകൾക്ക് പിന്നിൽ ഭീതിയോടെ അഭയം പ്രാപിച്ചു.
താൻ വേട്ടയാടപ്പെടുകയാണ്...
330 AD യിൽ മഹാനായ കോൺസ്റ്റാന്റിനോപ്പിൾ സ്ഥാപിച്ച ഗ്രീക്ക് ഓർതഡോക്സ് പാട്രിയാർക്കേറ്റ് പള്ളിയാണ് Hagia Trias Metropolitan Cathedral. അഗസ്റ്റിനോസ് മെത്രോപോളീറ്റനായിരുന്നു അധ്യക്ഷൻ. നടക്കാൻ പോകുന്ന പേപ്പൽ കോൺക്ലേവുമായി ബന്ധപ്പെട്ട് സർവ രാജ്യ മത മേലധ്യക്ഷൻമ്മാർക്കായി വിളിച്ചു കൂട്ടപ്പെട്ട ചടങ്ങിൽ സംബന്ധിക്കാനായിരുന്നു ബറാബസ് മാർ ജിറാഫോസ് തിരുമേനി അവിടെത്തിയത്. പക്ഷേ ഇപ്പോൾ, തിരുമേനി ഒരു അജ്ഞാതനായ ശത്രുവിന്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്നു.
പൊടുന്നനെ ഹിമം പോലെ തണുത്തുറഞ്ഞ ഒരു രൂപം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. പാറക്കല്ലു പോലുള്ള ഇരുമ്പിച്ച ശബ്ദത്തിൽ നിഴൽരൂപം പറഞ്ഞു. - "പരിശുദ്ധ പിതാവേ, അപ്പോൾ നമുക്കിനി നരകത്തിൽ വെച്ച് കണ്ടു മുട്ടാം."
തൊട്ടു പിന്നാലെ സൈലൻസർ ഘടിപ്പിച്ച തോക്കിൽ നിന്നും വെടിയുതിർക്കപ്പെട്ടു. തിരുമേനി പുറത്തേക്കുന്തിയ കണ്ണുകളോടെ കമാനത്തിലേക്ക് മലച്ചു വീണു. തിരുമേനിയുടെ ഹൃദയ ഭാഗത്തു നിന്നും ഇരുണ്ട രക്തം, കറുത്ത നിലയങ്കിയിലൂടെ കുതിച്ചു ചാടി.
എല്ലാം ശാന്തം. നിഴൽ രൂപം കീശയിൽ നിന്നും ഒരു കടലാസും പെൻസിലുമെടുത്തു എന്തോ കുത്തിക്കുറിച്ചു.
തുടർന്ന് അത് തിരുമേനിയുടെ നിലയങ്കിയിൽ പിൻ ചെയ്തു വെച്ചു.
_________________________________
രാത്രി 10. 20
ഹോട്ടൽ റാഡിസൺ ബ്ലൂ പ്ലാസാ. ബെർലിൻ.
റോബർട്ട് ലാങ്ഡൺ കട്ടിലിലേക്ക് ചാഞ്ഞതേയുണ്ടായിരുന്നുള്ളു. പെട്ടന്നാണ് ഫാക്സ് മെഷീൻ ശബ്ദിച്ചത് . ലാങ്ഡൺ സന്ദേശം പരിശോധിച്ചു. ഒരു നാലു വരി കവിത പോലെ കുറച്ചു വാക്കുകളായിരുന്നു അതിൽ. തൊട്ട് താഴെ രണ്ട് ലൈനുകളിലായി ചില സംഖ്യകൾ.
"നിന്നാഗതമാം സ്വര്‍ഗ്ഗത്തില്‍
നീ നല്‍കുമൊരു ജീവന്‍ അപ്പം
മുക്തി പകര്‍ന്നരുളും മര്‍ത്യനു
അപ്പം മാഹോന്നത നിത്യ നീ.
331986
01-52-6"
ലാംഗ്ഡൺ അൽപ്പ നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു. ഒരു അന്തവും കുന്തവും കിട്ടുന്നില്ല. പൊടുന്നനെ അദ്ധേഹത്തിന്റെ ലാൻഡ് ഫോൺ ശബ്ദിച്ചു. അപരിചിതമായ ഒരു നമ്പർ.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ഇടയ്ക്ക് വിളിക്കാറുണ്ട് . അവരിലാരെങ്കിലുമാവാം എന്ന് ലാങ്ഡൺ അനുമാനിച്ചു. അയാൾ റിസീവറെടുത്തു.
അങ്ങേത്തലയ്ക്കൽ ഒരു പരുക്കൻ ശബ്ദം.
"മിസ്റ്റർ ലാങ്ഡൺ. ഞാൻ ഫാഷേ. ബേസു ഫാഷേ. ജർമൻ രഹസ്യപ്പോലീസ് ഗെസ്റ്റപ്പോയുടെ ചീഫ്!"
പാറയുടെ വിളുമ്പിൽ വെള്ളം നുര കുത്തുന്നതുപോലുള്ള ഇരമ്പുന്ന ശബ്ദം. മറു തലയ്ക്കലെ ശബ്ദം തുടർന്നു -
"മിസ്റ്റർ ലാംഗ്ഡൺ, ഞാൻ താങ്കൾക്ക് ഒരു സന്ദേശം ഫാക്സ് ചെയ്തിരുന്നു. വളരെ ദുരൂഹമായ ചില വാക്കുകൾ. ഹാർവാർഡിലെ ചിഹ്നശാസ്ത്രജനായ താങ്കൾക്കേ അതിന്റെ കുരുക്കഴിക്കാനാവൂ എന്നെന്റെ മനസ്സ് പറയുന്നു. ദുരൂഹമായ വാക്കുകൾ, സിംബലുകൾ, കലാ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന കോഡുകൾ തുടങ്ങിയവയുടെ കുരുക്കുകൾ അഴിക്കുന്നതിൽ അതി നിപുണനാണല്ലോ താങ്കൾ. താങ്കൾ ജർമനിയിലുണ്ടെന്ന് ഞങ്ങളുടെ ഹെഡ്ഡ് എന്നോട് പറയുകയുണ്ടായി."
എന്തു പറയണമെന്നറിയാതെ ലാങ്ഡൺ ഒട്ടൊന്ന് അമ്പരന്നു.
ബെർണിനി ചിത്രങ്ങളുടെ രാജ്യാന്തര പഠന ക്ലാസുമായി ബന്ധപ്പെട്ടാണ് ലാങ്ഡൺ അമേരിക്കയിൽ നിന്നും ബെർലിനിൽ എത്തിയത്. ഇന്ന് നല്ല ക്ഷീണവുമുണ്ട്. ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിന്റെ ക്യുറേറ്ററായിരുന്ന ഴാക് സൊനീയറിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ കണ്ടു പിടിത്തം ലോകമാകമാനമുള്ള മാധ്യമങ്ങളിൽ, ഡാവിഞ്ചി കോഡ് എന്ന പേരിൽ പല വട്ടം വന്നിരുന്നു. അതേ പോലെ ഇല്യുമിനാറ്റി ചിഹ്നം തേടി വത്തിക്കാനെ ഭരിച്ചിരുന്ന ഭ്രാതൃ സംഘടനയെ അന്വേഷിച്ച് പോകേണ്ടുന്ന ഒരു ഗതികേടു കൂടി ലാംഗ്ഡണ് വന്നു ചേർന്നിരുന്നു. എയിഞ്ചൽസ് ആന്റ് ഡിമോൺസ് എന്ന പേരിൽ അതിനും വളരെ പ്രചാരം സിദ്ധിക്കുകയുണ്ടായി ഇതെല്ലാം കൂടി ലാങ്ഡനെ ഇന്ന് ആഗോള പ്രശസ്ഥനാക്കിയിരിക്കുന്നു. വന്നു വന്നിപ്പോ ബാത് റൂം ചുവരിൽ ആരെങ്കിലും എന്തെങ്കിലും ദ്വയാർത്ഥം എഴുതിയാൽ പോലും അതിന്റെ കുരുക്കഴിക്കാൻ പോലീസ് ലാംഗ്ഡണെ തേടി എത്തുന്ന അവസ്ഥയായിട്ടുണ്ട്.
ഫാഷേ തുടർന്നു-
ഇപ്പോൾ താങ്കളുടെ മുറിയുടെ വാതിൽക്കൽ ഒരു വൈമാനികൻ നിൽപ്പുണ്ട്. ഏജന്റ് കോളെ എന്നാണയാളുടെ പേര്. താങ്കൾ നേരമൊട്ടും വൈകിക്കാതെ അയാൾക്കൊപ്പം ബോണിലെത്തണം.
ലാംഗ്ഡൺ അസ്വസ്ഥതയോടെ പറഞ്ഞു.
മിസ്റ്റർ ഫാഷേ. ഞാനിന്ന് വല്ലാതെ ക്ഷീണിതനാണ്. നാളത്തെ പഠന ക്ലാസിനു വേണ്ടി വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാൻ..."
"അതൊന്നും പറഞ്ഞാൽ പറ്റില്ല. താങ്കൾ ഞങ്ങളെ സഹായിച്ചേ തീരൂ" - ഫാഷേയുടെ സംസാരത്തിനു കനം വെച്ചു.
"അൽപ്പം മുൻപ് ബോണിലെ ഹാഗിയാ ചർച്ചിൽ ഒരു മർഡർ നടന്നു കഴിഞ്ഞിരിക്കുന്നു. കൊല്ലപ്പെട്ടത് ചില്ലറക്കാരനല്ല. പേപ്പൽ കോൺക്ലേവുമായി ബന്ധപ്പെട്ട് വന്ന കർദിനാളൻമ്മാരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. പേര് നിങ്ങളറിയും. പരിശുദ്ധ ബറാബസ് മാർ ജിറാഫോസ് തിരുമേനി. കേരളത്തിൽ നിന്നുള്ള പാത്രിയാർക്കീസ് സഭയുടെ പരമാദ്ധ്യക്ഷൻ!."
റോബർട്ട് ലാങ്ഡണിന്റെ തലച്ചോറിലൂടെ ഒരു ഞെട്ടൽ പാഞ്ഞു പോയി. പാത്രിയാർക്കീസ് ബാവ കൊല്ലപ്പെട്ടിരിക്കുന്നു. ജീസസ്!!!
"ഹൃദയ വാൽവ് തുളച്ച ഒരു വെടിയുണ്ട. അത് തിരുമെനീടെ കഥ കഴിച്ചിരിക്കുന്നു". - ഫാഷേ അടക്കിപ്പറഞ്ഞു.
പക്ഷേ ആ മർഡറും ഞാനുമായി എന്തു ബന്ധം?
തിരുമേനിയുടെ ളോഹയിൽ ഒരു കടലാസു തുണ്ട് പിൻ ചെയ്ത് വച്ച നിലയിൽ കാണപ്പെടുകയുണ്ടായി. അതാണ് താങ്കൾക്ക് ഞാൻ ഫാക്സ് ചെയ്തത്. അതിലൂടെ കൊലയാളി ചില ദുരൂഹതകൾ നമുക്കായി അവശേഷിപ്പിച്ച് പോയ മട്ടുണ്ട്. അതിനാലാണ് താങ്കളുടെ സഹായം ഞങ്ങൾക്ക് ആവശ്യമായി വന്നത്."
അപ്പോൾ വാതിൽക്കൽ മുട്ടു കേട്ടു. ഫാഷേ പറഞ്ഞ വൈമാനികനാവണം അത്. എന്ത് ചെയ്യണം എന്നറിയാതെ ലാംഗ്ഡൺ ഒരു വേള നിസ്സംഗനായി നിന്നു.
_________________________________
ബോണിലെ പ്രൈവറ്റ് എയർസ്റ്റേഷനിൽ ലാൻഡ് ചെയ്ത വിമാനമിറങ്ങി, ഒരു ബ്ലാക്ക് ഔഡി കാറിലാണ് ലാംഗ്ഡൺ ഗെസ്റ്റപ്പോയുടെ ഓഫീസ് സമുച്ചയത്തിലേക്ക് എത്തിയത്.
ഹിറ്റ്ലറുടെ കാലത്ത് ജൂതൻമ്മാരെ സമർത്ഥമായി കണ്ടെത്തി കോൺസെണ്ട്രേഷൻ ക്യാമ്പുകളിലിട്ട് ചുട്ടുകരിക്കുന്നതിൽ അതീവ പ്രാവീണ്യം പുലർത്തിയ കിരാതരായിരുന്നു ഗെസ്റ്റപ്പോ.
ഏജന്റ് ബേസു ഫാഷേ തന്റെ ക്യാബീനിൽ ഒരു കോഫി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. കാർമേഘം ഉരുണ്ടു കൂടിയതുപോലെ ഒരു കൂറ്റൻ രൂപമായിരുന്നു ഫാഷേയുടേത്. ഔപചാരികമായ പരിചയപ്പെടലുകൾക്ക് ശേഷം ഫാഷേ പറഞ്ഞു.-
"മിസ്റ്റർ റോബർട്ട് ലാംഗ്ഡൺ, ഈ മർഡർ നടത്തിയവൻ ബോധ പൂർവ്വം അവൻ ആരെന്ന് പ്രഖ്യാപിക്കാൻ വേണ്ടിയാണ് ഈ കടലാസ് ഇവിടെ വച്ചിട്ട് പോയത്. കൊലപാതകങ്ങൾ നടത്തുന്ന ചില തീവ്രവാദി സംഘടനകൾ അതിന്റെ ഉത്തരവാദിത്വം തുറന്നു പ്രഖ്യാപിക്കും പോലെ. ആ സൂചനകളുടെ യാഥാർത്ഥ്യം നമുക്ക് കണ്ടെത്തേണ്ടതുണ്ട്."
റോബർട്ട് ലാംഗ്ഡൺ അൽപ്പ നേരം ആലോചനയിൽ മുഴുകി. ഇൻഡ്യയിലെ കേരളം എന്നു പറയുന്ന പ്രവിശ്യയിലെ ഓർത്തഡോക്സ്, യാക്കോബായ തമ്മിലടിയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്ന പരിശുദ്ധ തിരുമേനിയാണ് സഖാപ്രഥമൻ ഇഗ്നാത്തിയോസ് ബറാബസ് ജിറാഫോസ് മെത്രാൻ. കരാട്ടേ ബ്ലാക്ക് ബെൽറ്റായ തിരുമേനിയാണ് കഴിഞ്ഞ വർഷം പുത്തൻ കുരിശിൽ വെച്ച്ബാവാ കക്ഷികളെ ഓടിച്ചിട്ട് തല്ലിയത്. സ്വഭാവികമായും സഭാ വഴക്കുമായി ബന്ധപ്പെട്ട്, ഈ കൊലപാതകത്തിൽ ബാവാ കക്ഷിളെ സംശയിക്കാനാണ് ലാങ്ഡണ് തോന്നിയത്...
കേരളത്തിലെ സഭാ വഴക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നവോത്ഥാനാ കാലം മുതൽക്കേ ആരാധനാവകാശത്തിന്റെ പേരിൽ ഒട്ടേറെ രക്തച്ചൊരിച്ചിലുകൾ നടന്നിരുന്നു. സഭാ വഴക്കിന്റെ കാലത്ത്, നവോത്ഥാന നായകൻമ്മാരായിരുന്ന ലിയനാർഡോ ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ, ബോട്ടിസെല്ലി, ബെർണിനി, രാജാ രവി വർമ്മ, തുടങ്ങിയവർ സഭയുടെ അവകാശി ആരെന്ന് പ്രഖ്യാപിക്കുന്ന രീതിയിൽ ഒട്ടേറെ ഗൂഡാർത്ഥങ്ങളുള്ള നിരവധി ചിത്രങ്ങളും വാസ്തു ശിൽപ്പങ്ങളും മെനയുകയുണ്ടായി. കാനായി കുഞ്ഞിരാമൻ എന്ന നവോത്ഥാനകാല ശിൽപ്പി, 18 ആം നൂറ്റാണ്ടിൽ സീസ്റ്റൻ ചാപ്പലിന്റെ മച്ചിൽ ചെയ്ത "മലമ്പുഴയിലെ സാത്താൻ" എന്ന സ്കൾപ്ചർ അക്കാലത്ത് വളരെ വിവാദമായിരുന്നു. ദേവാലയത്തിൽ സാത്താന്റെ രൂപം പണിതു വെച്ച് കുഞ്ഞിരാമൻ സഭാ വിശ്വാസ
ത്തെ വെല്ലു വിളിക്കുകയുണ്ടായി. ഓർത്തഡോക്സ് യാക്കോബായ തർക്കം തുടങ്ങി വെച്ചത് സാത്താനാണെന്ന് ധ്വനിപ്പിക്കുന്ന ഒരു കലാസൃഷ്ടിയായി അതിനെ ചരിത്ര-കലാ നിപുണർ കാണുന്നു.
കുരിശു യുദ്ധകാലത്ത് അഞ്ചാമത്തെ പോപ്പ്, കാനായി കുഞ്ഞിരാമനെ, അന്ത്യോക്യയിൽ നിന്നും ആൻഡമാനിലേക്ക് നാടുകടത്തുകയുണ്ടായി. കേരളത്തിലെ മെത്രാൻ കക്ഷിയും, ബാവാ കക്ഷിയും തമ്മിൽ ശവക്കല്ലറയിലെ കുരിശുകാല് ഒടിച്ചെടുത്ത് പരസ്പരം തലമണ്ടയ്ക്കിട്ട് കീറിയ ഭീകര സംഘർഷമായിരുന്നു കുരിശു യുദ്ധം. ഇത് 1095 തുടങ്ങി 1113 ൽ അവസാനിച്ചു. എങ്കിലും കുരിശു യുദ്ധത്തിന്റെ അനുരണനങ്ങൾ ഇന്നും തുടരുന്നു എന്ന് കാണാം. വിശ്വാസത്തിന്റെ പേരിൽ അതീവ രഹസ്യമായി ഇന്നും പല കൊലപാതകങ്ങൾ നടക്കുന്നുണ്ട്.
ലാംഗ്ഡൺ വസ്തുതകളിൽ നിന്ന് പെട്ടന്ന് ഞെട്ടിയുണർന്നു.
ബേസു ഫാഷെ ഒരിറക്ക് കോഫി അകത്താക്കിയിട്ട് പറഞ്ഞു-
"ഇത് ചെയ്തവനെ കണ്ടെത്തണം. തിരുമേനിയുടെ കൊലപാതകം ആഗോള തരത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കും. മെത്രാൻ കക്ഷിയും ബാവാ കക്ഷിയും തെരുവിൽ ചോരപ്പുഴയൊഴുക്കും."
ഫാഷേ വിദൂരതയിലേക്ക് നോക്കി തുടർന്നു.- "ഈ കടലാസിൽ അവസാനം കൊടുത്തിരിക്കുന്ന സംഖ്യ ഒരു തീയതി പോലെ തോന്നുന്നു. 01-52-6. പക്ഷേ അങ്ങനെ ഒരു തീയതി ഇല്ലല്ലോ."
ലാംഗ്ഡൺ തന്റെ കീശയിലെ പേപ്പർ നിവർത്തി വീണ്ടും അതിലെ വരികൾ വായിക്കാൻ തുടങ്ങി. ഒരു പത്ത് നിമിഷം കഴിഞ്ഞപ്പോൾ അയാളുടെ മുഖം മിന്നലു പോലെ പ്രകാശിച്ചു. ലാംഗ്ഡൺ ഉച്ചത്തിൽ വിളിച്ചു കൂവി. - "ഇത് ആംബിഗ്രാം ലിപിയാണ്."
ആംബിഗ്രാമോ? - ഫാഷേയുടെ പുരികം ചുളിഞ്ഞു
"അതേ. വാക്കുകൾ തിരിച്ചും മറിച്ചുമെഴുതി, ആളുകൾക്ക് മനസിലാകാത്ത വിധത്തിൽ രൂപീകരിക്കുന്ന ലിപിയാണ് ആംബിഗ്രാം. ഇത് പുരാതന ഗ്രീസിലെ ഒരുതരം ലിപിയാണ്."
ലാംഗ്ഡൺ പെട്ടന്ന് ഒരു കടലാസും പെൻസിലുമെടുത്ത് എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് ഫാഷേ നോക്കി നിന്നു. അൽപ്പം കഴിഞ്ഞ് ലാംഗ്ഡൺ നീട്ടിയ ആ കടലാസിലേക്ക് നോക്കി ബേസു ഫാഷേ മിഴിച്ചിരുന്നു പോയി.
"സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന്‍ നല്‍കുമൊരപ്പം നീ
മര്‍ത്യനു മുക്തി പകര്‍ന്നരുളും
നിത്യമാഹോന്നതമപ്പം നീ.
689133. - 5-25-10"
"ഇത് ക്രുബാന ഗീതമല്ലേ?" - ഫാഷേ ചോദിച്ചു.
അതേ. ഇത് ക്രുബാനയ്ക്ക് പാടുന്ന പാട്ടാണിത്.
പക്ഷേ ഈ വരികളിൽ നിരവധി ഗൂഡാർഥാങ്ങൾ ഒളിച്ച് വെച്ചിരിക്കുന്നതായി കാണാം.
ലാംഗ്ഡൺ വിശദീകരിച്ചു.
"സ്വർഗ്ഗത്തിൽ നിന്നാഗതമാം. അതായത് കൊലപാതകി സ്വർഗ്ഗത്തിൽ നിന്ന് വന്നയാളാണെന്ന്. സ്വർഗ്ഗം എന്നത് ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു. ഇന്ന് ഭൂമിയിൽ സ്വർഗ്ഗം എന്നു പറയാവുന്ന ഒരു സ്ഥലമേ ഉള്ളു." ലാംഗ്ഡൺ ഫാഷേയെ നോക്കി.
അയാൾ നിസ്സഹായതയോടെ കൈ മലർത്തി.
ലാംഗ്ഡൺ തുടർന്നു. "ദൈവം വസിക്കുന്നിടം. അതാണ് സ്വർഗ്ഗം. അൽപ്പം കൂടി വിശദമാക്കിയാൽ ഗോഡ്സ് ഓൺ കണ്ട്രി എന്ന് താങ്കൾ കേട്ടിട്ടുണ്ടോ?
ഉവ്വ്. ദൈവത്തിന്റെ സ്വന്തം നാട്. അത്.. അത്.. കേരളമല്ലേ.
"യെസ്. കേരളത്തിൽ നിന്നുള്ള ആളുകളാണിത് ചെയ്തിരികുന്നത്. അതാണിതിന്റെ സൂചന. ഈ വരികളുടെ തൊട്ട് താഴെ കൊടുത്തിരിക്കുന്ന 689133 എന്നത് വത്തിക്കാൻ ഗ്രന്ഥാലയത്തിന്റെ രഹസ്യ കോഡ് ആണ്. അതിനും താഴെ കൊടുത്തിരിക്കുന്നത്, ലൈബ്രറിയുടെ 5 ആം നിലയിലെ 25 ആം ഷെൽഫിലെ 10 ആം പുസ്തകം നോക്കണം എന്നുമാണ്."
ബേസു ഫാഷേ റോബർട്ട് ലാംഗ്ഡണെ നോക്കി ഹാർദ്ദവമായി ഒന്നു മന്ദഹസിച്ചു. ജർമനിയിൽ നിന്നും ലാംഗ്ഡണും ഏജന്റ് ഫാഷേയും വത്തിക്കാനിലേക്ക് ഒരു യാത്രയ്ക്ക് തയ്യാറായി...
_________________________________
റോം ദുരൂഹതകളുടെ കേദാരമാണ്. നരകം എന്നർത്ഥമുള്ള ഇൻഫെർണോ അന്വേഷിച്ച്, സോഫീ നെവെയ്ക്കൊപ്പം താൻ കഴിഞ്ഞ വർഷം റോമിന്റെ നിഗൂഡതകളിലൂടെ ഏറെ സഞ്ചരിച്ച ഓർമ്മകൾ ലാംഗ്ഡണെ ആവേശിച്ചു. ഇറ്റാലിയൻ വെസ്പകൾ നിരത്തിലൂടെ പായുന്നുണ്ടായിരുന്നു.
ഫാഷേ ഒരുക്കിയ BMW - Nasca M12 വത്തിക്കാൻ നഗരത്തിന്റെ കമാനത്തിലൂടെ അകത്തേക്ക് ഒഴുകി. സ്വിസ്സ് ഗാർഡുകളാണ് വത്തിക്കാന്റെ സുരക്ഷാ ചുമതല വഹിക്കുന്നത്. യാത്രയ്ക്കിടയിൽ തന്നെ പ്രധാനമന്ത്രി തലത്തിൽ ഫാഷേ തന്റെ ഇൻവെസ്റ്റിഗേഷൻ ആവശ്യമുന്നയിച്ചിരുന്നത് കൊണ്ട് സിസ്സ് ഗാർഡുകൾക്ക് പോപ്പിന്റെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. അതിനാൽ ഫാഷേയ്ക്കും, റോബർട്ട് ലാംഗ്ഡണും നേരേ തന്നെ വത്തിക്കാൻ ലൈബ്രറിയിലേക്ക് പ്രവേശിക്കാനായി.
നൂറ്റാണ്ടുകളിലെ അതി ബൃഹത്തായ ഗ്രന്ഥങ്ങൾ വത്തിക്കാൻ ലൈബ്രറിയെ അലങ്കരിച്ചിരുന്നു. നഷ്ടപ്പെട്ട ചാവുകടൽ ചുരുളുകളും, ഗലീലിയോ ഗലീലിയോയുടെ ഡയഗ്രമും വത്തിക്കാൻ ഗ്രന്ഥശാലയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ ലൈബ്രറി പണിതത് പോപ് സൈക്ടസ് അഞ്ചാമനാണ്. ബോട്ടിസെല്ലി റോസിനി തുടങ്ങിയ അഗ്രഗണ്യൻമ്മാരുടെ കരവിരുത്, കെട്ടിടങ്ങളുടെ വാസ്തുശിൽപ്പകലയെ അത്യുദ്ധീഭവിപ്പിച്ചു. 1503 ൽ ജൂലിയസ് രണ്ടാമനാണ് ആധൂനിക ലൈബ്രറി കെട്ടിടങ്ങൾക്ക് പുതുമോഡി ചാർത്തിയത്.
ലൈബ്രറിയുടെ വലിയ കമാനത്തിൽ ഡാവിഞ്ചിയുടെ മഹത്തായ സൃഷ്ടിയായ മഡോണ ഓഫ് ദി റോക്സ് എന്ന പെയിന്റിങ്ങ് വിശൃതമായ തലയെടുപ്പോടെ നിന്നു. ലൈബ്രറിയുടെ അകത്തളം ഇരുൾ മൂടി കിടന്നു. എസ്കലേറ്റർ വഴി ലാംഗ്ഡണും ഫാഷേയും അഞ്ചാം നിലയിലേക്കെത്തി. എസ്കലേറ്റർ / ലിഫ്ട് എന്നിവ ലാംഗ്ഡണെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. അടഞ്ഞ മുറികൾ അയാളിൽ എപ്പോഴും ഭീതി ജനിപ്പിച്ചു. അഞ്ചാം നിലയിലെ, ഇരുപത്തഞ്ചാം ഷെൽഫിലെ പത്താം പുസ്തകം ലാംഗ്ഡൺ കയ്യിലെടുത്തു. അതി പുരാതനമായ ഒരു ചുരുൾ...
വില്യം ലോഗൻ എഴുതിയ "മലബാർ മാന്വൽ" ആയിരുന്നു അത്. 1194 പേജുകളുള്ള ആ പുസ്തകത്തിൽ എവിടെ എന്ത് അന്വേഷിക്കുമെന്ന് ലാംഗ്ഡൺ ഒരുവേള ആശങ്കപ്പെട്ടു. പൊടുന്നനെയാണത് അയാൾ കണ്ടത്. ഒരു ബുക് മാർക്ക് പുറത്തേക്ക് നീണ്ടിരിക്കുന്നു. താരതമ്യേന പുതിയ ബുക്ക് മാർക്കാണ്. അതിനർത്ഥം ആരോ അതവിടെ വെച്ചിട്ട് അധികം സമയം ആയിട്ടില്ലെന്നാണ്. ലാംഗ്ഡൺ ബുക്ക് മാർക്ക് വച്ചിരുന്ന പേജ് തുറന്നു. "ജീസസ്." - അയാളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി. ആ പേജിൽ രണ്ട് വരിയേ ഉണ്ടായിരുന്നുള്ളു. അതിങ്ങനെയായിരുന്നു.
"ചങ്ക് ബ്രോ SOOOOപ്പർ സപ്പോർട്ട്
EEE ദുനിയാവിൽ നിങ്ങ PWOളിക്ക്
 എപ്പോഴും അടിPOളി ലൈFFFF ഉണ്ടാകട്ടെ... 
#പുത്തൻ_കുരിശ്_Puthen_Kurish      "
ഫാഷേ ലാംഗ്ഡണെ നോക്കി.
ഇതെന്തു തരം ലിപിയാണ്? വളരെ നിഗൂഡമായ ചിഹ്നങ്ങളും കോഡുകളും നിരന്തരമായി ഉൾക്കൊള്ളിച്ചിരിക്കുന്നല്ലോ..
ലാംഗ്ഡൺ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു-
നോക്കൂ മിസ്റ്റർ ഫാഷേ. ഇത്തരം നിഗൂഡമായ ചിഹ്നങ്ങളും കോഡുകളും വെച്ച് പാരഗ്രാഫുകൾ നിർമ്മിക്കുന്ന ഒറ്റ കൂട്ടരേ ഇന്ന് ഭൂമുഖത്തുള്ളു.
ഫാഷേ ലാങ്ഡണെ ഉറ്റു നോക്കി. ലാങ്ഡൺ തുടർന്നു-
വാട്ട്സാപ്പ് ഫ്രീക്കൻസ് എന്നറിയപ്പെടുന്ന ഒരു തരം ഭ്രാതൃ സംഘടനയാണിവർ.
വാട്ട്സാപ്പ് ഫ്രീക്കൻസ്? - ബേസു ഫാഷേ ഒന്നു ഞെട്ടി.
അതേ. വാസ്തവത്തിൽ ഇവർ സാത്താൻ സേവക്കാരാണ്. ഈ സംഘടന ഇന്ന്, വാട്സാപ്പ് വഴി ഇത്തരം രൂപങ്ങളും ചിഹ്നങ്ങളുമുപയോഗിച്ച് ദുരൂഹവും നിഗൂഡവുമായ സന്ദേശങ്ങളിലൂടെ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുന്നു.
"ഇതൊരു പുരാതന ലിപിയന്തരണമല്ലേ?" - ഫാഷേ ആരാഞ്ഞു
"തീർച്ചയായും. പ്രാചീന ഈജിപ്ടിലെ തുത്തൻ ഖാമനാണ് ഇത്തരം സ്മൈലികൾ, ചങ്ക് ചിഹ്നങ്ങൾ, ലവ് ചിഹ്നങ്ങൾ എന്നിവ കൊണ്ട് ദുർദേവതകളെ പ്രീതിപ്പെടുത്താനായി പ്രാർഥനകൾ രചിച്ചത്. വാട്ട്സാപ്പ് ഫ്രീക്കൻസ് എന്ന സംഘടന തന്നെ തുത്തൻ ഖാമൻ രൂപം നൽകിയതാണ്. സാത്താൻ, ദുർദേവതകൾ എന്നിവരെ ആരാധിക്കലാണ് ഇവരുടെ ലക്ഷ്യം. ഇന്നും അവരിവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാം ഇതിലൂടെ മനസ്സിലാക്കുന്നത്.
ഇവർ എവിടെയാണുള്ളത്?
കേരളത്തിൽ...
ലാംഗ്ഡൺ ഫാഷയെ നോക്കി പതുക്കെ പറഞ്ഞു.
ചങ്ക് ബ്രോ, സൂപ്പർ സപ്പോർട്ട് എന്നൊക്കെ ഇംഗ്ലീഷും മലയാളവും കൂടി കലർത്തി എഴുതിയിരിക്കുന്നത് കണ്ടോ. ഒപ്പം ഈ വരികളിൽ പുത്തൻ കുരിശ് എന്ന് എഴുതിയിട്ടുമുണ്ട്. അതിനർത്ഥം കൊലപാതകികളുടെ ആസ്ഥാനം പുത്തൻകുരിശ് ആവാമെന്നാണ്.
മിസ്റ്റർ ലാംഗ്ഡൺ, ഈ പുത്തൻ കുരിശ് എന്ന സ്ഥലം പുരാതന യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമല്ലേ.
അതേ. കൊലയാളി ഇപ്പോൾ അവിടെ എത്തിയിരിക്കണം...
_________________________________
ജർമൻ ഏവിയേഷൻ സർവീസിന്റെ പ്രത്യേക വിമാനം ആർട്ടിക് മേഖലയ്ക്ക് മേലേ കൂടി പറന്നു. ബേസു ഫാഷേ ചിന്താധീനമായ മുഖത്തോടെ ചോദിച്ചു.- "അപ്പോൾ ഓർത്തഡോക്സ് മെത്രാനെ യാക്കോബായക്കാർ ബെർലിനിൽ വെച്ച് വധിച്ചു എന്ന് അനുമാനിക്കാം, അല്ലേ മിസ്റ്റർ ലാംഗ്ഡൺ?"
അങ്ങനെ അനുമാനിക്കാറായിട്ടില്ല. പുത്തൻ കുരിശ് യാക്കോബായ സഭയുടെ മൂലക്കല്ല് കിടക്കുന്ന ഇടമാണെങ്കിലും, മലബാർ മാന്വലിൽ നിന്ന് നമുക്ക് ലഭിച്ച വിവരമനുസരിച്ച് ഇത് ചെയ്തത് വാട്ട്സാപ്പ് ഫ്രീക്കൻമ്മാരാവാം . വാട്സാപ്പ് ഫ്രീക്കൻമ്മാർ സത്യത്തിൽ യാക്കോബായ വിശ്വാസികളല്ല. അവർക്ക് ദൈവവുമായി ബന്ധമില്ല. അവരുടെ വിശ്വാസം സാത്താനിലാണ്.
_________________________________
പുത്തൻ കുരിശിൽ പുരാതന ഓർത്തഡോക്സ് പള്ളി തലയുയർത്തി നിന്നു. അവിടം സന്ദർശകരേക്കൊണ്ട് നിറഞ്ഞിരുന്നു. പ്രവേശന കവാടത്തിൽ വലിയൊരു ബോർഡ് വച്ചിരുന്നു. സഞ്ചാരികൾ കാണേണ്ടുന്ന പ്രധാന സംഭവങ്ങളുടെ വിവരണമായിരുന്നു അത്. അച്ചന്റെ ളോഹ, കപ്യാരുടെ ധൂപക്കുറ്റി, കുന്തിരുക്കം പുകച്ചതും , പുകയ്ക്കാത്തതും, ആനക്കാട്ടിൽ പപ്പച്ചനെ അടക്കിയ തെമ്മാടിക്കുഴി തുടങ്ങി കാണേണ്ടുന്ന കുറേ സംഗതികളുടെ ലിസ്റ്റ് അവിടെ എഴുതിയിരുന്നു. അതിൽ അവസാനത്തേത് മലബാർ മാന്വൽ എഴുതിയ വില്യം ലോഗന്റെ ശവക്കല്ലറയായിരുന്നു.
ഒട്ടും ആലോചിച്ച് നിൽക്കാതെ അവരിരുവരും സെമിത്തേരിയിലേക്ക് ഓടി.
പല പ്രമുഖരേയും അടക്കം ചെയ്ത അതി വിശിഷ്ടമായ കല്ലറകൾ കൊണ്ട് സെമിത്തേരി നിറഞ്ഞിരുന്നു. ബെർണിനി, പാരഡൈസ് ലോസ്റ്റ് എന്ന മഹാകവിത എഴുതിയ ജോൺ മിൽട്ടൺ, വില്യം ലോഗൻ തുടങ്ങി അതാത് കാലഘട്ടത്തിലെ അതി പ്രതിഭാധനരായവർ നിത്യമായി ഉറങ്ങുന്ന മണ്ണാണിത്.
ലോഗന്റേത് പ്രാകൃതമായ ഒരു കല്ലറയായിരുന്നു.
അതിനെ ചുറ്റി ഫാഷേയും ലാംഗ്ഡണും രണ്ട് വട്ടം നടന്നു. തങ്ങൾക്കായുണ്ടാകാവുന്ന എന്തെങ്കിലുമൊരു സൂചനയ്ക്കായി അവർ പരതി. അപ്പോഴാണവരത് കാണുന്നത്. കുരിശിൽ ഇഷ്ടിക കൊണ്ട് എഴുതിയ ചില വാക്കുകൾ.-
" ക്ലോlaudius     ബ്രോ"
ഫാഷേ ലാങ്ഡണെ നോക്കി.- "ഇതെന്താണ്?"
ലാംഗ്ഡണിന്റെ ചുണ്ടിൽ ഒരു ചിരിയൂറി.
"വാട്ട്സാപ്പ് ഫ്രീക്കൻമ്മാർ എല്ലാവരേയും ബ്രോ എന്നേ വിളിക്കൂ.
ക്ലോlaudius ബ്രോ എന്നു സൂചിപ്[പിച്ചിരിക്കുന്നത് - CLAUDIUS BUCHANAN-നെ ആണ്. ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് ബൈബിൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാക്ഷാൽ ക്ലോഡിയസ് ബുക്കാനൻ!!!
ലാംഗ്ഡൺ പെട്ടന്ന് പള്ളി വാതിൽക്കൽ നിന്നിരുന്ന സെക്യൂരിറ്റിയെ കൈ തട്ടി വിളിച്ചു. അയാളോട് ലാംഗ്ഡൺ ചോദിച്ചു.
ഇവിടെ എവിടെയാണ് ക്ലോഡിയസ് ബുക്കാനൻന്റെ തിരുശേഷിപ്പ്?
അയാൾ ഒട്ടൊന്നാലോചിച്ച് നിന്നു. എന്നിട്ട് പെട്ടന്ന് പറഞ്ഞു.
"പതിനെട്ടാം നൂറ്റാണ്ടിൽ ലൂയിജി റോസിനിയും, പെരുന്തച്ചനും, പിക്കാസോയും ചേർന്ന് ചേർന്ന് ഒരു പള്ളി പണിതിട്ടുണ്ട്. അവിടെ ബുക്കാനന്റെ ബൈബിൾ സൂക്ഷിക്കപ്പെടുന്നതായി കേട്ടിട്ടുണ്ട്.?"
കർത്താവേ... എനിക്കറിയാം... എനിക്കറിയാം...
ലാംഗ്ഡൺ ആവേശം കൊണ്ടു. അറിയാമായിരുന്നിട്ടും താനത് മറന്നു പോയതിൽ ലാങ്ഡണ് കുണ്ഠിതം തോന്നി. അയാളുടെ തുറന്ന ചുണ്ടുകൾക്കിടയിലൂടെ വാക്കുകൾ പുറത്തു ചാടി.
"പുതുപ്പള്ളി പള്ളി. പുതുപ്പള്ളി പള്ളി....!!!"
ഫാഷേ സ്തംഭിച്ചു നിൽക്കുകയായിരുന്നു. ലാംഗ്ഡൺ ആവേശം കൊണ്ടു-
"19 ആം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ഒരു മിഷനറിയായിരുന്നു ക്ലോഡിയസ് ബുക്കാനൻ . അദ്ധേഹമാണ് ആദ്യമായി ഇംഗ്ലീഷ് ബൈബിൾ മലയാളത്തിലേക്ക് ട്രാൻസിലേറ്റ് ചെയ്തത്. റമ്പാൻ ബൈബിളെന്ന് അറിയപ്പെടുന്ന ഇതിന്റെ ആദ്യത്തെ കയ്യെഴുത്തു പ്രതി ഇപ്പോഴും പുതുപ്പള്ളിയിൽ സൂക്ഷിക്കപ്പെടുന്നു."
ഒട്ടൊന്ന് നിർത്തിയിട്ട് ലാംഗ്ഡൺ ഫാഷേയോട് അലറി.
"മിസ്റ്റർ ഫാഷേ വേഗം... എത്രയും വേഗം നമുക്ക് അവിടെത്തണം."
_________________________________
St. George Orthodox Church. Puthuppally. സമയം പുലർച്ചെ 02. 30.
പൗരാണികവും ഗാംഭീര്യവുമുള്ള ഒന്നായിരുന്നു പുതുപ്പള്ളി ഓർത്തഡോക്സ് ചർച്ച്. നവോത്ഥാന കാല റോമൻ ചക്രവർത്തിയായ സർ ഗ്രേറ്റ് ഉമ്മൻ ചാണ്ടി കുടുംബമായി ക്രുബാന കൊണ്ടിരുന്ന പള്ളി എന്ന നിലയിലും അത് പ്രശസ്ഥമാണ്. എല്ലാ തിരഞ്ഞെടുപ്പിലും താൻ മുഖ്യ മന്ത്രിയാവണമെന്ന് അദ്ധേഹം അവിടെ പോയി മുട്ടിപ്പായി പ്രാർഥിക്കുമായിരുന്നെങ്കിലും, ഒന്നരാടം തിരഞ്ഞെടുപ്പുകളിൽ ദൈവം അദ്ധേഹത്തെ ചതിച്ചു കൊണ്ടിരുന്നു.
ലാംഗ്ഡണും ഫാഷേയും പള്ളിയുടെ അൾത്താരയ്ക്ക് പിന്നിലൂടെ ഇരുളിൽ പതുങ്ങി നടന്നു. ഫാഷേ തന്റെ ഹെക്ലർ ആന്റ് കോച്ച് എസ് എസ് പിസ്റ്റൾ ലോഡ് ചെയ്തു ജാഗ്രത്തായി...
അൾത്താരയ്ക്ക് പിന്നിൽ ചെറിയൊരു തുരങ്കം സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. ലാംഗ്ഡണും ഫാഷേയും അതിലൂടെ നൂണ്ട് ഇറങ്ങി. നിരപ്പായ ഒരു പ്രതലത്തിലെത്തിയപ്പോൾ ഒരു പിരിയൺ ഗോവണി ഇരുളിൽ തളിഞ്ഞു വന്നു. അത് പള്ളിയുടെ വിശാലമായ ഉൾത്തളത്തിലേക്കുള്ളതാണെന്ന് ലാങ്ഡൺ അനുമാനിച്ചു. പിരിയൻ ഗോവണിയിലൂടെ മുകളിലേക്ക് കയറുമ്പോൾ ലാംഗ്ഡൺ ഉൾപ്പുളകം കൊണ്ടു. മഹാനായ പെരുന്തച്ചൻ കുരിശു യുദ്ധകാലത്ത് പണിത രഹസ്യ ഗോവണിയാണിത്. എതിർ കക്ഷികൾ കുരിശും കൊണ്ട് ബിഷപ്പിനെ ആക്രമിക്കാൻ വരുമ്പോൾ, അദ്ധേഹം ജീവനും കൊണ്ട് ഓടിയത് ഈ ഗോവണിയിലൂടെയായിരുന്നു...
ഇപ്പോൾ അവരിരുവരും പള്ളിയുടെ ഉള്ളിലെത്തിയിരിക്കുന്നു. ഫാഷേ കാതു കൂർപ്പിച്ചു.
എവിടെയോ ഒരു പദപദന ശബ്ദം കേൾക്കുന്നുവോ???
ആരോ തങ്ങളെ പിന്തുടരുന്നതായി ലാങ്ഡണും ഉൾ വിളിയുണ്ടായി.
അവർ ഉൾതളം വീക്ഷിച്ചു. അതാ അൾത്താരയുടെ വലതു പാർശ്വത്തിൽ, പ്രസംഗ പീഠത്തിൻമ്മേൽ ആ പുസ്തകമിരിക്കുന്നു. ബുക്കാനൻ എഴുതിയ, റമ്പാൻ ബൈബിൾ എന്നറിയപ്പെടുന്ന, മലയാളത്തിലെ ആദ്യത്തെ ബൈബിൾ കയ്യെഴുത്തു പ്രതി.
ലാങ്ഡൺ ആ അമൂല്യ വസ്തു ശ്രദ്ധയോടെ കയ്യിലെടുത്തു.
പെട്ടന്ന് അതിൽ നിന്നും ഒരു കടലാസ് താഴേക്ക് വീണു.
ഫ്ലൂറസെന്റ് മാർക്കർ പെൻ കൊണ്ട് അതിൽ ഇങ്ങനെ എഴുതിയിരുന്നു. -
"ത്തേUM     പ്പാaP സ്emoC ereദേ"
"ഇതെന്ത് ലിപിയാണ്?" - ഫാഷേ അന്തം വിട്ടു.
"ഇതും വാട്ട്സാപ്പ് ഫ്രീക്കൻമ്മാരുടെ ഒരു തരം പ്രാചീന ലിപിയാണ്."
ലാങ്ഡൺ ഒച്ച താഴ്ത്തി.
"മലയാളവും ഇംഗ്ലീഷും സമർത്ഥമായി സന്നിവേശിപ്പിച്ചിരിക്കുകയാണ് ഇതിൽ. ഒപ്പം പിന്നിൽ നിന്ന് മുന്നിലേക്ക് തലതിരിച്ചാണ് ഇതഴുതിയിരിക്കുന്നത്. അതായത് 1, 2, 3, 4, 5 എന്ന് എഴുതേണ്ടതിനു പകരം 5,4,3,2,1 എന്ന രീതിയിൽ എഴുതിയാൽ എങ്ങനെയിരിക്കും. അത്തരം ഒന്നാണിത്.
ഫാഷേയ്ക്ക് ലാംഗ്ഡൺ പറഞ്ഞത് മനസ്സിലായി.
ലാംഗ്ഡൺ ആ ലിപി കൃത്യമായി ഇങ്ങനെ വായിച്ചു
"ദേere Comeസ് Paപ്പാ     MUത്തേ"
ശുദ്ധമായ മലയാളത്തിൽ പറഞ്ഞാൽ -
"അച്ചനിതാ വന്നു മുത്തേ" എന്നാണിത്.
രാജാ രവിവർമ്മയുടെ വിഖ്യാതമായ പെയിന്റിങ്ങ് ...?
ഫാഷേയുടെ തലയിൽ ഒരു ബൾബ്ബ് മിന്നി.
സർ രാജാ രവിമർമ്മ പുതുപ്പള്ളി പള്ളിയ്ക്ക് വേണ്ടിയാണ് "There Comes Papa" എന്ന വിഖ്യാത ചിത്രം വരയ്ക്കുന്നത്.
അകത്തളത്തിലെ നാലു ദിക്കിലേക്കും ലാങ്ഡണിന്റെ കണ്ണുകൾ പരതി.അപ്പോൾ അതിനുള്ളിൽ അവരെ കാത്ത്, അൾത്താരയുടെ പടിഞ്ഞാറു വശത്ത് ഒരു മഹാ വിസ്മയം നിൽപ്പുണ്ടായിരുന്നു. ലാംഗ്ഡൺ അടക്കിപ്പിടിച്ച് പറഞ്ഞു. "ദാ"
ലാംഗ്ഡൺ ചൂണ്ടിക്കാണിച്ച ദിക്കിലേക്ക് ഏജന്റ് ബേസു ഫാഷേ ജിജ്ഞാസയോടെ നോക്കി. അവിടെയതാ കാന്റിൽ ലൈറ്റിന്റെ പ്രകാശത്തിൽ THERE COMES PAPA എന്ന വിഖ്യാത പെയിന്റിങ്ങ് നിഗൂഡമായൊരു ഭാവത്തോടെ ചുമരിൽ തൂങ്ങുന്നു.
രവി വർമ്മ നവോത്ഥാന കാലത്ത് ചെയ്ത വിശാലമായ ഒരു പെയിന്റിങ്ങ് ആയിരുന്നു അത്. പരമ്പരാഗത റോമൻ വസ്ത്രമണിഞ്ഞ ഒരു യുവതി തന്റെ കുട്ടിയെ, അച്ചനിപ്പോ വരും എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്ന സവിശേഷമായ ചിത്രമായിരുന്നു അത്. യുവതിയുടെ കാൽ ചുവട്ടിൽ ഒരു ചെന്നായ ഇരിപ്പുണ്ട്. അത് ജാഗ്രത്തായി ഇരിക്കുന്നത് മുറിയിലേക്ക് പ്രവേശിക്കാൻ പോകുന്ന യുവതിയുടെ ഭർത്താവിനെ കടിച്ച് കീറാനാണ്. സാത്താന്റെ പ്രതീകമായി ചെന്നായയേയും, ദുർദേവതയായി ആ യുവതിയേയും പല കലാ നിരീക്ഷകരും ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ സഭ എല്ലായ്പ്പോഴും അതിനെ നിഷേധിച്ചു പോന്നു.
പൊടുന്നനെയാണത് സംഭവിച്ചത്. ചെന്നായ ഇരിക്കുന്ന സ്ഥാനത്തിനൊരനക്കം.അവിടെ നിന്നും കമ്പിളി കൊണ്ട് ശരീരം മൂടിപ്പൊതിഞ്ഞ ഒരു നിഴൽ രൂപം എഴുനേറ്റു നിന്നു.
പുറത്തെവിടെയോ പട്ടി കാലൻ കൂവി.
ലാംഗ്ഡണിന്റെ ചെവിയിൽ മരണത്തിന്റെ ചൂളം വിളി മുഴങ്ങി.
"ദൈവമേ, അവിടെ ജീവനുള്ള ഒരു മനുഷ്യനുണ്ട്."
ലാംഗ്ഡണിന്റെ ശബ്ദം ചിലമ്പിച്ചു. "നാം തേടിയെത്തിയ ശത്രു!"
ആ മഹത്തായ കലാസൃഷ്ഠിയ്ക്ക് മുൻപിൽ മഹാമേരു പോലെ നിഴൽ രൂപം പതിയെ എഴുനേറ്റു നിന്നു. അയാളുടെ കയ്യിൽ വെട്ടിത്തിളങ്ങുന്ന ഒരു തോക്ക് അവരെ ഉന്നം പിടിച്ചു...
പൊടുന്നനെ ഒരു വെടിശബ്ദത്താൽ അവിടം പ്രകമ്പനം കൊണ്ടു. ഏജന്റ് ഫാഷേയുടെ കൈയ്യിലിരുന്ന തോക്ക് തെറിച്ച് താഴേക്ക് പോയി. കൈത്തണ്ടയിൽ വെടിയേറ്റ ഫാഷേ ഒരു വിലാപത്തോടെ നിലത്തേക്ക് മുട്ടു കുത്തി. അസ്ത്രപ്രജ്ഞനായ ലാംഗ്ഡണിനു സമീപത്തേക്ക് ദീർഘ രൂപൻ ചുവടു വെച്ചു. അയാളുടെ കമ്പിളിപ്പുതപ്പ് ഊർന്ന് വീണു.
"വെൽകം മിസ്റ്റർ റോബർട്ട് ലാംഗ്ഡൺ. നിങ്ങളേക്കുറിച്ച് ഞാനൊരുപാട് കേട്ടിട്ടുണ്ട. പക്ഷേ നിങ്ങൾ എന്റെ പിന്നാലെ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല."
വെളുത്ത് ചിലമ്പിച്ച ഒരു രൂപമായിരുന്നു അത്. അയാളുടെ തലമുടി സ്പൈക്ക് ചെയ്ത് ഉയർത്തിയിരുന്നു. ഊശാൻ താടി താഴേക്ക് തൂങ്ങിക്കിടന്നു. പുരികങ്ങളിൽ സ്റ്റഡ് ചെയ്തിരിക്കുന്നതും, കാതിൽ കമ്മൽ ആടുന്നതും ലാങ്ഡൺ കണ്ടു. കൈത്തണ്ടയിൽ പച്ച കുത്തിയിരുന്നു. അവിടവിടെയായി കീറിയ ഒരു ബെർമുഡയും, ടീഷർട്ടുമായിരുന്നു അയാളുടെ വേഷം.
"ഫ്രീക്കൻ! വാട്ട്സാപ്പ് ഫ്രീക്കൻ!!!" ലാംഗ്ഡൺ പതർച്ചയോടെ പുലമ്പി.
"അതെ. ഞാനാണ് ഫ്രീക്കൻ." യുവാവ് പറഞ്ഞു.
"എന്റെ പേര് 666. നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, ഞാനായിട്ട് കഴിഞ്ഞാഴ്ച്ച തറക്കല്ലിട്ടതുമായ വാട്ട്സാപ്പ് ഫ്രീക്കൻസ് എന്ന സംഘടനയുടെ അനിഷേധ്യ നേതാവ്. "
"എന്താണ് നിങ്ങളുടെ ഉദ്ധേശം?" ലാങ്ഡൺ ചോദിച്ചു.
കേരളത്തിലുള്ള സകല ബിഷപ്പുമാരേയും വക വരുത്തുക എന്നതാണ് എന്റെ ലക്ഷ്യം. ദൈവത്തിനെ തോൽപ്പിച്ച് ചെകുത്താന്റെ ലോകം സൃഷ്ടിക്കുക എന്നതാണ് പരമലക്ഷ്യം.
"ഇവിടെയുള്ള ബിഷപ്പുമാരെ ഉപേക്ഷിച്ച് നിങ്ങളെന്തിനാണ് ജർമനിയിലേക്ക് യാത്ര പോയ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാപ്രഥമൻ: ബറാബസ് മാർ ജിറാഫോസ് തിരുമേനിയെ വധിച്ചത്? എന്തിനാണ് നിങ്ങളവിടെ സൂചനകൾ എഴുതി വച്ചത്?"
"കൃത്യ നിർവഹണത്തിനു ശേഷം സൂചന നൽകുന്നത് ധൈര്യത്തിന്റെ ലക്ഷണമാണ്. തന്നെയുമല്ല ജർമനിയിലാകുമ്പോൾ ആരും കണ്ടു പിടിക്കില്ലെന്നായിരുന്നു എന്റെ പ്രതീക്ഷ. ഇതിന്റെ പേരിൽ മെത്രാൻ കക്ഷിയും, ബാവാ കക്ഷിയും തമ്മിൽ തെരുവു യുദ്ധം നടക്കുകയും ചെയ്യുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ നിങ്ങൾ എന്നെ കണ്ടെത്തി. അത് നശിപ്പിച്ചു..."
"സാത്താൻ ടെമ്പിളിൽ കഴിയേണ്ട നിങ്ങളെന്തിനാണ് ഈ പള്ളിയിൽ വന്ന് ഒളിച്ച് താമസിക്കുന്നത്". - ലാങ്ഡൺ ചോദിച്ചു.
ഈ പള്ളിയിൽ ഒരു വിശ്വാസിയായി അഭിനയിച്ച് ഞാൻ കഴിഞ്ഞു കൂടുകയായിരുന്നു. പെരുന്തച്ചന്റെ കയ്യൊപ്പ് ഇവിടെ പതിഞ്ഞിട്ടുണ്ട്. പെരുന്തച്ചൻ , ആഞ്ചലോ, ഡാവിഞ്ചി, എന്നിവർ സഭയെ വഞ്ചിച്ച് രഹസ്യമായി സാത്താൻ സേവ നടത്തിയിരുന്നവരാണ്.
എങ്കിൽ, എന്താണ് നിങ്ങളുടെ അടുത്ത ലക്ഷ്യം?
"അടുത്ത ലക്ഷ്യം?"- അയാൾ പൊട്ടിച്ചിരിച്ചു.
"എന്നെ ഇവിടെയെത്തി കണ്ടു പിടിച്ച നിങ്ങൾ രണ്ടുപേരേയും കൊല്ലുക. അതാണാദ്യ ലക്ഷ്യം. ശേഷം സകലമാന ബിഷോപ്പുമാരേയും!!!
സാത്താൻ ക്രൗര്യമായി ലാങ്ഡണു നേരേ തോക്ക് ചൂണ്ടി. ലാങ്ഡൺ മരണത്തെ മുഖാമുഖം അഭിമുഖീകരിക്കുകയാണ്
പൊടുന്നനെ ഒരു തോക്ക് അവിടെ ഗർജ്ജിച്ചു.
അസ്ത്രപ്രജ്ഞനായ ലാങ്ഡൺ തിരിഞ്ഞു നോക്കുമ്പോൾ, തന്റെ പിന്നിൽ ഒരാൾ നീട്ടിപ്പിടിച്ച തോക്കുമായി നിൽക്കുന്നു. അത് ഡാൻ ബ്രൗൺ ആയിരുന്നു. സാക്ഷാൽ ഡാൻ ബ്രൗൺ!!!
തലച്ചോറ് ചിതറിയ ആ വെടിയേറ്റ് വാട്സാപ്പ് ഫ്രീക്കൻ എന്ന 666 അതാ തറയിലേക്ക് മലർന്നടിച്ചു വീണു കഴിഞ്ഞിരിക്കുന്നു. അപ്പോഴേക്കും തന്റെ തോക്ക് തപ്പിയെടുത്ത് ഏജന്റ് ഫാഷേയും എഴുനേറ്റു വന്നു.
ലാങ്ഡണും ഫാഷേയും തങ്ങളെ പേനത്തുമ്പിൽ സൃഷ്ടിച്ച മഹാനായ ആ എഴുത്തുകാരനെ നോക്കി അദ്ഭുതം കൂറി. കഥാപാത്രങ്ങൾ കഥ എഴുതിയ ആളെ, തങ്ങളുടെ സൃഷ്ടാവിനെ അഭിമുഖീകരിക്കുന്ന സങ്കീർണമായ നിമിഷമായിരുന്നു അത്.
"വരൂ നമുക്കാദ്യം ഇവിടെ നിന്നും പുറത്തു കടക്കാം."
ഡാൻ ബ്രൗൺ പറഞ്ഞു.- "എത്രയും വേഗം നമുക്ക് അമേരിക്കയിലെത്തണം"
റോബർട്ട് ലാങ്ഡണും. ഏജന്റ് ബേസു ഫാഷേയൂം ഡാൻ ബ്രൗണിനു പിന്നാലെ പുറത്തേക്ക് കുതിച്ചു. "കേരളാ പോലീസിൽ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്" - ഡാൻ ബ്രൗൺ ഓട്ടത്തിനിടയിൽ പറഞ്ഞു.
പുറത്ത് നിർത്തിയിരുന്ന ഔഡി കാറിലേക്ക് അവർ മൂവരും കയറിയിരുന്നു ഔഡി, നെടുമ്പാശ്സേരി എയർ പോർട്ടിലേക്ക് പാഞ്ഞു...

.

അനുബന്ധം:-

ഔഡി NH 47- ലൂടെ കുതിച്ചു പായുമ്പോൾ വിഖ്യാതനായ നോവലിസ്റ്റ് ഡാൻ ബ്രൗൺ തന്റെ കഥാപാത്രങ്ങളോട് പറഞ്ഞു.- 
"ഞാനെഴുതിക്കൊണ്ടിരുന്ന പുതിയ നോവലിൽ നിന്നും ഇന്നലെ രാത്രി നിങ്ങളിരുവരും തന്നിഷ്ടപ്രകാരം ഒളിച്ചോടുകയായിരുന്നു. ഇന്ന് കാലത്ത് ഒരദ്ധ്യായം എഴുതാൻ നോക്കുമ്പോ
ൾ റോബർട്ട് ലാങ്ഡണും, ബേസു ഫാഷേയും എന്റെ പേനയിൽ നിന്നും പേപ്പറിലേക്ക് വരുന്നില്ല. നിങ്ങളെ കാണാതെ ഞാനാകെ പരക്കം പാഞ്ഞു. ഒടുവിൽ, എന്റെ കഥാപാത്രങ്ങൾ എന്നെ അറിയിക്കാതെ എവിടേക്കോ കടന്നു കളഞ്ഞിരിക്കുന്നു എന്നെനിക്ക് മനസ്സിലായി. അങ്ങനെയാണ് നിങ്ങളെ തേടി എനിക്ക് അന്വേഷിച്ചിറങ്ങേണ്ടി വന്നത്. നിങ്ങൾ പിന്തുടർന്നു വന്ന ഒരോ സൂചനകളും, നിങ്ങൾക്ക് പിന്നാലെ ഞാനും പിന്തുടർന്നു വന്നു. ഒടുവിൽ ഈ സന്ദിഗ്ദ മുഹൂർത്തത്തിൽ വെച്ച് നിങ്ങളെ ഞാൻ കണ്ടെത്തി.ഇവിടെ നിന്നും നിങ്ങളെ എനിക്ക് രക്ഷിച്ചെടുക്കേണ്ടതായും വന്നു."

അപ്പൊൾ ബേസു ഫാഷേ ചോദിച്ചു. 
പുതുപ്പള്ളി പള്ളിയുടെ ഉൾത്തളത്തിലെത്തിയപ്പോൾ ഒരു അവ്യക്തമായ പദപദന ശബ്ദം ഞങ്ങൾ ഇരുവരും കേൾക്കുകയുണ്ടായി അപ്പോൾ അത് അങ്ങയുടേതായിരുന്നു അല്ലേ?. അപ്പോൾ ഡാൻ ബ്രൗൺ ഒന്ന് ചിരിച്ചു. നിങ്ങൾ എന്നെ "

"നിങ്ങളെന്നെ തിരിച്ചറിയാതിരിക്കാൻ അതീവ ശ്രദ്ധയോടെയാണ് ഞാൻ ഒരോ ചുവടുകളും വെച്ചത്"
ഡാൻ ബ്രൗൺ ചിരിച്ചു-
"നിങ്ങൾ അപ്പോൾ കേട്ട പദപദന ശബ്ദംഎന്റേതല്ലായിരുന്നു. ഇവിടെ പ്രാർത്ഥിച്ചിട്ട് മടങ്ങി പോകുകയായിരുന്ന ഒരു ഭക്തന്റേതായിരുന്നു." 

"അത് ഏതു ഭക്തൻ?." 
ലാങ്ഡൺ പുരികം ചുളിച്ചു.

"ഈ പള്ളിയിലെ യഥാർത്ഥ ഭക്തൻ! സർ ഉമ്മൻ ചാണ്ടി!"
ഡാൻ ബ്രൗൺ മന്ദസ്മിതം തൂകി.
"ഇവിടെ നടക്കുന്ന യാതൊരു സംഭവത്തേക്കുറിച്ചും ഒരു പിടിയുമില്ലാതെ, നിശബ്ദം പ്രാർത്ഥിച്ച് മടങ്ങുകയായിരുന്ന ചാണ്ടിസാറിന്റെ പദ പദന ശബ്ദമാണ് നിങ്ങളപ്പോൾ കേട്ടത്." 

അപ്പോഴേക്കും അവരുടെ ഔഡി കാർ എയർ പോർട്ട് റോഡിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ