തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

പാടലീപുത്രം ഡോട്ട് കോം

ഹസ്തിനപുരിയിലാണ് ആദ്യമായി വാട്സാപ്പ് ഇത്രകണ്ട് പ്രചാരത്തിലായത്. തുടക്ക കാലത്ത് തന്നെ കുളിർമ കൗരവ ഗ്രൂപ്പും, പാണ്ടവ വാരിയർ ഗ്രൂപ്പും സ്ഥാപിതമായി.

കുളിർമയിൽ പാണ്ടവരെ തെറി പറയലായിരുന്നു കൗരവരുടെ പ്രധാന വിനോദം. നിറമൽപ്പം കുറഞ്ഞ, തടിയനായ ഭീമസേനനെ, "അലോയ് ഭീമൻ" എന്ന് കുളിർമ കൗരവേഴ്സ് പരിഹസിച്ച് വിളിച്ചു. പ്രസ്തുത ടിയാൻമ്മാർ ഭീമസേനനെ കഥാപാത്രങ്ങളാക്കി അലോയ് ഫാമിലി തന്നെ ഉണ്ടാക്കി. തേസ്തുണ്ടോ ചേട്ടാ എന്നെഴുതിയ ഭീമൻ ട്രോളുകൾ വാട്സാപ്പിൽ മാത്രമല്ല, ഫേസ്ബുക്കിലും പ്രചരിച്ചു.

അപഹസിക്കപ്പെട്ടതിൻ്റെ കാഠിന്യം ഭീമനേയും ബ്രദേഴ്സിനേയും രോഷാകുലരാക്കി. ഇതോടെ പാണ്ടവ വാരിയേഴ്സ്, ദുര്യോദനനെ ലക്ഷ്യമാക്കി അതിഭീകരങ്ങളായ ട്രോളുകൾ അടിച്ചിറക്കി. പഠിപ്പിസ്റ്റായ ദുര്യോദനനെ, ബാക്ക് ബെഞ്ചേഴ്സായ പാണ്ടവർ, മാർഷ്യൽ ആർട്ട്സ്സ് സ്കൂളിൽ വെച്ച് ഇളിഭ്യരാക്കിയ കഥകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി.

അതിലൊന്ന്, പാഞ്ചാലീ വസ്ത്രാക്ഷേപത്തിനിടയിൽ ദുര്യോദനൻ, സാരിയിൽ പിടിച്ച് വലിച്ചോണ്ട് "ഇത് ഞാനല്ല ചെയ്തത് ജൂതനാ ജൂതനാ..." എന്ന് പറയുന്ന ഒരു അടാറ് ട്രോൾ ഭീമൻ ക്രിയേറ്റ് ചെയ്ത് പാണ്ടവ ഗ്രൂപ്പിലിടുകയും, ഫേസ് ബുക്കിൽ പ്രചരിക്കുകയും 10 K ലൈക്ക്സ് വീഴുകയും ചെയ്തു. ഇതോടെ കൗരവ കുളിർമ ഗ്രൂപ്പ് പ്രതിരോധത്തിലായി.

രാത്രിയ്ക്ക് രാത്രി ദുര്യോദനൻ തൻ്റെ യങ്ങർ ബ്രദേഴ്സായ ദുഷ്പ്രധർഷണൻ, ജരാസന്ധൻ എന്നിവരേയും കൂട്ടി ഓടിത്തല്ലി ധൃതരാഷ്ട്രരുടെ അടുത്തെത്തി.

നട്ടപ്പാതിരായ്ക്ക് പോലും റെയ്ബാൻ കൂളിംഗ് ഗ്ലാസ് വെച്ച് നടക്കുന്ന ധൃതരാഷ്ട്രരും, പത്നിയും ഈ വക കേസുകെട്ടുകളൊന്നും അറിയുന്നുണ്ടായിരുന്നില്ല. സ്മാർട്ട് ഫോണിലോ, കമ്പ്യൂട്ടറിലോ പരിജ്ഞാനം ഇല്ലാതിരുന്നതിനാൽ; തങ്ങളുടെ പിള്ളേര് സെറ്റ് വന്ന് സങ്കടം പറഞ്ഞ "ഗൂഗിൾ, ട്രോൾ, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഇൻ്റർനെറ്റ്, ഫേസ്ബുക്ക്, 10 K ലൈക്ക്സ്" തുടങ്ങിയ കടുപ്പമേറിയ പദപ്രയോഗങ്ങൾ കേട്ട് സ്വതവേ രണ്ട് സൈലൻ്റ് അറ്റാക്കുകൾ കഴിഞ്ഞിരുന്ന ധൃതരാഷ്ട്രർ നടുങ്ങി.
അദ്ധേഹം അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ച് കൊണ്ട് കുഴഞ്ഞു വീണ് കൈ കാലിട്ടടിച്ചു. മൂന്നാമത്തെ അറ്റാക്കായിരുന്നു അത്.

ട്രോളുകളുടെ ഉള്ളുകളികളേക്കുറിച്ച്, ഈ സമയം കൊട്ടാരത്തിലുണ്ടായിരുന്ന ഭീഷ്മ പിതാമഹനും യാതൊരു പിടിയുമില്ലയിരുന്നു. ഹസ്തിനപുരിയിലെ എല്ലാ മൊബൈലിലേക്കുമുള്ള, മെസേജുകളുടെ അമ്പത് പൈസാ ഓഫർ തീർന്നോ എന്ന് ഭീഷ്മർ തിരിച്ച് ചോദിച്ചു.

ഈ അറു പഴഞ്ചൻമ്മാരോട് ചോദിച്ച തന്നെ വേണം പറയാൻ എന്ന് സ്വയം തലയിൽ തല്ലി ദുര്യോദനൻ അക്കാലത്തെ ജാക്കീചാൻ എന്നറിയപ്പെട്ടിരുന്ന ദ്രോണാചാര്യരുടെ അടുത്തേക്ക് വണ്ടി വിട്ടു.

ആചാര്യൻ അൽപ്പം മനസ്താപത്തിലിരിക്കുന്ന സമയമായിരുന്നു അത്. ആയോധന കല പഠിക്കുന്ന മേഖലയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് പ്രശസ്ഥ നർത്തകി തിലോത്തമ, ആചാര്യനെതിരേ ഒളിയമ്പെയ്ത് ആകെ വിവാദപങ്കിലമായ അന്തരീക്ഷമായിരുന്നു.

ആശാനേ, വാരിയേഴ്സ് ഗ്രൂപ്പിൻ്റെ ട്രോളു കണ്ടോ?
തൻ്റെ ബുഗാട്ടി ചിറോൺ കാറിൽ നിന്ന് ഇറങ്ങിയ പാടേ ദുര്യോദനൻ ചോദിച്ചു.

ഏത് വാരിയേഴ്സ്? മഞ്ചൂ വാരിയേഴ്സ്...!?

പാണ്ടവ വാരിയേഴ്സ്... അവൻമ്മാരുടെ ട്രോളുകൾ എല്ലാ നക്ഷത്ര സീമകളും ലംഘിച്ചിരിക്കുന്നു... 

ദുര്യോദനൻ തൻ്റെ സ്മാർട്ട് ഫോണിൻ്റെ ഗ്യാലറിയിലെ ഇമേജുകൾക്ക് മേലേ ചുണ്ണാമ്പ് തേയ്ക്കാൻ തുടങ്ങി.
ട്രോളുകൾ കണ്ട് ദ്രോണർ ആദ്യം പൊട്ടിച്ചിരിച്ചു. പിന്നെ ഞെട്ടിത്തെറിച്ചു.
അവൻമ്മാര് ഫുള്ള് ഫോട്ടോഷോപ്പാണല്ലോ. അഡോബിൻ്റെ ക്രാക്ക്ഡ് വേർഷനിൽ ഇത്രേയൊക്കെ പറ്റുമോ? ഹൊ!

നമ്മുടെ ട്രോളൻമ്മാരൊന്നും അത്ര കണ്ട് പോര...

ഇപ്പോ ട്രോളിൽ തുടങ്ങിയവൻമ്മാർ, നാളെ സൈബർ യുദ്ധവും അസ്ത്ര പ്രയോഗവും നടത്തില്ലെന്ന് ആരു കണ്ടു? ഭയക്കണം...

ഭയമേയുള്ളൂ...

തെല്ലൊരു നിശബ്ദദതയ്ക്ക് ശേഷം ദ്രോണർ പറഞ്ഞു.
ഇങ്ങനെ പോയാൽ വരുന്ന ചിങ്ങം ഒന്നിന് തുടങ്ങുന്ന മഹാഭാരത യുദ്ധത്തിൽ നാം തോൽക്കും.

ഉവ്വ്. ഞാനും ചിന്തിയ്ക്കാതിരുന്നില്ല.

നമ്മുടെ ജി പി എസ് അവൻമ്മാർ തകർക്കാൻ സാദ്ധ്യതയുണ്ട്. പാടലീപുത്രം, ഇന്ദ്രപ്രസ്ഥം, ഹസ്തിനപുരി തുടങ്ങിയ സകലമാനയിടത്തും നമ്മുടെ കുതിര വണ്ടികൾ സഞ്ചരിയ്ക്കുന്നത് ജി പി എസ് മുഖേനയാണ്.

സത്യം തന്നെ ആശാൻ....

കോമ്പാക്ട് സെഡാൻ കുതിരവണ്ടികൾ എന്നത്തേക്ക് ലോഞ്ച് ചെയ്യും?

ആൾ ന്യൂ കോമ്പാക്ട് സെഡാൻ കുതിര വണ്ടികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നമ്മൾ ലോഞ്ച് ചെയ്യും. അതിന് ജി പി എസ് ആവശ്യമില്ല.

അവന്മാർക്കുമില്ലേ ജി പി എസ്?

അസാരം... പക്ഷേ അത് നമ്മുടെ പോലത്തെ ജി പി എസ് അല്ല. വൻ സെറ്റപ്പാണ്. നമ്മുടേത് ഒരു സ്റ്റാർട്ടപ്പ് സംരംഭം അല്ലാരുന്നോ?! ധൃതരാഷ്ട്രറുടെ മുദ്രാ ലോൺ കൊണ്ട് ചെറുതായി തുടങ്ങിയതാണ്. യുദ്ധം വരുമ്പോ ഇതെങ്ങനെ വർക്കൗട്ടാകും എന്നറിയില്ല.

അവൻമ്മാരുടെ പശുപതാസ്ത്രം, ബ്രഹ്മാസ്ത്രം തുടങ്ങിയ മാരക ഐറ്റങ്ങൾ നെറ്റ് വർക്ക് മുഖാന്തിരമാണോ പ്രവർത്തിയ്ക്കുന്നത്?

പിന്നല്ലാതെ...

എങ്കിൽ നമുക്കവൻമ്മാരുടെ പ്രതിരോധ മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യണം.

എന്നിട്ട്?

കർണൻറെ കവച കുണ്ഠലങ്ങൾ അതിൽ അപ്ലോഡ് ചെയ്ത് അവൻമ്മാരെ ഞെട്ടിയ്ക്കാം.

അവൻമ്മാർ അതിലൊന്നും ഞെട്ടാൻ സാദ്ധ്യത കാണുന്നില്ല ആശാനേ. പദ്മ വ്യൂഹത്തിൻ്റെ മാസ്റ്റർപ്ലാൻ വരെ അർജുന പുത്രൻ അഭിമന്യൂ, വിക്കി പീഡിയ നോക്കി കണ്ടുപിടിച്ചു കഴിഞ്ഞു. അജ്ജാതി ടീംസിന് എന്ത് കവച കുണ്ഠലം?!

അപ്പോൾ ചില്ലറ ടീംസല്ല അവർ?

ഭീഷ്മ പിതാമഹനു വേണ്ടി ഒരുക്കിയിരിക്കുന്ന ശരശയ്യയുടെ ഗ്രാഫ് വരെ മിനിഞ്ഞാന്നത്തെ ഹസ്തിനപുരി ഓൺ ലൈനിലുണ്ടായിരുന്നു. നമ്മളെ ഞെട്ടിക്കാൻ.

ഞാൻ നോക്കീട്ട് ഈ കാണുന്ന ട്രോൾ ശയ്യയേക്കാൾ ഭീകരമാവില്ല ശരശയ്യ.

നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യേണ്ടതായുണ്ട് ആശാനേ...
പാടലീപുത്രത്തിലും, ഹസ്തിനപുരിയിലും ഇൻറർനെറ്റ് നിരോധിച്ചാലോ?

ആന പിണ്ടത്തിന് ജി എസ് ടി പ്രഖ്യാപിച്ചത് പോലെയും, കറൻസി നിരോധിച്ചത് പോലെയും അത്ര എളുപ്പമല്ല ഇൻ്റർനെറ്റ് നിരോധനം. തന്നേയുമല്ല, നമ്മളൊക്കെ പിന്നെ ആരോട് ചാറ്റ് ചെയ്യും?

നമുക്ക് പുരാതന കാലത്തെ പോലെ, പ്രാവിൻ്റെ കാലിൽ ഓലയിലെഴുതിയ കുറിപ്പ് കെട്ടി വിട്ട് ചാറ്റ് ചെയ്തു കൂടേ?

പ്ഭാ!!! ഇത്തരം അസംബന്ധ ജഡിലങ്ങൾ രാജാവായ മിസ്റ്റർ ദുര്യോധനനിൽ നിന്ന് പ്രതീക്ഷിയ്ക്കുന്നില്ല.

വേറെന്താണൊരു മാർഗ്ഗം?

ഒരു പുതിയയിനം സാറ്റലൈറ്റ് അയക്കുക. ബഹിരാകാശത്തേക്ക്...

അതെന്തിന്?

അത് യുദ്ധ സമയത്ത് അവൻമ്മാരുടെ ഇൻ്റർ നെറ്റ് സംവിധാനം തകർത്തു കളയും.
അതത്ര എളുപ്പമല്ല അശാൻ. തന്നേയുമല്ല ഇത്തവണത്തെ ബജറ്റിൽ ഒരു സാറ്റലൈറ്റ് വിക്ഷേപണത്തിനുള്ള വിഹിതം നാം നീക്കി വെച്ചിട്ടുമില്ല.

പിന്നെന്ത് ചെയ്യും???

ആശാൻ തന്നെ എന്തെങ്കിലും പരിഹാരം കണ്ടെത്തിയേ തീരൂ... പ്ലീസ്...

ഒരു വഴിയുണ്ട്. ഈ ഇൻറർ നെറ്റിൻറെ ഉറവിടം എവിടെയാണ്?

വായു ദേവൻ... പുള്ളിയാണ് ഇൻറർ നെറ്റിൻറെ ആഗോള സെർവർ.

എങ്കിൽ പുള്ളിയ്ക്കൊരു മെയിലയക്കാം. വരുന്ന അഞ്ചു മാസത്തേക്ക് ആഗോളാടിസ്ഥാനത്തിൽ ഇൻറർ നെറ്റ് സേവനങ്ങൾ താൽക്കാലികമായി മരവിപ്പിക്കാമോ എന്ന്?!

അത് ഏൽക്കുമോ?

ശ്രമിച്ചു നോക്കാം...

എങ്കിൽ ആശാൻ ഇപ്പോൾ തന്നെ മെയിലയക്കണം. കയ്യോടെ...
ദുര്യോദനൻ തൻ്റെ ലാപ് ടോപ്പ് ദ്രോണാചാര്യരുടെ കയ്യിലേക്ക് കൊടുത്തു.

ദ്രോണർ തൻ്റെ മെയിൽ ഐഡി ലോഗിൻ ചെയ്ത് ഇങ്ങനെ ടൈപ്പി.
___________________
To
air-god@devalokam.com
ഡിയർ വായു ദേവൻ (എയർ ഗോഡ്),
പ്ലീസ് ഫൈൻഡ് ദ അറ്റാച്ച്ഡ് ഫയൽസ്...
താങ്ക്സ് ആൻ്റ് റിഗാർഡ്സ്.
ദ്രോണർ
___________________
മെയിൽ സൈൻ ഔട്ട് ചെയ്ത് ദ്രോണർ ദുര്യോദനൻ്റെ തോളത്ത് തട്ടി.
ഞാനയച്ച മെയിൽ കിട്ടുമ്പോൾ മിസ്റ്റർ വായു ദേവൻ നമുക്ക് അനുകൂലമായൊരു നടപടി എടുക്കാതിരിയ്ക്കില്ല. ധൈര്യമായിട്ടിരിയ്ക്കൂ...

താങ്ക്സ് ആശാനേ... റൊമ്പ നണ്ട്രി.
ദുര്യോദനൻ്റെ മുഖത്ത് ആദ്യമായി പ്രകാശം വീണു.

ദുര്യോദനനും ബ്രദേഴ്സും ദ്രോണർക്ക് അടുത്ത മാസം മുതൽ സാലറി ഇൻക്രിമെൻ്റ് പ്രഖ്യാപിച്ച് കൊട്ടാരത്തിലേക്ക് മടങ്ങി.

ഈ സമയം അങ്ങു ദൂരെ അരക്കില്ലത്തിലിരുന്ന് ഈ ദൃശ്യങ്ങളുടെ സാറ്റലൈറ്റ് പകർപ്പ് എൽ ഇ ഡി ടീവിയിൽ കണ്ടു കൊണ്ടിരുന്ന ഭീമനും, സഹദേവനും തലയറഞ്ഞ് പൊട്ടിപ്പൊട്ടി ചിരിച്ചു.
ഇഹു ഹ് ഹ് ഹ്ഹ്ഹ് ഹാാാാ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ