വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

ദൈവത്തിരുമകള്‍

ഒരു സിനിമ, അതെത്ര കൊമേഴ്സ്യല്‍ വിജയം ലക്ഷ്യമിട്ടാലും സിനിമയിലൂടെ സമൂഹത്തിനു കൊടുക്കേണ്ടുന്ന ഒരു സന്ദേശമുണ്ട്. ആത്യന്തികമായി അത് നന്മയുടെ സത്തയേക്കുറിച്ചോ, സ്നേഹത്തിന്റെ മൂല്യത്തേക്കുറിച്ചോ ഒക്കെയുള്ള ഗുണപാഠങ്ങളായിരിക്കുംബോഴാണ് സിനിമ സമൂഹത്തിനു മാതൃകയാവുന്നത്. ഇത് സിനിമയ്ക്കെന്നല്ല, ഏതൊരു കലയ്ക്കും ബാധകമാണ്. ഗുണപാഠങ്ങള്‍ക്ക് ഏതു പ്രായത്തിലും, ഏതു കാലവസ്ഥയിലും, ഏതു സാഹചര്യത്തിലും, ഏതു സമൂഹത്തിലും അത്രയേറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും മൂല്യച്ച്യുതി ഏറെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം പൊയ്ക്കൊണ്ടിരിക്കുന്മ്പോള്‍.

എ.എല്‍. വിജയ് സ്റ്റോറിയും, ഡയറക്ഷനും നിര്‍വഹിച്ച ദൈവത്തിരുമകള്‍ ഇത്തരം സ്നേഹത്തിന്റേയും നന്‍മ്മയുടേയും അഭ്ര ചാരുത സമ്മാനിച്ച് നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദിപ്പിക്കുകയാണ്. അഞ്ചു വയസുകാരന്റെ ബുദ്ധി മാത്രമുള്ള കൃഷ്ണ (വിക്രം) എന്ന പിതാവും, അയാളുടെ ഏക മകളായ നിലായും (സാറ) തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ ആത്മ ബന്ധം വരച്ചു കാട്ടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊട്ടിയിലെ ഒരു ചോക്കലെറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ കൃഷ്ണയ്ക്ക് എല്ലാമെല്ലാം തന്റെ മകള്‍ നിലായാണ്. അവള്‍ക്ക് തിരിച്ചുള്ളതും അങ്ങനെ തന്നെ. പക്ഷേ ജീവിതത്തിന്റെ ഒരു ട്രാക്കില്‍ വെച്ച് ആ പിതാവിനു തന്റെ മകളെ നഷ്ട്ടപ്പെടുകയാണ്. കൃഷ്ണയുടെ ഭാര്യ (അവര്‍ മരിച്ചുപോയി) യുടെ വീട്ടുകാര്‍ അവളെ ചെന്നൈയിലെ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോകുന്നു. തന്റെ മകള്‍ക്കു വേണ്ടി കൃഷ്ണ എന്ന - അഞ്ചു വയസുകാരന്റെ ബുദ്ധിയുള്ള - പിതാവ് നടത്തുന്ന ശ്രമങ്ങളുടെ കണ്ണീരണിക്കുന്ന കധയാണീ സിനിമ.സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളും, പിടിപാടുമുള്ളവര്‍ക്കെതിരേ നീതി ലഭിക്കാന്‍ വേണ്ടി ഇതൊന്നുമില്ലാത്ത, ബുദ്ധി വളര്‍ച്ച പോലുമില്ലാത്ത ഒരാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വൈജാത്യങ്ങളുടെ കൂടി കഥയാണീ സിനിമ. ഇന്ത്യന്‍ സിനിമയില്‍ വിക്രത്തിന്റെ പ്രസക്തി എന്തെന്ന് ഒരിയ്ക്കല്‍ കൂടി ബോധ്യപ്പെടുത്തി തരുന്നു ഈ സിനിമ. അനിതര സാധാരണമായ അഭിനയ മികവു കൊണ്ട് വിക്രം നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. അഞ്ചു വയസ്സിന്റെ ബുദ്ധിയുള്ള കൃഷ്ണയുടെ ഒരോ മാനറിസങ്ങളും, എക്സ്പ്രെഷനുകളും ആ നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും.ഈ കഥാപാത്രമാകാന്‍ വേണ്ടി നടപ്പിലും, നോട്ടത്തിലും, ഭാവത്തിലും, സംസാരത്തിലും എന്നു മാത്രമല്ല, ശരീരം ഒരുക്കിയെടുക്കുന്നതില്‍ പോലും അദ്ധേഹം എത്ര കണ്ടു പരിശ്രമിച്ചിരിക്കുന്നു എന്നത് ഈ ചിത്രം കാണുന്ന ഒരോരുത്തവര്‍ക്കും മനസിലാകും. ഡയറ്റ് ചെയ്ത് മെലിഞ്ഞൊട്ടിയ ശരീരമാണ് ഈ ചിത്രത്തിലെ വിക്രത്തിന്റെ കഥാപാത്രത്തിനുള്ളത്. എന്നാല്‍ കഥ സൊല്ലപ്പോറേന്‍ ഒരു പാട്ടു സീനിലെ - സങ്കല്‍പ്പത്തില്‍- സൂപ്പര്‍മാനായും, രാജാവായും വരുന്ന വിക്രം അദ്ധേഹത്തിന്റെ സ്വഭാവികമോ, അല്ലെങ്കില്‍ ബില്‍ഡപ്പ് ചെയ്ത ശരീരവുമായോ ആണ് പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ചില ത്രീ ഡി ആനിമേഷന്‍ രംഗങ്ങളുള്ള ഈ ഗാനം ദൈവത്തിരുമകളുടെ സവിശേഷതയാണ്. അതിലേ ആനിമേറ്റഡ് രൂപങ്ങളുടെ നിലവാരവും മികച്ചത് തന്നെ. രണ്ട് ശാരീരികാവസ്ഥകളുണ്ടാക്കാന്‍ അദ്ധേഹം വളരെ അദ്ധ്വാനിച്ചിട്ടുണ്ട്. ഒരു നടന്‍ പെര്‍ഫെക്റ്റാവുന്നത്, അയാളുടെ ശരീരം കഥയ്ക്കും കഥാപാത്രത്തിനുമനുസരിച്ച് രൂപമാറ്റം സംഭവിപ്പിക്കുന്നതിനാലും കൂടിയാണ്. വിക്രത്തിനു പുരസ്ക്കാരങ്ങളുടെ പെരു മഴ തന്നെ ലഭിച്ചേക്കാം.

കൃഷ്ണയുടെ മകള്‍ നിലായായി അഭിനയിച്ചിരിക്കുന്ന സാറ, അതിന്റെ അഭിനയത്തിലൂടെ മറ്റൊരദ്ഭുതം കൂടി നമുക്കു സമ്മാനിക്കുന്നു. കുറേക്കാലം ആ കുട്ടിയും, അതിന്റെ മാസ്മരിക അഭിനയവും ചര്‍ച്ചാ വിഷയമായേക്കാം. ഒരു കുട്ടിയുടെ മുഖത്തു നിന്നും കഥാ തീവ്രതയ്ക്കനുസരിച്ച് അഭിനയം വരുത്താന്‍ പാടാണെങ്കില്‍, സാറ അതിനുള്ള ഉത്തരമാണ്. ചിത്രത്തിന്റെ ക്ലൈമാക്സിലെ നിശബ്ദമായ ഭാവാഭിനയ പ്രകടനത്തിലൂടെ വിക്രത്തോട് കിട പിടിക്കുന്ന പെര്‍ഫോമന്‍സ് സാറ കാഴ്ച്ച വെച്ചിരിക്കുന്നു. വിക്രമും , സാറയും ചേര്‍ന്നുള്ള ക്ലൈമാക്സ് രംഗങ്ങള്‍ നിങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചേക്കാം...

ചിത്രം ഇറങ്ങിയപ്പോഴുണ്ടായിരുന്ന വിവാദമാണ്, ഐ ആം സാം എന്ന ചിത്രത്തിന്റെ മോഷണമാണു ദൈവത്തിരുമകളെന്ന്. അതെന്തായാലും, കോപ്പിയടി ഇപ്പോ ഇന്ത്യന്‍ സിനിമയിലത്ര പുതിയ സംഭവം അല്ലാത്തതിനാല്‍ നമുക്കത് ക്ഷമിയ്ക്കാം. മദ്രാസിപ്പട്ടണം എന്ന ഗംഭീര ചിത്രമൊരുക്കിയ എ.എല്‍. വിജയ്, കെ. ബാല ചന്ദറും, ഭാരതി രാജയും, മണിരത്നവും ഒക്കെ തെളിയിച്ച വഴിയിലൂടെ, സ്വന്തമായ ഇരിപ്പിടം തേടിയുള്ള യാത്രയിലാണെന്ന് ഈ ചിത്രം മനസിലാക്കിത്തരുന്നു. പ്രീയദര്‍ശന്റെ അസിസ്റ്റന്റായിരുന്നത് കൊണ്ടാവാം, വിഷ്വലൈസേഷന്‍ മനോഹരമാക്കുന്നതില്‍ അദ്ധേഹം നിതാന്ത ജാഗ്രത പുലര്‍ത്തിയിരിക്കുന്നു. ഊട്ടിയുടെ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഫ്രെയിമുകളെ അലങ്കരിക്കുന്നത്. നിരവ് ഷായുടെ സിനിമാട്ടോഗ്രാഫിയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ചിത്രത്തിനു ഒരു ഹോളീവുഡ് ചിത്രത്തിന്റെ മൂഡ് നല്‍കുന്നതില്‍ സിനിമാട്ടോഗ്രാഫിയുടെ പങ്ക് വലുതാണ്. വിഴികളില്‍ എന്ന ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത് ഏറെ പുതുമകളോടെയാണ്. കൂടുതല്‍ ക്ലോസപ്പ് സീനുകളും, മുഴുവന്‍ സ്ലോമോഷന്‍ സീനുകളും ചേര്‍ത്ത്, ഭംഗിയേറിയ ഒരു മഴയുടെ അകമ്പടിയോടെയാണിത് ചിത്രീകരിച്ചിരിക്കുന്നത്. മഴയെ ഇത്ര മനോഹരമായി, ഇതിനു മുന്‍പ് ആരെങ്കിലും ചിത്രീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വ്യത്യസ്തവും, സ്റ്റാന്‍ഡേര്‍ഡുള്ളതുമായ കോമഡി കാണിച്ച് ശ്രദ്ധ നേടിയ സന്താനം, ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ല. എ.ആര്‍. റഹ്മാന്റെ സഹോദരീ പുത്രനായ ജി.വി. പ്രകാശാണ് ദൈവത്തിരുമക്കളുടെ സംഗീതം. മനോഹരമായ പാട്ടുകളാണിതില്‍. പ്രത്യേകിച്ചും വിഴികളില്‍ എന്ന ഗാനം. ജി.വി. പ്രകാശ് "അമ്മാവന്റെ അനന്തിരവന്‍" തന്നെ എന്ന് അടിവരയിട്ടുറപ്പിക്കുന്ന ചിത്രം കൂടിയാണിത്.ആന്റണിയുടെ എഡിറ്റിങ്ങും മനോഹരം. മലയാളി നടന്‍ കൃഷ്ണ കുമാറിന്റെ തിരിച്ചു വരവു കൂടിയായി ഈ ചിത്രം. ഇതിലെ ഒരോരുത്തവരും നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു. നാസര്‍, എം. എസ്. ഭാസ്ക്കര്‍, അനുഷ്ക്കാ ഷെട്ടി, അമലാ പോള്‍, വൈ. ഗീ. മഹേന്ദ്രന്‍ എന്നിവരെയെല്ലാം എടുത്ത് പറയേണ്ടതുണ്ട്.

പ്രധാന കഥയോട് അനുബന്ധമായി, മറ്റു കഥാപത്രങ്ങളുടേയും പിത്രു പുത്ര ബന്ധങ്ങളുടെ ആവിഷ്ക്കാരവും സമാന്തരമായി നീങ്ങുന്നുണ്ട്. കുടുംബത്തിലെ സ്നേഹവും, പാരസ്പര്യവും തന്നെയാണ് കഥയുടെ ത്രെഡ്ഡ്. മൊത്തത്തില്‍ ഈ ചിത്രം സ്നേഹത്തിന്റെ മൂല്യം എത്ര ഏറെയാണെന്ന് നമ്മെ കാണിച്ചു തരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പിത്രു പുത്രീ ബന്ധങ്ങളുടെ ഇടര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് ഒരു ഗുണപാഠം കൂടിയാകുന്നു ദൈവത്തിരുമകള്‍
.


Related Articles
വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍
മൊണാലിസയുടെ സെക്സ്

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

തല പിളരുന്ന ബ്ലൂടൂത്ത് ഭീകരത

ഒരു മൊബൈല്‍ ക്യാമറാ ദ്രിശ്യമാണ്. ഒരാള്‍ ഒരു മൂന്നു നിലക്കെട്ടിടത്തിന്റെ ഉയരമുള്ള (ചിലപ്പോള്‍ അതിലുമേറെ..) ഫ്ലാറ്റ്ഫോമില്‍ നിന്നും, താഴെ, ഒരു അഞ്ചാറടി മാറിയുള്ള കുളത്തിലേക്ക് ഡൈവ് ചെയ്യുന്നു. അതായത് ഒളിമ്പിക്സിലൊക്കെ മത്സരാര്‍ത്ഥികള്‍ സ്വിമ്മിങ്ങ് പൂളിലേക്ക് ഡൈവ് ചെയ്യുന്നത് പോലെ. കുറേ പെണ്‍കുട്ടികള്‍ ഈ പ്രകടനം കാണാന്‍ കാത്തുകെട്ടി നില്‍പ്പുണ്ട്. (യുവതികളെ നമുക്ക് ദ്രിശ്യമല്ല) സാഹസമായി ഡൈവ് ചെയ്ത് നീന്താന്‍ തയ്യാറെടുക്കുന്നവന്റെ പ്രകടനം, അയാളുടെ ഏതോ സുഹൃത്ത് മൊബൈല്‍ ക്യാമറയില്‍ ഒപ്പുകയാണ്...(ഈ ദ്രിശ്യമാണ് നമ്മള്‍ കാണുന്നത്. )

"മൊബൈല്‍" ക്യാമറാമാന്‍ ഈ മൂന്നാം നിലയിലെ, പ്രസ്തുത ഫ്ലാറ്റ്ഫോമിനടുത്തുള്ള ജനാലയ്ക്കരികില്‍ നില്‍ക്കുന്നു. യുവാവിനേയും, അയാള്‍ നില്‍ക്കുന്ന ഫ്ലാറ്റ്ഫോമും, അയാള്‍ ചാടുംമ്പോള്‍ അതിനെ ഫോക്കസ് ചെയ്യുന്ന ക്യാമറാ ദ്രിശ്യവും മാത്രമാണ് നമ്മുടെ മുന്‍പില്‍. ഒരല്‍പ്പം ഓടിവന്ന്, ഫ്ലാറ്റ്ഫോമിന്റെ അറ്റത്ത് നിന്നു, താഴെ, ഒരല്‍പ്പം മാറിയുള്ള കുളത്തിലേക്ക് യുവാവ് എടുത്ത് ചാടുന്നു. അഥവാ, തല കുത്തനേ ഡൈവ് ചെയ്യുന്നു. യുവതികളുടെ "വൗ" വിളികളും, അദ്ഭുതം കലര്‍ന്ന കയ്യടിയും പിന്നണിയില്‍ കേള്‍ക്കാം. കൃത്യമായി ലക്ഷ്യത്തിലേക്ക് ചാടി "വിജയം വരിച്ച" ആ യുവാവ് നീന്തി തിരിച്ച് കയറി വരുന്നു. വീണ്ടും മൊബൈല്‍ ക്യാമറാ ദ്രിശ്യം മൂന്നാം നിലയുടെ ഉയരത്തിലുള്ള ഫ്ലാറ്റ്ഫോമിലേക്ക്. യുവാവ് വീണ്ടും കുളത്തിലേക്ക് ഡൈവ് ചെയ്യാനായി തയ്യാറെടുക്കുന്നു..............................................

ഇത്രയും എഴുതിയത് ഒരു സിനിമാക്കഥയല്ല. ഇനി എഴുതുന്നതും സിനിമാക്കഥയല്ല. സിനിമയില്‍ പോലും നാം കാണാനറയ്ക്കുന്ന ഒരു ദാരുണ യാഥാര്‍ത്ഥ്യത്തേക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത് . യുവാവ് വീണ്ടും ചാടുന്നു. പക്ഷെ, ഈ ശ്രമത്തില്‍ ഫ്ലാറ്റ്ഫോമിന്റെ എഡ്ജില്‍ വച്ച് യുവാവിന്റെ കാലൊന്ന് സ്ലിപ്പാകുന്നു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. കാലു വഴുതിയതോടെ ബാലന്‍സ് തെറ്റിയ യുവാവ്, തല കുത്തനെ താഴെക്ക് പതിച്ച്, കുളക്കരയിലെ ഫ്ലാറ്റ് ഫോമിന്റെ അറ്റത്ത് തലയിടിച്ച് വെള്ളത്തിലേക്ക് വീണു അതി ദാരുണമായി മരിയ്ക്കുന്നു.........

യുവാവിന്റെ തല തറയില്‍ ചെന്ന് ഇടിക്കുമ്പോഴേക്കും, പിന്നണിയില്‍ പെണ്‍കുട്ടികളുടെ ആര്‍ത്ത നാദങ്ങള്‍ മുഴങ്ങുകയാണ്. യുവാവിന്റെ നിശ്ചലമായ ശരീരം വെള്ളത്തില്‍ പൊങ്ങി കമിഴ്ന്നു കിടക്കുന്നു... അവസാനം ആരോ നീന്തിച്ചെന്നെടുക്കുന്ന കഥാനായകന്റെ തല, നടുവേ പിളര്‍ന്ന് രണ്ടായിക്കിടക്കുന്ന ദ്രിശ്യത്തോടെ ഈ മൊബൈല്‍ ദ്രിശ്യം അവസാനിക്കുകയാണ്.

ഇതിത്രയും നോര്‍ത്തിന്ത്യയിലെവിടെയൊ നടന്ന ഒരു ഭീകര യാഥാര്‍ത്ഥ്യമാണ്. ഇത്രയും രംഗങ്ങള്‍ കഴിഞ്ഞ ആഴ്ച്ച നാട്ടിലെ ചില കൊച്ച് പയ്യന്‍മ്മാരുടെ മൊബൈലില്‍ കണ്ടതാണ്. പറയാന്‍ ശ്രമിച്ചത് ഇത്തരം വയലന്‍സ് മൊബൈലില്‍ കൊണ്ട് നടക്കുകയും, അത് വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുകയും, മറ്റുള്ളവര്‍ക്ക് സെന്റ് ചെയ്ത് നിര്‍വൃതിയടയുകയും ചെയ്യുന്ന മനസാക്ഷിക്കുത്തില്ലാത്ത മൊബൈല്‍ മാനിയാക്കുകളേക്കുറിച്ചാണ്.

ഞാന്‍ നോക്കുമ്പോള്‍ ഈ പയ്യന്‍മ്മാരിത് വീണ്ടും വീണ്ടും കണ്ട് ചിരിക്കുകയും, കമന്റ് പറയുകയുമാണ്. സത്യത്തില്‍, ഇതൊന്ന് കാണൂ എന്ന് പറഞ്ഞ് അവരെന്നെ ഈ വീഡിയോ കാട്ടിത്തരുമ്പോള്‍ എന്താണിതിന്റെ അവസാനമെന്നെനിക്കറിയില്ലായിരുന്നു. എങ്കില്‍ ഞാനത് കാണുമായിരുന്നില്ല. യുവാവിന്റെ രണ്ടാമത്തെ ചാട്ടത്തില്‍ അയാളുടെ തല ഫ്ലാറ്റ്ഫോമില്‍ ഇടിക്കുന്നതിന്റെ ആ വിദൂര ദ്രിശ്യം കണ്ട് എന്റെ അടി വയറ്റില്‍ നിന്നുമൊരാന്തല്‍ തലച്ചോറിലേക്ക് പായുകയാണുണ്ടായത്. ആ ദ്രിശ്യം അന്നു രാത്രി പലയാവര്‍ത്തി എന്റെ ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ക്കു മുന്‍പില്‍ വന്ന് എന്നെഅസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു.

എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം, മൂന്നാം നിലയില്‍ ഈ ദ്രിശ്യം വീഡിയോയിലെടുത്തു കൊണ്ടിരുന്ന ആള്‍ക്ക് ഒരു ചാഞ്ചല്യവും ഉണ്ടായില്ലല്ലോ എന്നതാണ്. യുവാവ് തറയില്‍ തലയിടിച്ച്, തല പൊട്ടിച്ചിതറി, പിടലിയൊടിഞ്ഞ് കുളത്തിലേക്ക് പതിയ്ക്കുന്നത് കണ്ടിട്ട് പോലും ക്യാമറാ ഫോക്കസ്സ് ചെയ്തവന്റെ കയ്യൊന്ന് വിറയ്ക്കുകയോ, ക്യാമറയൊന്ന് ഉലയുകയോ പോലുമുണ്ടായില്ല. പിന്നീട് ആരൊക്കെയോ ആ ശവം കരയിലേക്ക് എടുത്തു കൊണ്ട് വരുന്നതുപോലും ആ ഭീകരന്‍ ഫോക്കസ് ചെയ്യുകയായിരുന്നു എന്ന നടുക്കുന്ന ബോധ്യമാണ് ഈ വീഡിയോയിലെ ഏറ്റവും വലിയ ഞെട്ടല്‍. ഒരു അപ്രതീക്ഷിത മരണം മുഴുവനായും, ക്യാമറയൊന്നു കുലുങ്ങുക പോലും ചെയ്യാതെ ക്ഷമയോട് കൂടി ഒപ്പിയെടുത്ത ആ "മൊബൈല്‍" ക്യാമറാമാന്റെ ക്രൂരമായ മനസിനെ എന്താണ് വിളിക്കേണ്ടത്? അവസാനം അതെ മൊബൈലില്‍, യുവാവിന്റെ രണ്ടായിപ്പിളര്‍ന്ന്, രണ്ട് വശങ്ങളിലെക്ക് കിടക്കുന്ന തലയുടെ ദ്രിശ്യം കൂടി ക്ലോസപ്പില്‍ എടുക്കുന്നതോടെയാണ് ആ അജ്ഞാതനായ സൈക്കോപാത്ത് സംതൃപ്തനാവുന്നത്.

വീഡിയോ കണ്ടു പോയ ഞാന്‍ തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നുപോയി. പിന്നീട് ആ ചെറുപ്പക്കാരോട് പറഞ്ഞു. "ദയവായി നിങ്ങള്‍ ഇത്തരം വീഡിയോകള്‍ കൊണ്ടു നടക്കരുത്. ആസ്വദിക്കരുത്. ആര്‍ക്കോ സംഭവിച്ച ദാരുണാവസ്ഥ നിങ്ങള്‍ തമാശായി കാണരുത്. ഒപ്പം ഇത്തരം ക്രൂരമായ രംഗങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നതിലൂടെ, നിങ്ങളും എന്തും ആസ്വദിക്കുന്നത്ര ക്രൂരന്‍മ്മാരായിത്തീരും...." അവര്‍ക്കത് മനസിലായോ എന്തോ? സൗദിയില്‍ തലവെട്ടുന്ന ദ്രിശ്യവും, ട്രെയിനിനു മുകളില്‍ നിന്ന് ഇലക്ട്രിക്ക് കമ്പിയില്‍ പിടിച്ച് ആത്മഹത്യ ചെയ്യുന്ന ദ്രിശ്യവുമൊക്കെ ഇത്തരം ബ്ലൂടൂത്ത് രസക്കാഴ്ച്ചകളായിരുന്നല്ലോ.

ഈ ദാരുണമായ സംഭവം എന്നു നടന്നതാണെന്നൊന്നും എനിക്കറിയില്ല. ഞാനിത് ആദ്യമായാണ് കാണുന്നത്. ഫൈനല്‍ ഡെസ്റ്റിനേഷന്‍, സോ തുടങ്ങിയ സിനിമകളിലെ അതി ഭീകര രംഗങ്ങള്‍ പോലും കാണാന്‍ വയ്യാതെ തല കുനിച്ചിരിക്കാറുള്ള ഒരാളെന്ന നിലയില്‍ ഇത്തരം വീഡിയോകള്‍ ഞാനൊരിയ്ക്കലും അംഗീകരിക്കുന്നില്ല. ആരാന്റെ ദുരിതം, നമ്മുടെ എന്റര്‍ടെയ്ന്മെന്റ് എന്നൊരു ഭീകരാവസ്ഥ മൊബൈല്‍ മാനിയാക്കുകള്‍ക്ക് പിടിപെട്ടിരിക്കുന്ന ഒരു ദുരന്ത കാലഘട്ടമാണിത്. ശേഷമുള്ള നാലഞ്ചു ദിവസങ്ങള്‍ ഈ രംഗങ്ങളെയോര്‍ത്ത് ഞാനെന്റെ മനസു ബേജാറാക്കി.

പ്രീയപ്പെട്ടവരേ, ഈ ബ്ലോഗിലൂടെ ഞാനിന്ന് വരെ ആഹ്വാനങ്ങളൊന്നും ചെയ്തിട്ടില്ല. കാരണം ആഹ്വാനം ചെയ്യാനും മാത്രം വല്യ പുള്ളീയാണ് ഞാനെന്ന്, എനിക്കൊരിയ്ക്കലും തോന്നിയിട്ടില്ല. എന്നാല്‍ ഇന്ന്, ആദ്യമായി ഒരു ആഹ്വാനം ചെയ്യുകയാണ്. ഇത് വായിക്കുന്ന നിങ്ങള്‍ ഇത്തരം വീഡിയോകളെ പ്രോഹ്ത്സാഹിപ്പിക്കരുത്. പരസ്പ്പരം സെന്റ് ചെയ്യുകയോ, റിസീവ് ചെയ്യുകയോ ചെയ്യരുത്. എവിടെയെങ്കിലും ഒരു ദുരന്തം നടന്നാല്‍ ഉടനേ അത് ക്യാമറയിലൊപ്പരുത്. അഥവാ നിങ്ങള്‍ ദുരന്തം പ്രതീക്ഷിച്ച് എടുക്കാത്ത ഒരു വീഡിയോയിലേക്ക് അപ്രതീക്ഷിതമായി ദുരന്തമെത്തിയാല്‍, ദയവായി ആ വീഡിയോ അതിന്റെ സാക്ഷ്യ പത്രമായി പ്രകാശനം ചെയ്യരുത്. നിങ്ങളില്‍ നിന്ന് നിങ്ങളെ അറിയാത്തവര്‍ക്കിടയിലേക്ക് ആ രംഗങ്ങള്‍ പ്രചാരം ചെയ്യപ്പെടുന്നതോടെ, അതൊരു മൂന്നാം കിട സസ്പെന്‍സ് ത്രില്ലറായി മാറിപ്പോകും. അതു കൊണ്ട് പ്ലീസ്... ഇത്തരം വീഡിയോകള്‍ കണ്ട് ആസ്വദിക്കുകയോ മൊബൈലില്‍ കൊണ്ട് നടക്കുകയോ ചെയ്യരുത്. ഇതൊരു ചെറിയ ആഹ്വാനമായി എടുക്കുമെന്ന പ്രതീക്ഷയോടെ...

വാല്: കഴിഞ്ഞദിവസം ട്രെയിനില്‍ വരുമ്പോള്‍, മൂന്നു യുവാക്കള്‍ ഈ വീഡിയോയെപ്പറ്റി പറയുന്നതും, മറ്റേയാളോട് ഇത് സെന്റ് ചെയ്ത് തരട്ടെ എന്നുചോദിക്കുന്നതും കേട്ടു. അതേ, ഈ വീഡിയോ ഇപ്പോള്‍ കേരളമൊട്ടാകെ ബ്ലൂടൂത്തുകള്‍ വഴി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.


Related Articles
മേരീ ആന്‍സി മരിച്ചതെങ്ങനെ?
സദാചാരത്തരങ്ങള്‍


വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

മെലഡികളുടെ ജോണ്‍സന്‍ മാഷ് അനശ്വരനായി....


ജോണ്‍സന്‍ മാഷ് (58) ബാക്കി വച്ചിട്ട് പോകുന്നത് ഇങ്ങിനി ഒരിയ്ക്കലും തിരിച്ച് വരാത്ത, ലാളിത്യമാര്‍ന്ന ഉപകരണ സംഗീതത്തിന്റെ അകമ്പടിയുള്ള ഒരു പിടി മനോഹര ഗാനങ്ങളാണ്.ആര്‍ക്കും ഏതു സമയത്തും മൂളാവുന്ന മാസ്മരിക ഗാനങ്ങള്‍ മലയാളിയ്ക്ക് മേലേ പൂക്കള്‍ പോലെ മ്രിദുവായി വിതറിപ്പോയ ഗന്ധര്‍വന്‍. അതാണു ജോണ്‍സന്‍ മാഷ്.
ചെന്നൈയിലെ കാട്ടുപാക്കത്തെ വസതിയില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്.

അദ്ദേഹത്തിന്റെ പല പാട്ടുകളും ഹമ്മിങ്ങോടെയാവും ആരംഭിയ്ക്കുക. അനുബന്ധമായി തബലയുടേയും വയലിന്റേയും ഗിറ്റാറിന്റേയും പതുങ്ങിയ ശബ്ദം. സംഗീതോപകരണങ്ങളുടെ ശബ്ദത്തേക്കാള്‍, ഗായകരുടെ ശബ്ദത്തിനു പ്രാധാന്യം കൊടുത്ത ഒരു സംഗീത സംവിധായകന്‍. ജോണ്‍സന്‍ മാഷിനെ അങ്ങനെ വിലയിരുത്താനാണെനിക്കിഷ്ട്ടം. പാതിരാത്രികളില്‍ ഹെഡ് ഫോണിലൂടെ അദ്ദേഹത്തിന്റെ പാട്ട് എത്രയോ തവണ നേരം വെളുപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വലിയൊരു ആരാധകനായിരുന്നു ഞാന്‍. നമ്മുടെയൊക്കെ മനസിനു കുളിര്‍മ്മ നല്‍കുന്ന പാട്ടുകളാണ് ആ മഹാ പ്രതിഭയുടെ സ്രിഷ്ട്ടി വൈഭവത്തില്‍ നിന്നൂര്‍ന്നു വീണത്.

ജോണ്‍സന്‍:- ജനനം: 1953 മാര്‍ച്ച് 26ന് തൃശൂര്‍ നെല്ലിക്കുന്നില്‍. മരണം: 2011 ആഗസ്റ്റ് 18 ചെന്നൈയില്‍. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമായി നിരവധി ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ജോണ്‍സന്‍ കരസ്ഥമാക്കിയിട്ടുണ്ട് . പശ്ചാത്തല സംഗീതത്തിന് രണ്ടുതവണ ദേശീയ അവാര്‍ഡ് , സംഗീത സംവിധാനത്തിന് മൂന്നുതവണ സംസ്ഥാന അവാര്‍ഡ് , പശ്ചാത്തലസംഗീതത്തിന് രണ്ടു തവണ സംസ്ഥാന അവാര്‍ഡ് , കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നാലുതവണ.

അദ്ധേഹം സംഗീത സംവിധാനം ചെയ്ത എന്റെ ചില ഫേവറിറ്റ് പാട്ടുകള്‍ താഴെ കൊടുക്കുന്നു....

പവിഴം പോല്‍ പവിഴാധരം പോല്‍ (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

മന്ദാര ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ (ദശരഥം)

കണ്ണീര്‍പ്പൂവിന്റ കവിളില്‍ (കിരീടം)

ദേവാംഗണങ്ങള്‍ കയ്യൊഴിഞ്ഞ താരകം (ഞാന്‍ ഗന്ധര്‍വന്‍)

അനുരാഗിണീ ഇതാ നിന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ (ഒരു കുടക്കീഴില്‍)

കുന്നിമണി ചെപ്പ് തുറന്ന് (പൊന്മുട്ടയിടുന്ന താറാവ്)

വട്ടയില പന്തലിട്ടു (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

പിന്‍ നിലാവില്‍ പൂ വിടര്‍ന്നു (വീണ്ടും ചില വീട്ടു കാര്യങ്ങള്‍)

ചന്ദനച്ചോലയില്‍ (സല്ലാപം)

കറുത്ത രാവിന്റെ (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക)

ചൈത്ര നിലാവിന്റെ (ഒരാള്‍ മാത്രം)

ദേവ കന്യക (ഈ പുഴയും കടന്ന്)

രാജ ഹംസമേ (ചമയം)

കണ്ണനെന്ന് പേര്‌ (ഇരട്ടക്കുട്ടികളുടെ അച്ഛന്‍)

ജോണ്‍സണ്‍ മാഷിനേക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ ഈ ലിങ്കിലേക്ക് പോകുക.
അദ്ധേഹത്തിന്റെ എല്ലാ പാട്ടുകലുടേയും ലിസ്റ്റ് ലഭിയ്ക്കാന്‍ ഇവിടെ ഇവിടെ ക്ലിക്കുക.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഗ്രെയ്സ്മേരിയ്ക്കൊരു ഫേസ്ബുക്ക് ഡോക്ക്

നിന്നെ കൂലങ്കഷമായി പ്രേമിയ്ക്കുന്ന ചാക്കച്ചാം പറമ്പില്‍ മാത്തുക്കുട്ടി നിനക്ക് വേണ്ടി രക്ത്തത്തിലും കഫത്തിലും ചാലിച്ചെഴുതുന്ന ഒരു ഉത്തരാധൂനിക ലവ് ഡോക്ക്. പ്രീയേ.. സോറീ ഗ്രെയ്സ്മേരി, നീ വായിച്ചാലും. നിന്നെ ഞാന്‍ ആദ്യമായി കണ്ടത് ഫേസ്ബുക്കിലെ യു.സി എഫ് എന്ന ഗ്രൂപ്പിലെ കമന്റു റൂമിന്റെ ഏഷ്യന്‍ പെയിന്റ് അപക്സിട്ടടിച്ച വലത്തെ ഭിത്ത്യ്ക്കരികില്‍ വെച്ചായിരുന്നു. പെണ്ണായാല്‍ പൊന്നു വേണം പൊന്നുംകുടമായിടേണം പത്തരമാറ്റവള്‍ക്കേകാന്‍ ഭീമ തന്‍ സ്വര്‍ണ്ണം ചാര്‍ത്തിടേണം എന്ന പഴമക്കാര്‍ പാടിയ ധാരണകളെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ട് കയ്യിലും കഴുത്തിലും കൊന്തയോ പരുമല തിരുമേനിയുടെ പ്ലാസ്റ്റിക്ക് മോതിരമോ പോലുമില്ലാതെ അസ്ത്രപ്രജ്ഞയായി നില്‍ക്കുന്ന നിന്നെക്കണ്ട് ഞാന്‍ വില്ലു പോലെ വിജ്രുംബിച്ചു. അന്നു തൊട്ട് നിന്നോടെനിക്ക് പ്രേമമാണു സരളേ.. സോറി കരളേ...


പ്രേമം മൂത്ത് ഞാനൊരു പ്രേമ പ്രഷാളനായോ എന്നൊരു തോന്നലാണെപ്പോഴും.ഫേസ്ബുക്കിലെ നിന്റെ ആക്റ്റിവിറ്റീസുകള്‍ക്ക് റിയാക്റ്റിവിറ്റി ചെയ്തു ജീവിയ്ക്കുന്ന ഒരു പാവമാണു ഞാന്‍. ഞാന്‍ ഫേസ്ബുക്കിലെത്തുന്നത് തന്നെ നീയുമായി ചാറ്റാനും അതിലൂടെ നിര്‍വൃതിയടയാനും വേണ്ടി മാത്രമാണ്. സത്യത്തില്‍ നിന്റെ ഫേസ്ബുക്ക് അപ്ഡേഷനുകള്‍ക്ക് വേണ്ടി ബിവറേജസ്സിനു മുന്‍പില്‍ കാത്തു നില്‍ക്കുന്ന കുടിയനേപ്പോലെ രാപ്പകല്‍ ഞാന്‍ കാത്ത്കെട്ടിയിരുപ്പാണ്. നീ ചുമ്മാ ഹായ് എന്ന് നിന്റെ വാളില്‍ പോസ്റ്റ് ചെയ്യുംബോഴേക്കും തിരിച്ച് ഹായും ചായുമെല്ലാം പോസ്റ്റാന്‍ വേണ്ടി ഞാനിങ്ങനെ വെംബല്‍ കൊണ്ട് കൊണ്ടിരിയ്ക്കുന്നു. വളരെക്കാലമായി മനസില്‍ കിടന്നു വീർപ്പു മുട്ടുന്ന ഒരു നഗ്ന സത്യം ഞാനിവിടെ തുറന്നെഴുതട്ടെ . നിന്റെ ഒരു ഹായ്ക്ക് നൂറു കമന്റ്സെങ്കിലും തികയ്ക്കാന്‍ വേണ്ടി ഞാനാണ് പല പല പേരുകളില്‍, പല പല ഫെയ്ക്ക് ഐഡികളില്‍ നിന്റെ പോസ്റ്റിനു ചുവട്ടില്‍ മാറിമാറി കമന്റിടുന്നത്. ശശിയും, സുമധരനും, മണ്ടന്‍ കുണാപ്പീം, മക്രോണി സായിപ്പുമെല്ലാം ഞാന്‍ തന്നെയാണ് കുട്ടീ. നീ ഫേസ്ബുക്കിലായതു കാരണം, നിനക്ക് വേണ്ടി ഞാനിവിടെ തപസ്സ് ചെയ്യുന്നത് കൊണ്ട് ര്‍ക്കൂട്ട് ഞാനിപ്പോ നോക്കാറേയില്ല. അവിടെയുള്ള എന്റെ കൂട്ടുകാരികളേയും ഞാന്‍ ഗൗനിയ്ക്കുന്നില്ല. ഒരു ര്‍ഷം മുന്‍പേ അവരൊക്കെ എനിക്ക് മിസ്സായി. ഈയിടെ അറിഞ്ഞു അവരില്‍ ആറു പേര്‍, ആരുടെയൊക്കെയോ മിസിസ്സായെന്ന്. പക്ഷേ അതൊന്നും എന്നെ ബാധിയ്ക്കുന്നില്ല. നീയാണെനിയ്ക്കെല്ലാം. യൂ ആര്‍ മയ് ഹാര്‍ട്ടീ വെല്‍ക്കം. നീ കാരണം എന്റെ ഹാര്‍ട്ടിനു വിലക്കം വീണെന്ന്. കാലു വിലങ്ങിയാല്‍ കുഴമ്പിട്ട് തിരുമ്മിയെങ്കിലും ശരിയാക്കാം. ഹാര്‍ട്ട് വിലങ്ങിയാല്‍ എന്തു ചെയ്യാന്‍ കഴിയും?

എന്നെ ഒന്നിഷ്ട്ടമാണെന്ന് പറയാമോ ഗ്രെയ്സ്മേരിരീ. നിനക്കെന്നെ ഇഷ്ട്ടമാകുന്നില്ലെങ്കില്‍ ഞാനീ ഗ്രൂപ്പിന്റെ സിറ്റൗട്ടില്‍ കെട്ടി ഞാന്നു ചാകുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. നിന്നേക്കുറിച്ചുള്ള ര്‍മ്മകള്‍ കാരണം കൊച്ചീലെ കൊതുകിന്റെ കടി പോലും ഇപ്പോള്‍ ഞാനറിയുന്നില്ല. നിന്റെ വാളില്‍ വന്ന് ഡെയ്‌ലി ഒരോ റോസാപ്പൂ പോസ്റ്റുന്ന എന്റെ വാളില്‍, കഴിഞ്ഞാഴ്ച്ച നീ പോസ്റ്റ് ചെയ്തതൊരു കള്ളി മുള്‍ചെടിയാണ്. അതിനും മാത്രം ഞാനെന്ത് തെറ്റ് ചെയ്തു പ്രീയേ? നിന്നെ ഞാന്‍ കെട്ടിയ്ക്കോട്ടെ എന്ന് ചോദിച്ച് മെസേജ് അയച്ചതിന്റെ പിറ്റേ ദിവസം നീയെനിക്ക് കസബ പോലീസ് സ്റ്റേഷന്റെ പടമാണയച്ച് തന്നത്. ഗുഡ് മോര്‍ണിങ്ങ് എന്നു പറഞ്ഞ് മെസേജയച്ച പിറ്റേന്ന് നീയെന്റെ വാളില്‍ പോസ്റ്റിയ ചിത്രം പീഡനക്കേസില്‍ അകത്തായ കൊട്ടിയംകാരന്റെ വിലങ്ങിട്ട, തലകുനിച്ച ഫോട്ടോയായിരുന്നു. ഇതിനും മാത്രമൊക്കെ എന്ത് പാപമാണ് ഞാന്‍ ചെയ്തതെന്നെനിക്ക് മനസിലാവുന്നില്ല ഗ്രെയ്സ്മേരി. അതൊക്കെ ക്ഷമിയ്ക്കാം. നീയാ "കുളുകുളുപ്പാര്‍ന്ന തെറി മൊഴികള്‍" എന്ന ഗ്രൂപ്പില്‍ പോയി അവിടുത്തെ അമ്മേം പെങ്ങളേം തിരിച്ചറിയാത്ത തെണ്ടികളുമായി പ്രണയാനുഭവങ്ങളും, സാമൂഹിക പ്രശ്നങ്ങളും ര്‍ച്ച ചെയ്യുന്നത് എന്റെ നെഞ്ചില്‍ ജംബോജെറ്റ് ഇടിച്ചിറക്കിയതു പോലെയുള്ള അനുഭവമാണെനിക്ക് സമ്മാനിക്കുന്നത്. അവിടെ നീയെന്തെങ്കിലും പോസ്റ്റ് ഇട്ടാലുടനേ - ഉദാഹരണമായി "നിന്റെ കുറിഞ്ഞിപ്പൂച്ച ഓട്ടോയിടിച്ച് വടിയായി, വേലക്കാരി മറുതാ മറിയ ലീവാണ്, വീട്ടിലെ സാംബാറില്‍ പട്ടി തലയിട്ടു" - തുടങ്ങിയ പോസ്റ്റുകള്‍ക്കൊക്കെ "ലോല്‍ " "ലോല്‍ " എന്ന് പതിവായി കമന്റിടുന്ന ചില ആഭാസന്‍മ്മാരവിടുണ്ട്. ലോലെന്നിടാൻ ഇവന്‍മ്മാരൊക്കെ ലോലന്‍മ്മാരാണോ എന്നു ഞാന്‍ സംശയിക്കുന്നു.? അല്ല പിന്നെ. പ്ലീസ് ഗ്രെയ്സ്മേരി, നീയിനീ ഗ്രൂപ്പില്‍ പോയി അവന്‍മ്മാരുമായി ര്‍ച്ചിയ്ക്കരുത്. അവന്‍മ്മാരുടെയൊക്കെ ഉദ്ദേശം വേറേയാണ്. പ്ലീസ് മിസ്സ് അണ്ടര്‍സ്റ്റാന്റ് മീ ആസ് ഈഫ് ദാറ്റ് ബിഗ് ഉടായിപ്പ് ഓഫ് ദ് ഫേസ്ബുക്ക് ബഗ്ഗേഴ്സ്. ഗീവ് മീ സം ലവ് വാട്ടര്‍ ഓഫ് ആള്‍ പെയിന്‍ കില്ലിങ്ങ് ഇന്‍ മൈ ഹാര്‍ട്ട്..... ഇതില്‍ക്കൂടുതലൊന്നും എനിക്ക് പറയാനില്ല... (വികാര ക്ഷോഭം വര്‍ദ്ധിയ്ക്കുമ്പോള്‍ ഞാനല്ലെങ്കിലും ഇംഗ്ലീഷിലാണെഴുതാറുള്ളത്. നിനക്ക് ഇംഗ്ലീഷറിയാവുന്നത് കൊണ്ട് ഇതൊക്കെ വായിച്ച് മനസിലാക്കാവുന്നതേയുള്ളു.)

ചാറ്റ് ഓണ്‍ ചെയ്തു വെച്ചാലുടനേ നീ ഓണ്‍ ലൈനാണോ എന്നാണ് ഞാന്‍ തിരയുന്നത്. നീ ട്വന്റീ ഫോര്‍ അവേഴ്സും ഓണ്‍ ലൈനാണല്ലോ. പക്ഷേ ഞാന്‍ അയക്കുന്ന ഒറ്റയൊരു "ഹായ്ക്കു" പോലും നീ മറുപടി തന്നില്ല. എന്നാല്‍ മറ്റ് പലരുമായും നീ ചാറ്റുന്നുണ്ട് താനും. അല്ലാതെ ഫുള്‍ ടൈം ഓണ്‍ ലൈനായി ഇരിയ്ക്കേണ്ട കാര്യം നിനക്കില്ലല്ലോ. നിന്നോട് ചാറ്റി സംവേദിയ്ക്കാന്‍ പറ്റാത്തതു കാരണം എന്റെ അവസ്ഥ ഇപ്പോ ഓഫ് ലൈന്‍ ആയതു പോലെയാണ്. ഞാന്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി നാളുകള്‍ക്ക് ശേഷമാണല്ലോ നീ അക്കൗണ്ട് തുടങ്ങിയത്. പക്ഷേ പെട്രോളിനു വില കേറുന്നതു പോലെ ടപ്പേന്നായിരുന്നു നിനക്ക് ആയിരത്തഞ്ഞൂറു ഫ്രെണ്ട്സ് ആയത്. എനിക്ക് മിനിഞ്ഞാന്നാണു നൂറു ഫ്രെണ്ട്സ് കഷ്ട്ടിച്ച് തികഞ്ഞത്. ഇതൊക്കെ നീ നിന്റെ ഒറിജിനല്‍ പ്രൊഫൈല്‍ പിക് ഇട്ടതു കൊണ്ട് മാത്രം പറ്റിപ്പോയതാണ്. സാരമില്ല ഗ്രെയ്സ്മേരി. ഇനിയും നിനക്ക് തിരുത്താനുള്ള അവസരങ്ങളുണ്ട്. നീ നിന്റെ സിറ്റൗട്ടിലിരിയ്ക്കുന്ന സുന്ദരമായ പ്രൊഫൈല്‍ പിക് ആദ്യം എടുത്ത് മാറ്റിയിട്ട് വല്ല സീനത്ത് അമന്റേയോ, പര്‍വീണ്‍ ബാബിയുടേയോ... അല്ലെങ്കില്‍ വേണ്ട. അവരൊക്കെ മദാലസകളാണു. (പിന്നേം നിനക്ക് റിക്വസ്റ്റ് കൂടും..) നീ ഫിലോമിനയുടേയോ, കല്‍പ്പനയുടേയോ, കെ.പി..സി. ലളിതയുടേയോ ഫോട്ടോ എടുത്ത് പ്രൊഫൈലില്‍ ഇടൂ. അതായിരിയ്ക്കും ഗ്രെയ്സ്മേരിയുടെ സുരക്ഷയ്ക്ക് എന്തുകൊണ്ടും നല്ലത്. പറയാനുള്ള മുന്‍ കരുതലൊക്കെ ഞാന്‍ പറഞ്ഞെന്നേയുള്ളു. ഇതൊക്കെ എന്റെ ഗ്രെയ്സ്മേരിയ്ക്ക് ഞാനല്ലാതെ ആരു പറഞ്ഞു തരാനാണ്? ഇതെല്ലാം ഒന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് ഇന്നലെ ഗ്രെയ്സ്മേരിയ്ക്ക് ഞാനൊരു "പോക്ക്" അടിച്ചത്. ഉടനേ തന്നെ നീയെനിക്ക് ഒരു മെസേജാണയച്ചത്. "ഇതിനി ആവര്‍ത്തിച്ചാല്‍ തന്റെ കാര്യം പോക്കാണെന്ന്". ഇനി പോക്കുമില്ല ഒരു കോപ്പുമില്ല. എല്ലാം ഞാന്‍ നിര്‍ത്തി.

എങ്കിലും അവസാനമായി ഒരു കാര്യം കൂടി ചോദിച്ചോട്ടെ, ഗ്രെയ്സ്മേരിയും കൊച്ചിയിലാണ്, ഞാനും കൊച്ചിയിലാണ്. എങ്കില്‍ പിന്നെ നമുക്കൊന്ന് നേരില്‍ കണ്ട് കൂടേ. കഴിയുമെങ്കില്‍ വരുന്ന സണ്ടേ തന്നെ..?! അന്ന് ജെട്ടി മേനകയില്‍ വരാമെങ്കില്‍ നമുക്കൊന്നിച്ചൊന്ന് കറങ്ങാം. പറ്റുമെങ്കില്‍ ഈയിടെ റിലീസായ "കോപ്പാ തരിശ്" എന്ന സിനിമ കാണാന്‍ പോകാം. തീയേറ്ററിലിരുന്ന് നമുക്ക് സുഡോക്കോ കളിക്കാം. അല്ലെങ്കില്‍ ഹൈഡ് ആന്റ് സിക്ക് കളിക്കാം. "കോപ്പാ തരിശ്" ഓടുന്ന തീയേറ്ററിലെങ്ങും ഒറ്റ മനുഷ്യരില്ല ഗ്രെയ്സ്മേരി. ഹൈഡ് ആന്റ് സിക്കൊക്കെ സൂപ്പറായിട്ട് കളിക്കാന്‍ പറ്റും. എല്ലാം ഗ്രെയ്സ്മേരിയുടെ തീരുമാനത്തിനു വിട്ടു. ഡോക്ക് ഇവിടെ ഒരു ഡോക്കായിട്ട് കിടക്കും. ഗ്രെയ്സ്മേരി ഇതിനു മറുപടി തരും എന്ന പ്രത്യാശയോടെ,
സ്വന്തം
ചാക്കച്ചാം പറമ്പില്‍ മാത്തുക്കുട്ടി


വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2011

ചാപ്പാ കുരിശ് കാട്ടിത്തരുന്നത്

ചാപ്പാ കുരിശ് കണ്ടു. ഇപ്പോ കണ്ട്, വന്ന വഴി തന്നെ അതിനേക്കുറിച്ച് നാലെഴുത്തങ്ങ് എഴുതുകയാണ്. ഞാനൊരു സിനിമാ റിവ്യൂ എഴുത്തുകാരനല്ലാത്തത് കൊണ്ട് ഏതു സിനിമയും അത് റിലീസാവുന്നതിനു മുന്‍പേ കാണാനോ, അതിനേക്കുറിച്ചൊക്കെ എഴുതാനോ മിനക്കെടാത്ത ആളായത് കൊണ്ടാണ് ഈ വിവരണത്തിനിത്ര വൈകിയത്.

പടത്തേക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടായാല്‍ മാത്രമേ നമ്മള്‍ പടം കാണൂ. ചാപ്പാ കുരിശ് ഒരു പുതിയ പരീക്ഷണ ചിത്രമാണെന്നും, വ്യത്യസ്തമാണെന്നുമൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടു കളയാമെന്നു കരുതി. അങ്ങനെ സവിതയില്‍ പോയി കണ്ടു. ചാപ്പാ കുരിശെന്നുള്ള പേരു ആദ്യമായി കേട്ടപ്പോള്‍ ചിന്തിച്ചത് ഇതെന്നാ കോപ്പാണെന്നാണ്. ചാപ്പാ കുരിശെന്നു പറഞ്ഞാല്‍ കൊച്ചീക്കാരുടെ ഒരു നാടന്‍ പ്രയോഗമാണ്. ഹെഡ് ഓര്‍ ടെയ്ലെന്ന് ഇംഗ്ലീഷില്‍ പറയും. പടം ആവറേജാണെന്ന് പറയാം. തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ ചില സമയത്ത് അടൂര്‍ ചിത്രങ്ങളേപ്പോലെ ഇഴഞ്ഞ് നമ്മെ ബോറടിപ്പിക്കുന്നു. ട്രാഫിക്ക് പോലെ, കോക്ടെയില്‍ പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ, ചാപ്പാ കുരിശും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ (കോക്ക്ടെയിലും ട്രാഫിക്കും ഒറ്റ ദിവസത്തിനുള്ളില്‍ തീരുന്ന കഥകളാണ് പറഞ്ഞത്) നടക്കുന്ന ചില സംഭവങ്ങളെയാണ്
പ്രേകഷകരെ അനുഭവേദ്യമാക്കുന്നത്. എല്ലാരും പറഞ്ഞതു പോലെ വ്യത്യസ്ഥമായ പ്രമേയം, വ്യത്യസ്തമായ അവതരണം, വ്യത്യസ്തമായ അനുഭവം.... ഇതൊക്കെയാണ് ചാപ്പാ കുരിശ്.

മൊബൈല്‍ ക്ലിപ്പിങ്ങുകളുടെ കുത്തൊഴുക്കില്പെട്ട കേരളത്തിന്റെ മറ്റൊരു മുഖം ഈ ചിത്രം അനാവരണം ചെയ്യുന്നു. പലയിടങ്ങളില്‍, പരസ്പരം അറിയാത്ത പലരെ ബന്ധിപ്പിച്ച് കൊണ്ടാണു കഥയുടെ പോക്ക്. ഇവിടെ താലികെട്ട് അവിടെ ആത്മഹത്യ എന്നു പറഞ്ഞതു പോലെ ഫഹദ് ഫാസിലിന്റെ അര്‍ജുന്‍ എന്ന കഥാപാത്രത്തേയും, വിനീത് ശ്രീനിവാസന്റെ അന്‍സാരി എന്ന കഥാപാത്രത്തേയും ഇടവിട്ട് കാണിയ്ക്കുന്ന ദിന ചര്യകളുള്‍പ്പെടെയുള്ള സീനുകളൊക്കെത്തന്നെ ഗംഭീരം. അര്‍ജുന്‍ കാറില്‍ പൊയ്ക്കൊണ്ടിരിക്കുംബോള്‍ അന്‍സാരി ബോട്ടിലായിരിക്കും. അര്‍ജുന്‍ തന്റെ ജൂനിയറെ ഷൗട്ട് ചെയ്യുംബോള്‍ അന്‍സാരി തന്റെ മേലധികാരിയുടെ ഷൗട്ടിങ്ങ് ഏറ്റു വാങ്ങുകയായിരിക്കും. അന്‍സാരി ഒരു ഷോപ്പിലെ ഐ.പി.എല്‍. ക്രിക്കറ്റ് മാച്ചിലേക്ക് യാദ്രിശ്ചികയാ ശ്രദ്ധിയ്ക്കുന്നതിന്റെ അടുത്ത നിമിഷം അപ്പാര്‍ട്ടുമെന്റിലെ അര്‍ജുന്റെ ഫ്രെണ്ടിന്റെ പത്താം നംബര്‍ ഫുട്ബോള്‍ ജേഴ്സിയില്‍ നിന്നുമാണു ക്യാമറ ഔട്ട് ഓഫ് ഫൊക്കസ് ചെയ്യുന്നത്. ഇങ്ങനെ ക്ലൈമാക്സില്‍ ഇവരെ ഒന്നിച്ചെത്തിയ്ക്കാന്‍ വേണ്ടി തിരക്കഥയിലും സംവിധാനത്തിലും വളരെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

പക്ഷേ കഥയുടെ ഒഴുക്കിന് സാരമായ തകരാറുണ്ടായി. അതാണ് തിരക്കഥയിലെ പ്രധാന പ്രശ്നം. മലയാള സിനിമയ്ക്ക് സാംബ്രധായിക ചുറ്റുപാടുകളില്‍ നിന്നുമുള്ള മോചനം ഈ സിനിമ ഉറക്കെ പ്രഖ്യാപിക്കുന്നു. അവയില്‍ ചിലത് ഇവയാണ്.

1) ഒരോ ജീവിത സാഹചര്യങ്ങളിലുമുള്ള കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രവിധാനം ഈ ചിത്രത്തിലൂടെ കാണുന്നു. കണ്ട അണ്ടനും, അട കോടനും ചെമ്മാനും ചെരുപ്പു കുത്തിയും വരെ സില്‍ക്കും ഗില്‍റ്റുമുള്ള കടും കളര്‍ വസ്ത്രങ്ങളണീഞ്ഞ് ആടിപ്പാടുന്ന മലയാള സിനിമയുടെ മുഖത്ത് കൊടുക്കുന്ന അടിയാണീ സിനിമ.

2) നായകനും നായികയും നായികയുടെ കുട്ടി മാമനും പൊട്ടമാമനും വരെ പാലക്കാടു പോലും നിലവിലില്ലാത്ത വള്ളുവനാടന്‍ ഭാഷ സംസാരിയ്ക്കുന്നതില്‍ നിന്നും മലയാള സിനിമയുടെ നവോത്ഥാനം ചാപ്പാ കുരിശ് പ്രഖ്യാപിക്കുന്നു. ഇടവിട്ടുള്ള സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന പല കഥാപാത്രങ്ങള്‍ പല തരം പ്രാദേശിക സ്ലാങ്ങുകളില്‍ സംസാരിയ്ക്കുന്നു. ഇത്രയും കാലം ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനറിയാവുന്ന സ്ലാങ്ങായിരുന്നു മലയാള സിനിമയുടെ സ്ലാങ്ങ്. അത് മാറുകയാണ്.

3) ഗാനങ്ങള്‍ക്കായി ഒരു സപ്പറേഷന്‍ കൊടുക്കാതെ കഥയുടെ ഒഴുക്കിനൊപ്പം ഗാനങ്ങളും വന്നു പോകുന്നു.

4) പ്രേമമോ ചുംബനമോ കാണിയ്ക്കേണ്ട സന്ദര്‍ഭത്തില്‍ രണ്ട് പൂക്കളെ തമ്മില്‍ ചേര്‍ത്ത് ഉരുമ്മുന്ന ടെക്നിക്ക് കാലു മടക്കി തൊഴിച്ചെറിഞ്ഞു കൊണ്ട് ചാപ്പാ കുരിശ് നല്ലൊന്നാന്തരം ലിപ്പ് ലോക്ക് കിസ്സിങ്ങ് സമ്മാനിച്ച് കഥ ആവശ്യപ്പെടുന്ന തീവ്രതയെ അതേപോലെ പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കുന്നു.

5) ക്ലൈമാക്സ് ഏറ്റവും വ്രിത്തിഹീനമായ ഒരു ടൊയ്ലറ്റില്‍ വെച്ചാണു നടക്കുന്നത്. അടി നടക്കണമെങ്കില്‍ അങ്ങേയറ്റം തരം താണ പ്രദേശമായി കാലങ്ങളോളം മലയാള സിനിമ കണ്ടിരുന്നത് ചന്തകളായിരുന്നു. ചന്തയില്‍ ഉപജീവനത്തിനായി കച്ചവടം നടത്തുന്ന പാവപ്പെട്ടവന്റെ ഉപ്പു ചാക്കും മീന്‍ കൊട്ടയും എടുത്തെറിഞ്ഞ് നശിപ്പിച്ച്, കച്ചവടക്കാരുടെ ശാപങ്ങളേറ്റു വാങ്ങിയ നായകന്‍മ്മാര്‍ക്കിനി ധൈര്യമായി ടൊയ്ലറ്റുകളിലേക്ക് വിരല്‍ ചൂണ്ടാം. ഫൈറ്റ് ചെയ്യാനായി.

6) സിനിമ പിടിയ്ക്കണമെങ്കില്‍ ഏറ്റവും വൃത്തിയുള്ള ഇടങ്ങള്‍ മാത്രമോ, അല്ലെങ്കില്‍ വൃത്തി ഹീനമായ പ്രദേശങ്ങള്‍ കൃത്രിമമായി സെറ്റിട്ടോ മാത്രമേ ചെയ്യാന്‍ പാടുള്ളു എന്ന നമ്മുടെ പരംബരാഗത സിനിമാ കാഴ്ച്ചപ്പാടുകള്‍ ഈ ചിത്രം തെറ്റിയ്ക്കുന്നു. വൃത്തിഹീനവും അപരിഷ്കൃതവുമായ ഏറിയകളില്‍ തന്നെ ഈ ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിയ്ക്കുന്നു.

7) സംഘട്ടന രംഗങ്ങള്‍ ഒറിജിനാലിറ്റ്യ് ഫീല്‍ ചെയ്യിക്കുന്നു. ഡിഷ്യും ബിഷും സംഘട്ടനങ്ങളെ ഈ സിനിമ അംഗീകരിയ്ക്കുന്നില്ല

ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യാ നംബീശന്‍ എന്നിവരുടെ ഇതുവരെയുള്ള ഏറ്റവും മികച്ച കഥാപാത്രങ്ങളാണിതില്‍. ട്രാഫിക്കിനു ശേഷം പ്രൊഡ്യൂസര്‍ ലിസ്റ്റന്‍ സ്റ്റീഫന്റെ ഈ പരീക്ഷണം, അദ്ദേഹം ചിന്താശേഷിയുള്ള പ്രൊഡ്യൂസറാനെന്ന് വീണ്ടും തെളിയിക്കുന്നു. സമീര്‍ താഹിറും ആര്‍. ഉണ്ണിയും എഴുതിയ തിരക്കകഥയില്‍ സമീര്‍ താഹിറിന്റെ സംവിധാനം ഭാവിയിലേക്കുള്ള പ്രതീക്ഷ പകരുന്നു. അവിയലിലെ റെക്സിന്റെ സംഗീതം, പപ്പായ മീഡിയയുടെ പരസ്യകല എന്നിവയെല്ലാം മലയാള സിനിമയിലെ പുഴുക്കുത്തുകളെ തുരത്തി ഇവിടെയൊരു മാറ്റിയെഴുത്ത് പകരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ തന്നെയാണ്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

നിലാഞ്ചന സ്വയം വെളിപ്പെടുത്തുന്നു

പ്രീയപ്പെട്ടവരേ...

വൈകിയാണെങ്കിലും ഒരു സത്യം ഞാനിവിടെ വെളിപ്പെടുത്തുകയാണ്. കുറ്റ;ബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമല്ലോ. " ഒരുകാലത്ത്
നിങ്ങളെക്കാളൊക്കെ കൂടുതല്‍ ലൈക്കുകളോടെ ബെര്‍ളിത്തരങ്ങളില്‍ കമന്റിട്ട നിലാഞ്ചന എന്ന സുന്ദരിയായ പെണ്‍കുട്ടി ഞാനായിരുന്നു........

അതൊരു മനോഹരമായ കാലം. അന്ന് കളികളും ചിരികളുമായി കിലുങ്ങനെ നടന്ന കൊലുന്നനെയുള്ള ഒരു പാവാടക്കാരിയായിരുന്നു ഞാന്‍. അവിടെ നിന്നും ഞാന്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതും, മിഡിയിലേക്കും ടോപ്പിലേക്കും കൂടു മാറിയതും, ബ്ലോഗര്‍മ്മാരില്‍ ചിലര്‍ എന്റെ അസ്ഥിയ്ക്ക് കയറിപ്പിടിച്ചതും ഒരു ഹേമന്ദ കാലത്തായിരുന്നു.

അക്കാലത്ത് ബെര്‍ളി എനിക്ക് കണ്ണനും, ഞാന്‍ അദ്ദേഹത്തിന്റെ രാധയുമായി... എന്നും അദ്ദേഹത്തിന്റെ പോസ്റ്റിന്റെ തല വെട്ടമെങ്കിലും കാണാന്‍ വേണ്ടി വഴിക്കണ്ണുമായി ഞാന്‍ കാത്തിരിക്കുമായിരുന്നു. എന്റെ കമന്റിനു അദ്ദേഹം മറുപടി എഴുതുന്നതിനായി കണ്ണിലെണ്ണയോഴിച്ച് ഞാന്‍ കാത്തിരുന്നിട്ടുണ്ട്. എണ്ണയില്ലാഞ്ഞപ്പോള്‍ പാമോയിലും, മണ്ണെണ്ണയും, എന്തിന്, ആവണക്കെണ്ണ വരെയെടുത്ത് എന്റെ കണ്ണിലെടുത്ത് ഒഴിച്ചു കൊണ്ട് കാത്തിരിപ്പ് തുടര്‍ന്നു. അക്കാലത്താണു നിങ്ങളെയൊക്കെ ഞാന്‍ അടുത്തറിയുന്നത്. ബെര്‍ളിയെ ഞാന്‍ എന്നാണു കണ്ടത്. ക്രിത്യമായി ഓര്‍ക്കുന്നില്ല. കണിമാറ്റൂര്‍ക്കാവിലെ ക്രിഷ്ണനു വിളക്ക് വെയ്ക്കുന്ന ഒരു സായം സന്ധ്യയ്ക്കാണെന്ന് തോന്നുന്നു. അന്നാണു ഞാന്‍ ആദ്യമായി മാസ്ടെക്ക് കഫേയിലെ കുടുസ്സു ക്യാബീനില്‍ വെച്ച്, പൊടിപിടിച്ച് മങ്ങിയ, ആ പഴഞ്ചന്‍ മോണിട്ടറില്‍ ബെര്‍ളിത്തരങ്ങള്‍ വായിക്കുന്നത്. സത്യത്തില്‍ അതെനിക്ക് ലവ് അറ്റ് ഫസ്റ്റ് റീഡായിരുന്നു. അന്ന് മുതല്‍ അദ്ദേഹം എന്റെ രാജകുമാരനായി.... ഞാന്‍ അദ്ദേഹത്തിന്റെ രാജകുമാരിയും... അന്ന് ശരത്കാലവും, വര്‍ഷ കാലവും ഒളിവില്‍ പോയിരുന്നു. നങ്ങ്യാര്‍ കുളങ്ങര ക്ഷേത്രത്തില്‍ പതിനാലാനകളുടെ എഴുന്നെള്ളത്ത് നടന്നിരുന്നു. ചെത്തുകാരന്‍ കൊയ്യാക്കായുടെ "ഓയ്..." എന്ന നീട്ടിപ്പാട്ട് ഗ്രാമത്തിന്റെ നാലതിരുകളിലും വീശുമായിരുന്നു....

പിന്നീടെപ്പോഴോ ഹേമന്ദം പോയി. ശിശിരം വന്നു. വാകയിലെ പൂക്കളൊക്കെ മണ്ടരി ബാധിച്ച് പൊഴിഞ്ഞു. പാലപ്പം കച്ചവടം ചെയ്തിരുന്ന ശാരദേടത്തിയ്ക്ക് മേലാണ്ടായി. തെങ്ങുകള്‍ക്കൊക്കെ മുഞ്ഞ ബാധിച്ചു. അതൊരു തുടക്കമായിരുന്നു. എന്നെ എന്നിലേക്ക് തന്നെ ഒതുക്കിക്കളഞ്ഞ ചിക്കന്‍ ഗുനിയ എന്ന ചികില്‍സയില്ലാത്ത മാരക രോഗം കാര്‍ന്നു തിന്നാന്‍ തുടങ്ങിയത് ആ കാലത്താണ്.

കാലിന്റെ തള്ള വിരലിനൊരു ചെറിയ വേദന. അതായിരുന്നു തുടക്കം. ആദ്യമൊന്നും അത്ര ഗൗനിച്ചില്ല. പക്ഷേ ക്രമേണ വേദന അസ്തികളെ ബാധിച്ചു. ഒടുവില്‍ ഒടനാവട്ടം മെഡിയ്ക്കല്‍ കോളേജിലെ ഡോ. നന്ദു എന്റെ രോഗം സ്തിരീകരിച്ചു. ചിക്കന്‍ ഗുനിയ. അന്നു മുതല്‍ ഞാന്‍ ബ്ലോഗ് വായിക്കാതായി. കമന്റ് ഇടാതായി. ഇന്റര്‍നെറ്റ് ഉപയോഗിക്കാതായി. എന്റെ എല്ലാ ഉന്മേഷവും ഒരോന്നായി എനിക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരുന്നു. ഞാന്‍ ഞാനല്ലാതായി. എനിക്കാരും ഇല്ലാണ്ടായി. ഞാന്‍ ബ്ലോഗിന്റെ, കമന്റിന്റെ, ഗൂഗിളിന്റെ ലോകത്ത് നിന്നും ഒരു മുറിയിലേക്ക് എന്നത്തേക്കുമായി ഒതുങ്ങിപ്പോയി. പിന്നെ വേദനകളുടെ ലോകമായിരുന്നു. രണ്ട് വട്ടം കിഡ്നി മാറ്റി വെച്ചു. നടുവിന്റെ ഡിസ്ക് പോയെന്നും പറഞ്ഞ് ഡോക്ടര്‍മ്മാര്‍ കംബ്യൂട്ടറിന്റെ ഡിസ്ക് എടുത്ത് എന്റെ ഇടുപ്പില്‍ ശസ്ത്രക്രീയ ചെയ്തു. ആഴ്ച്ചയില്‍ നാലു ദിവസം ഡയാലിസിസ് ചെയ്യും. മാസത്തിലൊരു തവണ ബ്ലഡ്ഡ് മാറ്റി വെയ്ക്കും. കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെട്ടു. ചെവി കേള്‍ക്കാണ്ടായി... എന്റെ അവസ്ഥ അപ്പോഴേക്കും ഭീതിദമായിക്കൊണ്ടിരുന്നു. ഓടനാവട്ടം മെഡിക്കല്‍ കോളേജില്‍ നിന്നും എഴുതിത്തള്ളിയ എന്നെ പിന്നീട് കാര്‍മലീത്ത സിസ്റ്റര്‍മ്മാര്‍ സ്നേഹപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഞാന്‍ അവരോടൊപ്പം കഴിയുന്നു.... ഇപ്പോള്‍ ഡയാലിസിസ് ചെയ്യാന്‍ പോലും റ്റൈമില്ല. പിന്നെങ്ങനെ കമന്റിടാന്‍...

അന്നൊരിയ്ക്കല്‍ ബെര്‍ളിമോന്‍ എന്നോട് ചോദിച്ച്ച്ചു. നിരഞ്ചനയുടെ അച്ച്ച്ചന്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു കല്യാണം ആലോചിക്കാനാണെങ്കില്‍, ഞാനിനി ഇവിടെ കമന്റ് ഇടില്ലെന്ന്. അത് മറ്റൊന്നും കൊണ്ടല്ല. ബെര്‍ളിയെ ഇഷ്ട്ടമല്ലാഞ്ഞിട്ടുമല്ല. ചിക്കന്‍ ഗുനിയ രോഗിയായ എന്നെ അദ്ദേഹം വിവാഹം കഴിച്ച് ദുഖിയ്ക്കാന്‍ ഇട വരരുത് എന്നു മാത്രം സ്നേഹ പൂര്‍വം കരുതിയിട്ടാണ്...

ഇന്ന്, ഞാന്‍ ഇവിടെ കാര്‍മലീത്താ സിസ്റ്റേര്‍സ് ഹോമില്‍ റോസ്ബെല്ല മദറിനോടൊപ്പം ഒരു അരുത്തിക്കുഞ്ഞായി കഴിയുന്നു... എന്നേക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിയ്ക്കരുത്. ഞാനില്ലെന്ന് കരുതി നിങ്ങള്‍ എന്റെ ബെര്‍ളിയ്ക്ക് കമന്റ് ഇടാതിരിയ്ക്കുകയും ചെയ്യരുത്. ഏത് നിമിഷവും മരിച്ച് പോകാവുന്ന ഒരു പാവം പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥനയായിതിനെ കരുതിയാല്‍ മതി... പ്ലീസ്... അഥവാ ഇനി നിങ്ങള്‍ക്കവിടെ കമന്റ് ഇടാന്‍ കഴിയുന്നില്ലെങ്കില്‍, നാളത്തെ ബെര്‍ളിയായിത്തീരുമെന്ന് ജനീവാ കണ്‍വെന്‍ഷനില്‍ വെച്ച് ശാസ്ത്രലോകം വിധിയെഴുതിയ ആ റിജോ ജോര്‍ജിനു കമന്റ് ഇട്ടാലും മതി. അതു കണ്ട് സ്വര്‍ഗത്തിലെ മാലാഖമാര്‍ക്കൊപ്പമിരുന്ന് നിലാഞ്ചന എന്ന ഞാന്‍ ആനന്ദാശ്രുക്കള്‍ പൊഴിയ്ക്കും......

സ്വന്തം പെങ്ങള്‍ നിലാഞ്ചന.

നിലാഞ്ചനാ ഗോപാല ക്രിഷ്ണന്‍.
C/O മദര്‍ റോസ്ബെല്ല.
കാര്‍മലീത്താ സിസ്റ്റേര്‍സ് ഹോം
ബേഡനു ഹള്ളി
കര്‍ണാടക
പിന്‍: 689188
( നിയര്‍: കേരളാ റ്റമിള്‍ നാടു & ആന്ദ്രാപ്രദേശ് )


Related Articles
ഗുമ്മുള്ള പോസ്റ്റുകൾ
ഷിബുച്ചായന് സെലീനയുടെ എയര്‍ മെയില്‍ മറുപടി

തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

ഗുമ്മുള്ള പോസ്റ്റുകൾ

പോസ്റ്റിനു ഗുമ്മില്ലാത്തതും കഞ്ഞിക്കുപ്പില്ലാത്തതും ഒരേ പോലെയാണെന്ന് ഞാൻ മനസിലാക്കിയിരിക്കുന്നത്. ഗുമ്മില്ലാത്ത പോസ്റ്റ് വായിക്കാനും, ഉപ്പില്ലാത്ത കഞ്ഞി കുടിയ്ക്കാനും ഒരു കുഞ്ഞും തയ്യാറാവില്ലെന്നുള്ളത് പച്ചപ്പരമാര്‍ത്ഥമാണ്. എന്തു കൊണ്ടാണിത് പറഞ്ഞതെന്നു വെച്ചാൽ, എന്റെ പോസ്റ്റിനു ഗുമ്മു പോരാ എന്നൊരു പരാതി വായനക്കാരാരോ അടിച്ചിറക്കിയിട്ടുണ്ട്. അതെന്നെ കൂലങ്കഷമായി തകർത്തു കളഞ്ഞു. ഞാൻ ഇന്നേവരെ കരുതിയത് എന്റെ പോസ്റ്റിനൊക്കെ മുടിഞ്ഞ ഗുമ്മാണെന്നാണ്. എന്തായാലും അങ്ങനെ അടിച്ചിറക്കിയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആകെ ചെയ്യാവുന്നത് ഇനിയെങ്കിലും ഗുമ്മുള്ള പോസ്റ്റ് എഴുതുക എന്നത് മാത്രമാണ്.

ഇവിടെ വായനക്കാരായെത്തുന്ന ബഹു ഭൂരിപക്ഷം പേരും ഞാനെഴുതിയിരിക്കുന്നതൊക്കെ വായിച്ച്, ക്ലോസ് ചെയ്യുംബോഴാണ് ഈ പോസ്റ്റിന് എന്തോ ഒരു കുറവുണ്ടല്ലോ എന്നും, അതെന്താണെന്നുള്ള ആലോചനയിൽ കുറവുള്ള സാധനം ഗുമ്മാണെന്നും മനസിലാക്കുന്നത്. അതോടെ ഷക്കീലാപ്പടം കാണാൻ കേറീട്ട് ഷക്കീലയൊട്ട് കാണിച്ചുമില്ല, കൊട്ടകക്കാരൊട്ട് ബിറ്റ് ഇട്ടതുമില്ല എന്ന അവസ്ഥയിലായിപ്പോകുകയാണ് വായനക്കാർ. ഗുമ്മില്ലാത്ത പോസ്റ്റെഴുതി ആകെ വിവശനായ ഞാൻ, ബെർളിയുടെ ബ്ലൂ കേരള എന്ന ഗുമ്മുള്ള പോസ്റ്റ് അതേപടി അടിച്ചു മാറ്റി ഇവിടെ പേസ്റ്റിയാലോ എന്ന് ചിന്തിയ്ക്കാതിരുന്നില്ല. എന്കില്‍ ഈ ബ്ലോഗിലും നല്ലൊരു ഗുമ്മുള്ള പോസ്റ്റ് കിടന്നേനെ. വേണമെങ്കിൽ എനിക്കങ്ങനെ പോസ്റ്റാമായിരുന്നു. പക്ഷേ അങ്ങനെയൊരു സാഹസം ഞാൻ നടത്താതിരുന്നത് , ബെർളിയുടെ ഫാൻസിന്റെ ഗുമ്മുള്ള ഇടി കൊള്ളാൻ തീരെ താല്പ്പര്യമില്ലാത്തതു കൊണ്ട് മാത്രമായിരുന്നു.

വായനക്കാരുടെ മനോ വിഷമം വൈകിയാണെങ്കിലും ഞാൻ മനസിലാക്കുന്നു. ഇനി ഒരു വായനക്കാരനും / കാരിയും ഇവിടെ നിന്നും ഗുമ്മില്ലെന്നും പറഞ്ഞ് നിരാശപ്പെട്ട് പോകാനിടവരരുത്. നിങ്ങള്‍ക്ക് വേണ്ടി എന്റെ ഹ്രിദയം വരെ പറിച്ച് നൽകാൻ തയ്യാറുള്ള എഴുത്തുകാരനാണ് ഞാൻ. അന്നേരമാണ് വെറുമൊരു ഗുമ്മ്. ഉമ്മയേക്കാൾ മധുരമുള്ളതാണ് ഗുമ്മെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നുണ്ട്. ഉമ്മ തരാൻ ഏത് തെണ്ടിയ്ക്കും പറ്റും. പക്ഷേ ഗുമ്മ് തരാനാണ് പ്രയാസം.

ഒപ്പം, ഗുമ്മില്ലെന്നും പറഞ്ഞ് ഈ ബ്ലോഗ് വിട്ട് പോകുന്ന വായനക്കാർ തൽക്കാലം തങ്ങളുടെ തീരുമാനം ഡിലേയാക്കി വെയ്ക്കേണ്ടതാണ്. എല്ലാവർക്കും പോസ്റ്റിലൂടെ ഗുമ്മ് തരേണ്ടുന്ന വിദ്യയൊക്കെ ഞാൻ ചെറിയൊരു രഹസ്യ ഗവേഷണം നടത്തി കണ്ടെത്തിയിട്ടുണ്ട്. ഗുമ്മുള്ള പോസ്റ്റ് കൂടുതലിടുന്ന സാക്ഷാൽ ബെർലി മുതൽ, ഗുമ്മല്പ്പം കുറഞ്ഞാലും കമന്റ് ബോക്സിൽ ട്രാഫിക്ക് ജാം ഉണ്ടാക്കുന്ന വള്ളിക്കുന്നു വരെയുള്ള പുലികളിൽ നിന്നും ഗുമ്മുണ്ടാക്കുന്ന ട്രേഡ് സീക്രട്ട് ഒടുവിൽ വശമാക്കിക്കഴിഞ്ഞു. ഇനി അതു വെച്ചൊരു കളിയാണ്. അതിന്റെ പ്രത്യക്ഷോദാഹരണമാണീ പോസ്റ്റ്. ഇന്നു മുതൽ പടാർ ബ്ലോഗ് ഗുമ്മൻ ബ്ലോഗായി സ്ഥാനക്കയറ്റം നേടുകയാണ്. പടാർ ബ്ലോഗെന്നുള്ള പേരു മാറ്റി ഗുമ്മൻ ബ്ലോഗ് എന്നോ മറ്റോ ആക്കിയാലോ എന്നു പോലും ആലോചനയുണ്ട്. പക്ഷേ എല്ലാം കൂടെ ഒരുമിച്ച് നടപ്പാക്കേണ്ടെന്നാണ് കാമുകി പറയുന്നത്. എനിവേ, ഇന്നു മുതൽ ഈ ബ്ലോഗിലെ പോസ്റ്റുകലിൽ നിന്നും ലഭിയ്ക്കുന്ന ഗുമ്മു കൊണ്ട് നിങ്ങൾക്ക് ഇനി ഇരിയ്ക്കപ്പൊറുതിയുണ്ടാവാൻ പോകുന്നില്ല എന്ന് സാദരം, വിനീതമായി അറിയിക്കുകയാണ്.

എന്തായാലും ഇത്രയും ഗുമ്മുള്ള ഒരു പോസ്റ്റ് എഴുതിയതിന്റെ ക്ഷീണം എനിക്ക് നല്ലോമുണ്ട്. എന്നാലും നിങ്ങക്കൊക്കെ വേണ്ടിയാണല്ലോ ഈ കഷ്ട്ടപ്പാട് എന്നോർക്കുംബോൾ മനസാകെ സംത്രിപ്തി കൊണ്ടങ്ങ് നിറയുകയാണ്. ഈ പോസ്റ്റിൽ നിന്നും നിങ്ങക്ക് ഒരുപാടൊരുപാട് ഗുമ്മ് കിട്ടിയെന്ന് തന്നെ ഞാൻ വിശ്വസിയ്ക്കുന്നു. ടൈറ്റിലുൾപ്പെടെ ഇപ്പോത്തന്നെ ഏകദേശം മുപ്പതോളം ഗുമ്മുക ഈ ഒരൊറ്റ പോസ്റ്റിൽ തന്നെ ആയിട്ടുണ്ട്. ബെർളി പോലും ഇത്രയും ഗുമ്മുകളുള്ള ഒരു പോസ്റ്റ് നാളിതേവരെ ഇട്ടിട്ടില്ല. ഇനിയൊട്ട് ഇടാനും പോകുന്നില്ല. ബെർളിയ്ക്കൊക്കെ ഒരു പോസ്റ്റിൽ ഒരു ഗുമ്മ് ഇടാനേ പറ്റൂ. ഞാൻ അതുപോലല്ല. അതു കൊണ്ടാണിത്രയും ഗുമ്മ് ഒരുമിച്ചിട്ടത്. വേണമെങ്കിൽ ഇനിയും കുറച്ച് ഗുമ്മുകളൂടെ ചുമ്മാ ഒരു രസത്തിന് പിടിച്ചോളൂ.

ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്...
ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്...
ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്... ഗുമ്മ്...

ഇത് തികച്ചും ഫ്രീയാണു. അഥവാ എന്റെ അടുത്ത പോസ്റ്റിനെങ്ങാനും ഇച്ചിരെ ഗുമ്മ് കുറഞ്ഞു പോയാൽ ഇപ്പോ തന്നത് കൊണ്ട് അത് അഡ്ജസ്റ്റ് ചയ്തോണം.ഇനി ഇവിടെ ഗുമ്മില്ലെന്ന് മാത്രം ആരുമൊട്ട് പരാതി പറഞ്ഞേക്കരുത്...



Related Articles
സദാചാരത്തരങ്ങള്‍
അനോണിമസ് തേരട്ടകള്‍